Tuesday, January 10, 2017

കളഞ്ഞുപോയ ഷെഹനായി

സംഗീതം ഒരു കടലാണ്. ഞാനതിന്റെ തീരത്തുപോലും എത്തിയിട്ടില്ല. ലോകം അവസാനിച്ചാലും നാദവും ലയവും നിലയ്ക്കില്ല. സ്വരങ്ങള്‍ ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ്. എത്രയത് മനനം ചെയ്യുന്നുവോ അത്രയും നമ്മുടേതാവുന്നു. ജോ ധ്യായേ, സോ പാവെ...ജീവിച്ചിരുന്നുവെങ്കില്‍ ഈ വര്‍ഷം നൂറു വയസ്സു തികയുമായിരുന്നു ഉസ്താദ് ബിസ്മില്ലാഹ് ഖാന്‍ന്. 1937ല്‍ കല്‍ക്കട്ടയില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ മ്യൂസിക് കോണ്‍ഫറന്‍സ്സോടെ ഷെഹനായി എന്ന വാദ്യോപകരണം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേന്ദ്രബിന്ദുവാക്കാന്‍ ഇടയായത് ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ കച്ചേരിയാണ്. ഷെഹനായിയിലുള്ള അഗധമായ പാണ്ഡിത്യവും അശ്രാന്ത പരിശീലനവും കൊണ്ടാണ് ഉസ്താദത് ഷെഹനായിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. പരമ്പരാഗതമായി പൊതുവെ വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാത്രം വായിച്ചിരുന്ന ഷെഹനായിയെ ശാസ്ത്രീയ സംഗീത ഉപകരണമാക്കിയതും അത് പോപുലര്‍ സംഗീതത്തിന്റെ ഭാഗമായതും ഉസ്താദിന്റെ മാത്രം പരിശ്രമമാണ്. 1947 ആഗസ്ത് പതിനഞ്ചിന്റെ തലേന്ന് റെഡ്‌ഫോര്‍ട്ടില്‍ കച്ചേരിയവതരപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. 1950 ജനുവരി 26ലെ ആദ്യ റിപബഌക്ക് ദിനാഘോഷത്തിലും അദ്ദേഹം ഷെഹനായി വായിച്ചു. ഇപ്പോഴും ഓര്‍മയുണ്ട്, ഞങ്ങളുടെ ചെറുപ്പത്തിലെ ആകാശവാണി- ദൂരദര്‍ശന്‍കാലം. ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ ഷെഹനായി വാദനമില്ലാതെ ഒരു സ്വാതന്ത്ര്യ-റിപ്പബ്ലിക്ക് ദിനാഘോഷവും കടന്നു പോയിട്ടില്ല. എന്തും ഇന്റര്‍നെറ്റില്‍ ലഭ്യമായ ഈ ന്യൂജെന്‍ കാലത്ത്, 2014ല്‍ കോഴിക്കോട് ആകാശവാണിയില്‍ നിന്നും പണം കൊടുത്തു 1964ല്‍ റെക്കോര്‍ഡ് ചെയ്ത അദ്ദേഹത്തിന്റെ ഷെഹനായി വാദനത്തിന്റെ സി ഡി സ്വന്തമാക്കിയപ്പോള്‍ ഗര്‍ഭിണിയായ എനിക്ക് എന്തിന്നില്ലാത്ത സന്തോഷമായിരുന്നു. സംഗീതത്തിന്റെ എബിസിഡി അറിയില്ലെങ്കിലും, ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആ സംഗീതം നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ച് ലവലേശം അറിവില്ലെങ്കിലും ശ്യാംകല്യാണ്‍ രാഗത്തിലേയും പൂരബി ധുന്നിലെയും ആരോഹണങ്ങളും അവരോഹണങ്ങളും എന്നെ ആഹ്ലാദിപ്പിച്ചു. ഇത്രമാത്രമേ ആ സംഗീതത്തെക്കുറിച്ച് എനിക്കറിയൂ. നാടോടിശീലുകളായ കജ്‌രിയും ചൈതിയും പൂരബി ധുന്നുമെല്ലാം അദ്ദേഹം വായിച്ചത് ഹൃദയം കൊണ്ടായിരുന്നു. ഷെഹനായില്‍ മാത്രമല്ല, ഈ ഗാനങ്ങളെല്ലാം അദ്ദേഹം പാടുകയും ചെയ്തു. ബിസ്മില്ലാഹ് ഖാന്റെ ഉസ്താദ് വോക്കലിലും അദ്ദേഹത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ മകന്‍ കാസിം ഹസ്സന്റെ വാരണസിയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെ അഞ്ചു ഷെഹനായികള്‍ മോഷണം പോതായി പത്രത്തില്‍ വാര്‍ത്ത വന്നു. വെള്ളികൊണ്ടുണ്ടാക്കിയ നാലും വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഒരു ഷെഹനായിയുമാണ് കളവു പോയത്. കൂടാതെ ഇനായത് ഖാന്‍ അവാര്‍ഡായ വെള്ളി ഫലകവും രണ്ടു സ്വര്‍ണവളകളും നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട നാലുവെള്ളി ഷെഹനായികളും അദ്ദേഹത്തിന് സമ്മാനം ലഭിച്ചതാണ്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍,ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, മുംബൈയിലെ ഒരാരധകന്‍ സൈലേഷ് ഭാഗവത് എന്നിവര്‍ നല്‍കിയതാണ് അവ. വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഷെഹനായി അദ്ദേഹത്തിന്റെ സര്‍വവും ആയിരുന്നുവത്രെ. മുഹ്‌റം ഘോഷയാത്രയില്‍ എല്ലാവര്‍ഷവും ആ ഷെഷനായി കൊണ്ടായിരുന്നു അദ്ദേഹം വായിച്ചിരുന്നത്. ആ ഷെഹനായിയുടെ വില എന്നു പറയുന്നത് തീര്‍ച്ചയായും അതിലെ ലോഹത്തിന്റെ സാന്നിധ്യമല്ല. മറിച്ച് അഭൗമമായ സംഗീതത്താല്‍ ലോകത്തെ മുഴുവനും അവച്യമായ നിര്‍വൃതിയില്‍ എത്തിച്ചിരുന്ന ഒന്നായിരുന്നു അവയെല്ലാം.

ദംഗല്‍: അടുക്കളയില്‍ നിന്നും അഖാഡയിലേക്ക്

നാളത്തെ സ്ട്രാറ്റജി എന്താണ് പപ്പ? നാളത്തെ മല്‍സരത്തിന് ഒരേയൊരു സ്ട്രാറ്റജിയേയുള്ളൂ. വെറുമൊരു ആസ്‌ത്രേലിയക്കാരിയെയല്ല നീ നേരിടുന്നത് മറിച്ച് പെണ്‍കുട്ടികള്‍ ഒന്നിനും കൊള്ളില്ലെന്നു വിശ്വസിക്കുന്ന ലോകത്തെ എല്ലാ ജനങ്ങളോടുമാണ്. പെണ്‍കുട്ടികള്‍ എന്നാല്‍ അടിച്ചുവാരാനും വീടുവൃത്തിയാക്കാനും, വിവാഹം ചെയ്ത് കുട്ടികളെ പരിപാലിച്ച് കഴിയാനുള്ളതാണെന്നും വിശ്വസിക്കവരോടാണ്. അത് നീ ജയിച്ചേ മതിയാവൂ മോനെ. കോമണ്‍വെല്‍ത്ത്് ഗെയിമ്‌സില്‍ വനിതകളുടെ 55 കിലോ കാറ്റഗറിയിലുള്ള ഫൈനല്‍ മല്‍സരത്തിന്റെ തലേന്ന് മകളോടുള്ള മഹാവീര്‍ സിങ് ഫഗോട്ടിന്റെ ഉപദേശം അതുമാത്രമായിരുന്നു. എല്ലാവാരും കണ്ടു മറന്നു പോയേക്കാവുന്ന വെള്ളിമെഡല്‍ പ്രകടനമല്ല നീ കാഴ്ചവയ്‌ക്കേണ്ടത്. സ്വര്‍ണം നേടണം. അത് എന്നു ഓര്‍മയില്‍ ഉണ്ടാകും.

ഇന്റര്‍നാഷനല്‍ മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടാതെ പോകുമ്പോള്‍ നമ്മളെല്ലാവരും നെടുവീര്‍പ്പോടെപ്പറയും ഇവറ്റയ്‌ക്കൊക്കെ നന്നായി കളിച്ചൂടെ, ഒന്നിനെക്കൊണ്ടും ഒരു കാര്യവുമില്ല എന്നൊക്കെ. എന്നാല്‍ ഒരു കായിക താരം ആ മല്‍സരത്തിനെത്താന്‍ എടുത്ത പ്രയത്‌നങ്ങള്‍ നമ്മള്‍ ആരും അറിയാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല. ബയോപിക്കുകളെല്ലാം ഒരര്‍ത്ഥത്തില്‍ നല്ലതാണ്. പ്രത്യേകിച്ചും കായികതാരങ്ങളെക്കുറിച്ചുള്ളത്. സിനിമയില്‍ പ്രതിപാദിക്കുന്ന കായികയിനത്തെ ഇഷ്ടപ്പെടാനും കായികതാരത്തെ കൂടുതല്‍ അടുത്തറിയാനും ബയോപിക്കുകള്‍ കൊണ്ടാവും. സിനിമയായതുകൊണ്ടു നാടകീയതയ്ക്ക് വേണ്ടി ചിലപ്പോള്‍ ചില കഥാസാഹചര്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നുണ്ടെങ്കിലും അതൊക്കെ അതേ ആംങ്കിളില്‍ തന്നെക്കാണാന്‍ പ്രേക്ഷകനാവുന്നുണ്ടാവണം. പാന്‍സിങ് തോമര്‍, ചക് ദേ ഇന്ത്യ, ഭാഗ് മില്‍കാ ഭാഗ്, മേരികോം, അസ്ഹര്‍, എം എസ് ധോണി, എന്നിവയൊക്കെ കായികതാരങ്ങളെക്കുറിച്ച് വന്ന ബോളിവുഡ് ബയോപിക്കുകളാണ്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ഒരു ഓര്‍മിപ്പിക്കലാണ്. ഗുസ്തി എന്ന കായികയിനത്തെക്കുറിച്ചും വനിതാതാരങ്ങളായ ഗീതാ കുമാരി ഫഗോട്ടിന്റെയും ബബിതകുമാരി ഫഗോട്ടിന്റെയും ഗുസ്തി ജീവിതത്തെക്കുറിച്ചും. അതിനേക്കാള്‍ ഉപരി രാജ്യത്തിന്റെ തിരംഗ വാനോളം പാറിക്കാന്‍ തന്റെ മക്കളെ ഗുസ്തിക്കാരികളാക്കിയ പിതാവ് മഹാവീര്‍ സിങ് ഫഗോട്ടിന്റെ ജീവിതത്തെക്കുറിച്ചും. മുന്‍ഗുസ്തി താരമായിരുന്നു മഹാവീര്‍ സിങ് ഫഗോട്ട്. ചില ജീവിതസാഹചര്യങ്ങളില്‍ ഗുസ്തി വിട്ട് സാധാരണ ഉദ്യോഗജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു മഹാവീറിന്റേത്. തന്റെ പെണ്‍മക്കളെ ഒരിക്കലും വെറും പെണ്‍കുട്ടികളായി കണ്ടിട്ടേയില്ല അദ്ദേഹം. കൈകാലുകളില്‍ കാരിരുമ്പിന്‍ കരുത്തും, കണ്ണുകളില്‍ വിജയതൃഷ്ണയുള്ള ഫയല്‍വാനായിരുന്നു അദ്ദേഹത്തിന് പെണ്‍മക്കള്‍. മക്കളിലൂടെ രാജ്യത്തിനൊരു സ്വര്‍ണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം.

ദംഗല്‍ എന്ന സിനിമയുടെ ശ്രദ്ധാകേന്ദ്രം അതിന്റെ എഴുത്താണ്. എഴുത്തുകാരനും സംവിധായകനുമായ നിതേഷ് തിവാരിയും പിയൂഷ് ഗുപ്ത, ശ്രയേഷ് ജയിന്‍, നിഖില്‍ മെഹ്‌റോത്ര എന്നിവരാണ് ദംഗലിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ നിതേഷിനെ തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. ഇതിനുമുമ്പും ചെറിയക്കുട്ടികളെ വച്ച് നിതേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ചില്ലര്‍ പാര്‍ട്ടിയിലൂടെ. ആ ഒരൊറ്റ ചിത്രം മതി നിതേഷിന്റെ കഴിവറിയാന്‍. ഇന്ത്യയുടെ പരമ്പരാഗതവും വാര്‍ത്തമാനകാലത്തിലും വിട്ടൊഴിയാന്‍ തയ്യാറാവാത്തതുമായ പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് ദംഗല്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന ദമ്പതികളും അവരോടൊപ്പം പലപല പൊടിക്കൈകളുമായി നിലകൊളുന്ന ഗ്രാമവാസികളും തമാശനിറഞ്ഞ കാഴ്ചയാണ്. നാടകീയതയ്ക്ക് വേണ്ടി എഴുതിച്ചേര്‍ത്തതാണെങ്കിലും അവയിലൊന്നും നമുക്ക് മടുപ്പ് തോന്നില്ല. കാരണം പുലര്‍ച്ചെ എണീറ്റ് ഗോമാതാവിനെ തീറ്റിക്കുക തുടങ്ങിയ സംഗതികളൊക്കെ നോര്‍ത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംഗതികളാണ്. യാഥാര്‍ഥ്യവും തമാശയും വിഢിത്തവും നിറഞ്ഞ കാഴ്ചകള്‍ ചിത്രത്തില്‍ ഉടനീളെയുണ്ട്.

മകനുണ്ടാവാത്തതില്‍ മനംനൊന്തുകഴിഞ്ഞിരുന്ന മഹാവീറിനുണ്ടായത് നാലു പെണ്‍കുട്ടികളാണ്. അന്നൊരു ദിവസം, തങ്ങളെ അസഭ്യം വിളിച്ച അയല്‍പ്പക്കത്തെ ചെക്കന്‍മാരെ കൈകാര്യം ചെയ്ത ഗീതയെയും  ബബിതയെയും ശാസിക്കുന്നതിനു പകരം അവര്‍ എങ്ങിനെയാണ് എതിരാളികളെ നേരിട്ടതെന്ന് ചോദിച്ചു മനസിലാക്കുകയായിരുന്നു മഹാവീര്‍ചെയ്തത്. അവിടെ തുടങ്ങുകയാണ് ഗീതയുടെയും ബബിതയുടേയും ദംഗല്‍ ജീവിതം. ദംഗല്‍ എന്നാല്‍ മഡ് റസ്ലിങ് അഥവ കളിമണ്ണിലുള്ള ഗുസ്തി എന്നര്‍ത്ഥം. എരിവും പുളിയും ഉപ്പുമൊന്നും ഇനിയുള്ള വര്‍ഷങ്ങളില്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് മനസിലാക്കിക്കൊടുക്കാന്‍ കുട്ടികളെക്കൊണ്ട് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗോല്‍ഗപ്പേ(പാനിപുരി) തീറ്റിക്കുന്നൊരും സീന്‍ കണ്ണില്‍ നിന്നും മായില്ല. ഹരിയാനയുടെ പച്ചപുതച്ച പാടങ്ങളിലൂടെ ഓടിത്തളരുന്ന കുട്ടികള്‍. സല്‍വാര്‍കമ്മീസില്‍ ഓടന്‍ കഴിയാതെ വരുമ്പോള്‍ കസിന്‍ ഓംകാറിന്റെ പാന്റുകള്‍ നിക്കറാക്കിക്കൊണ്ടും, ചളികൊണ്ട് ഒട്ടിപ്പിടിക്കുന്ന ഇടതൂര്‍ന്ന തലമുടി മുറിച്ചുകളഞ്ഞും മഹാവീര്‍മക്കളെ ഒരുക്കുന്നു. അഖാഡയില്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കില്ലെന്നും പറഞ്ഞ് തിരിച്ചയക്കുമ്പോള്‍ തന്റെ വയലിന്റെ ഒരുഭാഗം നികത്തി അഖാഡയാക്കുന്ന മഹാവീര്‍ പെണ്‍കുട്ടികളോടൊപ്പം പരിശീലിക്കാന്‍ തന്റെ സഹോദരന്റെ മകന്‍ ഓംകാറിനെ ചുമതലപ്പെടുത്തുന്നു. അതോടെ മുഴുവന്‍ ഗ്രാമവും മഹാവീറിനെ ഭ്രാന്തനെന്നു വിളിക്കുന്നു. കുട്ടികളുടെ സന്തോഷം കെടുത്തുന്ന അച്ഛനായി അയാള്‍ മാറി. അപ്പോഴും കൂടെയുണ്ടായിരുന്നത് ഭാര്യ ദയാ ശോഭാ കൗറാണ്(സാക്ഷി തന്‍വാര്‍). എങ്കിലും തന്റെ അടുക്കളയില്‍ മാംസം വേവില്ലെന്നും പെണ്‍കുട്ടികളെ വിട്ടുതരില്ലെന്നുമൊക്കെ അവര്‍ മഹാവീറിനോട് സര്‍വ ധൈര്യവും സംഭരിച്ച് പറയുന്നുണ്ടെങ്കിലും ഹമ്‌രി ഛോരിയാം ചോരോം സെ കം ഹെ കെ(നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറഞ്ഞവരാണോ) എന്നാണ് മഹാവീറിന്റെ മറുപടി. ഒരുവര്‍ഷത്തേക്ക് നിങ്ങള്‍ക്കമ്മയില്ലെന്ന് കരുതിക്കൊള്ളാന്‍ കുട്ടികളോടു പറയുന്ന ശോഭയുടെ നെഞ്ചില്‍ പുകയുന്ന ആശങ്കകള്‍ പ്രേക്ഷകനും കണ്ടില്ലെന്നു നടിക്കാനാവില്ല. ഞാന്‍ എന്റെ മക്കളെ അത്രയും കഴിവുള്ളവരാക്കും, ചെറുക്കന്‍ ഇവരെക്കാണാനല്ല ഇവര്‍ ചെറുക്കനെ കാണാന്‍ പോകുമെന്നും മഹാവീര്‍ ഭാര്യയോട് പറയുന്ന സന്ദര്‍ഭമുണ്ട്.    

ഇനിയാണ് ഗീതയുടെയും ബബിതയുടേയും ജീവിതത്തിലെ ശരിയായ ദംഗല്‍ നടക്കാന്‍ പോകുന്നത്. പിതാവിന്റെ അഖാഡ വിട്ട് ശരിക്കുമുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കാനായി പോകുന്ന കുട്ടികളെയും മഹാവീറിനെയും അപമാനിച്ചുവിടുന്ന കമ്മറ്റിക്കാര്‍ക്ക് മുന്നില്‍ തലതാഴ്ത്തുപോകേണ്ടിവരുന്ന മഹാവീറിന്റെ ചിത്രവും കണ്ണില്‍ നിന്നും മായില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി മല്ലടിക്കുന്ന കാഴ്ചകാണാന്‍ നിരവധി പേരെത്തുന്നുമെന്നും തിരിച്ചറിഞ്ഞ് കുട്ടികളെ തിരിച്ചുവിളിക്കുന്ന കമ്മിറ്റിക്കാര്‍. ആദ്യമല്‍സരത്തില്‍ തോല്‍ക്കുന്നുവെങ്കിലും ഗീതയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പെണ്‍കുട്ടിയാണ് കൈയ്യോ കാലോ ഒടിഞ്ഞാലോ എന്നു പറഞ്ഞു നിരുല്‍സാഹപ്പെടുത്തുന്നവരോട് ഭയത്തെ നേരിടാന്‍ എന്റെ മക്കള്‍ പഠിച്ചുകഴിഞ്ഞുവെന്നാണ് മഹാവീറിന്റെ മറുപടി. സൈറാ വസീമും (ചെറിയ ഗീത) സുഹാനി ഭട്‌നാകറും (ചെറിയ ബബിത)
പ്രേക്ഷകന്റെ ഹൃദയം നിറയ്ക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മാറ്റ് ഗുസ്തി പരിശീലിപ്പിക്കാന്‍ മാറ്റ് വാങ്ങാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച അധികൃതരെക്കാണുന്ന മഹാവീറിന്റെ അനുഭവം ഇന്ത്യന്‍ കായികരംഗത്തിന് അന്യമല്ല.

കുട്ടികള്‍ മുതിര്‍ന്നു. സംസാഥാനചാംപ്യന്‍ഷിപ്പ് ദേശീയചാംപ്യന്‍ഷിപ്പ് എന്നിവ നിഷ്പ്രയാസം വിജയിക്കാന്‍ ഗീതയ്ക്കും ബബിതയ്ക്കും ആവുന്നു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മല്‍സരത്തിനൊരുങ്ങാന്‍ ഗീത പട്യാലയിലെ നാഷനല്‍ സ്‌പോര്‍ട്അക്കാദമിയിലേക്ക് പോകുന്നു. അവിടെ ദേശീയ കോച്ചിന്റെ പക്കല്‍ നിന്നും പരിശീലനം നേടുന്നു. ഗീതയുടെ ശക്തിയെ മനസിലാക്കി കളിപ്പിക്കുന്നതിനുപകരം ബലഹീനതകളെ കുറയ്ക്കാന്‍ ശ്രമിക്കുന്ന കോച്ചിന്റെ പരിശ്രമം ഫലം കാണുന്നില്ല. പിതാവിന്റെ കടുത്ത പരിശീലനമുറകളെ തള്ളിപ്പറയുന്ന ഗീത വീട്ടിലെത്തുമ്പോള്‍ തന്റെ കോച്ചാണ് ശരിയെന്നു തെളിയിക്കാന്‍ മഹാവീറുമായി ഗുസ്തി പിടിക്കുന്നു. പ്രേക്ഷകന്റെ തൊണ്ട തിങ്ങിവരും, കണ്ണുനിറയും. അന്നുമുതല്‍ പരാജയങ്ങളില്‍ നിന്നും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന ഗീത. ഫാത്തിമ സന ഷെയ്ഖും സാനിയ മല്‍ഹോത്രയുമാണ് മുതിര്‍ന്ന ഗീതയെയും ബബിതയെയും അവതരിപ്പിക്കുന്നത്. 2016ലെ മികച്ച കണ്ടുപിടുത്തങ്ങളാണ് ഇവര്‍. ആമിര്‍ ഹുസെയ്ന്‍ ഖാന്‍ എന്ന നടന്റെ ഹിസ്ട്രിയോണിക്‌സിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഗുലാം മുതല്‍  ഇങ്ങോട്ട് വെറുമൊരു ചോക്കലേറ്റ് നടനല്ല താനെന്നു തെളിയിച്ച ആമിറിന് മറ്റ് ഏതൊരും സിനിമയേക്കാളും വെല്ലുവിളി നിറഞ്ഞതായിരുന്നു ദംഗല്‍. സിക്‌സ് പാക് ആബ്‌സ് വിട്ട് 22 കിലോയാണ് ആമിര്‍ തന്റെ ശരീരഭാരം വര്‍ധിപ്പിച്ചത്. തലനരച്ച വൃദ്ധനായ ആമിര്‍ തന്റെ മറ്റുസിനിമകളില്‍ നിന്നും വ്യത്യസ്തമായി സഹതാരങ്ങളെയും ഒപ്പം തിളങ്ങാന്‍ അനുവദിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ് രണ്ടുമിനിട്ടുള്ള ഗുസ്തി കാണുമ്പോള്‍ അതിന്റെ പിന്നിലുള്ള പ്രയത്‌നം മനസ്സിലാക്കാന്‍ ഈ സിനിമ കാണുന്ന ഓരോരുത്തരും ശ്രമിക്കും. ഗുസ്തിയിലേക്ക് വരാന്‍ ഗീതയുടേയും ബബിതയുടേയും ജീവതം കൂടുതല്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കും എന്നും കരുതാം.

സിനിമയുടെ രണ്ടാംപകുതിയില്‍ സിനിമ കുറവും ഗുസ്തി മല്‍സരങ്ങള്‍ കൂടുതലുമാണ്. നാം നേരിട്ടു കോമണ്‍വെല്‍ത്ത് ഗെയിംസ് കാണുന്ന പ്രതീതിയാണ്. മറ്റു ബയോപിക്കുകളെ അപേക്ഷിച്ച് ദംഗലിന്റെ പ്രത്യേകത, ഗുസ്തി എന്ന കായികയിനത്തെ അതിന്റെ നിയമവും മാര്‍ഗനിര്‍ദേശങ്ങളുമൊക്കെ ഉപയോഗിച്ച്  പ്രേക്ഷകര്‍ക്ക് മനസിലാക്കിത്തരുന്നുവെന്നതും എടുത്തുപറയാം. കോമണ്‍വെല്‍ത്ത് ഗെയ്മിസിന്റെ ആറുമാസം മുമ്പേ മക്കള്‍ക്ക് പരിശീലനം നല്‍കാന്‍ മഹാവീര്‍ ഫഗോട്ട് പട്യാലയിലെത്തും. അവസാന മല്‍സരം മഹാവീറിന് അന്യമാവും. എന്നാലും തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ച മകളോട് അവസാനം അയാള്‍ അതു പറയുന്നു, സബാഷ് ! നീണ്ട പത്തുവര്‍ഷമായി ഗീതയും ബബിതയും ഓംകാറുമൊക്കെ കേള്‍ക്കാന്‍ കാത്തിരുന്ന ആ വാക്കില്‍ സിനിമ അവസാന റീലും ഓടിത്തീര്‍ക്കുന്നു. തിയേറ്റര്‍ വിടാന്‍ ഒരുങ്ങുമ്പോള്‍ അമിതാബ് ഭട്ടാചാര്യ വരികളെഴുതി പ്രീതത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയ ദംഗല്‍ ഹെ എന്ന ടൈറ്റില്‍ ഗാനം ദലേര്‍ മെഹന്ദിയുടെ ശബ്ദത്തില്‍ കാതുകളില്‍ വന്നലയ്ക്കും.

നായക് നഹി, ഖാല്‍നായാക് ഹൂം മേ....


തിയേറ്ററില്‍ പോയി സിനിമ കാണുന്ന ദിവസം വളരെ വിശേഷപ്പെട്ടതായിരുന്നു. കാരണം ആണ്ടിലൊരിക്കല്‍ മാത്രം ലഭ്യമായിരുന്ന സവിഷേശ സംഗതിയായതുകൊണ്ടുതന്നെ അച്ഛന്റെ അനിയന്‍ ഓട്ടോറിക്ഷയുമായി വരുന്നതും കാത്തിരുന്നിരുന്നു ഞങ്ങള്‍ കുട്ടികള്‍. തൃശൂരിലെ ചിയ്യാരത്തേക്കുള്ള വഴിയിലാണ് സാരംഗി തിയേറ്റര്‍. അവിടെയാണ് ഞങ്ങള്‍ സഞ്ജയ് ദത്തിന്റെ ഖല്‍നായക് എന്ന സിനിമ കണ്ടത്. ചോളീ കെ പീച്ചെ ക്യാഹെ എന്ന ഗാനരംഗമുള്ളതിനാല്‍ പ്രദര്‍ശനത്തിനുമുമ്പേ വിവാദത്തിലായ സിനിമ. എന്നാല്‍ അതൊന്നുമായിരുന്നില്ല ആ ചിത്രത്തിന്റെ ഹൈലൈറ്റ്. നായകനേക്കാള്‍ പ്രഭാവശാലിയായ പ്രതിനായകന്‍. അതുതന്നെയായിരുന്നു ഖല്‍നായക് എന്ന വാക്കിന്റെ അര്‍ത്ഥവും;വില്ലന്‍. റീല്‍ ലൈഫിലും റിയല്‍ ലൈഫിലും വില്ലന്‍ പ്രതിച്ഛായയുണ്ടായിരുന്ന ഏറ്റവും പ്രഭാവശാലിയായ നടനാണ് സഞ്ജയ് ദത്ത്. ലോകസിനിമ കണ്ട മികച്ച നടിമാരില്‍ ഒരാളായ നര്‍ഗീസിന്റെയും നടനും രാജ്യസഭാ എംപിയുമായിരുന്ന സുനില്‍ ദത്തിന്റെയും മകന്‍. കോണ്‍ഗ്രസ് എം.പി പ്രിയദത്തിന്റെ സഹോദരന്‍. മയക്കുമരുന്നിനടിമ. ബോംബെയിലെ കലാപകാലത്ത് ആയുധം കൈവശം വച്ചതിനു ജയില്‍വാസം. ആദ്യ ഭാര്യ റിച്ച ശര്‍മയുടെ മരണത്തോടെ റിയ പിള്ളയുമായി വിവാഹം. അതുപേക്ഷിച്ച് ഒരു ലോ-പ്രൊഫൈല്‍ നടിയായിരുന്ന മാന്യതയുമായുള്ള മൂന്നാംവിവാഹം. ഇതൊക്കെയാണ് സഞ്ജയ് ദത്ത് എന്ന വ്യക്തിയെ എളുപ്പത്തില്‍ നിര്‍വചിക്കാനാവുന്ന സംഗതികള്‍.

നായകന്‍, കൊമേഡിയന്‍, സ്വഭാവനടന്‍, വില്ലന്‍ തുടങ്ങി അഭിനേതാവെന്ന നിലയില്‍ തന്റെതായയിടം നേടിയെടുക്കാന്‍ സഞ്ജയ് ദത്തിന് മാതാപിതാക്കളുടെ പ്രശസ്തി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടീയിരുന്നില്ല. 1981ലെ റോക്കി മുതല്‍ ഇങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. എങ്കിലും അക്കാലത്തേ മയക്കുമരുന്നിന് കടുത്ത അടിമായായിക്കഴിഞ്ഞിരുന്നു സഞ്ജു. നര്‍ഗീസിന് കാന്‍സറിന് ചികില്‍സ നടത്തികൊണ്ടിരിക്കുമ്പോഴെ സഞ്ജു മയക്കുമരുന്നനടിമയായിരുന്നു. അതില്ലാതെ പെണ്‍കുട്ടികളോട് സംസാരിക്കാനാവില്ലെന്ന അവസ്ഥയായിരുന്നു. ഒരിക്കല്‍ തന്റെ ഷൂസില്‍ ഒരു കിലോ ഹെറോയിനുമായി സഹോദരിമാരോടൊപ്പം ഒരേ വിമാനത്തില്‍ യാത്രചെയ്തിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ സഞ്ജുബാബയ്ക്ക് ഇന്നും ഞെട്ടലാണത്രെ.
മുംബൈയില്‍ കലാപം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെയൊരു നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് സഞ്ജയ് തോക്ക് കൈവശം വച്ചത്. തനിക്ക് തോക്കുമായി വേട്ടയ്ക്ക് പോകാന്‍ ഇഷ്ടമായിരുന്നു. ഖണ്ഡാലയില്‍ കൊണ്ടുപോയി പരീക്ഷിച്ചതിനു ശേഷം ഉപേക്ഷിക്കാമെന്നു കരുതിയെങ്കിലും തന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്ന തോക്കിനെക്കുറിച്ച് മറന്ന് ഷൂട്ടിനായി മൗറീഷ്യസിലേക്ക് പോയ സഞ്ജയ് പ്രശ്‌നത്തില്‍പ്പെടുകയായിരുന്നു. ജീവിതത്തില്‍ ഓരോ പരാജയം നേരിടുമ്പോഴും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് സഞ്ജയ് ജീവനേകികൊണ്ടിരുന്നു. സഞ്ജയ് ദത്തിന്റെ കഥ സംവിധായകന്‍ രാജു ഹിരാനി സിനിമയാക്കുകയാണ്. ഇനിയും പേരിടാത്ത ആ ബയോപിക്കില്‍ രണ്‍ബീര്‍ കപൂറാണ് നായകനാവുന്നത്. എന്നാല്‍ സഞ്ജയ് ദത്തായി അഭിനയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പാദങ്ങളിലേക്ക് ഇറങ്ങിയാല്‍ മാത്രം പോരാ. വീഴണം. അവിടെനിന്ന് എണീറ്റ് വീണ്ടും നടക്കാന്‍ ശ്രമിക്കണമെന്നു പറയുന്നു പൂജാഭട്ട്. നിരവധി ചിത്രങ്ങളില്‍ സഞ്ജയുടെ നായികയായിരുന്നു പൂജ. പൂജയ്ക്കറിയാം ആ ജീവിതം അത്ര എളുപ്പമല്ല, അഭിനയിക്കാനും ജീവിക്കാനും.

Tuesday, May 19, 2015

ഒരു തണല്‍മരമായി അമ്മ

ഒരു സ്ത്രീ അവളുടെ സ്വന്തം അമ്മയെ പൂര്‍ണ അര്‍ഥത്തില്‍ തിരിച്ചറിയുന്നത് അവളൊരു അമ്മയാവുമ്പോഴാണ്. തന്നെ താനാക്കാന്‍ അമ്മ നേരിട്ട വേദനകളെയും സങ്കടങ്ങളെയും അന്നായിരിക്കും ഒരു സ്ത്രീ സ്വയം അനുഭവിച്ചറിയുന്നത്. ഒരമ്മയാവാന്‍ തയ്യാറായപ്പോള്‍ മുതല്‍ ഞാന്‍ എന്റെ അമ്മയെ എന്റെ ആത്മാവിനോളം ആഴത്തില്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ആ പദത്തിന് പകരംവയ്ക്കാന്‍ യഥാര്‍ഥത്തില്‍ ഈ ലോകത്ത് മറ്റൊരു വാക്കും ഇല്ല എന്ന സത്യവും ഇപ്പോള്‍ എനിക്കറിയാം. ജീവിതത്തില്‍ ഞാന്‍ നേരിട്ടനുഭവിച്ചറിഞ്ഞ ശക്തയായ സ്ത്രീ അവരാണ്; എന്റെ അമ്മ. പട്ടാളത്തില്‍ ജോലിയുള്ള അച്ഛന്റെ ശമ്പളം വരാന്‍ അമ്മ കാത്തുനിന്നിട്ടില്ല. വീട്ടുപണിയെടുത്തും പാടത്ത് നെല്ലുകൊയ്തും കറ്റമെതിച്ചും ഒക്കെയാണ് അമ്മയും ഞങ്ങളും ജീവിച്ചത്. ഓരോ വീട്ടില്‍ പണിക്കു പോകുമ്പോഴും ഞങ്ങളെയും കൂട്ടും അമ്മ, അവിടുന്നു കിട്ടുന്ന ഭക്ഷണം തരാന്‍. മറ്റു വീടുകളില്‍ അമ്മമ്മയുടെ കൂടെ കൊച്ചുകൊച്ചു വീട്ടുപണികള്‍ ചെയ്തിരുന്ന ഞങ്ങളെ സ്വന്തം വീട്ടില്‍ ഒന്നും ചെയ്യാന്‍ അമ്മ സമ്മതിച്ചിരുന്നില്ല. ഞങ്ങള്‍ ക്ഷീണിച്ചിട്ടാവും വന്നിരിക്കുന്നത് എന്ന് അവര്‍ക്കറിയാമായിരുന്നു.ഒരു ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു ഞങ്ങളുടെ സന്തോഷങ്ങളെയെല്ലാം അകറ്റിയ ആ അപകടം. ഒല്ലൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അമ്മയുടെ വലതു കൈ നഷ്ടപ്പെട്ടു. ലോറിയുടെ ക്ലീനര്‍ മദ്യപിച്ചു വണ്ടിയോടിച്ച് ബസ്സില്‍ ഇടിക്കുകയായിരുന്നു. ബോധമില്ലാതെ അരമണിക്കൂര്‍ ഒല്ലൂരെ ചീരാച്ചി വളവിലുള്ള ഡേവിസ് തിയേറ്ററിനുമുന്നില്‍ കിടന്ന അമ്മയുടെ അറ്റുവീഴാറായ വലുതു കൈയിലെ കറുത്ത സ്ട്രാപ് വാച്ച് പോലും ആരോ അഴിച്ചുകൊണ്ടുപോയിരുന്നു. അമ്മയെ ആശുപത്രിയിലാക്കാന്‍ അപകടത്തില്‍ പരിക്കേറ്റ അച്ഛന്‍ അപ്പോള്‍ നിലവിളിച്ചലയുകയായിരുന്നു. പിന്നെ ആറുമാസം കൊച്ചിയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ചികില്‍സ. ഒരു വര്‍ഷം പൂനെയില്‍ മിലിട്ടറി ആശുപത്രിയില്‍. അമ്മയുടെ സാന്നിധ്യമില്ലാത്ത നീണ്ട ഒന്നരവര്‍ഷം. അപകടത്തിന്റെ ആഘാതവും അമ്മയ്ക്കുണ്ടായ നഷ്ടത്തിന്റെ ആഴവും അന്നറിയില്ലായിരുന്നു. എങ്കിലും അമ്മയും അച്ഛനും അടുത്തില്ലെന്ന ഓര്‍മയില്‍ സങ്കടം വന്ന് ശ്വാസംമുട്ടിക്കുന്ന വിധം തൊണ്ടയില്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. തലമുടികെട്ടാത്തതിന്, പാവാട ശരിക്കും പിന്‍ കുത്തിവയ്ക്കാത്തതിന് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്ക് അക്കാലത്ത് ടീച്ചര്‍മാരുടെ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. അവര്‍ക്കറിയില്ലല്ലോ എന്റെ വീട്ടില്‍ അമ്മയില്ലെന്നും അവര്‍ ചികില്‍സയിലാണെന്നും. അമ്മ വന്നു കണ്ണെഴുതിത്തരണമെന്നോ ചോറു വാരിത്തരണമെന്നോ ആഗ്രഹമില്ലായിരുന്നു. അമ്മയെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു മാത്രമാണ് അന്നേരം ഞാന്‍ ആശിച്ചത്. പോസ്റ്റ് ചെയ്യാന്‍ അറിയാത്തതിനാല്‍ അന്ന് ഞാന്‍ അമ്മയ്‌ക്കെഴുതിയ ഒരു കത്ത് പിന്നീട് പുസ്തകത്താളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'അമ്മ വെക്കം വരണം.' അന്ന് വേഗം എന്നതിനു പകരം വെക്കം എന്നെഴുതിയതിന് എല്ലാവരും എന്നെ കളിയാക്കിയപ്പോള്‍ ഒരുപക്ഷേ, അമ്മയുടെ ഉള്ളു പിടഞ്ഞിട്ടുണ്ടാവും. ഒന്നര വര്‍ഷത്തിനു ശേഷം അമ്മ വീട്ടില്‍ വന്ന ദിവസം എനിക്കിന്നും ഓര്‍മയുണ്ട്. ഒരു ഭാഗം നഷ്ടപ്പെട്ട അമ്മ. അവരുടെ യൗവ്വനത്തിന്റെ ഏറ്റവും മനോഹരമായ കാലത്താണ് അവര്‍ വികലാംഗയായിരിക്കുന്നത്. അന്ന് ഈ ചിന്ത എന്നെ അലട്ടിയിരുന്നില്ല. അമ്മയോടൊപ്പം വന്നിരിക്കുന്ന പുതിയ സാമഗ്രിയിലായിരുന്നു ഞങ്ങള്‍ മക്കളുടെ ശ്രദ്ധ. ഒരു വെപ്പുകൈ. വീട്ടില്‍ വരുന്ന വികൃതിക്കുട്ടികളെ ഞങ്ങള്‍ അതുകാട്ടി പേടിപ്പിച്ചുകൊണ്ടിരുന്നു. അച്ഛന്‍ വരുന്നവര്‍ക്കൊക്കെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുത്ത് വാചാലനായി. അമ്മ ഒരു സങ്കടമഴയായി. കാലം എല്ലാ മുറിവുകളെയും വേദനകളെയും അകറ്റും. പക്ഷേ, കാലം ചെല്ലും തോറുമാണ് ഞങ്ങള്‍ മക്കളുടെ സങ്കടം ഏറിയത്. നഷ്ടപ്പെടലുകളെക്കുറിച്ച് തിരിച്ചറിവുണ്ടാവാന്‍ തുടങ്ങിയതോടെയാണ് അമ്മയുടെ സങ്കടം മനസ്സിലായത്. ഞങ്ങളുടെ വീട്ടില്‍ ആദ്യമായ് ഒരു കുഞ്ഞുണ്ടായപ്പോഴാണ് തനിക്ക് കൈയില്ല എന്നതിന്റെ പേരില്‍ അമ്മയൊന്നു കരഞ്ഞത്. അവനെ എടുക്കാനാവാതെ, കുളിപ്പിക്കാനാവാതെ, കണ്ണെഴുതി, ഉടുപ്പിടീക്കാനാവാതെ അമ്മ തേങ്ങിയിട്ടുണ്ട്. ജീവിതം പിന്നെയും അമ്മയെ തോല്‍പ്പിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ കാന്‍സറിന്റെ രൂപത്തിലും.16ാം വയസ്സില്‍ വിവാഹം കഴിച്ച് അയക്കപ്പെട്ടപ്പോഴോ നാലു മക്കളുടെ അമ്മയായിരിക്കെ 32ാം വയസ്സില്‍ ഒരു ബസ്സപകടത്തില്‍ വലതു കൈ മുട്ടിനു മേലെ നഷ്ടപ്പെട്ടപ്പോഴോ പിന്നീട് കാന്‍സര്‍ ബാധിച്ചപ്പോഴൊ അനുഭവിച്ച വേദനയേക്കാള്‍ മേലെയായിരുന്നു അവര്‍ എനിക്ക് മുന്നില്‍ തോറ്റു തന്നപ്പോള്‍ അനുഭവിച്ചിരിക്കുക എന്ന് എനിക്കിപ്പോള്‍ അറിയാനാവുന്നുണ്ട്. പിന്നീട് എനിക്കൊരു മോന്‍ പിറന്ന നിമിഷം എത്ര സ്‌നേഹത്തോടെയും കരുതലോടെയുമാണ് ഒരമ്മ തന്റെ കുഞ്ഞിനെ നെഞ്ചോടേറ്റുന്നത് എന്ന തിരിച്ചറിവില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തോന്നിയിട്ടുണ്ട്. ഇന്ന് ജീവിതത്തില്‍ ഞങ്ങള്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് അമ്മ അറിയാതെ തന്നെ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന കരുത്തും ഊര്‍ജവും കൊണ്ടാണ്. പ്രതിസന്ധികളില്‍ ഒരിക്കല്‍പോലും തളരാതെ അമ്മ ഞങ്ങള്‍ക്ക് കൂട്ടായി, തണലായി നിന്നു. നിറയെ ശാഖകളും ഇലകളുമുള്ള ഒരു തണല്‍മരമായി.


മാതൃദിനത്തില്‍
തേജസ് ആഴ്ചവട്ടത്തില്‍ വന്നത്‌




         

Friday, July 12, 2013

പ്രാണ്‍, ഹിന്ദി സിനിമയിലെ 'ബര്‍ഖുര്‍ദാര്‍'

39 വര്‍ഷം മുമ്പാണ് ഷേര്‍ഖാന്‍ എന്ന സുഹൃത്ത് ആ ഗാനവുമായി എത്തിയത്. ''യാരി ഹെ ഈമാന്‍ മേരാ യാര്‍ മേരി സിന്ദഗി''..  ഒരിക്കലും കണ്ടിട്ടില്ലാത്തവിധം, വില്ലന്‍ പ്രാണ്‍ ഒരു ക്യാരക്ടര്‍ റോളില്‍ തിളങ്ങുന്നു. ഒരുപക്ഷെ അവിടെ നിന്നായിരിക്കും പ്രാണ്‍ എന്ന ക്രൂരനും മ്ലേച്ഛനുമായി സ്‌ക്രീനില്‍ തിളങ്ങിയ വില്ലന്‍ തന്റെ പ്രതിനായക പ്രതിച്ഛായയെ തച്ചുടയ്ക്കാന്‍ തുടങ്ങിയത്. ഒരുകാലത്തും മായാത്ത ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവനേകി ' നൂറ്റാണ്ടിന്റെ വില്ലന്‍  ' എന്ന ഖ്യാതി നേടിയ പ്രാണ്‍ ഇന്ന് നമ്മോടൊപ്പമില്ല. ആറു പതിറ്റാണ്ട് ഹിന്ദി സിനിമയില്‍ സജീവമായിരുന്നു പ്രാണ്‍ എന്ന അതുല്യ നടന്‍. ഒരുകാലത്ത് മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രാണ്‍ എന്ന് പേരിടുന്നത് പോലും നിര്‍ത്തിയിരുന്നു. അത്രയും തന്മയത്തത്തോടെയാണ് അദ്ദേഹം തന്റെ പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ആ വില്ലനെ ഭയന്നു. എങ്കിലും ബോളിവുഡ് അദ്ദേഹത്തെ പ്രാണ്‍ സാഹബ് എന്നു അനുഭാവപൂര്‍വം വിളിച്ചുപോന്നിരുന്നു. അദ്ദേഹത്തിന്റെ 'ബര്‍ഖുര്‍ദാര്‍' എന്ന വിളി നൊടിയിടയില്‍ ഹിറ്റായി. അഭിനയിച്ച 350 ചിത്രങ്ങളില്‍ 250ലും ക്രെഡിറ്റ് ലൈനിന്റെ അവസാനം എഴുതിക്കാണിച്ചിരുന്ന പേരായിരുന്നു പ്രാണ്‍ എന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിന് '...ആന്‍ഡ് പ്രാണ്‍' എന്നു പേരു നല്‍കിയതും,  ഒരുപക്ഷെ പ്രാണിന് ശേഷം അതേ ഭയവും അവജ്ഞയും, ബഹുമാനവുംമൊക്കെ ഇത്രയും നാം നല്‍കിയത് അമരീഷ് പുരിക്കായിരിക്കും.

1940 മുതല്‍ 2007 വരെ ബോളിവുഡില്‍ സജീവമായിരുന്നു. യമ്‌ല ജട് എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഹിന്ദി സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ എല്ലാവരെയും കൈയ്യിലെടുത്തു അദ്ദേഹം. ഒപ്പം ക്യാരക്ടര്‍ റോളുകളും. ഒരേ സമയം പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്തു. ആ സ്‌നേഹത്തിനുപിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ടായിരുന്നു, മന്നാഡെയുടെ ഗാനങ്ങള്‍. സഞ്ജീറിലെ യാരിഹെ ഈമാന് മേരീ, ഉപകാറിലെ കസ്‌മേ വാദെ പ്യാര്‍ വഫാ സബ് തുടങ്ങി പ്രാണിനു വേണ്ടി മന്നാഡെ പാടിയ ഗാനങ്ങള്‍ ഇരുവര്‍ക്കും കരിയര്‍ ബ്രേക്കുകളായി.
സഞ്ജീരഇലേക്ക വേണ്ടി അമിതാബ് ബച്ചനെ പ്രകാശ് മെഹറയ്ക്ക പരിചയപ്പെടുത്തിയത് പ്രാണായിരുന്നു. അമിതാബിന്റെ കരിയറിലെ ബ്രേക്കായിരുന്നു ആ ചിത്രം. പ്രാണു അമിതാബും 14 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, രാം ഔര്‍ ശ്യാം, തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രാണ്‍ തിളങ്ങി. ഖാന്ദാന്‍, ഉപകാര്‍, മധുമതി, ഷഹീദ്, ദുനിയ, ജോണി മേരാ നാം, ബേഇമാന്‍, ജിസ് ദേശ് മെ ഗംഗ ബെഹ്തീ ഹെ തുടങ്ങി 70കളില്‍ അദ്ദേഹമില്ലാതെ ഒറ്റ ബോളിവുഡ് ചിത്രങ്ങളും ഇറങ്ങിയിരുന്നില്ല. 1940 മുതല്‍ 2007 വരെ ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന പ്രാണ്‍, നായക നടന്‍മാരെക്കാള്‍ പ്രതിഫലം പറ്റിയിരുന്ന വില്ലനായിരുന്നു.
നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1967, 69,72 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, 1997ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. 2000ല്‍ സ്റ്റാര്‍ഡസ്റ്റ്്ിന്റെ വില്ലന്‍ ഓഫ് ദ മില്ലെനിയം അവാര്‍ഡ്് എന്നിവ ലഭിച്ച ഇദ്ദേഹത്തെ 2001ല്‍ പദ്മഭൂഷനും, 2013ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും തേടിയെത്തി. 2010ല്‍ സി എന്‍ എന്‍ തിരഞ്ഞെടുത്ത ഏഷ്യയിലെ 25 മുന്‍നിര നടന്‍മാരില്‍ പ്രാണുമുണ്ടായിരുന്നു.
1920ല്‍ പഴയ ഡല്‍ഹിയിലായിരുന്നു ജനനം. 1945ല്‍ പഞ്ചാബിയായ ശുക്ലാ ആലുവാലിയയെ ജീവിതസഖിയാക്കി. അരവിന്ദ്, സുനില്‍, പിങ്കി എന്നിവര്‍ മക്കളാണ്.

2013 ജൂലൈ 13ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

Monday, October 22, 2012

ഒരു പേരിലെന്തിരിക്കുന്നു?


ഒരു പേരിലെന്തിരിക്കുന്നു എന്നത്രെലോചിച്ചാലും ഇത് സഹിക്കാവുന്നതിലും ഏറെയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച പ്രമുഖ സംവിധായകനായ യഷ് രാജ് ചോപ്രയെ നമ്മുടെ പത്രങ്ങളെല്ലാം കൂടി യാഷ് ചോപ്രയാക്കിയത് എനിക്ക് എത്ര ആലോചിച്ചിട്ടും സഹിക്കാനാവുന്നില്ല. യശസ്സ് എന്നത് യാശസ്സ് എന്നു എഴുതുന്നതുപോലെ തന്നെ തെറ്റാണ് യഷ് എന്നത് യാഷ എന്ന് എഴുതുമ്പോള്‍.

ഞാന്‍ ജോലി ചെയ്യുന്ന പത്രവും യാഷ് ചോപ്ര എന്നുതന്നെയാണ് കൊടുത്തത്. അതിന് അവര്‍ പറഞ്ഞ കാരണം അത് മാതൃഭൂമിയുടെ സൈറ്റില്‍ കൊടുത്തത് അങ്ങിനെയാണെന്നാണ്. മാതൃഭൂമി മാത്രമല്ല എല്ലാ മലയാള പത്രങ്ങളും അതുതന്നെയാണ് കൊടുത്തത്. ഏതോ ഒരു മുത്തശ്ശി പത്രം കൊടുത്ത തെറ്റാണ് എല്ലാ പത്രങ്ങളും ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ മാധ്യമമെങ്കിലും ശരിയായി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല, അവര്‍ക്കും യഷ് ചോപ്ര യാഷ് ചോപ്രയായി. പൊതുവെ ഹിന്ദി വാക്കുകളുടെ ഉച്ചാരണം തെറ്റാതെ നല്‍കുന്ന പത്രമാണ് മാധ്യമം. ഇന്ന് ഞാന്‍ വായിച്ചതില്‍ ദേശാഭിമാനിമാത്രമാണ് ശരിയായ വിധം അദ്ദേഹത്തിന്റെ പേര് നല്‍കിയത്.

ഹിന്ദിഭാഷയെ ഏറ്റവും വികലമായി ഉപയോഗിക്കുന്ന പത്രവും വെബ് സൈറ്റും മാതൃഭൂമിയുടേതാണ്. സൈറ്റില്‍ വരുന്നു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലും ആ കമന്റ്ുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അവരുടെ പതിവ്. ഡൂള്‍ ന്യൂസ് സൈറ്റ് മാത്രമാണ് തെറ്റുകള്‍ തിരുത്താറുള്ളത്. യഷ് ചോപ്രയെ മാത്രമല്ല മാതൃഭൂമി ഇത്രയും കൊന്നു കൊലവിളിച്ചിട്ടുള്ളത്, രാജേഷ് ഖന്ന, മെഹ്ദി ഹസ്സന്‍ തുടങ്ങിയവരുടെ വിയോഗവാര്‍ത്തകളില്‍ സിനിമാ പേരുകള്‍ തെറ്റിയെഴുതിയും ഗാനങ്ങളുടെ ഉച്ചാരണം തെറ്റിക്കൊടുത്തും എല്ലാ മലയാള പത്രങ്ങളും നമ്മുടെ ഹിന്ദിയെ തോല്‍പ്പിച്ചുകളഞ്ഞു. മാതൃഭൂമിക്കും മനേരമയ്ക്കുമൊക്കെ ഒരു ഫോണ്‍കോള്‍ മതിയാകുമല്ലോ ഇത്തരം തെറ്റുകള്‍ വരാതെ നോക്കാന്‍. ഭാഷാ വിദഗ്ധരോട് ഇതൊക്കെ ഒന്നു വിളിച്ചുചോദിക്കുക, അതുമല്ലെങ്കില്‍ പത്രമോഫീസിന്റെ താഴെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുകൊടുക്കുമല്ലോ ശരിയായ ഉചാരണം.

ചെറുപ്പം മുതല്‍ വിവിധ് ഭാരതികേട്ടും, ദൂരദര്‍ശനിലെ രംഗോലി ആസ്വദിച്ചും ഹിന്ദിസിനിമകള്‍ കണ്ടുപരിചയിച്ചും ജീവിച്ച ചിലരുടേയൊക്കെ മനസ്സില്‍ ഈ പേരുകള്‍ പതിഞ്ഞുപോയതുകൊണ്ടായിരിക്കാം യഷ് ചോപ്ര യാഷ് ആവുമ്പോള്‍ ഒരസ്വസ്തതയുണ്ടാവുന്നത്.

Monday, October 8, 2012

മരണാന്തരം


ഇനി ഞാന്‍ നിന്നെ കാണുന്നത് 
എന്റെ മരണദിനത്തിലായിരിക്കും,
അന്ന് 
ശാന്തമായി ഉറങ്ങുന്ന എന്നെ
കണ്ണിമവെട്ടാതെ,
ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാതെ,
തൊണ്ട ഞരമ്പുകളില്‍ സങ്കടക്കടല്‍ നിറയ്ക്കാതെ
പാദത്തിനടിയിലെ മണ്ണില്‍ നിന്ന് 
ഒരുതരിപോലും നഷ്ടപ്പെടാതെ നീ വന്നു കാണണം.

ചുണ്ടില്‍ ചെറുപുഞ്ചിരിപോലും വരുത്താതെ
അന്നു ഞാന്‍ നിന്നെ കാണും.
അതുകാണാന്‍ നീയുണ്ടാവണം