Saturday, October 22, 2011

അടുത്ത കൂട്ടുകാരി അമ്മയാകുമ്പോള്‍!

അമ്മയാകുന്നതിന്റെ വേദന എനിക്കറിയില്ല പക്ഷെ അമ്മയെപോലെ ആയിരിക്കുന്നതിന്റെ സുഖമറിയാം. അമ്മയാവുന്നത് തീര്‍ച്ചയായും ഭൂമിയിലെ ഏറ്റവും മനോഹരമായ അതു തന്നെ. എന്നാല്‍ ഒരു കൂട്ടുകാരി അമ്മയാകുമ്പോള്‍ ഒരു കൂട്ടുകാരിക്ക് നഷ്ടപ്പെടുന്നത് നല്ലൊരു കൂട്ടുകാരിയെയാണ്.

അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ചില കൂട്ടുകാരികള്‍ അപ്രതീക്ഷിതമായി അമ്മമാരായത്. ആദ്യം അമ്മയായവള്‍ ഒരു കവയിത്രിയായിരുന്നു. സൂര്യനു കീഴേയുള്ള എല്ലാതിനെയും സൂര്യനുമുകളിലുള്ള എല്ലാതിനെയും കുറിച്ച് കൃത്യമായി ധാരണയുള്ളവള്‍. ഞങ്ങളുടെ രാത്രികള്‍ പലതും ലൊട്ടുലൊടുക്കു പ്രണയത്തെക്കുറിച്ച് തുടങ്ങി മൂന്നാം ലോകരാഷ്ട്രങ്ങള്‍ നേരിടേണ്ടതായ വെല്ലുവിളികളെക്കുറിച്ച്, മോഹന്‍ലാല്‍- ശ്രീനിവാസന്‍ സിനിമകളെക്കുറിച്ച്, ഇന്ന് കഴിച്ച പഴംപൊരിയുടെ രസക്കൂട്ടിനെക്കുറിച്ച്, പുതിയതായി എഴുതിയ കവിത ചൊല്ലിക്കേള്‍പ്പിച്ചൊക്കയാണ് പലപ്പോഴും അവസാനിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പദപ്രയോഗങ്ങള്‍ പരസ്പരം പറഞ്ഞ് ഞങ്ങള്‍ ആനന്ദിക്കുമായിരുന്നു. സത്യത്തില്‍ അവളൊരു അതികഠിനയായ കൂട്ടുകാരിയായത് അമ്മയായപ്പോഴാണ്.

ബഷീറിന്റെ പ്രേമലേഖനം വീണ്ടും വായിച്ച ഒരു രാത്രിയില്‍ ഞാന്‍ അവളെ വിളിച്ചു. എന്റെ കവയത്രീ! എനിക്കൊന്ന് പൊട്ടിച്ചിരിക്കണം. എനിക്ക് ചിരി സഹിക്കുന്നില്ല. ഈ രാത്രിയില്‍ എനിക്ക് മറ്റൊരു സുഹൃത്തിനെയും വിളിച്ച് പൊട്ടിച്ചിരിക്കാന്‍ പറ്റില്ല.

''നീ ചിരിച്ചോ, പക്ഷെ ഉറക്കെ ചിരിക്കരുത് എന്റെ മോള്‍ എണീക്കും''.
തീര്‍ച്ചയായും ഞാന്‍ എന്റെ ചിരി മറന്നുപോയി. അവളുടെ മോള്‍ എണീറ്റാലോ. ഞാന്‍ എന്റെ ഡുങ്കാസ് കഥകള്‍ അവിടെ അവസാനിപ്പിക്കേണ്ടി വന്നു. അതികഠിനമായ സങ്കടം വരുമ്പോള്‍ ആദ്യം ഓര്‍മവന്നിരുന്ന മുഖം ഈ കൂട്ടുകാരിയുടേതായിരുന്നു. പിന്നീട് ആ മുഖത്തിന് പലരുടേയും ഭാവം വന്നു. അപ്പോഴൊക്കെ ഞാന്‍ ഓര്‍ത്തു, അവള്‍ അമ്മയായതുകൊണ്ടാണ് അല്ലെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നു.

രണ്ടാമത് അമ്മയായവള്‍ ഒരു ടെക്ക്‌നിക്കല്‍ റൈറ്ററായിരുന്നു. അവളുടെ കുഞ്ഞു പുറത്തുവരാന്‍ അവളേ പോലെ ഞങ്ങള്‍ എല്ലാവരും കാത്തിരുന്നു. എങ്ങിനെയിരിക്കും അവളുടെ മുഖം, കുഞ്ഞിക്കാലുകള്‍, കുഞ്ഞിളംകൈകള്‍. ഞാന്‍ ഓര്‍ത്തു, അവളെക്കിട്ടിയാല്‍ അവളുടെ കവിളുകള്‍ ഞാന്‍ പറിച്ചെടുക്കുമെന്നും . ആദ്യമാസം മുഴുവനും കുഞ്ഞ് ഇന്‍ക്യുബേറ്ററിന്റെ നനുത്ത ചൂടില്‍ ചുരുണ്ടുറങ്ങി. ഇപ്പോള്‍ അവള്‍ വലുതാവാന്‍ അവളുടെ അമ്മയെപ്പോലെ ഞാനും കാത്തിരിക്കുകയാണ്. അവള്‍ വലുതാകുമ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കും. ഞാനും അവളുടെ അമ്മയും രാത്രിയില്‍ ആകാശം നോക്കി, കാപ്പിയും കുടിച്ച് കഥകള്‍ പറഞ്ഞിരുന്നതിനെക്കുറിച്ച്, ചിരിച്ചുല്ലസിച്ചതിനെപ്പറ്റി, എങ്ങിനെയാണ് അവള്‍ വന്നപ്പോള്‍ അവളുടെ അമ്മ അവള്‍ എന്ന ലോകത്തേക്ക് മാത്രം ഒതുങ്ങിയത് എന്നൊക്കെ ഞാന്‍ പറഞ്ഞുകൊടുക്കും.

പിന്നീട് അമ്മയായത് ഒരു ജേര്‍ണലിസ്റ്റായിരുന്നു. ഒരുപാട് ഹൃദയരഹസ്യങ്ങള്‍ കൈമാറിയിട്ടുള്ള ഒരു സുഹൃത്ത്. അവള്‍ക്ക് ഉപ്പിലിട്ട നല്ല നെല്ലിക്കയ്ക്ക് വേണ്ടി ഞാന്‍ കോഴിക്കോട് മുഴുവനും അലഞ്ഞു. അവയൊക്കെ കുപ്പിയിലാക്കി യാത്രതുടങ്ങി. അവിടെയെത്തിയപ്പോള്‍ കുപ്പി പൊട്ടിയോ എന്നാണ് ആദ്യം നോക്കിയത്. ഈ ഗര്‍ഭിണികളുടെ കാര്യം ഒരുസംഭവമാണ്. അവര്‍ക്ക് എന്തിനോടാണ് എപ്പോഴാണ് ഇഷ്ടം തോന്നുക എന്നു പറയാനാവില്ല. കുട്ടുകാരിയോടൊപ്പം എനിക്കും അമ്മയാവാന്‍ പോകുന്നവളുടെ മനസ്സായിരുന്നു. അവളെപ്പോലെ തന്നെ എന്റെ കൂട്ടുകാരിയുടെ മോളെകാണാന്‍ ഞാനും കാത്തിരുന്നു.

ഹോസ്പിറ്റലില്‍ നിന്നു വിളിവന്നപ്പോള്‍ സന്തോഷമായി. ഞാനാണോ അമ്മ, അവളാണോ അമ്മ എന്നതായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ടായ സംശയം. രാത്രിയാവാനും ഹോസ്പിറ്റലിലെ തിരക്കൊഴിയാനും ഞാന്‍ കാത്തിരുന്നു. എന്റെ പ്രിയകൂട്ടുകാരിയെ ഫോണിലൂടെ നേരിട്ട് അഭിനന്ദിക്കണം. ആദ്യം അവള്‍ പാലുകൊടുക്കുകയാണെന്നു പറഞ്ഞു, പിന്നീടറിഞ്ഞു കുട്ടിക്ക് റേഡിയേഷന്‍ അടിക്കും എന്നതിനാല്‍ ആരോടും ഫോണില്‍ സംസാരിക്കുന്നില്ല പോലും. അല്ലെങ്കിലും എനിക്കിതൊന്നും മനസിലാവില്ലല്ലോ?

അമ്മയാകുമ്പോള്‍ ഓരോരുത്തരുടേയും ലോകം പ്രകാശപൂരിതമാവും. ആനന്ദനിര്‍വൃതിയില്‍ അവര്‍ എല്ലാം മറക്കുകയും ചെയ്യുന്നു. അവര്‍ക്ക് കുഞ്ഞുങ്ങള്‍ കഴിഞ്ഞേ കൂട്ടുകാരികളുള്ളൂ. എന്നാല്‍ കൂട്ടുകാരിക്കള്‍ക്ക് കൂട്ടുകാരികള്‍ കഴിഞ്ഞേ കുഞ്ഞുങ്ങളുള്ളൂ.

Saturday, October 8, 2011

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ! എന്നു പറഞ്ഞ് വിശ്വസിപ്പിച്ച അദ്ദേഹം ഇപ്പോള്‍ ബാംഗ്ലൂരിലെ ജയിലിലാണ്. അദ്ദേഹമോ അദ്ദേഹം ചെയ്തകുറ്റമോ അല്ല ഇവിടെ വിഷയം.എന്റേയും, ഒരു പക്ഷെ ഇതുവായിക്കുന്ന നിങ്ങളുടേയും നിറമാണ്. അതെ, അത് കറുപ്പാണ്.

നല്ല മെഴുകുപോലെ കറുത്ത് സുന്ദരിയായ ഒരമ്മായിയുണ്ട് എനിക്ക്. അവരെ കാണുമ്പോഴൊക്കെ എനിക്കു തോന്നാറുണ്ടായിരുന്നു കറുപ്പിന് നൂറഴകാണെന്ന്. പക്ഷെ അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ജീവിതത്തില്‍ കറുപ്പ് നിറം ഒരു കറുപ്പായി പടര്‍ന്നു പിടിക്കുന്നതിന് എത്രയോ മുമ്പായിരുന്നു അത്. ഇപ്പോള്‍ ഞാനും ശരിവയ്ക്കും കറുപ്പിന് ഏഴഴകാണെന്ന്, ബാക്കി തൊണ്ണൂറ്റിമൂന്നും വെളുപ്പിന് തന്നെ. ഇതൊക്കെ പറഞ്ഞാലോ, കോംപ്ലസ്, അപകാര്‍ഷതാബോധം, സ്വതബോധമില്ലായ്മ എന്നൊക്കെപ്പറഞ്ഞ് വെളുത്തവരും കറുത്തവരുമായ എല്ലാ സുഹത്തുക്കളും അഭ്യുദയകാംഷികളും എന്നെ കുറ്റപ്പെടുത്തും.

ജീവിതത്തില്‍ ഒരിക്കലും എന്റെ നിറത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല, എന്നാല്‍ തൊലിയുടെ നിറം എന്നെ സദാ ഒറ്റിക്കൊടുത്ത നിരവധി സംഭവങ്ങള്‍ എണ്ണമിട്ട് പറയാന്‍ കഴിയും. അപ്പോഴും എല്ലാവരും എന്നെ കുറ്റപ്പെടുത്തും. ഒരല്‍പ്പംപോലും ആത്മബോധമില്ലാത്ത പെണ്ണ് എന്നു പറഞ്ഞ് നിങ്ങള്‍ എന്നെ പരിഹസിച്ചേക്കാം. ഒരാളുടെ കുറവുകള്‍ അല്ലെങ്കില്‍ കൂടുതലുകള്‍ തുടങ്ങി അയാള്‍ അനുഭവിക്കുന്ന എല്ലാവിധ അവസ്ഥകളും അയാള്‍ തന്നെ അനുഭവിച്ചുതീര്‍ക്കണം. ഉദാഹരണത്തിന് ദലിതയായി ജനിച്ച ഞാന്‍ അനുഭവിക്കുന്ന ജാതീയവും, സാമൂഹികവുമായ വിവേചനങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍ തുടങ്ങിയവ എനിക്കുമാത്രമേ മനസിലാവൂ. അതിന്റെ വേവും നീറ്റലുമൊന്ന് നായരോ, നമ്പൂതിരിയോ, നസ്‌റാണിയോ ആയ ദലിത് പ്രവര്‍ത്തകര്‍ക്കറിയാന്‍ സാധ്യതയില്ല. ഉദാഹരണത്തിന് കോഴിക്കോട് യൂനിവേഴ്‌സിറ്റിയിലെ എം.സി.ജെ ക്ലാസ്മുറിയില്‍ എന്റെ അടുത്ത കൂട്ടുകാരിയോടൊപ്പം ഞാനിരിക്കുന്നു. അവള്‍ എന്നോട് പറയുന്നു, എടാ, എന്റെ നാട്ടിലെ തെയ്യത്തിന് നിന്നെ കൊണ്ടു പോകണമെന്നുണ്ട്, പക്ഷെ നിനക്കറിയാലോ എന്റെ വീട്ടുകാരെ അവരൊക്കെ കണ്‍സര്‍വേറ്റീവുകളാ, നിനക്ക് വിഷമമാവും'' അവളുടെ മുന്നില്‍ ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഞാന്‍ അനുഭവിച്ച വിവേചനം, ആ മാറ്റിനിറുത്തല്‍ അതില്‍ നിന്നുണ്ടായ മനോവിഷമം അത് എനിക്കുമാത്രമേ മനസിലാവൂ. അത് നായരും നമ്പൂതിരിയും നസ്രാണിയുമായ എന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാവണമെന്നില്ല.

അപ്പോള്‍ പറഞ്ഞുവരുന്നത് കറുത്തവളോ കാണാന്‍ അല്‍പ്പം അഭംഗിയുള്ളവരോ ആയവരുടെ മാനസികാവസ്ഥ അത് അവര്‍ക്ക് മാത്രം മനസിലാവുന്ന ഒന്നാണ് എന്നാണ്. വെളുത്തുതുടുത്ത സുന്ദരികുട്ടികള്‍ക്ക് അതൊന്നും അറിയണമെന്നില്ല. ഉദാഹരണത്തിന്, മീഞ്ചന്തയിലെ പ്രശസ്തമായ ഒരു കോളജില്‍ അറ്റസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഞാന്‍. ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റിയില്‍ എം.ഫില്‍ പഠനത്തിനുള്ള അപേക്ഷാഫോമാണ് പ്രിന്‍സിപ്പല്‍ ഒപ്പിട്ടു നല്‍ക്കേണ്ടത്. അദ്ദേഹം എന്നോട് എന്റെ അക്കാദമിക്ക് വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം ചോദിക്കുന്നു, തേജസ്സില്‍ എന്താണ് പണി, പ്രസ്സിലാണോ. അതെ ന്യൂസ് റീല്‍ ഉരുട്ടുകയാണ് പണി എന്നു പറഞ്ഞാലും ടിയാന്‍ വിശ്വസിക്കുമായിരുന്നു. വെയില്‍ കൊണ്ടു വാടിയ എന്റെ മുഖം ഫേസ്‌ക്രീം പരസ്യത്തിലെ കറുത്തപെണ്‍കുട്ടിയുടെ പോലെയായിരുന്നു എന്നത് സത്യം. ഒരാള്‍ കറുത്തവളോ, കറുത്തവനോ ആണെങ്കില്‍ അവള്‍ ഫാന്‍സി കടയിലെ എടുത്തുകൊടുപ്പുകാരിയും അവന്‍ മീന്‍കാരനും ആവണമെന്ന മനശാസ്ത്രം ഇവിടെ വായിക്കാം. എനിക്ക് ഒരു ജേണലിസ്റ്റ് ആവാനൊന്നും കാഴ്ചയില്‍ യോഗതയില്ലെന്നാണ് അന്നത്തെ എന്റെ എഡിറ്ററുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ ആ പ്രന്‍സിപ്പല്‍ കരുതിയത്. മുഖവും നിറവും ജാതിയും മതവുമൊന്നും നോക്കാതെ വിദ്യ അഭ്യസിപ്പിക്കുന്ന അധ്യാപകന്റെ മുഖം നോക്കിയുള്ള ജോലി പറച്ചില്‍ കേട്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ഇതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു മീഞ്ചന്തയിലെ സെയ്ഫുക്കയുടെ കടയില്‍ ചായകുടിക്കാന്‍ വന്ന വിദ്യതീണ്ടിയിട്ടില്ലാത്ത നാട്ടുപ്രമാണിയുടെ കണ്ടെത്തല്‍!

നീയാ ടെലിഫോണ്‍ ബൂത്തിലെ പെണ്ണല്ലോ?
അല്ല സര്‍, നിങ്ങള്‍ക്കാളുമാറിയതാ.
ഹേയ് അതെങ്ങെ മാറാനാ, നീയവള്‍ തന്നെ!
നീയാകെ മെലിഞ്ഞു പോയല്ലാടീ...

നാട്ടുപ്രമാണി തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു.അപ്പോഴും സ്തബ്ദ്ധയായ ഞാന്‍ പറഞ്ഞു സോറി സര്‍, ഞാന്‍ ആ കുട്ടിയല്ല. അവസാനം സെയ്ഫുക്ക ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. കറുത്ത് മെലിഞ്ഞിരുന്നാല്‍ നാം വേറൊരാളായിവരെ തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ടെലിഫോണ്‍ ബൂത്തിലെയോ, ഫാന്‍സിഷോപ്പിലെയോ ജോലി ഒട്ടും മോശമല്ല, അവിടത്തെ ജോലി എന്നെ അലട്ടുമില്ല. ഞാനും അവരും ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടി ഒരു ജോലിയാണ്. മാത്രവുമല്ല പത്രപ്രവര്‍ത്തകയാവുക എന്നത് ലോകത്തെ എറ്റവും മികച്ച കാര്യവുമല്ല. നാട്ടുപ്രമാണിക്ക് ആളുതെറ്റിയതാവാം. പക്ഷെ പ്രന്‍സിപ്പലോ, അയാളുടെ മുന്നിലല്ലേ ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റ് മുഴുവനും അറ്റസ്റ്റ് ചെയ്യാന്‍ കൊടുത്തത്.

ഒരിക്കല്‍ ഒരു വാര്‍ത്തയ്ക്കു വേണ്ടി മേയറെ കാണാന്‍ അപ്പോയ്‌മെന്റെടുത്ത് കാത്തിരിക്കുകയായിരുന്നു ഞാന്‍. അനുവദിച്ച സമയമായപ്പോള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ മുറിയില്‍ നിന്നും വിളിവന്നു. എന്നെ കണ്ടതും സെക്രട്ടറി, നീയാണോ? ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി... സെക്രട്ടറി വാക്കുകള്‍ മുഴുവനാക്കിയില്ല. എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ അയാളെ എന്തെങ്കിലും തെറിവിളിക്കുമായിരുന്നു. പിന്നെ സ്‌റ്റോറി എപ്പോള്‍ കൈവിട്ടു എന്നു ചോദിച്ചാല്‍ മതിയല്ലോ.

ഇതുപോലെ നിരവധി തവണ അപമാനിതയായിട്ടുണ്ട്. പ്രണയത്തില്‍, വിവാഹകമ്പോളത്തില്‍, ചെറുക്കന്‍മാരുടെ കമന്റടികള്‍ക്കിടയില്‍ തുടങ്ങി എല്ലായിടത്തും ഞാനും എന്റെ കറുത്ത സുഹൃത്തുക്കളും പരിചയക്കാരും അപമാനിതരായിട്ടുണ്ട്. ഒരിക്കല്‍ കാമുകന്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടുവന്ന ഓഡിയോ ക്ലിപ്പിലും കേട്ടൂ, പെണ്‍കുട്ടി സുന്ദരിയാണോ? എങ്കില്‍ നോക്കാം. കാമുകന്റ വീട്ടുകാരുടെ അഭിപ്രായമായിരുന്നു അത്. പിന്നീടറിഞ്ഞു വെളുത്ത ഭാര്യയുടെ ഭര്‍ത്താവായി എന്റെ പഴയ കാമുകന്‍ എന്ന്. ആര് അതൊക്കെ ശ്രദ്ധിക്കുന്നു.

തീര്‍ച്ചയായും കഴിവാണ് ഏതിന്റേയും മാനദണ്ഡം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ തെറ്റില്ലാതെയും ഭംഗിയായും പറയാനും പ്രതിഫിലിപ്പിക്കാനും എനിക്കറിയാം.ആകാശവാണിയുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയ ബ്രോഡ്കാസ്റ്റിങ് ക്വാളിറ്റി ശബ്ദവുമാണ്, എന്നാലും ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനിക്ക് എന്റെ കാഴ്ചയില്‍ വിശ്വാസമില്ല. കുറച്ച് നിറം കൂടെയുണ്ടായിരുന്നെങ്കില്‍ പരിപാടികള്‍ക്ക് ആങ്കറായി വിടാമായിരുന്നു. തിരഞ്ഞെടുക്കേണ്ടത് അവരാണ്. ഒരുപക്ഷെ വാശിപിടിച്ച പരിപാടികള്‍ക്ക് പോയാലും അവിടെയും കുറ്റംകേള്‍ക്കേണ്ടിവരും. എന്റെ സാന്നിധ്യം, എന്റെ കാഴ്ച തുടങ്ങിയവ തീര്‍ച്ചയായും ആരെങ്കിലും ഒരാളെയെങ്കിലും അലോസരപ്പെടുത്തും തീര്‍ച്ച. പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട്്് പെണ്‍കുട്ടി വെളുത്തുതുടുത്തിരിക്കണമെന്നും അവളുടെ വെളുക്കെയുള്ള ചിരിയില്‍ മറ്റെല്ലാകുറവുകളും ഇല്ലാതാവുമെന്നൊക്കെ.(ഉദാഹരണം വിവാഹപ്പരസ്യങ്ങള്‍) അതുകരുതി വെളുത്തവര്‍ മൂഢകളും ലോകത്തില്‍ വെറുക്കപ്പെടേണ്ടവരുമാണെന്നല്ല പറഞ്ഞുവരുന്നത്. കറുപ്പും ഒരു നിറമാണെന്നാണ്.

ഒരിക്കല്‍ ഒരു പരിപാടിക്ക് വേണ്ടി അവതാരകരുടെ റേറ്റ് ഫോട്ടോയൊടൊപ്പം ക്വോട്ട് ചെയ്തപ്പോള്‍ ക്ലൈന്റ് വിളിച്ച് ചീത്തപറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. നിങ്ങളുടെ ഗേള്‍സ് എല്ലാം കാണാന്‍ ബിലോആവറേജാണ് എന്നാണ് അയാള്‍ പറഞ്ഞത്. വെറും കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു അയാളുടെ അഭിപ്രായ പ്രകടനം. ആ പെണ്‍കുട്ടികള്‍ ഐശ്വര്യറായിയെ പോലെ അല്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഈ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകളെക്കുറിച്ച് അയാള്‍ക്ക് എന്തറിയാം. അയാള്‍ക്ക് ഒരു കറുത്തകുട്ടിയുണ്ടാവട്ടേ എന്നാശംസിക്കാം എന്നല്ലാതെ കൂടുതല്‍ എന്തു ചെയ്യാനാവും.

ഒരു വിദേശ എയര്‍ലൈനില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. അവള്‍ പറയുന്ന കഥകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതൊക്കെയും കറുപ്പിനോടുള്ള സമൂഹത്തിന്റെ അവജ്ഞയും വെറുപ്പും മാത്രം. ചുണ്ടുകള്‍പോലും കറുത്തുപോയ ഒരു പെണ്‍കുട്ടി എയര്‍ടിക്കറ്റിങ് പഠിക്കാന്‍ അവളുടെ ക്ലാസില്‍ വന്ന കഥകേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അവളോട് ട്യൂട്ടര്‍മാര്‍ പറഞ്ഞത്രെ, കുട്ടിക്ക് ഇത് പറ്റില്ലെന്ന്, ഒരുപക്ഷെ അവളുടെ അച്ഛനും സഹോദരനും ആ വര്‍ഷം മരിച്ചില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കാന്‍ പോലുമാവില്ല. ജോലിയന്വേഷിച്ച് പോകുന്ന അവളെ സമൂഹം കറമ്പിയെന്നു വിളിച്ച് ആക്ഷേപിച്ചേനെ.

കാണാന്‍ ഭംഗിയില്ലെങ്കില്‍ ഈ സമൂഹം നമ്മെ എവിടെ എത്തിക്കും എന്നറിയാന്‍ എവിടെയും പോവേണ്ടതില്ല. നമ്മുടെ സ്വീകരണമുറിയിലേക്ക് നോക്കിയാല്‍ മതി. കുട്ടിക്കാലത്ത് കണ്ട് ശീലിച്ച ഒരു പരസ്യമുണ്ട് സണ്‍ലൈറ്റ് സോപ്പുപൊടിയുടെ, 'നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഭംഗിയുണ്ടോ?' എന്നാണ് അതിലെ യുവതിയോട് പരസ്യത്തിലെ വോയ്‌സ് ഓവര്‍ ചോദിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു അത്യാഹിതങ്ങളും ഉണ്ടാക്കാത്ത പരസ്യം. എന്നാല്‍ പതുക്കെ പതുക്കെ എല്ലാവരുടേയും ബോധത്തിലേക്ക് ആ വാചകം പതിഞ്ഞമരുന്നത് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഏതായാലും കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.

Thursday, October 6, 2011

എന്റെ ദൈവമേ നീയ്യിതറിയുന്നുണ്ടോ?
















തൂണിലും തുരുമ്പിലും തുടങ്ങി കാണുന്നതും കാണാത്തതുമായ എല്ലായിടത്തും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ അമ്പലം, പള്ളി തുടങ്ങി ദൈവം ഉണ്ടെന്നു പറയപ്പെടുന്ന സോകോള്‍ഡ് സ്ഥലങ്ങളില്‍ ഞാന്‍ വളരെ അപൂര്‍വമായിട്ടേ പോകാറുള്ളൂ. അഥവ പോയാല്‍ തന്നെ, അമ്പലത്തില്‍ ആണെങ്കില്‍ കര്‍ത്താവേ കാത്തോളണെ എന്നും പള്ളിയില്‍ പോയാല്‍ പടച്ചോനെ രക്ഷിക്കണേ എന്നുമാണ് എപ്പോഴും വരാറുള്ളത്. മനപ്പൂര്‍വ്വമല്ല, എന്തോ അങ്ങിനെയാണ് വരിക പതിവ്. (എഡ്യൂക്കേഷന്റെ ഒരു കുറവേ!)

എന്നാലും എന്റെ പ്രാര്‍ഥനകള്‍ ഒരു 60 ശതമാനമെങ്കിലും എല്ലാവരും കൂടെ നടത്തിത്തരാറുണ്ടെന്നു തന്നെയാണ് വിശ്വാസം. 25 വയസ്സുവരെ ഞാന്‍ വിശ്വസിച്ചതും പുജകളും മറ്റും നടത്തിയതുമായ എന്റെ ജന്‍മനക്ഷത്രം തിരുവോണമായിരുന്നു. അങ്ങിനെ 25ാം പിറന്നാളിനാണ് ഞാന്‍ അറിയുന്നത് എന്റെ ജന്‍മനക്ഷത്രം തിരുവോണമല്ല, അവിട്ടമാണെന്ന്. അതുവരെ ഞാന്‍ നടത്തിയ പൂജകളും വഴിപാടുകളും സ്വാഹഃ. പഠിച്ചതും വളര്‍ന്നതുമായ സ്ഥലങ്ങള്‍ സാഹചര്യങ്ങള്‍ എല്ലാം കൂടെ എന്നെ ഒരു ഹിന്ദു എന്നതിനേക്കള്‍ കൂടുതല്‍ ക്രിസ്ത്യാനിയാക്കി. എല്ലാമതങ്ങളിലും വിശ്വാസങ്ങളിലും അതിന്റേതായ മടുപ്പും വിരസതയുമുണ്ട്. എതെങ്കിലും ഒരു മതം തങ്ങളെ അതിന്റെ ഭാഗമാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. അപ്പോള്‍ നാം നമുക്ക് പരിചയമുള്ള, നാം കണ്ടുവളര്‍ന്നതും ശീലിച്ചു പോന്നതുമായ മതത്തിന്റെ വക്താക്കളാവും. അപ്പോള്‍ പെട്ടെന്ന് എല്ലാവരിലും ഒരു ഫണ്ടമെന്റലിസ്റ്റ് വളരുന്നു. ദൈവം ആരാണ് എന്താണ്, എവിടെയാണ് എന്നൊക്കെ ചോദിച്ചാല്‍ പിന്നെ പറയുകയും വേണ്ട.

നവരാത്രിയുടെ അന്നായിരുന്നു എന്റെ റൂമേറ്റിന്റെ പിറന്നാള്‍. പിറന്നാള്‍, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ പ്രമാണിച്ച് ഞങ്ങള്‍ കോഴിക്കോട് ബീച്ചിനടുത്തുള്ള അമ്പലത്തില്‍ പോയി. മൂന്നു പുഷ്പാഞ്ജലി, ഒരു ഐക്യമത്യപുഷ്പാഞ്ജലി എന്നിവയ്ക്ക് ശീട്ടാക്കി നടയ്ക്കല്‍ വച്ച് ഞങ്ങള്‍ പ്രദക്ഷിണം തുടങ്ങി. രണ്ട് പ്രദക്ഷിണം കഴിഞ്ഞ് ഞങ്ങള്‍ ശ്രീകോവിലിനടുത്തുള്ള നടയ്ക്കല്‍ നിന്നും പ്രാര്‍ഥിക്കുമ്പോഴാണ് ഞങ്ങളുടെ വിശ്വാസത്തെയും ഭക്തിയേയും ചോദ്യം ചെയ്യുന്ന ഒരു നടപടി പൂജാരിയുടെ ഭാഗത്തു നിന്നുണ്ടായത്. ശരിക്കും പറഞ്ഞാല്‍ വഴിപാടുകള്‍ക്ക് നമ്മുടെ പേരും നക്ഷത്രവും പറഞ്ഞാണ് ശീട്ടാക്കുന്നത്. അത് പൂജാരി ശ്രീകോവിലില്‍ കൊണ്ടു പോയി നമ്മുടെ പേരും നാളും ഉരുവിട്ട് എന്തോ മന്ത്രങ്ങളൊക്കെ ചൊല്ലി പ്രാര്‍ത്ഥിച്ച് (എന്ന് വിശ്വാസം) പ്രസാദം തരികയാണ് പതിവ്. അമ്പലത്തിന്റെ കൗണ്ടറില്‍ അന്വേഷിച്ചപ്പോഴും അതുതന്നെയാണ് രീതി എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചു തന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പ്രദാസത്തില്‍ പേരും നാളും ഒന്നും നോക്കാതെ തന്നെ പൂജാരി വഴിപാടു ശീട്ടുകള്‍ എടുത്തു വച്ചു, ഒന്നു വായിച്ചുപോലും നോക്കാതെ. പിന്നെ ഒരണ്ണെത്തില്‍ ഒരു ചെറുപഴം എടുത്തു വച്ചു അതും കുറച്ച് ആലോചിച്ച്, കാരണം അപ്പോഴാണ് പൂജാരിക്ക് മനസിലായത് ഒന്ന് ഐക്യമത്യ പുഷ്പാഞ്ജലിയാണെന്ന്, അതിന്റെ പ്രസാദത്തില്‍ ഒരു പഴം മസ്റ്റാണെന്നും.

പൂജാരിക്കുണ്ടോ അറിയുന്നു ഇതെല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്ന ഞങ്ങള്‍ തന്നെയാണ് ഈ പ്രസാദത്തിന്റെ അവകാശികള്‍ എന്ന്. ഒന്നും ആലോചിക്കാതെ അദ്ദേഹം ഞങ്ങള്‍ക്ക അത് നല്‍കി. എനിക്കാണെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍, കൂടയുള്ളവര്‍ക്കും അതുതന്നെ സ്ഥിതി. വിശ്വാസത്തിന്റെ ഒരു കാര്യമേ!

അമ്പലത്തിനു പുറത്തിറങ്ങിയിട്ടും അത് ചോദിക്കാതെ ഞങ്ങള്‍ക്ക് സമാധാനം കിട്ടില്ലെന്നു മനസിലായി. അങ്ങിനെ ഞങ്ങള്‍ അകത്തു കയറി വഴിപാടുകൗണ്ടറില്‍ ചെന്നു ചോദിച്ചു. അപ്പോള്‍ തന്നെ പൂജാരിയെ ചോദ്യം ചെയ്‌തെങ്കിലും പൂജാരി പറഞ്ഞു, ഞാന്‍ അത് പൂജിച്ചിട്ടുണ്ടെന്ന്. പിന്നെ അയാള്‍ മനസില്‍ പൂജിച്ചത് നമുക്കറിയില്ലല്ലോ? പക്ഷെ പിറന്നാള്‍കാരിയുടെ വഴിപാട് ശീട്ട് അയാള്‍ കണ്ടതു പോലുമില്ലെന്ന് ഞങ്ങള്‍ കണ്ണാലെ കണ്ടതാണ്. ദൈവത്തിന്റെ കാര്യമായതിനാല്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. അതിനുള്ള പ്രതികാരമായി ഞങ്ങള്‍ പിറ്റേന്ന് കുളിക്കാതെ തന്നെ പ്രസാദം തൊട്ടു. ഒരു ഈച്ചപോലും വരാത്ത ഈ അമ്പലത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ തിക്കും തിരക്കും ഏറെയുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ എന്തായിരിക്കും. വിശ്വാസത്തിവും വഴിപാടിലൊന്നും ഒരു കാര്യവുമില്ലെന്നേ.

ഈ പറ്റിക്കല്‍ എല്ലായിടത്തുമുണ്ടെന്നാണ് എന്റെ ഇത്തരം നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. കഴിഞ്ഞാഴ്ച കോഴിക്കോട്ടെ പ്രശ്‌സതമായ കുരിശ്ശുപള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ പോയപ്പോഴും ഞങ്ങള്‍ക്ക് ഒരനുഭവം ഉണ്ടായി. അഞ്ചു രൂപയുടെ അഞ്ചു മെഴുകുതിരികള്‍ വാങ്ങി കത്തിച്ചു. 30 സെക്കന്റ് കഴിഞ്ഞില്ല, ദാ, വരുന്നു പള്ളിയിലെ സഹായി. കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരികള്‍ അയാള്‍ ഒരു വലിയ തകരം കൊണ്ട് വടിച്ചെടുക്കുകയാണ്. എന്റെ പ്രാര്‍ത്ഥന പകുതിപോലും ആയിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് അങ്ങിനെ മാറ്റുന്ന മെഴുകുതിരികള്‍ ഉടനെത്തന്നെ പള്ളിക്കമ്മറ്റി മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍ക്ക് നല്‍കുകയാണെന്ന്. എന്റെ കര്‍ത്താവേ ഇതു വലിയ ചതിയാണ്ട്ടാ എന്നും പറഞ്ഞ് അവിടെ നിന്നിറങ്ങാതെ വഴിയില്ലായിരുന്നു. ദൈവവുമായി നേരിട്ട് സംവദിക്കുന്നതാണ് ബുദ്ധി. അതിനും പുഷ്പഞ്ജലിയും മെഴുകുതിരിയും ഒന്നും വേണ്ട. നമ്മുടെയൊക്കെ കൂടെത്തന്നെയുണ്ട് ഈശ്വരന്‍ എന്ന കവി വാക്യം ഇവിടെ ഓര്‍ക്കുന്നു. പുജയുടേയും നൊവേനയുടേയും നേര്‍ച്ചയുടേയും പേരില്‍ ഭക്തിയെയും വിശ്വാസത്തെയും നമ്മുടെ ആത്മവിശ്വസത്തെയും തകര്‍ക്കുന്നവര്‍ക്കെന്തറിയാം. അല്ലെങ്കിലും ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ!!

Tuesday, October 4, 2011

ഹമാരി പ്യാരി നോബല്‍ ലോറേറ്റ് സോണിയാജീ

ഇതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സമാധനത്തിന്റെ പുതുപുത്തന്‍ മാടപ്പിറാവ് ശ്രീമതി സോണിയാഗാന്ധിക്കു നോബല്‍ സമ്മാനം കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു വോട്ട് ആന്റ് ടോക്കിന് സമയമായിരിക്കുന്നു.

ദല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എവേക്കനിങ് സെന്ററാണ് ഹമാരി പ്യാരി പ്യാരി സോണിയാജിക്ക് നോബല്‍ സമ്മാനം നല്‍കിക്കൂടെ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട നോബല്‍ സമ്മാന സമിതിക്ക് കത്തെഴുതിയത്. 121 കോടി ജനങ്ങളെ തറസീറ്റിലിരുത്തി നൗട്ടങ്കി നടത്തുന്ന ശ്രീമതി സോണിയാജിക്ക് നോബല്‍സമ്മാനം കൊടുത്തോട്ടെ എന്നുതന്നെയാണ് എന്റെ അഭിപ്രായം. ജനസമക്ഷത്തില്‍, ആഗസ്ത് പതിനഞ്ച്, ജനുവരി 26, തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ദിവസങ്ങളില്ലല്ലാതെ വായ്തുറക്കാത്ത സോണിയാജിക്ക് എന്തും കൊണ്ടും നമുക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാവുന്നതാണ്. മാത്രമല്ല, തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാവാതെ സൂക്ഷിക്കാനുള്ള ഇവരുടെ അസാധ്യമായ കഴിവിനും അവാര്‍ഡ് നല്‍കാം. പാര്‍ട്ടിയിലെയും അല്ലാത്തതുമായ എല്ലാ ആരോപണങ്ങളെയും സമാധാനപരമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുന്ന ഇവര്‍ എന്തുകൊണ്ടും ഈ അവര്‍ഡിന് പരിഗണിക്കപ്പെടേണ്ട മന്യദേഹം തന്നെ.

എന്നാലും മദര്‍ തെരേസയോട് സോണിയാജിയെ ഉപമിക്കണമായിരുന്നോ എന്നതാണ് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഫാബ് ഇന്ത്യയുടെ സാരിയും, കാന്‍സറായാലും അള്‍സറായാലും (അവര്‍ എവിടെ ചികില്‍സതേടിയാലും എനിക്കൊന്നുമില്ല, കാശുള്ളവര്‍ക്ക് എന്തും ആവാലോ) അമേരിക്കയില്‍ ചികില്‍സ തേടുന്ന, ആരും കാണാതെ പിസ്സയും കോളയും വിഴുങ്ങി, ക്രിക്കറ്റും കണ്ട്, ഖജനാവിലെ കാശും വെട്ടിച്ച്, ഹൈപ്രൊഫൈല്‍ ലൈഫ് ആസ്വദിക്കുന്ന സോണിയാജിയെ എങ്ങിനെ മദര്‍ തെരേസ്സയോട് ഉപമിക്കാനാവും. ഇനിയിപ്പോ മദര്‍തെരേസ്സയെക്കുറിച്ച് ഞാന്‍ കേട്ടതും വായിച്ചതും ഒക്കെ തെറ്റിപ്പോയോ ഭഗ്‌വാന്‍?

സോണിയയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്, രാമായണത്തിലെ കുശുമ്പിയും പരദൂഷണക്കാരിയും കുടുംബം കലക്കിയുമായ മന്ഥരയുടെ. അപ്പോള്‍ അവര്‍ എങ്ങിനെ മദര്‍ തെരേസ്സയാവും. ഒരുപക്ഷെ മദറിന്റെ ചാര്‍ച്ചക്കാരിയാവാനും മതി. രണ്ടു പേരും വിദേശത്തൊക്കെ ജനിച്ചു, പഠിച്ചു വളര്‍ന്നതല്ലേ!

ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധി സോണിയാജി വളരെ സൗഹാര്‍ദ്ധ അന്തരീക്ഷത്തോടെ പരിഹരിക്കുന്നവെന്നാണ് കത്തില്‍ പറയുന്നത്, അതുകൊണ്ട് അവര്‍ക്ക് സമാധാനത്തിനുള്ള സമ്മാനം കൊടുത്തേപ്പറ്റൂ എന്നാണ് ഇന്റര്‍നാഷണല്‍ അവേക്കനിങ് സെന്റര്‍ പറയുന്നത്. ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്ന പോലെയാണ് ഈ സംഘടന എന്നു പറയാതെ വയ്യ. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റാല്‍ എനിക്ക് ഹാലൂസിനേഷന്‍ പതിവാണേ!.

ലോകസമാധാനത്തിന് സോണിയാജിയുടെ ശ്രമഫലമായി അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ആയമ്മ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ മറ്റ് അയല്‍ രാജ്യങ്ങളൊന്നും മിണ്ടാനില്ലാതെ കുഴങ്ങിയേനെ. മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തും സോണിയ പ്രശസ്തയാണ് പോലും. എന്റെ അറിവു ശരിയാണെങ്കില്‍ ശില്‍പ്പാഷെട്ടി, മല്ലിക ശെരാവത്ത്, ഫ്രിഡപിന്റോ, രാഖി സാവന്ത്, ഐശ്വര്യറോയ് എല്ലാവരും ഇന്ത്യയിലെ പോലെ തന്നെ വിദേശരാജ്യങ്ങളിലും ഏറെ അറിയപ്പെടുന്ന പെണ്‍കുട്ടികളാണ്. അടുത്ത തവണ ഇവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് കത്തെഴുതാന്‍ പറയാം.

സോണീയാജിക്ക് നോബല്‍ സമ്മാനം കിട്ടണം എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. കാരണം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ലഡ്ഡു വിതരണം ചെയ്യാനും ഗാന്ധി ഭജനുകള്‍ പ്ലേ ചെയ്യാനും ഒരു സുദിനം വീണു കിട്ടുമല്ലോ! ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു.




Monday, October 3, 2011

ഇവര്‍ ചില്ലറക്കാരല്ല

കുറെ കുട്ടികളും പിന്നെ ഒരു പട്ടിയും. അതാണ് ചില്ലര്‍ പാര്‍ട്ടി എന്ന ചിത്രത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറയാനുള്ളത്. മസില്‍മാന്‍ സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയുന്ന കുട്ടികളല്ല ചിത്രത്തിലെ നായകന്‍മാര്‍. കുട്ടികളുടെ സൈക്കോളജി കൃത്യമായി അറിഞ്ഞെഴുതിയ തിരക്കഥ. ആരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഇവര്‍ ശരിക്കും. ജീവിതം ഇത്രയും സുന്ദരമാണല്ലോ എന്നും തോന്നിപോകും സിനിമ തീരുമ്പോള്‍.

ചന്ദന്‍ നഗര്‍ കോളനിയില്‍ കുഞ്ഞുങ്ങള്‍ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്. ഓരോര്‍ത്തര്‍ക്കും ഒരോ പ്രത്യേകതകളും ഇരട്ടപ്പേരുമുണ്ട്. എനിക്കാണെങ്കില്‍ എല്ലാവരെയും അങ്ങ് ഇഷ്ടമായി. ആരെയും ഇഷ്ടപ്പെടാതിരിക്കാനാവില്ല എന്നതാണ് സത്യം. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം അവിടെ ഒരാനാഥ ബാലന്‍ അവിടെ തന്റെ പട്ടിയുമായി വരുന്നത്. കോളനിയിലെ കാറുകള്‍ കഴുകുകയാണ് അവന്റെ പണി. കോളനിയിലെ പഴകിയ ഒരു നീലക്കാറിലാണ് അവന്‍ പിന്നീട് താമസിക്കുന്നത്. പട്ടിയെ കോളനിയിലെ കുട്ടികള്‍ക്ക് ഇഷ്ടമല്ല. കുട്ടിയെയും പട്ടിയെയും അകറ്റാന്‍ അവര്‍ പടിച്ച പണി എല്ലാം നോക്കിയിട്ടും അവര്‍ക്ക് സാധിക്കുന്നില്ല. മാത്രമല്ല ഇരുവര്‍ക്കും പരസ്പരമുള്ള സ്‌നേഹം അവര്‍ക്കു മനസിലാകുന്നു. അടുത്ത് കോളനിയിലെ മുതിര്‍ന്ന പയ്യന്‍മാരെ ക്രിക്കറ്റില്‍ തറപ്പറ്റിക്കുന്നതോടെ പിന്നെ ഫട്ക്കയെന്ന കുട്ടിയും ബിദ്ദു എന്ന നായയും കോളനിയിലെ കുട്ടികളുടെ കണ്ണിലുണിയാവുന്നു.


അങ്ങിനെയിരിക്കുമ്പോഴാണ് ബിദ്ദു ഒരു പ്രശ്‌നത്തില്‍പ്പെടുന്നത്. കോളനിയില്‍ ഒരു പ്രോഗ്രാമിന് വരുന്ന മന്ത്രിയുടെ പി എസിനു നേരെ ബിദ്ദു കുരച്ചുചാടുന്നതോടെ ബിദ്ദുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെടുകയും ചിത്രത്തിന്റെ ഗതി മാറുകയും ചെയ്യുന്നു.കോളനിയിലെ എല്ലാവരും ബിദ്ദുവിനെ കോര്‍പ്പറേഷന് വിട്ടുകൊടുക്കാന്‍ സമ്മതമാണെന്നു പറയുമ്പോഴും കുട്ടികള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. അതിനായി അവര്‍ പത്രത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നു, ചഢി മാര്‍ച്ച് നടത്തുന്നു...അവസാനം വാര്‍ത്താ ചാനലില്‍ നടന്ന ഡിബേറ്റില്‍ കുട്ടികള്‍ മന്ത്രിയെ തറപ്പറ്റിക്കുന്നു. ബിദ്ദുവിനെ കോര്‍പ്പറേഷന് വിട്ടുകൊടുക്കേണ്ടന്ന് കോളനിയിലെ 31 അംഗങ്ങള്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടുകൊടുക്കുന്നു. മനോഹരമാണ് ഇതിലെ ഓരേ സീനും, ഓരോ കുട്ടികളുടെ അഭിനയവും.

സുഹൃത്തിനോടുള്ള സ്‌നേഹം, സഹജീവികളോടുള്ള സഹാനുഭൂതി, മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ പങ്കാളിയാവാനുള്ള മനസ്സ്, സത്യത്തോട് ചേര്‍ന്നുനില്‍ക്കല്‍, പരിശ്രമം എന്നിവയാണ് ചില്ലര്‍ പാര്‍ട്ടി നമുക്ക് തരുന്ന സന്ദേശം. തീര്‍ച്ചയായും ഈ സിനിമ എല്ലാവരും കാണേണ്ടതാണ്. ഈ കുഞ്ഞുങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിന്നും ഒഴിഞ്ഞു പോകില്ല, തീര്‍ച്ച!

Wednesday, September 14, 2011

അഴകുള്ളവള്‍ ലൈല

ലൈലയെ എനിക്കിഷ്ടമായി. വെളുത്തുമെലിഞ്ഞ സുന്ദരികളില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തയാണ് അവള്‍. ആരുടേയും മനസ്സും ചിന്തകളും കീഴടക്കാന്‍ത്തക്ക വശ്യസൗന്ദര്യമുള്ള വിശ്വസുന്ദരി. ലൈല ലോപസ്ഇതാണോ വിശ്വസുന്ദരി! എന്നു ചോദിച്ച എന്റെ സഹപ്രവര്‍ത്തകയുടെ പരിഹാസം ചിരിച്ചു തള്ളി. സൗന്ദര്യമല്‍സരങ്ങളുടെ സാമ്പത്തിക ശാസ്ത്രവും സൗന്ദര്യലഹരിയുമൊക്കെ ഡിഗ്രി ക്ലാസുകളില്‍ തന്നെ മനസ്സിലാക്കിയതാണ്. ഇത്തവണയും അതില്‍ പുതുമയൊന്നുമില്ല. സൗന്ദര്യമെന്നത് വെളുത്ത തൊലിയിലും വെളുക്കെയുള്ള ചിരിയിലുമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. രാവിലെ പത്രമെടുത്തപ്പോള്‍ ദാ, നില്‍ക്കുന്നു കറുത്ത വിശ്വസുന്ദരി. പലര്‍ക്കും സഹിച്ചുകാണില്ല. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അവളുടെ സൗന്ദര്യം. തൊലി മാത്രമേ കറത്തതുള്ളൂ. വാക്കുകള്‍ക്കും ചിരിക്കും തങ്കത്തിന്റെ പകിട്ടുണ്ട്. ദൈവം തന്ന രൂപത്തിലും അവസ്ഥയിലും ആയിരിക്കുന്നതാണ് ലൈലയുടെ സന്തോഷം. സൗന്ദര്യം എന്നത് ആന്തരികമാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞവള്‍ക്ക് കിരീടം നല്‍കിയത് ഏതായാലും നന്നായി. ഈ അമ്മയ്ക്ക് സൗന്ദര്യമില്ല, സ്‌കൂളില്‍ വിടാന്‍ വരേണ്ട എന്നു പറയുന്ന എല്‍ കെ ജി കുട്ടികളുടെ കാലമാണ്, നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് സൗന്ദര്യമുണ്ടോ എന്നു ചോദിക്കുന്നവരുടെ ലോകമാണ്. ഇങ്ങിനെയൊരു കാലത്തും ലോകത്തും നമുക്ക് ലൈലയുടെ വിജയം ആഘോഷിക്കാം.ആത്യന്തികമായി ഞാന്‍ ഈ സൗന്ദര്യമല്‍സരങ്ങളോടെതിരാണ്ട്‌ട്ടോ

Thursday, September 1, 2011

വിലക്കൂടുതല്‍ കാഴ്ചയില്‍ മാത്രം; വിലക്കുറവ് പരസ്യത്തിലും

തട്ടിപ്പെന്നാല്‍ വെറും തട്ടിപ്പല്ല.നല്ല ഒന്നാന്തരം പകല്‍ക്കൊള്ള. വിലക്കൂടുതല്‍ കാഴ്ചയില്‍ മാത്രമെന്ന പരസ്യവാചകത്തില്‍ ആകൃഷ്ടരായി ഈ കടയില്‍ പോയി കുപ്പായമെടുത്താല്‍ എപ്പോ പോക്കറ്റ് കാലിയായെന്നു ചോദിച്ചാല്‍ മതി. പെരുന്നാളിന് നല്ല ബിരിയാണിയും തട്ടിവിട്ട്, മഴയായതുകൊണ്ടു പോകാന്‍ ഒരിടവും ഇല്ലാത്തതുകൊണ്ടാണ് കോഴിക്കോട് പുതിയാതായി പ്രവര്‍ത്തനം തുടങ്ങിയ മാളില്‍ ഒന്നു കറങ്ങിയത്. സത്യം പറയാമല്ലോ തലകറങ്ങിപ്പോയി, മാളിന്റെ സൗന്ദര്യംകൊണ്ടല്ല അവിടുത്തെ ഒരു ട്രെന്റി ഡ്രസ്‌വെയര്‍ ഷോപ്പിലെ പറ്റിക്കല്‍ രീതി കണ്ട്. പത്രങ്ങളിലൂടെ നോട്ടീസ് വിതരണം ചെയ്തും പടുകൂറ്റന്‍ ഫ്‌ളെക്‌സുകള്‍ നിരത്തിയും ഏതൊരു മിഡില്‍ക്ലാസ് ഫാഷനിസ്റ്റയേയും അമ്പരപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ തയ്യാറാക്കിയും അതിവിദ്ഗ്ധമായി ഇവര്‍ നമ്മെ പറ്റിക്കുന്നുണ്ട്. പരസ്യത്തിന്റെ കോപ്പിയെഴുതിയവനെക്കണ്ടാല്‍ ഞങ്ങളൊരു ഉമ്മകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇജ്യാതി ഇനിയും ഉണ്ടോ എന്നും ചോദിക്കും.

99 രൂപയ്ക്ക് കുട്ടികള്‍ക്കുള്ള പ്രിന്റഡ് ടോപ്പുകള്‍, 149 രൂപയ്ക്ക് ഗേള്‍സ് ടി, ബോയ്‌സ് ടി, അങ്ങിനെ കുന്തം, കൊടച്ചക്രം, കോടാലി, പല്ലുകുത്തി തുടങ്ങി എല്ലാത്തിനും പറ്റിക്കല്‍ വിലയുമായാണ് നോട്ടീസും പരസ്യങ്ങളും ഇറക്കിയിട്ടുള്ളത്. ജിനിജോണി, ലില്ലിപ്പുട്ട് തുടങ്ങിയ ബ്രാന്റുകള്‍ക്ക് ഇത്രയും കുറവു വിലയോ എന്നൊക്കെ സംശയിച്ചും എന്നാല്‍ പരസ്യവാചകങ്ങളില്‍ വശംവദരായും എങ്ങാനും ഈ കടയില്‍ കയറിപ്പോയാല്‍ നിങ്ങള്‍ക്ക് തെറ്റി. 99, 149, 299 തുടങ്ങി നമ്മെ ഹഠാദാകര്‍ഷിക്കുന്ന പല മോഹവിലകള്‍ കുപ്പായങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റാന്റിനു മേലെ വച്ചിട്ടുണ്ടെങ്കിലും അതൊക്കെ അങ്ങിനെ വയ്ക്കാനുള്ളതും മണ്ടന്‍മാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ളതുമാണെന്നാണ് അവിടെ യൂനിഫോമിട്ടു നില്‍ക്കുന്നവര്‍ പറഞ്ഞത്. ഇപ്പോള്‍ പിറന്ന് വീണ കുഞ്ഞിനുള്ള ടോപ്പിന്റെ വില 399. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ ഇറങ്ങി. കയറിയ സ്ഥിതിക്ക് എന്തെങ്കിലും വാങ്ങാതെ ഇറങ്ങുന്നതെങ്ങനെ, ഒരു കൊച്ചു മോതിരം വാങ്ങി Rs 85 മാത്രം. പരസ്യമെന്നാല്‍ എല്ലാവരെയും പറ്റിച്ച് വില്‍പ്പനനടത്തുന്നതാണെങ്കിലും ഇതു കുറെ കൂടുതലാണ്...വിലക്കൂടുതല്‍ കാഴചയില്‍ മാത്രമാണെങ്കില്‍ വിലക്കുറവ് പരസ്യത്തില്‍ മാത്രമേയുള്ളൂ

Saturday, August 20, 2011

എന്റെ മണ്‍‌വീണയില്‍ കൂടണയാനൊരു മൗനം

മനസ്സില്‍ താലോലിച്ച ആ നല്ല ഗാനങ്ങള്‍ സമ്മാനിച്ചത് ജോണ്‍സണ്‍ മാഷായിരുന്നു... മറക്കില്ല മാഷേ, ആദ്യമായി അര്‍ത്ഥം മനസിലാക്കി ഞാന്‍ ആസ്വദിച്ച ഈ ഗാനം...







ചിത്രം - നേരം പുലരുമ്പോള്‍ (1986)
രചന - ഒ.എന്‍.വി
സംഗീതം - ജോണ്‍സണ്‍
ആലാപനം - യേശുദാസ്
സംവിധാനം - കെ.പി കുമാരന്‍

-----------------------------------------------


എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറിപ്പറന്നു വന്നു

പൊന്‍തൂവലെല്ലാമൊതുക്കി
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു
സ്‌നേഹം തഴുകി തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞു

പൂവിന്‍ ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൗനം
വിണ്ണിന്റെ കണ്ണുനീര്‍തുള്ളിയിലും
കൊച്ചു മണ്‍തരിചുണ്ടിലും മൗനം

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറിപ്പറന്നു വന്നു....

Thursday, July 28, 2011

ബാബ രാംദേവിന് അങ്ങിനെ തന്നെ വേണം

പൊരിവെയിലത്ത് പട്ടിണികിടന്നപ്പോള്‍ ഇങ്ങനെയൊരു ചതി അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല. അര്‍ദ്ധരാത്രിയില്‍ പോലിസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ഭക്തയുടെ ചുരിദാര്‍ അടിച്ചുമാറ്റി കടന്നുകളഞ്ഞപ്പോഴും അദ്ദേഹത്തിന് ഇത്രയും അപമാനം ഉണ്ടായിട്ടുണ്ടാവില്ല.

ബാബാ രാംദേവിന്റെ 6 പാക് അബ്‌സ് കണ്ടു ഞെട്ടിയിരിക്കുകയാണ് ബോളിവുഡിന്റെ വികടസരസ്വതി കുമാരി രാഖി സാവന്ത്. രാഖി ഒരു കാര്യത്തില്‍ നോട്ടമിട്ടാല്‍ നാറ്റിച്ചേ പിന്നെ അടങ്ങു. കള്ളപ്പണം മുഴവനും രാജ്യത്തേക്കു കൊണ്ടുവരാന്‍ ബാബ രാംദേവ് ദിനരാത്രം പട്ടിണി കിടന്നപ്പോഴാത്രെ രാഖി ബാബയുടെ വയര്‍ ശ്രദ്ധിച്ചത്. അന്നുമുതല്‍ ബാബയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉള്ളിലിട്ടു നീറ്റുകയായിരുന്നത്രെ, ഈ പുരനിറഞ്ഞു നില്‍ക്കുന്ന സുന്ദരി. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ചാറ്റ് ഷോയില്‍ സുന്ദരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബാബയെ മാത്രമല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി(എന്നാണ് എല്ലാവരും പറയണത്) രാഹുല്‍ജിയോടും പ്രണയം തോന്നിയുട്ടുണ്ടത്രെ. എന്നാല്‍ അമ്മായിയമ്മയായി സോണിയാഗന്ധിയെ സഹിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് ഒന്നു പറഞ്ഞില്ലപോലും. എന്തൊക്കെ പറഞ്ഞാലും രാഹുല്‍ ജി രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. മകന്‍ വിവാഹം കഴിക്കാതെ മൂത്തുനരച്ചാലും വേണ്ടില്ല രാഖിയില്‍ നിന്നും രക്ഷിക്കണേയെന്ന് സോണിയ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണത്രെ.

പണ്ട് സ്വയംവരം നടത്തി നാട്ടുകാരെയും ആ ചെക്കനെയും മുഴുവനും പറ്റിച്ചവളാണ് രാഖി. പുരുഷനെ വഞ്ചിക്കാന്‍ ഒരു പെണ്‍കുട്ടി പിറന്നിരിക്കുന്നുവെന്ന് രാഖിയെ കണ്ടപ്പോള്‍ തന്നെ തോന്നിയതാണ്. എന്തൊക്കെ പറഞ്ഞാലും രാഖിയുടെ ഈ ഔട്ട് സ്‌പോക്കണ്‍ പേഴ്‌സ്ണാലിറ്റി എനിക്കിഷ്ടമാണ്. എനിക്കുമാത്രമല്ല, എന്റെയീ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമായിരിക്കും. ആര്‍ക്കാ ഇപ്പോള്‍ രാഹുല്‍ഗാന്ധിയേയും ജോണ്‍ എബ്രഹാമിനെയൊക്കെ കല്യാണം കഴിക്കാന്‍ ആഗ്രഹമില്ലാത്തത്. പിന്നെ ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍പ്പെട്ട് അതങ്ങ് പറയുന്നില്ലന്നേയുള്ളൂ. മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവരാ ശരിക്കും ശുദ്ധന്‍മാര്‍. മാത്രമല്ല ഒരു യാതസ്ഥിതിക കുടുംബത്തില്‍ നിന്നും ബോളിവുഡിന്റെ കണ്ണിലെ കരടാവാനും വേണം ഒരു തലവര. രാഖിയെന്താണോ സന്തം പ്രയത്‌നത്തില്‍ നിന്നും ഉണ്ടാക്കിയതാണ്. ഗോഡ്ഫാദറോ, പേരിന് പിന്നില്‍വയ്ക്കാന്‍ ഗമയുള്ള കുടുംബപേരോ രാഖിക്കില്ല. ഒരു പി ആര്‍ ഒയെ വച്ച് മാധ്യമങ്ങളോടും സംസാരിക്കാനുള്ള പത്തു വഴികള്‍ എഴുതിച്ച് കാണാതെ പഠിക്കാനും രാഖി തയ്യാറല്ല. ഇതൊക്കെയാണ് ഞാന്‍, എന്ന ചങ്ങായിച്ചിയുടെ ഭാവമാണ് എന്നെ ഹഠാദാകര്‍ഷിച്ചത്.

എന്നാലും ബാബ രാംദേവിന്റെ ഒരു കാര്യം. എങ്ങിനെയിരുന്ന ഒരാളായിരുന്നു. ഇത്രേം ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആയ ഒരു പ്രൊപ്പോസ്സല്‍ അദ്ദേഹം എങ്ങിനെ ഹാന്റില്‍ ചെയ്യുമെന്നു കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. രാദേവിന് ഒരു കുടുംബമായാല്‍ അദ്ദേഹത്തിന്റെ പകുതി പ്രശ്‌നങ്ങള്‍ തീരുമെന്നാണ് എനിക്ക് തോന്നുന്നത്. ഭാര്യയും കുട്ടിയുമൊക്കെ ആവുമ്പോള്‍ അവരോടൊപ്പം അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം പങ്കിട്ടുപോയ്‌ക്കോളും. ഇനിയിപ്പോ, ബാബ അഴിമതി വിരുദ്ധ സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെ നേരിട്ട് റിക്രൂട്ട് ചെയ്തതാണോ രാഖിയെ, പണ്ടു വിശ്വാമിത്രന്റെ തപസ്സ് ഡിസ്റ്റര്‍ബ് ചെയ്യാന്‍ വേണ്ടി വിട്ട മേനകയെപ്പോലെ...

ബാബയുടെ ഓരോ ഹഠയോഗങ്ങള്‍ അല്ലാതെന്തു പറയാന്‍



Saturday, July 23, 2011

ശോ! ഈ വേദനിക്കുന്ന കോടീശ്വരന്‍മാര്‍

പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും സിനിമാക്കാരെ എനിക്ക് പൊതുവേ ഇഷ്ടമല്ല, കൃത്യമായിപ്പറഞ്ഞാല്‍ സൂപ്പര്‍- മെഗാസ്റ്റാറുകളെ. ഇവരെയൊക്കെ ആരാധനയോടെയും ആശ്ചര്യത്തോടെയും കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. സൂപ്പര്‍സ്റ്റാറുകള്‍ക്കു പ്രായമാകുന്നില്ലെങ്കിലും നമുക്ക് പ്രായവും പക്വതയും വര്‍ഷം തോറും കൂടുന്നുണ്ടല്ലോ.

പുറത്തിറങ്ങുന്ന ഒറ്റച്ചിത്രത്തില്‍പ്പോലും ഇവരുടേയൊക്കെ പഴയകാല മിടുക്കൊന്നും കാണാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം നാം പഴയ നാടോടിക്കാറ്റും, യാത്രയും, മണിച്ചിത്രത്താഴൊക്കെ ടി വിയില്‍ വരുമ്പോള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ചിരിച്ച് ചിരിച്ച് വയറും പൊത്തി ഓ! ഈ മോഹന്‍ലാലിന്റെ ഒരു കാര്യം എന്നുപറയുന്നതും. ഒരുവിധത്തില്‍പ്പറഞ്ഞാല്‍ കാര്യങ്ങളുടെ പോക്കുകണ്ടാല്‍ സൂപ്പര്‍ നായകന്‍മാരൊക്കെ വില്ലന്‍മാരാകുന്ന കാഴ്ച കണ്ട് ചിരിക്കണോ, കരയണോ എന്നോര്‍ത്ത് അന്തംവിട്ടിരിക്കുകയാണ് ഫാന്‍സും ഫാന്‍സ് ക്ലബ്ബില്‍ അംഗമല്ലത്തവരുമായ മറ്റു ഫാന്‍സുകളും. തങ്ങളുടെ ദൈവങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കുറ്റംചെയ്തവരെപ്പോലെ അവരോട് മാധ്യമങ്ങള്‍ പെരുമാറരുതെന്നാണ് ഫാന്‍സ് അസോസിയേഷനുകളുടെ ആജ്ഞ.

വളരും തോറും മനുഷ്യന് ദുരാഗ്രഹവും അതിമോഹവും കൂടുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വരവില്‍ക്കവിഞ്ഞ സ്വത്ത് കൈവശംവയ്ക്കണമെന്ന് അവരും കരുതിയിട്ടൊന്നുമാവില്ല. അതങ്ങനെ കൈകളില്‍ വന്നു നിറയുകയല്ലേ, അപ്പോള്‍ പിന്നെ വേണ്ടന്നുവയ്ക്കാന്‍ പറ്റുമോ. പിന്നെ കണക്കില്‍കാണിക്കാത്ത സ്വത്ത് ഉണ്ടെന്നും കാണിച്ച് വല്ലവനും സിനിമാറ്റിക്ക് സ്റ്റൈലില്‍ ഊമക്കത്തെഴുതുമ്പോഴോ, അതുമല്ലെങ്കില്‍ ഹരിച്ചും ഗുണിച്ചും പിന്നെ കൂട്ടിയും കിഴിച്ചും ഒരു എത്തും പിടിയും കിട്ടാതാവുമ്പോള്‍ ആദായനികുതി ഗുമസ്ഥന്‍മാര്‍ തന്നെ ഇറങ്ങിത്തിരിക്കും. ദുബയില്‍ ബുര്‍ജ് ഖലീഫയില്‍ ഫ്‌ലാറ്റ് വാങ്ങിയപ്പോഴെ എന്‍ഫോഴ്‌സ്‌മെന്റ് ഏമാന്‍മാര്‍ നോട്ടമിട്ടിരിക്കുകയായിരുന്നു മോഹന്‍ലാലിനെയത്രെ, പിന്നെ അസംഖ്യം വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍, പരസ്യചിത്രങ്ങള്‍, തല്ലിപ്പൊളി ചിത്രങ്ങള്‍, അവയുടെ സാറ്റലൈറ്റ്- ഓവര്‍സീസ് അവകാശം തുടങ്ങി ദേ വരുന്നു പിന്നെയും കുറെ കാശ്. തീര്‍ച്ചയായും ഇതൊക്കെ ചോദ്യം ചെയ്യപ്പെടും. ഒരു ചായക്ക് 5 രൂപകൊടുക്കുന്നതിന്റെ പാട് നമുക്കേ അറിയൂ. അപ്പോഴാണ് ഇവന്‍മാര്‍ ഒരു പഴംപൊരിക്ക് (അതിന്റെ നീളവും വിസ്തീര്‍ണവും നിലവില്‍ ഇവിടെ ലഭിക്കുന്ന പഴംപൊരിയുടെ അത്രതന്നേയുള്ളൂ) ഒന്നിന് 45 രൂപ വെച്ച് വിറ്റ് കാശാക്കി അവന്റെയൊക്കെ രഹസ്യ നിലവറകള്‍ നിറയ്ക്കുന്നത്. അവന്‍മാര്‍ക്ക് ഇതു തന്നെ വരണം. കോടിക്കണക്കിന് അനധികൃത സമ്പാദ്യമുണ്ടത്രെ മോഹന്‍ലാലിനും മമ്മുട്ടിക്കും. (ഏതായാലും ശ്രീ പദ്മനാഭസ്വാമിയുടെ അത്രയ്ക്കും വരില്ലാ എന്നു പ്രതീക്ഷിക്കാം)
സത്യം പറഞ്ഞാന്‍ ഇവന്‍മാരുടെ വീട്ടില്‍ നിന്ന് എന്തൊക്കെ പിടിച്ചാലും പാവപ്പെട്ട നമുക്കൊന്നും ഒരു ചുക്കുമില്ല. ഇതൊക്കെ കണ്ടും വായിച്ചും ഒരു മോഹന്‍ലാല്‍- മമ്മുട്ടി കോമഡി ത്രില്ലര്‍ കണ്ടപോലെ സായൂജ്യപ്പെടാം എന്നല്ലാതെ എന്താക്കാനാ. അല്ലെങ്കിലും ഒരു കലാകാരന്‍ സാമൂഹികപ്രതിബദ്ധതയുള്ളയാളാവണം എന്നൊന്നും എവിടെയും എഴുതിവച്ചിട്ടില്ലല്ലോ. സ്വന്തം നിലനില്‍പ്പിനു വേണ്ടി ഇത്തിരി കാശു മറ്റും നീക്കിവച്ചതില്‍ തെറ്റൊന്നും പറയാനില്ല. വയസ്സാം കാലത്ത് വിഘ്‌നങ്ങളൊന്നും കൂടാതെ കഴിയാന്‍ ഈ പണം ഉപയോഗിക്കാമെന്നു മാത്രമേ നമ്മുടെ പാവം സൂപ്പര്‍സ്റ്റാറുകള്‍ വിചാരിച്ചിട്ടുണ്ടാവുകയുള്ളൂ. എന്തുചെയ്യാം വേദനിക്കുന്ന കുറേ കോടീശ്വരന്‍മാരായിപ്പോയി നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍. പിന്നെ നമുക്കെന്താതാല്‍പ്പര്യം എന്നുചോദിച്ചാല്‍, ഉം, ഒന്നൂല്ല്യാന്നേ!


Monday, July 18, 2011

നല്ല കൊടംപുളിയിട്ടു വച്ച മീന്‍കറിപോലെ ഒരു സിനിമ

എന്റെ ഓഫീസ് നില്‍ക്കുന്ന മാളിന് കീഴേയുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറികള്‍ എന്നും എനിക്കൊരു ദൗര്‍ബല്യമാണ്. അതു പോലെ തന്നെ ഹോസ്റ്റലിലേക്കുള്ള വഴിയിലുള്ള വലിയങ്ങാടിയിലെ ഉന്തുവണ്ടികളിലെ ചുവന്നചീരയും, വെണ്ടക്കായും ഒക്കെ സ്വന്തമായ് ഒരു അടുക്കളയുണ്ടാക്കുന്നതിന് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്ന വസ്തുതകളാണ്.

നമ്മളിലെല്ലാവരിലും ഒരു കാളിദാസനും മായയും ഉണ്ട്. ആര്യഭവനിലെ മെരിഞ്ഞ വടയ്ക്കു മുന്നിലിരിക്കുമ്പോള്‍ അല്ലെങ്കില്‍ വര്‍ക്കീസിലെ ഇലയടയ്ക്കു വേണ്ടി ക്യൂ നില്‍ക്കുമ്പോള്‍, അതുമല്ലെങ്കില്‍ ദേശാഭിമാനി കാന്റീനിലെ വെള്ളപ്പവും ബീഫ് കറിയും സ്വാദോടെ നുണഞ്ഞിറക്കുമ്പോള്‍, പിന്നെ ചായയുംകൊണ്ട് ബീരാന്‍ക്ക വരുന്നതും കാത്തിരിക്കുമ്പോള്‍ ഒക്കെ നാം കളിദാസനും മായയുമായി മാറുന്നു.

ആഷിഖ് അബുവിന്റെ സാള്‍ട്ട് & പെപ്പര്‍ അടിപൊളി രസക്കൂട്ടാണ്. നല്ല കൊടംപുളിയിട്ടു വച്ച മീന്‍കറിപോലെ എന്തോ ഒന്ന്. അത് കൊണ്ടു വരുന്നത് രസങ്ങളുടെ ഒന്നാന്തരം ഗൃഹാതുരതായാണ്. പ്രത്യേകിച്ചും വീടും നാടും വിട്ടുനില്‍ക്കുന്ന എന്നെ പോലുള്ള, ഹോസ്റ്റല്‍ ഭക്ഷണം മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക്.

സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ എന്റെ മനസ്സില്‍ നിറഞ്ഞു നിന്ന ഒരേയൊരു ചിന്ത നല്ല പുളിയുള്ള മീന്‍കറി കൂട്ടി ചോറുണ്ണണം എന്നായിരുന്നു. കൂടെ ഒരു പപ്പടവും. സനിമയുടെ ഇടവേളയില്‍ ഹാളിലുള്ള എല്ലാവരും പുറത്തേക്കോടി, എല്ലാവര്‍ക്കും എന്തെങ്കിലും വേണം കൊറിക്കാന്‍.

ഈ സിനിമയും നല്ലൊരു വിഭവം പോലെത്തനെ പാകത്തിനു ചേരുവകള്‍ ചേര്‍ന്നതാണ്. മൈഥിലിയും ആസിഫ് അലിയും മധുരമാണെങ്കില്‍ ശ്വേത പുളിയാണ്, ലാല്‍ എരിവും. ഏതൊരു വിഭവത്തിന്റെയും രസക്കൂട്ടായ ഉപ്പിന്റെ സ്ഥാനമാണ് ഇതില്‍ ബാബുരാജിന്.

ഒരു കടുകുവറയുടെ സുഖമുണ്ട് ആസിഫിന്റെ സാന്നിധ്യത്തിന്. മിറാഷ് എന്ന കഥാപാത്രം തീര്‍ത്തും അനാവശ്യമാണെന്നുതോന്നിപ്പോകും, ഈ അവിയലില്‍ ബീറ്റ്‌റൂട്ട്്, തക്കാളി, എന്നിവപോലെ പോലെ. പക്ഷെ ഇട്ടു എന്നു കരുതി കുഴപ്പമൊന്നുമില്ല. ബോളിവുഡ് സിനിമകളില്‍ നിന്ന് ഒരു ചെറിയ കോപ്പിയടി(3 ഇഡിയറ്റ്‌സ്) അത് ക്ഷമിച്ചിരിക്കുന്നു.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും തോന്നിയതൊക്കെ മായക്കും തോന്നുന്നു. ചൊവ്വാദേഷം, പ്രേമം, പ്രേമനൈരാശ്യം, ഫെമിനിസം, ''അറ്റ്‌ലീസ്റ്റ് ശബ്ദം മാത്രമുള്ള അനൗണ്‍സര്‍...ജലസീ, കൂടാതെ ഒക്കേഷനലി ഫിറ്റും.

ചൊവ്വദോഷമൊക്കെയുള്ള പെണ്ണിന് വിവാഹമാര്‍ക്കറ്റില്‍ സ്ഥാനമില്ലെന്ന അര്‍ത്ഥം സിനിമയിലുണ്ടെങ്കിലും അതുതന്നെയാണ് വാസ്തവം എന്നു പറയാതെ വയ്യ. ഒരു പ്രായം കടന്നാല്‍ പറയാതിരിക്കുന്നതാണ് ഭേദം. ഇതിലെ നായകന്റെ കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അയാള്‍ പ്രായമുള്ളയാളാണ്. അയാള്‍ക്ക് പെണ്ണുകണ്ട പെണ്‍കുട്ടിയെ കെട്ടാന്‍ യാതൊരു പ്രായസവുമില്ല. കാരണം അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രായം പ്രശ്‌നമാകുന്നില്ല. എന്നിട്ടും അയാള്‍ കുക്കിനെ അടിച്ചുമാറ്റുന്നു. ചിത്രത്തിലെ ഏറ്റവും മനോഹരവും ആഹ്ലാദവും ഉണ്ടാക്കുന്ന സീനായിരുന്നു അത്.

തീര്‍ച്ചയായും ഡയലര്‍ ടോണാക്കാന്‍ പറ്റുന്ന മനോഹരമായ രണ്ടു പാട്ടുകള്‍ ആര്‍ക്കും ഇഷ്ടമാവും.

Rating 7/10

Photo: Google Search

Saturday, July 16, 2011

ഹോസ്റ്റല്‍ ഡേ! ഒരു തല്ലുംപിടിയുടെ കഥ

കൈപ്പിടിയിലൊതുങ്ങാത്ത ഈ പ്രായത്തില്‍ ഇതൊന്നും വേണ്ടന്നാണ് ശരിക്കും വെയ്‌ക്കേണ്ടത്. പക്ഷെ നാലാംക്ലാസ്സ് മുതല്‍ യു പി തലത്തിലും എല്‍ പി തലത്തിലും എന്തിന് ഹൈസ്‌കൂള്‍തലത്തിലും വരെ തിരുവാതിര കളിച്ച് സമ്മാനം വാങ്ങിയിട്ടുള്ള ഒരാള്‍ക്ക് വീണ്ടും തിരുവാതിര കളിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അതിന് പ്രായം ഒരു തടസ്സമേയല്ല. സ്റ്റെപ്പ് ഇടുന്നതിലും കൂടെ കളിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിലും കൈകടത്തുമ്പോള്‍ മാത്രമാണ് കളി കാര്യമാവുന്നത്.

അതില്‍ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നെ ഇതുവരെ നന്നായി മുന്നോട്ടു നീങ്ങിയിരുന്ന പലബന്ധങ്ങളെയും എങ്ങിനെയുലക്കുന്നുവെന്നാതാണ് പിന്നീട് നാം കാണുക. ഒരൊറ്റ മിനിറ്റുകൊണ്ട് നമ്മള്‍ പിന്നെ ഒന്നിനും കൊള്ളാത്തവരാവും. നമുക്കുണ്ടായിരുന്ന ഗുണങ്ങളൊക്കെ ഒരു രാത്രി പുലരുമ്പോഴേക്കും കുറ്റങ്ങളായി മാറും. ഇനിയിപ്പോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ മിണ്ടാന്‍ ചെന്നാലോ എല്ലാവരുമങ്ങ് നാലാം ക്ലാസില്‍ ഉപേക്ഷിച്ച സ്വഭാവം അങ്ങ് പുറത്തെടുക്കും. കുട്ടിയല്ലേ എന്നോട് ആദ്യം പിണങ്ങിയത്, കുട്ടിയല്ലേ എന്നെക്കാള്‍ വലുത്, അതുകൊണ്ടു കുട്ടി വന്ന് എന്നോട് സോറി പറഞ്ഞു മിണ്ടിയാല്‍ ഞാനും മിണ്ടാമെന്നൊക്കെ മുഖത്തു ഭാവം വരുത്തിയിരിക്കും.

ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങള്‍ അതു നശിക്കുക തന്നെ ചെയ്യും. സൗഹൃദത്തിന്റെ വാക്കുകളും ചേഷ്ഠകളും ഹൃദയത്തില്‍ നിന്നും വരണം. അല്ലാതെ മനസ്സിലൊന്നും പുറത്ത് മറ്റൊന്നും കാണിക്കുന്ന ബന്ധങ്ങള്‍ ശ്വാശതമല്ല. ഏതൊരു ബന്ധം തകരുമ്പോഴും നാം മനസ്സില്‍ വിചാരിക്കും, ഇല്ല ഇനി ഞാന്‍ ആരോടും അധികം കൂട്ടുകൂടില്ല, മിണ്ടില്ല എന്നൊക്കെ. എന്നാലും നാമൊക്കെ വീണ്ടും അനാവശ്യ സൗഹൃദങ്ങളില്‍ ചെന്നു ചാടും. ''മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ''്. ഹോ! ഡിഗ്രയുടെ സോഷ്യോളജി സബ്ബിലെ ആ സെന്റന്‍സ് എങ്ങിനെ മറക്കാനാണ്.(ഇവിടെ ഞാനല്‍പ്പം നൊസ്റ്റാള്‍ജിക്കാവും)


നിങ്ങള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നയാളാണോ, ചില സൗഹൃദങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന എന്റെ 7 പോയിന്റ് പാക്കേജ് നിങ്ങള്‍ക്കുള്ളതാണ്. നല്ല സുഹൃത്താവാന്‍ ഇതാ ചില വഴികള്‍

1) ആരെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാതിരിക്കുക/ ഉണ്ടെങ്കില്‍ തന്നെ അത് പ്രകടിപ്പിക്കാതിരിക്കുക.

2) മറ്റുള്ളവര്‍ നല്‍കുന്ന സൗഹൃദത്തെ ഒരു കൈയകലത്തില്‍ നിര്‍ത്തുക. പറ്റുമെങ്കില്‍ പാരനോയിക്ക് സിന്‍ഡ്രോം കാണിക്കുക

3) നമ്മുടെ സുഹൃത്തിനെക്കുറിച്ച് ആരെങ്കിലും മോശമായി പറയുമ്പോള്‍ എല്ലാം ചിരിച്ചുകൊണ്ടു കേള്‍ക്കു(ഉമ്മറിനെ പോലെ വികാരഭരിതമായി പ്രതികരിച്ചാല്‍ പണികിട്ടും).പിന്നെ കേട്ടകാര്യങ്ങള്‍ സുഹൃത്തിനോട് പറയാതിരിക്കുക. അങ്ങിനെയാണെങ്കില്‍ നമുക്ക് മറ്റൊരു സുഹൃത്തിനെയും കൂടെ കിട്ടും

4)സുഹൃത്തിന് എന്തെങ്കിലും അസുഖങ്ങള്‍(പനി, ചുമ, വയറുവേദന, വയറ്റിളക്കം, തലചുറ്റല്‍..) എന്നിവ വരുമ്പോള്‍ ഫോണ്‍ റെയ്ഞ്ച് ഔട്ടാക്കുക.(ഇവരെയൊന്നും നോക്കിയിട്ടു ഒരു കാര്യവുമില്ല, നമ്മള്‍ അങ്ങിനെ കിടന്നാല്‍ ഒരു *..........*കളും തിരിഞ്ഞു നോക്കില്ലെന്നു 101% ഞാന്‍ ഗ്യാരന്റി.)

5) സുഹൃത്തിന്റെ പിറന്നാള്‍, കല്ല്യാണം, ജോലിസ്ഥലംമാറ്റം, ജോലിക്കയറ്റം, വീടുമാറല്‍, കുഞ്ഞിന്റെ പാലുകുടി, വീടിന്റെ പാലുകാച്ചല്‍, ഒറ്റതവണതീര്‍പ്പാക്കല്‍ എന്നിവയ്‌ക്കൊന്നും സമ്മാനങ്ങള്‍ നല്‍കി ബന്ധം വഷളാക്കരുത്. തിരിച്ചും വാങ്ങാതെ സൂക്ഷിക്കുക.

6) കര്‍ത്താവ് ഈശോമിശിഹായ പറഞ്ഞതു പോലെ സമ്പത്തിക ഇടപാടുകളില്‍ എപ്പോഴും രേഖകള്‍ സൂക്ഷിക്കുക. അത് പിന്നീട് ഗുണം ചെയ്യും. സിനിമയ്ക്കു പോകുമ്പോള്‍, ഒന്നിച്ച് ലഞ്ച് കഴിക്കുമ്പോള്‍, തുണിത്തരങ്ങളെടുക്കുമ്പോള്‍ കഴിവതും നമ്മുടെ കാശ് നാം തന്നെ നല്‍കണം. അതില്‍ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. നമ്മുടേതു പോലെ തന്നെയാണ് മറ്റുള്ളവരുടെ പണവും. അവരും അതൊക്കെ അദ്ധ്വാനിച്ചിട്ടാണ് ഉണ്ടാക്കുന്നത്. അത് നമ്മളെ തീറ്റിപോറ്റാനുള്ളതല്ല എന്ന ബോധ്യം നമുക്കുണ്ടായിരിക്കണം.

7) കഴിവതും നമ്മുടെ മുറിയില്‍ തന്നെയിരുന്ന് നാം വാങ്ങിക്കൊണ്ടുവന്ന കപ്പ് കേക്ക്, ബ്രഡ്- ബട്ടര്‍ എന്നിവ കഴിച്ച്, പി എസ് സി, യു പി എസ് സി, എസ് എസ് സി എന്നീ പരിക്ഷകള്‍ക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നതാണ് അനുകരണീയമായ മാതൃക.


എന്നിട്ടും നിങ്ങള്‍ക്ക് നല്ല സുഹൃത്താവാന്‍ പറ്റിയില്ലെങ്കില്‍.... പറഞ്ഞിട്ടു കാര്യമില്ല എന്നു വേണം മനസിലാക്കാന്‍.


പടം: Google Serach

Thursday, June 30, 2011

വരൂ! നമുക്ക് മാനഭംഗപ്പെടാം, What an Idea Sirjiiiii

നാട്ടിലെ യുവതികളെ, വൃദ്ധകളെ, പല്ലുമുളക്കാന്‍ തുടങ്ങുന്ന പെണ്‍കുഞ്ഞുങ്ങളെ, ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുരുന്നുകളെ ഒരു കാര്യത്തില്‍ ഇനി നമുക്ക് നിര്‍വൃതിയടയാം. നാട്ടുനടപ്പനുസരിച്ച് ഏതായാലും മാനഭംഗത്തിനിരയാവും എന്നാല്‍ പിന്നെ അതിനു ശമ്പളവും കിട്ടിയാല്‍ എന്താ പുളിക്കുമോ? നിങ്ങള്‍ ആരും ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല. മാനഭംഗത്തിനിരയാവുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷവും, പീഡിതകൊച്ച് മൈനറാണെങ്കില്‍ 3 ലക്ഷവും, പീഡനത്തില്‍ മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം വേറെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 2005ല്‍ വനിതാ കമ്മീഷന്‍ മഹിളാമണികള്‍ നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത്. ഓ വാട്ട് എന്‍ ഐഡിയ സര്‍ജി...!!!

അങ്ങിനെയാണെങ്കില്‍ മാനഭംഗപ്പെടാനായി ഇനി നമുക്ക് കാത്തിരിക്കാം. യാതൊരു മുതല്‍മുടക്കുമില്ലാതെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ബലാല്‍സംഗങ്ങള്‍ ഉടന്‍ തന്നെ അരങ്ങേറുന്നതായിരിക്കും. ഇതൊക്കെ കുറ്റകൃത്യം നടത്തിയവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയേയുള്ളൂ എന്ന് ഏതു മണ്ടനാ അറിയാത്തത്. അല്ലെങ്കിലും ആര്‍ക്കാണ് പണം ഒരു പ്രലോഭനമാവാത്തത്. നിന്ദിതയും പീഡിതയുമായ ഒരു യുവതിക്ക് അപ്പോള്‍ കിട്ടുന്ന ആശ്രയം, അതു പണത്തിന്റേയായാലും, സഹാനുഭൂതിയുടേതായാലും ഒന്നും ഒരു കുറവല്ല. പക്ഷെ അത് ഒരു നഷ്ടപരിഹാരതുകയായി നല്‍കുന്നതിലൂടെ പെണ്‍കുട്ടിയെ അവഹേളിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ വേണ്ടത് അവളുടെ മാനം എടുത്തവന്റെ ''പീഡനയന്ത്രം'' പിഴുതെടുക്കുകയാണ്. അവനെ കസ്റ്റഡിയിലെടുക്കാനും വിചാരണ ചെയ്യാനും തക്കതായ ശിക്ഷ നടപ്പാക്കാനും മാത്രം ശക്തമായ വിധം നിയമം കടുത്തതാക്കുകയാണ് വേണ്ടത്. അല്ലാതെ, അയ്യോ മോളെ പീഡിതേ ഏതായാലും നിന്റെ മാനം പോയി, ഇനി ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്നും പാടി ഈ പണവും കയ്യില്‍ വെച്ച് മിണ്ടാതിരുന്നോ എന്നു പറയലല്ല.

അല്ലെങ്കിലും രാജ്യഭരിക്കുന്നവര്‍ തന്നെ ലൈംഗിക രോഗികളാണ്. അവന്‍മാര്‍ തന്നെയാണ് ഒന്നാതരം പീഡകര്‍. തരം കിട്ടിയാല്‍ മകളുടെ പ്രായമാണോ, അമ്മയോളം മുതിര്‍ന്നതാണോ എന്നൊന്നും നോക്കാതെയാണല്ലോ പീഡനം. സ്വന്തം മകളെ പോലും വെറുതെ വിടാതെ, മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുന്ന സംസ്‌കാരമാണ് ഇപ്പോള്‍ നമ്മളുടേത്. രക്ഷിക്കേണ്ട കൈകള്‍ തന്നെയാണ് നമ്മെ പിഴുതെറിയുന്നത്. ഇത്തരത്തില്‍ ഒരു പാകേജ് കര്‍ഷക പാകേജിനെയാണ് ഓര്‍മിപ്പിക്കുന്നത്. പണം കിട്ടുന്നതിനുവേണ്ടി മാത്രം എത്ര കര്‍ഷകരാണ് ആത്മഹത്യചെയ്തത്. അതുപോലെ തന്നെ എത്ര പെണ്‍കുട്ടികള്‍ ഇനി ഈ ഒരു കാരണത്താല്‍ പീഡനത്തിന് ഇരയാവും. അവരെ ഉറ്റവര്‍ തന്നെ വില്‍ക്കും. യാതൊരു സംശയവുമില്ല. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം മുന്നേറുകയാണ്. അത് ഇനിയും ഉയരും. പീഡനവീരന്‍മാര്‍ക്ക് അവകാശപ്പെടാം, ''അവള്‍ക്കൊരു ജീവിതം ഉണ്ടായിക്കോട്ടെ എന്നുവച്ചിട്ടാ...അല്ലാ പിന്നെ''. പാകേജ് നല്‍കിയാലും ഇല്ലെങ്കിലും ഇവിടെ പീഡനവും, മാനഭംഗവും നിറയെ നടക്കും. നിയമാനുസൃതമായ മാനഭംഗത്തിന്റെ സ്വന്തം നാടായി രാജ്യം വളരട്ടെ എന്നു നമുക്കു പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം. ആമേന്‍



ഫോട്ടോ: ഗൂഗ്ള്‍ സെര്‍ച്ച്‌


Tuesday, June 21, 2011









Scorpions - Lonely Nights Lyrics

Since you're gone
There is an empty space
Since you're gone
The world is not the same

I go back to the places we've been
It feels like you're still there
I live all those moments again
Wishing you were here

Since you're gone
There is an lonely heart

Since you're gone
Nothin' is like it was

There are memories all over the place
Bringin' it back all so clear
Remember all of those days
Wishing you were here

All those lonely nights
I gotta fight for you, yes I do
Yes I do

Since you're gone
There is a heart that bleeds
Since you're gone
I'm not the man I used to be

I follow you steps in the snow
The traces disappear
We know what we've lost when it's gone
I'm wishing you were here

All those lonely nights
I gotta fight for you, yes I do
Yes I do


Thursday, June 16, 2011

Yes, She is Back...


മൊബൈല്‍ ഫോണുകളുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന വാര്‍ത്ത വരുന്നതിന് എത്രയോ മുമ്പുതന്നെ രാത്രി 11 ന് ശേഷം ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്യുമായിരുന്നു. രാവിലെ 7ന് വീണ്ടും സ്വിച് ഓണ്‍ ചെയ്താല്‍ പിന്നെ മെസേജുകളുടെ പ്രവാഹമാണ്.

ഇന്ന് വന്ന ഒരു മെസേജ് എന്നെ തെല്ലൊന്നു അമ്പരപ്പിക്കാതിരുന്നില്ല. സഹപ്രവര്‍ത്തകന്റേതായിരുന്നു അത്. ടിന്റുവോ, സര്‍ദാരോ അല്ലെങ്കില്‍ വല്ല സെന്റി മെസേജോ ആവുകയാണ ്പതിവ്. എന്നാല്‍ ഇന്ന് ഒത്തിരി സസ്‌പെന്‍സോടെ, ഒട്ടു പ്രതീക്ഷിക്കാത്ത ഒന്നായിപ്പോയി. ''കഴിഞ്ഞതവണ അവള്‍ ഈ ഭൂമിയില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ നമ്മള്‍ ഉണ്ടായിരുന്നില്ല. .............ഈ തിരിച്ചുവരവ് ആഘോഷിക്കൂ. ജസ്റ്റ് അവേഴ്‌സ് ടു ഗോ...രതിനിര്‍വ്വേദം.

ഓ!എന്റെ പൊന്നെ, ഇന്നല്ലേ നമ്മുടെ രതിച്ചേച്ചിവരുന്നത്. ഓഫീസിലെ ആണ്‍പട മുഴുവനും വിജ്രംഭിതരായിക്കൊണ്ടു പറയുകയാണ്. പലരും ഫസ്റ്റ് ഷോ ഫസ്റ്റ് ടിക്കറ്റിന് വേണ്ടി കാത്തിരുന്നിട്ടു ജോലിത്തിരക്കുകാരണം പോകാനാവത്തതിന്റെ സങ്കടം എവിടെ തീര്‍ക്കണമെന്നറിയാതെ കറങ്ങിത്തീര്‍ത്തു. പലരും തങ്ങളുടെ ഫ്രന്റ്‌സിനെ വിളിച്ചന്വേഷിച്ചു. എങ്ങിനെയുണ്ട്? തകര്‍പ്പന്‍. അഭിപ്രായങ്ങളും അനുഭവസാക്ഷ്യങ്ങളും ഒരു വര്‍ണ്ണക്കടലാസില്‍ എഴുതി അയക്കുന്നുണ്ട്, അങ്ങേതലയ്ക്കല്‍ നിന്നുള്ള മറുപടി.

ശരിയാണ് ഒരു കാലഘട്ടത്തിന്റെ പ്രണയവൈറസിനെ മറ്റൊരു തലമുറയിലേക്ക് കുത്തിവയ്ക്കുകയാണ് രാജീവ്കുമാറും സംഘവും. മുതിര്‍ന്നവര്‍ക്കുമുന്നില്‍ രതിനിര്‍വ്വേദം എന്നു ഉറക്കെ ഉച്ചരിക്കാന്‍ പോലും ധൈര്യം കാണിക്കാത്ത ഒരു തലമുറയില്‍ നിന്നും ഇന്നത്തെ യുവാക്കള്‍ വളര്‍ന്നിട്ടുണ്ട്. ഫോണില്‍ വോള്‍പോസ്റ്റായി ചിത്രത്തിന്റെ സ്റ്റില്ലുകള്‍ സൂക്ഷിക്കാനും, റിങ്‌ടോണും ഡയലര്‍ടോണുമായി ചിത്രത്തിലെ ഗാനങ്ങളിടാനും മാത്രം ധൈര്യമുള്ളവരാണിവര്‍. അതില്‍ തെറ്റൊന്നുമില്ല. എന്നാലും കാണുമ്പോള്‍ എന്തോ ഒരു ഇത്. ഒക്കെ ജനറേഷന്‍ ഗ്യാപാണേ....!
പത്മരാജന്റെ പാമ്പ് എന്ന കഥയെ രതിനര്‍വ്വേദമെന്ന പേരില്‍ ഭരതന്‍ ചലച്ചിത്രമാക്കിയപ്പോള്‍ അന്നു നിലനിന്നിരുന്ന ചിലപ്രണയസങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുകയായിരുന്നു അവര്‍. അന്നൊക്കെ പ്രായത്തില്‍ മുതിര്‍ന്നവര്‍ തമ്മിലുള്ള ബന്ധത്തിന് ഒരു വിവക്ഷയേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാലം മാറി. തന്നേക്കള്‍ പ്രായമുള്ളവളെ ഭാര്യയാക്കാന്‍ ഇന്നത്തെ യുവാക്കള്‍ക്ക് മാനസികമായും സാമൂഹികമായും അന്നത്തെയത്ര ബുദ്ധിമുട്ടില്ല (നട്ടെല്ലും നല്ലൊരു ബാങ്ക് ബാലന്‍സും മാത്രം മതി)എന്നാണ് തോന്നുന്നത്. പലരും രതിയും പപ്പുവും പോലുള്ള ബന്ധങ്ങള്‍ പരസ്യമായും അല്ലാതെയും സൂക്ഷിക്കുന്നവരുമാണ്.

പിന്നെ റീമിക്‌സുകളും റീമെയ്ക്കുകളും നമുക്ക് പുത്തരിയല്ല. സ്വന്തം നിലയ്ക്ക് കഥയും തിരക്കഥയും ഇല്ലാതെ വരുമ്പോള്‍ പണ്ടു ഹിറ്റായ പാട്ടുകളും ചിത്രങ്ങളും എടുത്ത് നമ്മളങ്ങു റീമിക്‌സും റീമെയ്ക്കും ചെയ്യും. ഈ ചിത്രം പുനര്‍നിര്‍മ്മിക്കുന്നതുകൊണ്ട് ഇന്റര്‍നെറ്റു യുഗത്തിലെ പിള്ളേരെ ഒരുതവണകൂടി ഉള്‍പുളകിതരാക്കാമെന്നും അതിലൂടെ കാശുകൊയ്യാമെന്നും തന്നെയാണ് ലക്ഷ്യം. ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും യുവാക്കളുടെ ജിഞാസയെയും അഭിലാഷങ്ങളെയും നീറ്റി നീറ്റി അവരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കും. അതേതായാലും നന്നായി എന്നിട്ടെങ്കിലും മലയാള സിനിമ നന്നാവട്ടെ.

ഫോട്ടോ:ഗൂഗ്ള്‍ സെര്‍ച്ച്‌


Monday, June 13, 2011

സന്തോഷകരമായ ഒരു തിരിച്ചു പോക്ക്

ആര്‍ക്കാണ് ഒരുവട്ടം കൂടി അങ്ങോട്ട് തിരിച്ചുപോകാന്‍ ആഗ്രഹമില്ലാത്തത്. നമുക്കല്ലാവര്‍ക്കും ഇഷ്ടമാണ് ആ തിരിച്ചു പോക്ക്. അതാണ് വൈശാഖ് പ്രേക്ഷകര്‍ക്കായി നല്‍കുന്നതും; സന്തോഷകരമായ ഒരു തിരിച്ചു പോക്ക്. യഥാര്‍ത്ഥജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്തതൊക്കെ നമുക്ക് റീല്‍ ലൈഫില്‍ കൊണ്ടുവരാം. അങ്ങിനെ നാം നമ്മെ തന്നെ നായിക-നായക സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും.

സീനിയേഴസ് ഒരു മികച്ച സിനിമയാണെ അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. വ്യത്യസ്തമായ പ്രമേയമാണ് എന്നതുകൊണ്ടാണ് ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായത്. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്, നമ്മളെല്ലാവരും പോയിരുന്നു കാണും. കൂട്ടുകാരോട് സിനിമയെക്കുറിച്ച റെക്കമെന്റ് ചെയ്യും. അവരും കാണും.അങ്ങിനെ ചിത്രം സൂപ്പര്‍ ഹിറ്റാവും.

സീനിയേഴ്‌സ് തുടങ്ങിയപ്പോള്‍ ആകാംക്ഷയായിരുന്നു എന്തായിരിക്കും അടുത്തതെന്ന് അറിയാന്‍. ഇത് ആമിര്‍ഖാന്‍ 3 ഇഡിയറ്റ്‌സിന്റെ മലയാളം പതിപ്പാണോ എന്നു വരെ തോന്നാതിരുന്നില്ല തുടക്ക സീന്‍ കണ്ടപ്പോള്‍ തന്നെ. പിന്നെ നമ്മുടെ തിരക്കഥ അതല്ലാത്തതുകൊണ്ട് ആ തെറ്റിധാരണ മാറി.

എത്രയോ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട ടിന്റുമോന്‍ തമാശകള്‍ക്ക് പോലും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നതുകേട്ടപ്പോള്‍ സത്യത്തില്‍ സങ്കടം വരാതിരുന്നില്ല. എന്നാലും ബിജുമേനോന്റെ അസാധ്യമായ അഭിനയം പ്രേക്ഷകനെ പിടിച്ചിരുത്തും. മനോജ് കെ ജയന്‍, ജയറാം കുഞ്ചാക്കോ എല്ലാവരും തന്നെ നല്ല പ്രകടനമാണ് കഴ്ചവച്ചതെന്നു പറയാതെ വയ്യ. എന്നാലും എന്തോ ഒരു പോരായമയില്ലേ ചിത്രത്തിന് എന്നു തോന്നാതെയില്ല.

കോപ്പിയടിക്കാന്‍ എറ്റവും മിടുക്കന്‍ ആമിര്‍ഖാനാണ്. കക്ഷി പല ചിത്രങ്ങളും അങ്ങനെ തന്നെ കോപ്പിയടിച്ച ചരിത്രമുണ്ട്. പക്ഷെ നമ്മള്‍ മലയാളികള്‍ അങ്ങിനെയൊന്നും ചെയ്യില്ല. നമ്മള്‍ കോപ്പിയടിച്ചാലും അടിച്ചതു പോലെ തോന്നാതിരിക്കാന്‍ പാടുപെടും. 3 ഇഡിയറ്റ്‌സിലെ ബൊമ്മന്‍ ഇറാനിയുടെ പ്രന്‍സിപ്പല്‍ വേഷം വീരു ശാസ്ത്രബുദ്ധേയോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് സിനിയേഴ്‌സില്‍ വിജയരാഘവന്റേതും. വീരു അല്‍പ്പം സൈക്കോ ആയിരുന്നെങ്കില്‍ വിജയരാഘവന്റെ റാവുത്തര്‍ ഒരു സ്ത്രീലബടനാണ് എന്നു മാത്രം. രണ്ടുപേരുടേയും മെയ്ക്കപ്പും ചേഷ്ടകളുമൊക്കെ എവിടെയൊക്കെയേ സാമ്യമുള്ളതുപോലുണ്ടായിരുന്നു.

ഇതൊക്കെ പോട്ടെ, കഥയില്‍ ചോദ്യമില്ല പക്ഷെ സിനിമയ്ക്ക് ലോജിക് വേണം. ഒരന്തവും കുന്തവുമില്ലാത്ത ലോജിക്കാണ് സീനിയര്‍ എന്ന ചിത്രത്തിലേത്. മാസത്തില്‍ രണ്ടുതവണ കോളജ് ഡേ. ഞാനൊക്കെ പഠിക്കുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു തവണയായിരുന്നു അത് നടന്നിരുന്നത്. ഇപ്പോള്‍ പഴയ ക്യാംപസ് അല്ലല്ലോ.അതുകൊണ്ടായിരിക്കും ഇങ്ങിനെയൊക്കെ എന്ന് ആശ്വസിക്കാം. എന്നാലും ലേഡീസ്- മെന്‍സ് ഹോസ്റ്റലിലെ സംഭവങ്ങളും അങ്ങിനെ പലതും ലോജിക്കിന് നിരക്കാത്തതാണ്.

12 വര്‍ഷം മുമ്പ് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് അന്ന് പലര്‍ക്കും അറിയാമായിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. എന്നോട് ക്ഷമിക്കണം സിനിമയുടെ കഥ അങ്ങിനെ മുഴുവനും പറയാന്‍ പറ്റില്ലല്ലോ. 12 വര്‍ഷം കഴിഞ്ഞ് അതിന്റെ ചുരുളഴിക്കാന്‍ കുറെ പേര്‍. സെക്കന്റ് ഹാഫ് മുതല്‍ പ്രേക്ഷകനറിയാം 'പാപി' ആരാണെന്ന്. പിന്നെ 65 രൂപയുടെ ബാല്‍ക്കണി ടിക്കറ്റെടുത്തതില്‍ ആരും പുറത്തു പോകാതെ ശ്വാസമടക്കി സിനിമ കാണും. പാപിയുടെ പ്രശ്‌നം ഒരു രോഗാവസ്ഥയാണെന്ന് പണ്ടേ അറിയാമായിരുന്നെങ്കില്‍ അന്നൊന്നും എന്തുകൊണ്ട് അങ്ങിനെയൊരു അന്വേഷണമുണ്ടായില്ല. ക്ലൈമാക്‌സിലേക്കെത്തിക്കാന്‍ ഒരുപാടുകഷ്ടപ്പെടുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. നാടകത്തിനുപയോഗിച്ച സംഗീതം നമ്മെ പിടിച്ചുലയ്ക്കും, തീര്‍ച്ച.ഒപ്പനയും മാര്‍ഗംകളിയും ഒന്നാന്തരമായിട്ടുണ്ട്‌


ഫോട്ടോ: ഗൂഗ്ള്‍ സെര്‍ച്ച്‌

Tuesday, February 8, 2011

സൗമ്യ! അവളും എന്റെ അനുജത്തിയായിരുന്നു

പാസഞ്ചര്‍ ട്രെയ്‌നില്‍ രണ്ടു തവണ ഞാനും യാത്ര ചെയ്തിട്ടുണ്ട്. രാത്രി, അതും തനിച്ച്. ഉള്ളില്‍ ഒരേ ഒരു വിചാരം മാത്രമായിരുന്നു അന്നൊക്കെ ധൈര്യം തന്നത്, ഇത് എന്റെ നാടല്ലെ, ജബല്‍പ്പൂരോ, ചമ്പലോ ഒന്നുമല്ലലോ. ഓഫീസിലെത്തിയെ സായാഹ്നപത്രത്തില്‍ നിന്ന് ആ വാര്‍ത്ത തീര്‍ത്തും സങ്കടത്തോടെയാണ് വായിച്ചത്. രാത്രിയും പിന്നീടു വന്ന പകലുമൊന്നും ഒരാശ്വാസവും തന്നില്ല. ആ ഒറ്റെക്കൈയനെ പിടികൂടിയോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അയാളെ പിടികൂടി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെങ്കിലും പെണ്‍കുട്ടിയുടെ സഹയാത്രികര്‍ കാണിച്ച അലംഭാവത്തിലാണ് ഏറെ വേദന തോന്നിയത്. മറ്റൊരുയാത്രക്കരാന്‍ ഒരു പെണ്‍കുട്ടി താഴേക്കുചാടിയതായി അറിയിച്ചിട്ടും നിസംഗ്ഗരും നിര്‍മ്മമരുമായി തങ്ങളുടെ സീറ്റില്‍ തന്നെ ഉറച്ചു പോയ നായിന്റെ മക്കളെ വേറെ ഒരു പേരിലും എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല.
ആരെങ്കിലും ഒരാള്‍ ചങ്ങല വലിച്ചാല്‍ മതിയായിരുന്നു. 20 മിനിറ്റോളം നിര്‍ത്തിയിട്ട ട്രെയിന്‍ പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. വണ്ടി പതുക്കെയാണ് നീങ്ങിയിരുന്നത്. ഒരു പക്ഷെ തീവണ്ടി നിന്നിരുന്നെങ്കില്‍ പ്രതി ഭയപ്പെട്ട് പിന്‍തിരിയുമായിരുന്നു. പ്രതി മൂന്നു തവണ തലനിലത്തിടിച്ചാണ് പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെടുത്തിയത്. ഇത്തരം ചിന്തകള്‍ എന്നെ ഉറക്കാതെ അലട്ടിക്കൊണ്ടിരുന്നു.

വാര്‍ത്ത വായിക്കുമ്പോള്‍ എന്റെ ചേച്ചിയെയും അനിയത്തിയെയും കൂട്ടുകാരികളെയുമൊക്കെയാണ് എനിക്ക് ഓര്‍മ വന്നത്. ഒരു സഹായത്തിനായി ആര്‍ത്തു വിളിക്കുന്ന അവരുടെ മുഖം ഇപ്പോഴും കണ്ണില്‍ നിന്ന് മായുന്നില്ല. ഒരു പക്ഷെ ഞാനായിരുന്നെങ്കിലോ? ഒരു തരം ഭയം കാലിനടിയില്‍ നിന്നും ഇരച്ചുകയറുന്നതു പോലെ.

06-02-2011


അമ്മയുടെ കര്‍ശന നിര്‍ദ്ദേശമായിരുന്നു മൂന്നുമണിക്ക് ശേഷം കോഴിക്കോടിന് പോകേണ്ടെന്ന്. പൊതുവെ അതൊന്നും അനുസരിക്കാത്ത ഞാന്‍ അന്ന് എന്തോ അമ്മ പറഞ്ഞതു കേട്ടു. ഇരുട്ടു വീഴാന്‍ തുടങ്ങുമ്പോഴേക്കും ഒരു തരം പേടിയാണ്. റോഡില്‍ കാണുന്ന തമിഴന്‍മാരെയും ഉത്തരേന്ത്യക്കാരെയും ഒറ്റടയിക്ക് കൊല്ലാന്‍ തോന്നും, ഓഫീസിലെ ടോയ്‌ലറ്റില്‍ പോകാന്‍ പോലും ഇപ്പോള്‍ കൂട്ടുവേണം. സ്വന്തം കൂട്ടുകാരെ പോലും ഭയക്കേണ്ട അവസ്ഥ. മൂന്നുമണിയോടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു എന്ന് ഒരു കൂട്ടുകാരി വിളിച്ചു പറഞ്ഞു. അവള്‍ക്ക് ആ തമിഴനോടുള്ള അരിശ്ശം തീരുന്നില്ല. ടി വി വച്ചപ്പോള്‍ മനസ്സിലായി അവളുടെ പേര് സൗമ്യയെന്നാണ്. അത്തരമൊരു കാട്ടാളനെ നേരിടാനൊന്നും കെല്‍പ്പില്ലാത്ത ഒരു പാവം കുട്ടിയാണെന്ന് ആ ഫോട്ടോ കണ്ടാല്‍ തന്നെയറിയാം. ആ അമ്മയുടെ സങ്കടം, അനിയന്റെ കരച്ചില്‍, അച്ഛന്റെ വിങ്ങിപ്പൊട്ടല്‍ എല്ലാം ഇപ്പോഴും തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഗോവിന്ദചാമിമാരെ പോലുള്ള പീഢകര്‍ ഇനിയും ജനിക്കും. സൈമ്യമാര്‍ ഇനിയും മരിക്കും. എന്നാലും ചിലകാര്യങ്ങള്‍ നമുക്ക് ഓര്‍ത്തിരിക്കാം. തങ്ങളുടെ പെണ്‍മക്കളെ നൃത്തവും പാട്ടു പഠിപ്പിക്കുന്ന അതേ താല്‍പ്പര്യത്തോടെ കാരട്ടെയും മറ്റു ആയോധന കലകളും പഠിപ്പിക്കുക, പെണ്‍കുട്ടികള്‍ ഹാന്റ് ബാഗില്‍ ഡിയോസ്‌പ്രേയൊടൊപ്പം ഒരു കുരുമുളക് സ്‌പ്രേയും (800 രൂപ വരും) കണ്ണാടിക്ക പകരം ഒരു ചെറിയ കത്തിയും കരുതണം. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭയം തോന്നാമെങ്കിലും സംയമനം പാലിച്ച് അവന്റെ 'പീഡനയന്ത്ര'ത്തിനിട്ട് ഒറ്റ ചവിട്ടു കൊടുക്കാന്‍ നോക്കണം.

ഇപ്പോള്‍ നമ്മള്‍ സുരക്ഷിതരെല്ലെന്ന ബോധം എപ്പോഴും മനസ്സില്‍ ഉണ്ടാവണം. ഒരാഴ്ചകൊണ്ട് മറന്നു പോകേണ്ട ഒരു സംഭവമായി സൗമ്യയുടെ ദുരന്തം മാറരുത്. ഒരിക്കലും പരസ്പരം കണ്ടിട്ടില്ലെങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും ഇനിയൊരിക്കലും കാണില്ലെങ്കിലും സൗമ്യ അവളും എന്റെ അനുജത്തിയായിരുന്നു.