Monday, November 23, 2009

ടി. വി ഓഫാക്കാന്‍ സമയമായി



ഒരിടത്തൊരിടത്ത്‌ ഒരു നാട്ടില്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക്‌ കഥകളും പാട്ടും ഇഷ്ടമായിരുന്നു, മുറ്റത്ത്‌ കുട്ടിയും കോലും കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു, തോട്ടില്‍ നിന്ന്‌ മീന്‍ പിടിക്കുമായിരുന്നു. ചളിയിലും മണ്ണിലും ഉരുണ്ട്‌ പിരണ്ട്‌ അവര്‍ അങ്ങനെ വളര്‍ന്നു വല്ല്യകുട്ടികളായി. ആ നാട്ടില്‍ പിന്നെയും കുട്ടികള്‍ ഉണ്ടായി. വീട്ടിലെ സ്വീകരണ മുറിയിലെ വിഢിപ്പെട്ടികളില്‍ നിന്ന്‌ അവര്‍ കഥകള്‍ കേട്ടു, കുട്ടിയും കോലും കളി മറന്ന അവര്‍ക്ക്‌ ഇഷ്ടം ക്രിക്കറ്റിനോടായി, അടച്ചിട്ട വീട്ടിലെ അക്വേറിയത്തില്‍ അവര്‍ ഗപ്പികളെയും, ഗോള്‍ഡന്‍ ഫിഷുകളെയും വളര്‍ത്തി അവയ്‌ക്ക്‌ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നതിനായി കണ്ണുംനട്ടിരുന്നു.


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ എന്താണ്‌ പറ്റുന്നത്‌? അവര്‍ മണ്ണില്‍ കളിക്കുന്നുണ്ടോ? മുറ്റത്ത്‌ വീണ്‌ അവരുടെ കാല്‍മുട്ടിലെ തൊലിയിരിയുമ്പോള്‍ നാം ഉള്ളിനാരും മഞ്ഞളും പുരട്ടികൊടുക്കാറുണ്ടോ? അതിനു മുറ്റമെവിടെ? മുറ്റത്തുപോലും കോണ്‍ക്രീറ്റ്‌ പാകിയിരിക്കുകയല്ലേ? ചോദ്യങ്ങള്‍ നിരവധിയാണ്‌. അണുകുടുംബ സമ്പ്രദായത്തില്‍ നമുക്ക്‌ അതിനൊക്കെ നേരമെവിടെ. പകല്‍ മുഴുവന്‍ ജോലിചെയ്‌ത്‌ തളര്‍ന്ന്‌ വൈകിയെത്തുന്ന അച്ഛനമ്മമാരുമായി സംസാരിക്കാന്‍ പോലും സമയമില്ല, മുത്തശ്ശികഥ പറയാറുള്ളവര്‍ വൃദ്ധസദനങ്ങളില്‍, ചോറും കറിയും വച്ചു കളിക്കാനായി കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ പുറത്തു വിടുന്നില്ല. പാടത്തും പറമ്പിലും നടക്കാന്‍ പാടവുമില്ല പറമ്പുമില്ല. പിന്നെ ആശ്രയം ടെലിവിഷനും കംപ്യൂട്ടറും തന്നെ. അനങ്ങാതെ ഇരുന്നാല്‍ മതി. ഇന്ന്‌ ദൃശ്യ-ശ്രവ്യ സങ്കേതങ്ങള്‍ പോലും പോക്കറ്റിലിട്ടുകൊണ്ടു നടക്കാം. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സിനിമയും മറ്റും കാണാം. വീഡിയോ ഗെയ്‌ിംസ്‌ ഉള്ളം കൈയ്യില്‍.വിരലുകള്‍ മാത്രമേ ചലിക്കേണ്ടതുള്ളു;ഉടലിന്‌ പരിപൂര്‍ണ വിശ്രമം. കുട്ടികളുടെ അനിയന്ത്രികമായ ടി.വി ഭ്രമത്തെപ്പറ്റി പരാതി പറയുകയല്ലാതെ അത്‌ തടയാന്‍ യാതൊരു നടപടിയും നമ്മുടെ രാജ്യത്ത്‌ ഉണ്ടാവുന്നില്ല.

ആസ്‌ത്രേലിയയില്‍ നിയന്ത്രണം വരുന്നു

അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ക്ക്‌ ടി.വി കാണുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോവുകയാണ്‌ .ഇവിടെയൊന്നുമല്ലാ കേട്ടോ.അങ്ങ്‌ ആസ്‌ത്രേലിയയിലാണ്‌. അവിടെയും വീട്ടുപണികള്‍ തീര്‍ക്കാനായി ചെറിയ കുട്ടികളെ ടി.വിക്ക്‌ മുന്നിലേക്ക്‌ വിടുകയാണത്രെ മിക്ക അമ്മമാരും. പാത്രം കഴുകാനും അലക്കാനും തുടയ്‌ക്കാനും മൂന്നും നാലും മണിക്കൂര്‍ മാറ്റിവയ്‌ക്കേണ്ടിവരുമ്പോള്‍ തൊട്ടില്‍ പ്രായമായ കുഞ്ഞുങ്ങളെ പോലും ടി.വിക്ക്‌ വിട്ടുകൊടുക്കുന്നു. ഫലം, അത്‌ കുട്ടികളുടെ മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ശരീരവും മനസ്സു ഇളകാതെ ടി.വിക്ക്‌ മുന്നില്‍ ഒറ്റയിരുപ്പിരിക്കുമ്പോള്‍ വ്യായാമം ലഭിക്കുന്നില്ല. പൊട്ടാറ്റോ ചിപ്‌സും പോപ്പ്‌ കോണും കൊറിച്ച്‌ സദാ ഒരേയിരിപ്പ്‌ പൊണ്ണത്തടി കൂട്ടും. പേശികള്‍ക്ക്‌ ബലക്ഷയം ഉണ്ടാക്കും. പിന്നെ മടി. ആയാസകരമായ ഒരു ജോലിയില്‍ പിന്നീട്‌ ഏര്‍പ്പെടാന്‍ മടികാണിക്കുന്ന കുട്ടികളുണ്ട്‌. എന്തെങ്കിലും സാധനം എടുത്തു കൊണ്ടുവരാന്‍ പറഞ്ഞാല്‍ സോഫാസെറ്റിയില്‍ ചാരിക്കൂടിയിരിക്കുന്നവര്‍. സ്‌കൂള്‍ ബാഗ്‌ പോലും ചുമക്കാന്‍ അവര്‍ക്ക്‌ മടിയാണ്‌. കളിസ്ഥലമോ, വിശാലമായ മുറ്റമോ നമുക്ക്‌ ഇന്നില്ലാ എന്നതു വാസ്‌തവമാണ്‌. കുട്ടികള്‍ ടി.വി സ്‌ക്രീനില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ ഒരു കാരണവും ഇതു തന്നെ. ഏതാവശ്യത്തിനു വേണ്ടി കുട്ടി കരഞ്ഞാലും ടി.വി വച്ചുകൊടുക്കുന്ന എത്ര മാതാപിതാക്കളെ നാം കാണാറുണ്ട്‌്‌. ഇത്ര ചെറുപ്പത്തിലെ എത്രമാത്രം വൈകാരികതയാണ്‌ നാം ആ കൊച്ചുകണ്ണുകളിലും മനസ്സുകളിലും കുത്തി നിറയ്‌ക്കുന്നത്‌. അവരിലാകെ ഒരു മുരടിപ്പ്‌ ഉണ്ടാക്കുന്നു.


നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്‌ ഒരു ദിവസം ശരാശരി 44 മിനിറ്റ്‌ ടി.വിയില്‍ കണ്ണുംനട്ടിരിക്കുന്നുവെന്നാണ്‌ ആസ്‌ത്രേലിയയില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌. അമേരിക്കയില്‍ 1.2 മണിക്കൂറാണ്‌ കുഞ്ഞുങ്ങളുടെ ടി വി കാണുന്നതിന്റെ ശരാശരി സമയപരിധി. ബ്രിട്ടനില്‍ അല്‍പ്പം കൂടെ മുതിര്‍ന്ന കുട്ടികള്‍ അഞ്ചു മണിക്കൂറും 18 മിനിറ്റും ടി.വി കാണുന്നതിനും, കംപ്യൂട്ടര്‍ ഗെയ്‌മുകള്‍ കളിക്കുന്നതിനും ഓണ്‍ലൈനില്‍ ഇരിക്കുന്നതിനും ഉപയോഗിക്കുന്നു. അമേരിക്കയുടേതിനെക്കാള്‍ ഒരു മണിക്കൂര്‍ കുറവ്‌.

ഇത്‌ ഈ രാജ്യങ്ങളിലെ കുട്ടികള്‍ക്ക്‌ മാത്രമല്ല. നമ്മുടെ നാട്ടിലും ഇതു പോലെയൊക്കെയാണ്‌ കാര്യങ്ങളുടെ പോക്ക്‌. പോഗോ, നിക്ലോഡിയന്‍, ജെറ്റിക്‌്‌സ്‌, ഹംഗാമാ, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌ ഇവയുടെ മുന്നിലാണ്‌ നമ്മുടെ കുട്ടികളും. കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാംക്ലാസുകാരന്‍ ആദിത്തിന്‌ ഏറ്റവും ഇഷ്ടം ബേ ബ്ലേഡും ബെന്‍ടെനുമാണ്‌. സ്‌കൂള്‍ വിട്ടാല്‍ ടി.വിക്ക്‌ മുന്നിലിരിക്കുന്ന ആദിത്തിന്റെ എല്‍.കെ.ജിക്കാരന്‍ അനുജന്‍ അദൈ്വതിന്‌ ഇഷ്ടം ഡോറയും ടോം ആന്റ്‌ ജെറിയും. ഉണ്ണാനും പഠിക്കാനും കൂട്ട്‌ ഇവരൊക്കെ തന്നെ. കുറച്ച്‌ മാസം മുമ്പ്‌ വരെ വൈകീട്ട്‌ അഞ്ചുമണിക്ക്‌ ടി.വിയുടെ അടുത്തേക്ക്‌ വലിയവര്‍ക്ക്‌ പ്രവേശനമില്ലായിരുന്നു. തൃശൂര്‍ സുരക്ഷിത സ്‌കൂളിലെ എല്‍.കെ.ജിക്കാരി ദിയ പുരുഷോത്തമന്‌ ഇഷ്ടപ്പെട്ട ടി.വി ഷോയായ ഡോറയുടെ പ്രയാണത്തിന്റെ സമയത്ത്‌ മുതിര്‍ന്നവര്‍ ടി.വിയുടെ അടുത്തെത്തിയാല്‍ അവള്‍ അലറുമായിരുന്നു. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ബാറ്റ്‌മാനു മൊക്കയാണ്‌ തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ്സുകാരന്‍ പ്രണവ്‌ പുരുഷോത്തമന്റെ ഹീറോസ്‌. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും മാറ്റിമാറ്റിയാണ്‌ കാണുന്നത്‌. ടോം ആന്റ്‌ ജെറിയും, മോണ്‍സ്‌റ്റര്‍ വാറിയേഴ്‌സും അയേണ്‍ മാനുമൊക്കെ പ്രിയം തന്നെ.
അമ്മമാരുടെ നിസ്സഹായത

ടി.വി നിര്‍ത്തിയാലുണ്ടാവുന്ന പുകിലോര്‍ത്ത്‌ പല അമ്മമാരും അതൊക്കെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അല്ലെങ്കില്‍ തന്നെ നേരേ ചൊവ്വേ ഭക്ഷണം കഴിക്കുന്നില്ല, ഹോംവര്‍ക്കു ചെയ്യുന്നില്ലാ എന്നൊക്കെ പറഞ്ഞ്‌ കുട്ടികളോട്‌ ഒരു യുദ്ധം തന്നെ നടത്തേണ്ടി വരുമ്പോള്‍ ടി.വി നിര്‍ത്തിക്കൊണ്ട്‌ ആ യുദ്ധം നീട്ടിക്കൊണ്ടുപോവാന്‍ ഒറ്റ അമ്മയും തയ്യാറല്ലെന്നാണ്‌ ബോസ്‌റ്റണിലെ കുട്ടികളുടെ ആശുപത്രിയിലെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ സെന്റര്‍ ഓണ്‍ മീഡിയ ആന്റ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌ ഡയറക്‌റ്റര്‍ ഡോ. മൈക്കല്‍ റിച്ച്‌ പറയുന്നത്‌. കുട്ടികളുടെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ നാം ബോധവതികളാണ്‌ എന്നാല്‍ അവരുടെ ബുദ്ധിക്ക്‌ എന്താണ്‌ നാം നല്‍കുന്നത്‌ എന്ന്‌ ഓര്‍ക്കാറില്ല. ഭാഷയെ പരിപോഷിപ്പിക്കുന്ന വിധം സാമൂഹികബന്ധങ്ങള്‍ വളര്‍ത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാനായി ടി.വി കാണുന്ന സമയം വെട്ടിക്കുറയ്‌ക്കാനാണ്‌ ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഒരുപാട്‌ നേരം ചലിക്കുന്ന ചിത്രങ്ങളില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന്‌ ആയാസം ഏറുന്നു. ഇത്‌ പിന്നീട്‌ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുര്‍ബലമാക്കുന്നു. 30 മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ അറിയുന്ന പദങ്ങള്‍ കുറവായിരിക്കുന്നുവെന്ന്‌്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു മാത്രമല്ല അക്രമണ സ്വഭാവം വര്‍ധിക്കുകയും ചെയ്യുന്നുവെന്ന്‌ ഡീകിന്‍ സര്‍വകലാശാലയിലെ എപ്പിഡെമോളജി വിഭാഗം അസോസിയേറ്റ്‌ പ്രഫസര്‍ ജോ സാല്‍മന്‍ പറയുന്നത്‌. വിദ്യാഭ്യാസ പരിപാടികള്‍ അപകടകാരികളാണ്‌ എന്നതിന്‌ തെളിവില്ലെങ്കിലും രണ്ടു വയസ്സിലും താഴെയുള്ളവരെ അതും കാണിക്കാതിരിക്കുന്നതാണ്‌ ഉചിതമത്രെ. ടെലിവിഷനില്‍ നിന്ന്‌ കുട്ടികള്‍ ഒന്നും പഠിക്കുന്നില്ലെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.

അനുകരിക്കാന്‍ മിസ്റ്റര്‍ ബീന്‍

ഏറ്റവും സങ്കീര്‍ണമായ ഒന്നാണ്‌ മനുഷ്യമസ്‌തിഷ്‌ക്കം. ജനിച്ച്‌ ആദ്യദിനം മുതല്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ഭൗതിക സാഹചര്യങ്ങളില്‍ നിന്നും ആവശ്യമായ പലതും നാം പിടിച്ചെടുക്കുന്നു. ഉദാഹരണമായി അമ്മയുടെ ശബ്ദം. എന്നാല്‍ ടി.വി കുട്ടിയുടെ നാഡീവ്യൂഹത്തെ കൊല്ലുകയാണ്‌ ചെയ്യുന്നത്‌. കലപില ശബ്ദ്‌ത്തില്‍ നിന്ന്‌ വേണ്ടതായ വിവരങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിയാതെയാവുന്നു. മസ്‌തിഷ്‌ക്കത്തിന്റെ വികാസത്തിന്‌ പ്രധാനമായും വേണ്ടത്‌ മാതാപിതാക്കളുമായോ, ആയമാരുമായോ ഉള്ള പരസ്‌പരപ്രവര്‍ത്തനങ്ങളാണ്‌, അല്ലെങ്കില്‍ ക്രിയാത്‌മകമായ പ്രശ്‌നപരിഹാരം തേടുന്ന കളികളില്‍ ഏര്‍പ്പെടുകയാണ്‌. ഒരു ഇലക്‌ട്രോണിക്‌ സ്‌ക്രീന്‍ ഇതൊന്നും കുട്ടികള്‍ക്ക്‌ ലഭ്യമാക്കുന്നില്ല.

കണ്ണൂരിലെ ചെട്ട്യോള്‍ എസ്‌.കെ. വി യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി മുഹമദ്‌ അജമലിന്റെ ഹീറോയാണ്‌ മിസ്‌റ്റര്‍ ബീന്‍. മിസ്‌റ്റര്‍ ബീനിനെപ്പോലെ സംസാരിക്കുക, അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നിവയായിരുന്നു അജ്‌മലിന്റെ പ്രധാന വിനോദം. തന്റെ ഹീറോയെപ്പൊലെ ആവാന്‍ ശ്രമിച്ച്‌ വീട്ടുകാരോടുള്ള സംസാരം ആംഗ്യങ്ങളിലൂടെ മാത്രമായപ്പോള്‍ ഹീറോ ഔട്ട്‌. മിസ്റ്റര്‍ ബീനിനെപ്പോലെ പടുവിഢിയായ ഒരു കഥാപാത്രത്തെ റോള്‍ മോഡലാക്കിയാണോ നിങ്ങളുടെ കുട്ടി വളരേണ്ടതെന്ന്‌ നിങ്ങളൊന്നു ചിന്തിച്ചു നോക്കു. ഇത്‌ അജ്‌മലിന്റെ മാത്രം കാര്യമല്ല. മിക്ക കുട്ടികള്‍ക്കും ടി.വിയിലും സിനിമയിലെയും ഹീറോകളുടെ ജീവിതമാണ്‌ എല്ലാം എന്നു വിശ്വസിക്കുന്നവരാണ്‌. ടി.വിയില്‍ കണ്ട തൂങ്ങിമരണത്തെ അനുകരിച്ച്‌്‌ പത്തനംത്തിട്ടയിലെ ആറാംക്ലാസ്സുകാരി അരുണിമ മരിച്ചത്‌ ഈ നവംബര്‍ ഏഴിനാണ്‌. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മറ്റു കുട്ടികളുമായി ടി.വി കണ്ടുകൊണ്ടിരിക്കെ അടുത്തമുറിയില്‍ പോയി കൈലി മുണ്ടില്‍ തൂങ്ങുകയായിരുന്നു.

കൂടുതല്‍ ടി.വി കാണുന്ന ശീലം കുഞ്ഞിനെ അമ്മയില്‍ നിന്ന്‌ അകറ്റുമത്രെ. കുട്ടികളുടെ വായനാശീലത്തെയും ഇതു ബാധിക്കുന്നു. അദ്‌ഭുത ലോകത്തെത്തിയ ആലിസിനെയും, വളര്‍ന്നു വലിയ മനുഷ്യനാവാന്‍ വിമുഖത കാണിക്കുന്ന പീറ്റര്‍ പാനിനെയും, കുട്ടികളുടെ പ്രിയപ്പെട്ട പൈഡ്‌ പൈപ്പറെയും, റെഡ്‌ റൈഡിങ്‌ ഹുഡിനെയും, സ്‌നോവൈറ്റിനെയും സിന്റര്‍ലയെയും തെന്നാലി രാമനെയുമൊക്കെ വായിക്കുന്ന കുട്ടികള്‍ക്ക്‌ സ്വപ്‌നം കാണാനും, ജീവിതസാഹചര്യങ്ങളില്‍ മുന്നേറാനും അവര്‍ വായിച്ചിരുന്ന പുസ്‌തകങ്ങള്‍ സഹായിച്ചിരുന്നു. പുസ്‌തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കരുതല്‍ വേണമെന്നു മാത്രം. പത്ത്‌ ദശലക്ഷം പ്രതികള്‍ വിറ്റ ജെ കെ റോളിങ്‌സിന്റെ ഹാരിപോട്ടര്‍ സീരീസ്‌ പ്രധാനമായും കുട്ടികള്‍ക്ക്‌ വേണ്ടി എഴുതിയതാണെങ്കിലും ദുര്‍മന്ത്രവാദത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നതാണ്‌.

വായിച്ചു വളരട്ടെ

മുതിര്‍ന്നവരുടെ സംരക്ഷണത്തിലും ദയയിലുമാണ്‌ കുട്ടികള്‍ വളരേണ്ടതെന്നും കുടുംബമാണ്‌ സംരക്ഷമ കവചമെന്നും കുട്ടികള്‍ മനസ്സിലാക്കി വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഒരു ദിവസം മുതിര്‍ന്നവര്‍ തങ്ങളോടും കൂടെയില്ലെങ്കില്‍ എന്തു ചെയ്യും. അപ്പോഴാണ്‌ നാം വായിച്ചു വച്ചിട്ടുള്ള പഴയ യക്ഷികഥകളുടെ പ്രസക്തി. അവ നമുക്ക്‌ ധൈര്യം തരുന്നു. പഠിക്കാന്‍ പാഠങ്ങള്‍ തരുന്നു. വേട്ടയാടാന്‍ വരുന്ന പുരുഷന്‍മാരെക്കുറിച്ച്‌ സ്‌ത്രികള്‍ക്കുള്ള താക്കീതായി ലിറ്റില്‍ റെഡ്‌ റൈഡിങ്‌ഹുഡിനെ നമുക്ക്‌ വായിക്കാം. പ്രായമാവുന്നതിന്റെയും ചെറുപ്പത്തെ അംഗീകരിക്കാന്‍ പറ്റാതെയും ആവുമ്പോള്‍ ഉണ്ടാവുന്ന അസൂയയുടെ കഥപറയുന്ന സ്‌നോവൈറ്റ്‌, ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെയും സത്യം എന്നെങ്കിലും ഒരിക്കല്‍ പുറത്തു വരും എന്നും പഠിപ്പിച്ചു തന്ന ജീന്‍ വാല്‍ജീന്റെ കഥ; പാവങ്ങള്‍. ഹോജാ കഥകളും, ഈസോപ്പ്‌ കഥകളും, ജാതകകഥകളും, ആയിരത്തൊന്നു രാവുകളും എല്ലാം കുട്ടികള്‍ വായിക്കണം.കഥകള്‍ വായിക്കുന്നതിലൂടെയും വായിച്ചുകൊടുക്കുന്നതിലൂടെയും കുട്ടികളുടെ മനസ്സില്‍ നാം മൂല്യങ്ങള്‍ കൊളുത്തിവയ്‌ക്കുകയും ശുഭാപ്‌തി വിശ്വാസം വളര്‍ത്തുകയുമാണ്‌ ചെയ്യുന്നതെന്ന്‌ നാല്‍പ്പത്തഞ്ച്‌ വര്‍ഷമായി ബാലസാഹിത്യം കൈകാര്യംചെയ്യുന്ന പ്രഫ. എസ്‌ ശിവദാസ്‌ പറയുന്നു. വിവര വിസ്‌ഫോടനം ലോകത്ത്‌ ഉണ്ടായതോടെ മനുഷ്യന്‌ ജ്ഞാന സമ്പാദനം അനായാസമായി.വിവരത്തോടൊപ്പം വിവേകവും കൂടി ഉണ്ടാവണം. അതിന്‌ വായന പ്രധാനമാണ്‌. അച്ഛന്‍ കുട്ടിയെ മടിയിലിരുത്തി, അമ്മയോടൊപ്പം പുസ്‌തകങ്ങള്‍ വായിച്ച്‌ ചിരിച്ച്‌ ആസ്വദിക്കണം. അപ്പോള്‍ കുട്ടിക്ക്‌ വായന സംസ്‌ക്കാരം ഉണ്ടാവും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമാന്യ ബോധം കുറയുന്നു
ഇന്നത്തെ കുട്ടികള്‍ക്ക്‌ പാട്ടുപാടാന്‍ ഇഷ്ടമാണ്‌, കഥ പറയാന്‍ ഇഷ്ടം കുറവും. ആകാശവാണി കോഴിക്കോട്‌ നിലയത്തിലെ സീനിയര്‍ അനൗണ്‍സര്‍ ആര്‍ കനകാംബരന്റെ നിരീക്ഷണത്തില്‍ കുട്ടികള്‍ അങ്ങനെയൊക്കെയാണ്‌. കുട്ടികള്‍ക്കുള്ള റേഡിയോ പരിപാടിയായ മൈയില്‍പ്പീലിയിലേക്ക്‌ വിളിക്കുന്ന മിക്ക കുട്ടികള്‍ക്കും പ്രാഥമികമായിട്ടുള്ള കാര്യങ്ങളിലുള്ള അറിവ്‌ കുറവാണ്‌. ഉദാഹരണമായി എല്ലാ ഇന്ത്യക്കാരും തന്റെ ആരാണ്‌ എന്ന്‌ കുട്ടികള്‍ക്ക്‌ അറിയില്ല. രാവിലെ വരി നിന്നു പാടുന്ന സ്‌കൂള്‍ ഗാനം പലര്‍ക്കും പൂര്‍ണമായി പാടാന്‍ അറിയുന്നില്ല. മുതിര്‍ന്നവര്‍ വരുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യവും അറിയുന്നില്ല. എല്ലാം ഉണ്ട്‌ കഥ പറച്ചിലില്‍്‌. പ്രകൃതി, ഭൂമി, മൃഗങ്ങള്‍ പക്ഷികള്‍. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പുനര്‍ജനിക്കുന്നത്‌ കുട്ടികള്‍ക്കുള്ള കഥയിലൂടെയാണ്‌. മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപികമാര്‍ കുട്ടികള്‍ക്ക്‌ ഉണ്ടക്കണ്ണുള്ള കള്ളകുറുക്കന്റെയും പാവത്താനായ കുരങ്ങിന്റെയും കഥകള്‍ പറഞ്ഞ്‌ കൊടുക്കണം. ആന്റോണ്‍ ചെക്കോവിന്റെയും, മാര്‍ക്ക്‌ ടൈ്വന്റെയും,വിക്‌റ്റര്‍ യൂഗോവിന്റെയും കഥകള്‍ വായിക്കാന്‍ കൊടുക്കണം. അവരെ കളികളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണം, മണ്ണിന്റെ മണത്തില്‍ വളരാന്‍ വിടണം, ബന്ധങ്ങള്‍ അമൂല്യങ്ങളാണെന്ന്‌ അവരും പഠിക്കട്ടെ. മുതിര്‍ന്നവരാണ്‌ കുട്ടികളുടെ മാതൃക. നമ്മള്‍ ചെയ്യുന്നതും കാണുന്നതുമാണ്‌ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും.

Friday, October 2, 2009

നമ്മുടെ സ്വന്തം സേവനവാരങ്ങള്‍

ഓര്‍മയുണ്ടാവും ആ സേവനവാരങ്ങള്‍! എങ്ങനെ മറക്കാനാവും.ഒരു ഉല്‍സവമായിരുന്നില്ലേ? തലേന്നേ ഉറക്കം വരില്ല.എന്റെ ക്ലാസ്സിനു മുമ്പിലുള്ള സ്ഥലത്ത്‌ ഒരു പൂന്തോട്ടം ഉണ്ടാക്കണം, വീട്ടിലെയും അടുത്ത വീട്ടിലെയും മുറിക്കാവുന്ന ചെടികളെല്ലാം മുറിച്ചെടുക്കണം. ക്ലാസ്സിലെ ബെഞ്ചും ഡസ്‌ക്കും ചകിരികൊണ്ട്‌ ഉരച്ച്‌ കഴുകി വെളുപ്പിച്ച്‌, ചുവരിലെ മാറാല തട്ടി ക്ലാസ്‌ മുറി അടിച്ചുകഴുകണം. പുന്തോട്ടത്തിന്‌ ചുറ്റും ഇഷ്ടികകൊണ്ട്‌ അതിര്‍ത്തി തീര്‍ക്കണം. എങ്ങനെയും രാധടിച്ചറുടെയും ശ്രീകുമാരിടീച്ചറുടെയും പ്രശംസ പിടിച്ച്‌ പറ്റണം എന്നായിരുന്നു ചിന്ത. ക്ലാസ്‌ ടെസ്റ്റില്‍ വല്ല്യ മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടിയല്ല. വെറുതെ, അവരുടെ ഒരു നോട്ടം, പുഞ്ചിരി അതായിരുന്നുവല്ലോ നമ്മുടെ റാങ്ക്‌, ഏറ്റവും വലിയ നേട്ടം.ശരിക്കും ഒക്ടോബര്‍ രണ്ട്‌ ഗാന്ധിജയന്തി മാത്രമല്ല. നന്മ നിറഞ്ഞ ഒരു ഗതകാലത്തിന്റെ ഓര്‍മദിനം കൂടിയാണ്‌. ഒത്തൊരുമിച്ച്‌ മെയ്യനങ്ങി പണിയെടുത്ത്‌ രസിച്ചതിന്റെ സന്തോഷകരമായ ഓര്‍മ. സമൂഹം ഒത്തൊരുമിച്ച്‌ നമ്മെ പഠിപ്പിക്കുകയായിരുന്നു ഒരുപാട്‌ നന്മകള്‍.

ഇന്ന്‌ അതൊക്കെയുണ്ടോ എന്തോ? ഇല്ല എന്നു പറയാന്‍ നമുക്കാവില്ല. എന്നാലും അതൊക്കെ കുറവാണ്‌ എന്നു പറയാന്‍ സാധിക്കും.ഞാന്‍ എന്ന കുട്ടി സാമൂഹിക പ്രതിബദ്ധത ഏറ്റവും കൂടുതല്‍ പഠിച്ചത്‌ ഈ ദിനത്തിലൂടെയായിരുന്നു. ഈ ഒറ്റ ദിവസത്തിലൂടെയോ എന്നു ചോദിച്ചാല്‍ അല്ല, ഇത്തരത്തില്‍ നിരവധി ഒക്ടോബര്‍ രണ്ടുകളിലൂടെ. ഇന്ന്‌ വ്യത്യസ്ഥരായ 15 പേര്‍ ഒന്നിച്ചു താമസിക്കുന്ന ഞങ്ങളുടെ വാടകവീട്ടില്‍ ആഴ്‌ചയിലെ അവസാന ദിവസത്തെ കുളിമുറി അടിച്ചുകഴുകല്‍, മാറാലതട്ടി നിലം അടിച്ചുവാരി തുടയാക്കല്‍ എന്നിവയുടെ സുഖം ഞങ്ങള്‍ അറിഞ്ഞത്‌ അങ്ങനെയാണ്‌. വഴിയില്‍ പടുമുളച്ച മല്ലികപ്പുച്ചെടിയെ ചാക്കില്‍ മണ്ണ്‌ നിറച്ച്‌ വളര്‍ത്തുന്നത്‌ ഞങ്ങള്‍ അന്ന്‌ സ്‌കൂള്‍ മുറ്റത്ത്‌ തീര്‍ത്ത്‌ പൂന്തോട്ടങ്ങളുടെ ഓര്‍മയ്‌ക്കാണ്‌.

എന്റെ വീട്ടിലെ ദിയകുട്ടിക്ക്‌ വയസ്സ്‌ നാലരയാണ്‌. ഒരിക്കല്‍ അവള്‍ അശ്രദ്ധമായി പറയുന്നത്‌ കേട്ടു H1N1. അത്‌ ഒരു ഗംഭീര രോഗമാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവള്‍ പറയുന്നത്‌. ഞങ്ങള്‍ എല്ലാവരും ചിരിച്ചു. എന്റെ നാലരവയസ്സില്‍ പനിയെന്നത്‌ ഒരു രോഗമാണെന്നു പോലും എനിക്കറിയില്ലായിരുന്നു. നാടും പരിസരവും നമ്മള്‍ വൃത്തിയായി സൂക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ നാലര വയസ്സില്‍ ചിഗുന്‍ഗുനിയ,പന്നിപ്പനി, പക്ഷിപ്പനി, പകര്‍ച്ചാപ്പനി എന്നൊന്നും പറയാതെ നമുക്ക്‌്‌ നമ്മുടെ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കാന്‍ പറ്റി. നമുക്ക്‌ മാലിന്യങ്ങള്‍ കളയാന്‍ വിശാലമായ പറമ്പുകള്‍ ഉണ്ടായിരുന്നു, ഇന്ന്‌ കുടുംബശ്രീക്കാര്‍ വന്നില്ലെങ്കില്‍ പ്ലാസ്റ്റിക്‌ കവറുകളിലായി അതവിടെക്കിടക്കും, റോഡില്‍, അഴുക്കുചാലില്‍, പിന്നെ എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയൊക്കെ നാം മാലിന്യം നിറയ്‌ക്കും.

Is it gandhi's B'day mema? എന്നു ചോദിക്കുന്ന ഒമ്പതുവയസ്സുകാരന്‍ കണ്ണന്‍കുട്ടിയോട്‌ സേവനവാരത്തെക്കുറിച്ച്‌ ഞാന്‍ എന്തു പറയാന്‍.

ഫോട്ടാ: ഗൂഗ്‌ള്‍ സെര്‍ച്ച്‌

Saturday, September 26, 2009

ഇത്രേം ബല്ല്യ പോത്തിനെ തിന്നാന്‍ ഞങ്ങള്‍ക്കെന്തേ രണ്ടീസം....

ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിനുശേഷം വരുന്ന പെരുന്നാള്‍ തീര്‍ച്ചയായും സന്തോഷകരമായ ഒരവസ്ഥയാണ്‌. പ്രത്യേകിച്ചും ഒരു മുസ്‌ലിം സ്ഥാപനത്തില്‍ ജോലിയെടുക്കുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ഹിന്ദു ഫാഷിസ്സ്‌റ്റുകള്‍ക്ക്‌ (ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നത്‌ അങ്ങനെയാണ്‌). ഞായറാഴ്‌ച പെരുന്നാള്‍ ആവാത്തിനാല്‍ കുറേപേര്‍ക്ക്‌ സങ്കടം വന്നെങ്കിലും എനിക്കത്‌ ഏറെ ആഹ്ലാദദായകമായിരുന്നു. കാരണം ഞായര്‍ എന്റെ ഓഫ്‌ ഡേയാണ്‌. അന്ന്‌ പണിയെടുത്താല്‍ ആ അവധി എനിക്ക്‌ പിന്നീട്‌ എടുക്കാം. മാത്രമല്ല തിങ്കളാഴ്‌ച പെരുന്നാളവധിയും കിട്ടും. പക്ഷേ ഞായര്‍ പെരുന്നാള്‍ ആണെങ്കില്‍ എന്റെ ഓഫ്‌ സ്വാഹഃ. ഏതായലും എന്റെ ആഗ്രഹപ്രകാരം തന്ന പടച്ചോന്‍ കരുക്കള്‍ നീക്കി.
പെരുന്നാള്‍ തലേന്ന്‌ ഞങ്ങള്‍ പത്രമുണ്ടാക്കി. നാടായ നാടുമുഴുവന്‍ റമദാന്‍ റിലീഫ്‌ കൊടുക്കുന്നതില്‍ സംഘടനകളും സ്ഥാപനങ്ങളും മല്‍സരിച്ചതിനാല്‍ അവരുടെ പടങ്ങളെക്കൊണ്ടും വാര്‍ത്തകൊണ്ടും പേജുകള്‍ ഓരേന്നും നിറഞ്ഞു; പക്ഷെ ഞങ്ങളുടെ മനസ്സ്‌ ശൂന്യമായി. കാരണം വലുതുകൈചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നാണ്‌ അല്ലാഹു പറഞ്ഞിട്ടുള്ളത്‌. ഇതിപ്പോള്‍ ഇല്ലാത്തവന്റേയും അവന്‌ സകാത്ത്‌ നല്‍കിയ ചാരിതാര്‍ഥ്യത്തോടെപുഞ്ചിരിക്കുന്ന ഉള്ളവനും ചേര്‍ന്ന നാലു കോളം ചിത്രങ്ങളടങ്ങിയ വാര്‍ത്തകളുടെ ഒരുലക്ഷം കോപ്പികള്‍ പുറത്തു വരും. അതില്‍ അല്ലാഹുവിനുള്ളത്‌ എത്രയാണെന്ന ചിന്ത എന്നെ അലട്ടികൊണ്ടിരുന്നു. ചിത്രങ്ങളും വാര്‍ത്തയും നിര്‍ബന്ധമായി കൊടുക്കണം എന്ന്‌ ഡസകില്‍ നിന്നുള്ള നിര്‍ദേശവും ആ വിചാരത്തെ വീണ്ടും അസ്വസ്ഥമാക്കി.

പിന്നീട്‌ റൂമിലെത്തിയ ഞങ്ങള്‍ നാളത്തെ പെരുന്നാള്‍ ബരിയാണിയും പായസവും സ്വപനം കണ്ട്‌ ഉറങ്ങാന്‍ കിടന്നു. ശരിക്കും ഉറക്കം വരാത്ത രാത്രിതന്നെയാണ്‌ പെരുന്നാള്‍ തലേന്നത്തെ രാത്രി. കൈയില്‍ മൈലാഞ്ചിയിടാതെ, മൊഞ്ചുള്ള തിളങ്ങണ കുപ്പായമിടാതെ തന്നെ ഞങ്ങള്‍ എല്ലാവരും അതിരാവിലെ കുളിച്ച്‌ ശരവണഭവനില്‍ നിന്ന്‌ ചായയും വടയും കഴിച്ച്‌ വണ്ടി കേറി. അങ്ങ്‌ കുറ്റിയാടി ബസ്സില്‍ ഉള്ള്യേരിയിലേക്ക്‌. എന്തു രസായിരുന്നു. അവിടെ ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന വാപ്പ, ഉമ്മ, കുട്ട്യോള്‌. വര്‍ത്താനത്തിന്റെ കലപിലയില്‍ ഞങ്ങള്‍ ഉറക്കെ സംസാരിച്ചു, ചിരിച്ചു, കുറ്റംപറഞ്ഞു, കുറവാക്കി. പിന്നെ മൂക്കറ്റം കോഴി ബിരിയാണീം പേരിനല്‍പ്പം സേമിയ പായസോം അകത്താക്കി. പെരുന്നാള്‍ ജോറായി. എന്നും പെരുന്നാള്‍ ആയിരുന്നെങ്കിലെന്നു ഞങ്ങള്‍ ഓര്‍ത്തു.വീണ്ടും വര്‍ത്തമാനവും, പാട്ടും ഡാന്‍സും കലപിലയും. പെരുന്നാള്‍ തീര്‍ന്നു എന്നു തോന്നിയെങ്കിലും തീര്‍ന്നിരുന്നില്ല. ബാക്കി റൂമില്‍ എത്തിയതിനു ശേഷമായിരുന്നു എന്നു മാത്രം. ഞങ്ങളുടെ വീടിന്റെ താഴേ താമസിക്കുന്ന താത്തയുടെ വക പായസം, ബീഫ്‌ ഫ്രൈ...,വേറെ അയല്‍വാസിയുടെ വക കോഴിബിരിയാണി. ഓ എന്റെ റബ്ബേ! ഇന്നു കണികണ്ടയാളെ നാളെയും കാണുമാറാകേണേ, ആമേന്‍ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഞങ്ങള്‍ അതും വിഴുങ്ങി.
എല്ലാംകഴിഞ്ഞ്‌ ഒരു ഏമ്പക്കത്തിന്റെ സാധ്യതയെപ്പറ്റി ആലോചിച്ചിരിക്കുന്ന നേരത്താണ്‌ ഞങ്ങളുടെ വീടിന്റെ നേരമുന്നിലുള്ള വീട്ടിലെ താത്ത ഞങ്ങളെ കൈകാട്ടി വിളിക്കണത്‌. ഇത്രേനേരം അവിടെ വിരുന്നുകാരുണ്ടായിരുന്നു പോലും. ഞങ്ങളെ അത്താഴം തീറ്റിച്ചേ വിടുള്ളൂ എന്ന ഘട്ടത്തില്‍ തടിയൂരാനായി നാളെ രാവിലെ വന്നു കഴിച്ചോളാം എന്നു പറഞ്ഞ്‌ ഒരു കട്ട്‌ലെറ്റ്‌ മാത്രം തിന്ന്‌ അവിടെ നിന്നിറങ്ങിയ തെക്കന്‍ ജില്ലക്കാരായ ഞാനും മഞ്‌ജുവും കോഴിക്കോട്ടുകാരുടെ സ്‌നേഹവായ്‌പ്പിനെപ്പറ്റി ഘോര-ഘോരം സംസാരിച്ചു. ശരിയാണ,്‌ കേക്ക്‌ തിന്നാന്‍ പത്തീസം, പായസം കുടിക്കാന്‍ പത്തീസം, ഇത്രേം ബല്ല്യ പോത്തിനെ തിന്നാന്‍ ഞങ്ങള്‍ക്കെന്തേ രണ്ടീസം. മലപ്പുറത്തുകാര്‍ ചോദിക്കുന്നതിലും ന്യായമുണ്ട്‌. പെരുന്നാളിന്‌ ഉണ്ടാക്കുന്നതെല്ലാം തിന്നു തിര്‍ക്കാന്‍ രണ്ടീസം ഒന്നും പോരാ. വയറുവേദനയ്‌ക്കും വേണം മൂന്നുനാലു ദിവസം. അങ്ങനെ പിന്നേറ്റ്‌ന്ന്‌ പുലര്‍ന്നതുമുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ്‌ താത്ത. ബിരിയാണി അത്‌ എന്റെ രക്തത്തില്‍ അലിഞ്ഞു തീര്‍ന്നതാണ്‌്‌, പ്രത്യേകിച്ചും ബീഫ്‌ ബിരിയാണി. എന്നാലും കണ്ണു പിച്ചിത്തുറക്കുന്നതിനു മുമ്പേ ഞങ്ങള്‍ ആരും ഇതേവരെ ബീഫ്‌ ബിരിയാണി തിന്നിട്ടില്ല. കോഴിപൊരിച്ചത്‌, കര്‍മൂസ...അന്നു ഞങ്ങള്‍ക്ക്‌ ശരിക്കും വയറുവേദനയായി. പൊരുന്നാളിന്‌ കണികണ്ടയാളെ ഇനിയും കണികാണരുതേ എന്നു ഞങ്ങള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. കാരണം പെരുന്നാള്‌ പടച്ചോന്റയാണേലും പള്ള ഞമ്മന്റെയാണേയ്‌.....

Saturday, September 12, 2009

ഫാഷന്‍, ദ റിയല്‍ ഷോ സ്‌റ്റോപ്പര്‍

1997. തൃശൂര്‍ സെന്റ്‌ മേരീസ്‌ കോളജ്‌ ഓഡിറ്റോറിയം. ലക്‌മേ സ്‌പോണ്‍സേര്‍ഡ്‌ ഫാഷന്‍ ഷോ. റാംപില്‍ ഒട്ടും സുന്ദരിയല്ലാത്ത ഞാന്‍. അതില്‍ പങ്കെടുക്കുക എന്നത്‌ എന്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു. എന്റെ കുറവുകളെ പറ്റി കൂട്ടുകാര്‍ മാറിയിരുന്നു ചിരിച്ചപ്പോഴും ഞാന്‍ അറിഞ്ഞതേയില്ല. അങ്ങനെ ഞാനും അതില്‍ പങ്ക്‌ചേര്‍ന്നു. രസമായിരുന്നു ആ ദിവസം. നല്ല തൊലിക്കട്ടിയായതിനാല്‍ കുറ്റങ്ങളും കുറവുകളും എന്നെ ബാധിച്ചതേയില്ല. അങ്ങനെയായിരിക്കണം, ഫാഷന്റെ ലോകത്തില്‍ വരുമ്പോള്‍. Bold like a rock.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം, 2009ല്‍ മധുര്‍ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ കണ്ടപ്പോള്‍ എനിക്ക്‌ അതിയായ ആഹ്ലാദം തോന്നി. റാംപില്‍ ഒരു ടൂണിക്കില്‍ കാറ്റ്‌ വോക്ക്‌ ചെയ്‌തത്‌ എനിക്ക്‌ ഓര്‍മ വന്നു.ഫാഷന്‍ ലോകത്ത്‌ സ്വന്തമായ വ്യക്തിത്വം തേടിവരുന്ന നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധിയാണ്‌ മേഘ്‌ന മാഥുര്‍. ചണ്ഡിഗഢില്‍ നിന്ന്‌ മുംബൈ എന്ന മഹാനഗരത്തില്‍ എത്തിപ്പെടുന്ന മേഘനയ്‌ക്ക്‌ അച്ഛനമ്മമാരുടെ വെറുപ്പിനെ നേരിടേണ്ടിവരുന്നു. അസാധ്യമായ ഇച്ഛാശക്തി പുതിയ സാമ്രജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അവളെ പ്രാപ്‌തയാക്കുന്നു. എങ്കിലും മഹാനഗരത്തിന്റെ കെണിയില്‍ വീഴുകയാണ്‌ മേഘ്‌നയും. വിജയത്തിനുമുമ്പില്‍ ബന്ധങ്ങളെ പൊട്ടിച്ചെറിയുകയും, പുതിയ ബാന്ധവങ്ങളില്‍ തന്നെ തളച്ചിടുകയും ചെയ്യുന്ന മേഘ്‌നയും മറ്റെല്ലാവരെയും പോലെ വഞ്ചിക്കപ്പെടുന്നു. എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന അവള്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ അതുവരെ കെട്ടിപ്പടുത്ത സാമ്രാജ്യമാണ്‌. തിരികെ നാട്ടിലേക്ക്‌ പുറപ്പെടുന്ന മേഘ്‌ന മാതാപിതാക്കളുടെ പൂര്‍ണ അനുഗ്രഹത്തോടും ആഗ്രഹത്തോടും കൂടി മുംബൈയിലേക്ക്‌ തിരിച്ചു വരുന്നു. തന്റെ സൂപ്പര്‍ മോഡല്‍ പദവി തിരിച്ചു പിടിക്കുന്നു. അതിനിടയില്‍ പലരുടെയും കയപ്പും മധുരവും നിറഞ്ഞ ജീവിതത്തെ സിനിമ അനാവരണം ചെയ്യുന്നുണ്ട്‌.


യാഥാര്‍ഥ്യങ്ങളെ സിനിമയാക്കുന്നതില്‍ മിടുക്കനാണ്‌ മധുര്‍ ഭണ്ഡാര്‍ക്കര്‍.ചാന്ദിനി ബാര്‍, പേജ്‌ 3, കോര്‍പറേറ്റ്‌, ട്രാഫിക്ക്‌ സിഗ്നല്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. എങ്കിലും ഫാഷനാണ്‌ മധുറിന്റെ ഇതുവരെയുള്ള എറ്റവും മികച്ച ചിത്രം. കാസ്റ്റിങ്‌ സൂപ്പര്‍ബ്‌. മുഗ്‌ധ ഗോഡ്‌സെയുടെ പ്രഥമ ചിത്രമാണെന്ന്‌ പറയാന്‍ പറ്റാത്ത അഭിനയമാണ്‌ അവര്‍ കാഴ്‌ച വച്ചിരിക്കുന്നത്‌. അതുപോലെ തന്നെ ഗാങ്‌സ്‌റ്റര്‍ ഗേള്‍ കങ്കണ ഒരു ദിവയെപ്പോലെ തോന്നും. സീരിയലുകളില്‍ തിളങ്ങി നിന്ന കിട്ടു ഗിദ്വാനിയെ കുറെ കാലത്തിനു ശേഷം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി. അര്‍ബാസ്‌ ഖാന്‍, അര്‍ജന്‍ ബജ്‌വ, സമീര്‍ സോണി... രാജ്‌ ബബ്ബര്‍, കിരണ്‍ ജുനേജ ലിസ്‌റ്റ്‌ തീരുന്നില്ല. ഇതിവൃത്തത്തിന്‌ ചേര്‍ന്നുപോവുന്ന സംഗീതം ചിട്ടപ്പെടുത്തിയത്‌ സലീം- ഇസ്‌മാഈല്‍ മര്‍ച്ചന്റാണ്‌. അത്‌ ഒരോ ഇഴയിലും നല്ലവണ്ണം ഇണക്കി ചേര്‍ത്തിയിരിക്കുന്നു.ആദ്യമായി ലോഞ്ച്‌ മ്യൂസിക്ക്‌ സിനിമയില്‍ ഉപയോഗിച്ചിരുക്കുന്നത്‌ ഫാഷനിലാണ്‌. മാര്‍ജാവാ തേരേ ഇഷ്‌ക്‌ പേ മര്‍ജവാ.. പാടിയത്‌ പുതിയ ഗായികയായ ശ്രുതി പാഠകാണ്‌.സാധാരണക്കാരിയായ ഒരു മിഡില്‍ ക്ലാസ്‌ പെണ്‍കുട്ടിയില്‍ നിന്ന്‌ ഷോ സ്‌റ്റോപ്പര്‍ സൂപ്പര്‍ മോഡല്‍ പദവിയിലെത്തുന്ന മേഘ്‌നയാവുന്നത്‌ പ്രിയങ്കാ ചോപ്രയാണ്‌. ദിനംപ്രതി നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുന്ന പ്രിയങ്കയുടെ എറ്റവും മികച്ച അഭിനയമാണ്‌ ഫാഷനില്‍ ഉള്ളത്‌. സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും ഈ സിനിമ കാണണം. നിരാശപ്പെടേണ്ടി വരില്ല. തിര്‍ച്ച.

Tuesday, August 25, 2009

യാ അല്ലാഹ്‌..

കൈയിലെടുത്ത കാരക്കയ്‌ക്കും നുണഞ്ഞിറക്കിയ നാരങ്ങാവെള്ളത്തിനുമൊപ്പം മനസ്സ്‌ പറഞ്ഞു........ബിസ്‌മില്ലാഹി... അടഞ്ഞ കണ്ണില്‍ നിറയെ കണ്ണാതളിയും, ശംഖുപുഷ്‌പവും, തകരപ്പൂവുമാണ്‌. മുറ്റത്ത്‌ താല്‍ക്കാലികമായി നിര്‍മിച്ച മണ്‍ത്തിട്ടയില്‍ ചാണകംമെഴുകി അതില്‍ നിറയെ പൂക്കള്‍ നിരത്തിവച്ച പെണ്‍കുട്ടി. ഓണപരീക്ഷയുടെ അവസാനദിവസം അടുത്തുള്ള പാടങ്ങളില്‍ നിന്ന്‌ ചാമ പറിക്കാന്‍ ചേച്ചിയോടൊത്ത്‌ പോവുമ്പോള്‍ നീര്‍ക്കോലിയും തവളയും അതിഭീകരന്‍മാരായിരുന്നു അവള്‍ക്ക്‌. കറുത്ത ചാമയും പച്ച നിറത്തിലുള്ള ചാമയും പിറ്റേന്ന്‌ പൂക്കളം നിറയ്‌ക്കാനുള്ളതാണ്‌. വലിച്ചാലും പറിച്ചാലും പോരാത്ത ചാമത്തണ്ട്‌, വെള്ളത്തിലേക്ക്‌ കാലുതെന്നാതെ ആഞ്ഞു വലിക്കുമ്പോള്‍ ഉരിഞ്ഞ്‌ വരുന്ന ചാമത്തരികള്‍ വെള്ളത്തില്‍ ചിതറിവീഴാതെ നോക്കണം. ചിലപ്പോള്‍ തങ്ങളെക്കാള്‍ കൂടുതല്‍ രാഗിക്കും സുരേഷിനുമൊക്കെകിട്ടുമ്പോള്‍ പെണ്‍കുട്ടിയുടെ കൈയിലെ ചാമയരിക്ക്‌ ചുവപ്പ്‌ നിറം. നാളെ വിരിയാനുള്ള മൊട്ടുകള്‍ ഇന്നുതന്നെ പറിച്ചുവയക്കണം. സ്വന്തം മുറ്റത്തെ ചെമ്പരത്തിപോലും ഓണക്കാലത്ത്‌ അന്യരുടേതാണ്‌ പോലും. രാവിലെ ഏണീറ്റ്‌ ഇറുത്ത്‌ പൂവിടാം എന്നുകരുതിയാല്‍ തെറ്റി. അത്‌ അവര്‍ കൊണ്ടുപോയിക്കാണും. പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ആ മുഖങ്ങള്‍ക്ക്‌ പവന്‍ തിളക്കമാണ്‌.
ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ലപടര്‍ന്നുകയറിയ മാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടാനുള്ള ഊഴത്തിനായി കാത്തുനില്‍ക്കുകയാണ്‌ പെണ്‍കുട്ടി. വേനലാവധിയില്‍ ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ല നിറയെ പൂക്കും. സുജിക്കും അനുജത്തിക്കും അവകാശപ്പെട്ട മുല്ലപ്പൂക്കള്‍, അവയെല്ലാം കോര്‍ത്ത്‌ കെട്ടി പെണ്‍കുട്ടി തന്റെ കഴുത്തറ്റം മാത്രമുള്ള മുടിയിലൂടെ നീട്ടിയിടുന്നു. വധുമായി പെണ്‍കുട്ടി. തലയിളകിയാടുന്ന പാവകുട്ടിയുടെ അമ്മ. ഊഞ്ഞാലില്‍ ആടാനുള്ള ഊഴം ഇനിയും ആവാത്തതിനാല്‍ അവള്‍ക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു. ഇവിടെയും സുരേഷും രാഗിയും, സുഷമയും എല്ലാവരുമുണ്ട്‌ വരിയില്‍. അവര്‍ പിണങ്ങിയാല്‍ പെണ്‍കുട്ടിക്ക്‌ സഹിക്കില്ല. അതുകൊണ്ടാ അവള്‍ സങ്കടം തൊണ്ടയില്‍ ഒതുക്കിയത്‌.
അടുത്ത പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്ന്‌ മുറിച്ചെടുത്ത നാക്കിലയില്‍ ഓണത്തിന്‌ അമ്മ വിളമ്പുന്ന കുത്തരിച്ചോര്‍. സ്‌കൂള്‍ വിട്ട്‌ വന്ന്‌ പെണ്‍കുട്ടിയും അമ്മയും, ചേച്ചിയും,അമ്മൂമയും ചുമന്ന്‌ മെതിച്ചെടുത്ത കറ്റയില്‍ നിന്നടര്‍ന്ന മണികളാണ്‌. അവയ്‌ക്കൊപ്പം കൂട്ടാന്‍ എന്തിനാ എട്ടുകൂട്ടം. ഉപ്പു മാത്രം മതി. ചോറുവാരിത്തിന്നുമ്പോള്‍ പാടത്ത്‌ താന്‍ കണ്ട ഞൗനിമുട്ടകളെക്കുറിച്ചായിരുന്നിരിക്കാം അവള്‍ ഓര്‍ത്തത്‌. അവയെപ്പിടിക്കാന്‍ നോക്കിയപ്പോഴാണ്‌ പെണ്‍കുട്ടിയുടെ ഓണക്കോടിയില്‍ ചേറ്‌ പുരണ്ടതും അമ്മ വഴക്ക്‌ പറഞ്ഞതും. അവള്‍ക്ക്‌ ആകെയുണ്ടായിരുന്ന നല്ല ഉടുപ്പായിരുന്നു അത്‌.അമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മനസ്സുപിടഞ്ഞു. കൈയിലെടുത്ത്‌ ഈന്തപ്പഴവും, നാരങ്ങാവെള്ളവും തൊണ്ടയില്‍ നിന്നിറങ്ങിയില്ല. അവള്‍ പ്രാര്‍ത്ഥിച്ചു, യാ അല്ലാഹ്‌ ...

Friday, August 21, 2009

അവളൊരു കാമിനിയല്ല

കാമിനിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ഷാഹിദ്‌ കപൂര്‍. ഈശ്വരാ അവര്‍ എന്താണാവോ ഉദ്ദേശിച്ചത്‌? ഒരു ദിവസം മാതൃഭൂമി കോഴിക്കോട്‌ എഡീഷന്റെ നഗരം എന്ന പേജില്‍ വന്ന വാര്‍ത്തയാണ്‌. അതും അര പേജ്‌. കാമിനി, കമീനി, കമീനേ... പ്രേക്ഷകന്റെ മനോധര്‍മമനുസരിച്ച്‌ സിനിമയുടെ പേര്‌ വായിക്കാവുന്ന വിധം അങ്ങിനെയൊക്കെ എഴുതണമെങ്കില്‍ ആ ഡയറക്ടറും അയാളുടെ ആള്‍ക്കാരും ചില്ലറക്കാരല്ല. വിശാല്‍ ഭരദ്വാജിന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. കോഴിക്കോട്‌ ആകാശവാണിയില്‍ അല്ലറ ചില്ലറ ഹിന്ദി പ്രോഗ്രമുമായി നടക്കുന്ന എനിക്കുപോലും അത്‌ എന്താണെന്ന്‌ വായിക്കാനറിഞ്ഞില്ല. പിന്നെയല്ലേ തൃശൂരിലെ റേഡിയോ മാംഗോ! അവരും പറഞ്ഞു, വീക്കന്‍ഡറിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കാന്‍ പോവുന്നത്‌ കാമിനിയുടെ ടിക്കറ്റാണ്‌. പ്രിയങ്കയെ കണ്ടപ്പോള്‍ ഉറപ്പിച്ചു, അതേ ഇവള്‍ തന്നെ കാമിനി. സംശയമില്ല.സത്യത്തില്‍ ചമ്മിപ്പോയി എന്നുപറഞ്ഞാല്‍ മതിയല്ലോ. ഇന്നലെ സിനിമ കണ്ടപ്പോള്‍ പരിപൂര്‍ണ ബോധ്യമായി അത്‌, കാമിനിയല്ല മറ്റ്‌ എന്തോ ആണ്‌ എന്ന്‌. ഏതായാലും സിനിമ കലക്കി. ഷാഹിദിന്റെ ചോക്ക്‌ലേറ്റ്‌ ഇമേജിന്‌ ഒരു മാറ്റം. പഞ്ചംദായുടെ nostalgic tune (ആര്‍.ഡി ബര്‍മന്‍) ഈൗൗൗൗൗൗൗൗൗൗൗൗ രാാാാാാാാാാ ,ടര ടര ടര ടര ടരടരരാാആആആആആആആആ. തീര്‍ച്ചയായും ആ കാലത്തേക്ക്‌ കൊണ്ടു പോവുന്നു. സ്‌ക്രീനില്‍ നിന്ന്‌ ഒരു നിമിഷം പോലും കണ്ണെടുക്കാന്‍പാടില്ല, എടുത്താല്‍ കഴിഞ്ഞു. ഒരോ സീക്വന്‍സും അത്ര പ്രധാനപ്പെട്ടതാണ്‌. നിശബ്ദത പോലും കഥ പറയുന്നു. പിന്നെ ഞാന്‍ ഇങ്ങിനെയൊക്ക എഴുതി, എന്നാല്‍ പോയിക്കണ്ടേക്കാം എന്നു വിചാരിക്കേണ്ട. അങ്ങനെ പോപ്‌കോണും കൊറിച്ച്‌ കണ്ടോണ്ടിരിക്കാനുള്ളതല്ല കമീനേ.. It's serious.mind it

Thursday, August 20, 2009

മൈ നെയിം ഈസ്‌ ഖാന്‍, കിങ്‌ ഖാന്‍....

ഷാരൂഖ്‌ഖാന്‍ അങ്ങനെയാണ്‌. കിങ്‌ സൈസ്‌. അതുകൊണ്ട്‌ തന്നെ കക്ഷിക്ക്‌ ഈ ഞഞാപിഞ്ഞാ ചെക്കിങ്‌ ഒന്നും പിടിക്കില്ല. ആള്‌ പ്രശ്‌നമുണ്ടാക്കും. വേണ്ടി വന്നാല്‍ സായിപ്പിന്റെ അപ്പൂപ്പനെ വരെ നിക്കറില്‍ നിര്‍ത്തിക്കും. ഷാരൂഖ്‌ ഇന്റര്‍നാഷനല്‍ വ്യക്തിത്വമെന്നു പറഞ്ഞ്‌ അമേരിക്ക തടിപ്പിയത്‌ ഏതായാലും അവര്‍ക്ക്‌ നന്നായി. അല്ലേല്‍ കാണാമായിരുന്നു.അല്ലെങ്കിലും ഈ അമേരിക്കക്കാര്‍ക്ക്‌ ഇത്തിരി കൂടുതലാ. അതല്ലേല്‍ ആരേയും നോവിക്കാത്ത നമ്മുടെ മുന്‍ അയ്യോ പാവം രാഷ്ട്രപതിയെ പോലും അവര്‍ വെറുതെ വിടാഞ്ഞത്‌. കലാം സാഹിബ്‌ വായയില്‍ വിരലിട്ടാലും കടിക്കാത്ത വ്യക്തിത്വമായത്‌ അമേരിക്കയ്‌ക്ക്‌ വീണ്ടും തുണയായി എന്നു തന്നെ പറയാം. 9/11 ന്‌ ശേഷം നാടിനെ കാടന്‍ പിടിക്കുമോ? കുറുക്കന്‍ കൊണ്ടുപോവുമോ? എന്നു പേടിച്ചിരിക്കുന്ന അമേരിക്കന്‍ അതികൃതര്‍ ഷാരൂഖിനോട്‌്‌്‌ ചെയ്‌തതിലും തെറ്റുപറയാന്‍ ഒക്കുമോ? നിങ്ങള്‍ തന്നെ പറ. സ്വന്തം രാജ്യത്തിന്റെ സുരക്ഷ എതൊരു മീഞ്ചന്തക്കാരന്റെയും കടമയല്ലേ? അപ്പോള്‍ അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ചെയ്‌തതിലും എന്താണ്‌ കുറ്റം?എന്നാലും ചില പ്രത്യേക മതവിഭാഗങ്ങളിലെ പേരുകള്‍ തപ്പിപ്പിടിച്ച്‌ അന്വേഷണമെന്ന്‌്‌ പറഞ്ഞ്‌ രണ്ടും മൂന്നും മണിക്കൂര്‍ തടഞ്ഞു വയ്‌ക്കുന്നത്‌ തികച്ചും ഖേദകരമാണ്‌. പ്രത്യേകിച്ചും കിങ്‌ ഖാനെപോലുള്ളവരെ. മിനിറ്റിനുകള്‍ക്ക്‌്‌ കണക്കുപറഞ്ഞ്‌ കോടികള്‍ സമ്പാദിക്കുന്നവരുടെ രണ്ടു മണിക്കൂര്‍ എന്നു പറഞ്ഞാല്‍ എന്നതാ? അരീക്കാട്‌ ജങഷനില്‍ കുട്ടപ്പായിയെയും കാത്തു നില്‍ക്കുന്നത്‌ പോലെയാണോ അത്‌? അല്ല. പിന്നെ, പൗലോസേട്ടനും, ദാസപ്പേട്ടനും എന്താ ബോംബുണ്ടാക്കാനും തീവ്രവാദം നടത്താനും അറിയില്ലേ? താടിയും തലേക്കെട്ടും കണ്ടാല്‍ മതി എല്ലാവരുടെയും ഹാലിളകാന്‍. അതിലും ഇമ്മിണി നല്ല മനുഷ്യരുണ്ടെന്നെ.അതൊക്കെ പോട്ടെ, ഇതുപോലെ നിരവധിയാളുകളെ ദിനേന ഇത്രയൊക്കെ പരിശോധന നടത്തിയാണ്‌ അമരിക്കയ്‌ക്കകത്തേയ്‌ക്കു വിടുന്നത്‌. അതില്‍ പലരും അത്ര പ്രശസ്‌തരൊന്നുമല്ല. അപ്പോ പിന്നെ ഷാരൂഖ്‌ ഖാനെ മാത്രം തിരഞ്ഞ്‌ പിടിച്ച്‌ ചോദ്യംചെയ്‌തതൊന്നുമല്ല. നമ്മുടെ നാട്ടില്‍ അത്തരം നാട്ടുനടപ്പൊന്നു ഇല്ലാ എന്നു മാത്രം. ഇവിടെ ആരും വന്നാലും പോയാലും അന്തപ്പനെന്ത്‌ ചിന്താ എന്നല്ലേ. അവര്‍ ചെയ്യുന്നത്‌ പോലെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പാടുണ്ടോ, അപ്പോള്‍ നമ്മുടെ അതിഥി ദേവോ ഭവഃ !.എന്റെ പടച്ചോനെ.....ദേ പിന്നേ, ഇപ്പോ ചിരിക്കുന്ന ആമിറും സല്‍മാനും ചിരി നിര്‍ത്തുന്നതാ നല്ലത്‌. ബാദ്‌ഷാ ഖാന്‍ ഇപ്പോള്‍ മനസ്സില്‍ വിചാരിക്കുന്നുണ്ടാവും, ബച്ചു തേരാ നമ്പര്‍ ഭി ആയേഗാ. (പിള്ളേരേ, നിങ്ങടെ മാവും മാവും).

Saturday, August 1, 2009

യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ


``യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ

തോഡേങ്കെ ദം മഗര്‍ തേരാ സാത്ത്‌ നാ ഛോഡേങ്കേ...''



1975ലാണത്‌. ഉറ്റ ചങ്ങാതിമാരായ വിരൂവും ജയും സൗഹൃദത്തിന്റെ അന്നുവരെ കേട്ടിട്ടില്ലാത്ത ഈണവുമായി അഭ്രപാളിയില്‍ നിന്നു നമ്മുടെയൊക്കെ മനസ്സിലേക്ക്‌ ഇറങ്ങിവന്നത്‌ ആ വര്‍ഷം ആഗസ്‌ത്‌ 15നാണ്‌. ഇന്ത്യയിലൊട്ടാകെയുള്ള നൂറോളം തിയേറ്ററുകളില്‍ സില്‍വര്‍ ജൂബിലി പിന്നിട്ടു നൂറ്റാണ്ടിന്റെ സിനിമ എന്ന ഖ്യാതി നേടിയ `ഷോലെ' അഗാധ സൗഹൃദത്തെക്കുറിച്ചു പറഞ്ഞുതന്ന സിനിമയാണ്‌. അതിനുശേഷം ഇന്നും എന്നും സൗഹൃദം എന്നു കേട്ടാല്‍ ഈ ഗാനം മൂളാത്തവര്‍ വിരളമായിരിക്കും. അത്ര എളുപ്പമൊന്നം മറക്കുന്ന ഒന്നല്ല ആ ഗാനം. വിരൂ എന്ന ധര്‍മേന്ദ്രയുടെയും ജയ്‌ എന്ന അമിതാഭ്‌ബച്ചന്റെയും സൗഹൃദം സ്‌ക്രീനില്‍ മാത്രമല്ല ഓഫ്‌ സ്‌ക്രീനിലും അനുകരണീയമായ ഒന്നായി നിലനില്‍ക്കുന്നു.


വര്‍ഷത്തില്‍ 365 ദിവസവും ഏതെങ്കിലുമൊക്കെ ആഘോഷം കൊണ്ടാടുന്നത്‌ നമ്മുടെ ശീലമായിരിക്കുകയാണ്‌. അതനുസരിച്ച്‌ ഇന്നു ലോക സൗഹൃദദിനമാണ്‌. പിസാ ഹട്ടുകളിലെയും കോഫി ഡേകളിലെയും സായന്തനങ്ങളില്‍ അഭിരമിക്കുന്ന, ബന്ധങ്ങളുടെ കെട്ടുറപ്പ്‌ ആര്‍ചീസിന്റെയും ഹോള്‍മാര്‍ക്കിന്റെയും കാര്‍ഡുകളിലാണെന്നു വിശ്വസിക്കുന്ന ജനറേഷന്‍ നെക്‌സ്‌റ്റിന്‌ ആഘോഷിച്ചു തള്ളാന്‍ മറ്റൊരു കാരണം കൂടിയാണ്‌ സൗഹൃദദിനം അഥവാ ഫ്രണ്ട്‌ഷിപ്പ്‌ ഡേ. ആഗസ്‌തിലെ ആദ്യ ഞായര്‍ എന്തിനാണ്‌ സൗഹൃദദിനമായി കൊണ്ടാടുന്നത്‌ എന്നുപോലും തിരിച്ചറിയാതെയാണ്‌ നമ്മില്‍ പലരും ഫ്രണ്ട്‌ഷിപ്പ്‌ ബാന്റുകള്‍ വാങ്ങിയും സ്‌നേഹസന്ദേശ കാര്‍ഡുകള്‍ കൈമാറിയും സൗഹൃദത്തെ അരക്കിട്ടുറപ്പിക്കുന്നത്‌.


തീര്‍ച്ചയായും സൗഹൃദം ഒരു ആവരണമാണ്‌. ഒഴിഞ്ഞ വയറിനു ഒരുപിടിച്ചോറായി, സ്ലേറ്റ്‌ മായ്‌ക്കാനുള്ള മഷിത്തണ്ടായി, ഉപ്പിലിട്ടതു വാങ്ങാന്‍ നീളുന്ന 25 പൈസാ തുട്ടായി, പറഞ്ഞതുതന്നെ പറയാന്‍ കാത്തിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളായി, പുസ്‌തകങ്ങളായി, സിനിമയായി, പ്രണയമായി, പിണക്കമായി, ജീവിതാസ്വാസ്ഥ്യങ്ങളില്‍ ഒരു സാന്ത്വന സ്‌പര്‍ശമായി, ഏതു ഘട്ടത്തിലും എത്ര പ്രയാസപ്പെട്ടാലും പരസ്‌പരം സഹായമായി `ചങ്ങാതി' നമ്മുടെ ജീവിതത്തെ ആവരണം ചെയ്യുന്നു. ഫ്രഞ്ച്‌ സാഹിത്യകാരന്‍ ആല്‍ബര്‍ട്ട്‌ കമുവിന്റെ വാക്കുകള്‍ ഓര്‍ക്കാം.


``എനിക്കു മുന്നില്‍ നീ നടക്കരുത്‌,

എനിക്കു നിന്നെ പിന്തുടരാനാവില്ല.

എനിക്കു പിറകിലും നീ നടക്കരുത്‌,

എനിക്കു നിന്നെ നയിക്കാനറിയില്ല.

നീ എന്നോടു ചേര്‍ന്ന്‌, എനിക്കൊപ്പം നടക്കണം

എന്റെ സുഹൃത്താവണം.''



സുഹൃത്തിന്റെ സ്ഥാനം മുമ്പിലോ പിറകിലോ അല്ല. അതു നമുക്കൊപ്പമാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഈ ബന്ധം മറ്റെല്ലാറ്റില്‍നിന്നും അമൂല്യമെന്നു പറയുന്നത്‌. മനുഷ്യന്‍ സാംസ്‌കാരികജീവിതം നയിക്കാന്‍ തുടങ്ങിയതു മുതല്‍ സൗഹൃദമെന്ന ബന്ധത്തെ വിശേഷപ്പെട്ട ഒന്നായിത്തന്നെ കണക്കാക്കിയിരുന്നു, അതു പല നാടോ ടിക്കഥകളിലും മതധാര്‍മിക ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയും. രണ്ടു സുഹൃത്തുക്കള്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍, കരടി വരുന്നതും മരംകയറാന്‍ അറിയുന്ന സുഹൃത്ത്‌ കയറാനറിയാത്ത സുഹൃത്തിനെ തനിച്ചാക്കി മരത്തില്‍ കയറി രക്ഷപ്പെട്ടതും പാവം മറ്റേ സുഹൃത്ത്‌ മരിച്ചതുപോലെ കിടന്നു കരടിയില്‍ നിന്നു രക്ഷപ്പെട്ടതും നാം സ്‌കൂളില്‍ പഠിച്ചതാണ്‌. അതിലെ ഗുണപാഠവും നാം മറന്നുകാണില്ല. ആപത്തില്‍ സഹായിക്കുന്നവനാണ്‌ ചങ്ങാതി. അങ്ങനെയൊരാളെ പലരും ഈ ദിവസം ഓര്‍ക്കുന്നു


ഒന്നാം ലോകമഹായുദ്ധാനന്തരകാലം. നാടെങ്ങും വിദ്വേഷവും വെറുപ്പും മാത്രം. ജനങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ തമ്മിലും അവിശ്വാസവും ശത്രുതയും തഴച്ചുവളര്‍ന്നു. മറ്റൊരു ലോകമഹായുദ്ധത്തിനു വിത്തു പാകാവുന്ന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്‌. സൗഹൃദവും സ്‌നേഹവും പുനസ്ഥാപിക്കേണ്ട അവസ്ഥ സംജാതമായതോടെയാണ്‌ 1935ല്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌ ഓഫ്‌ അമേരിക്കയുടെ കോണ്‍ഗ്രസ്‌ ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. എല്ലാ വര്‍ഷവും ആഗസ്‌തിലെ ആദ്യ ഞായര്‍ നാഷനല്‍ ഫ്രണ്ട്‌ഷിപ്പ്‌ ഡേ ആഘോഷിക്കണം എന്നായിരുന്നു ആ പ്രഖ്യാപനം. അമേരിക്കയില്‍ മാത്രമല്ല മറ്റെല്ലാ രാഷ്ട്രങ്ങളിലും വളരെ ഹാര്‍ദമായാണ്‌ ആ ആഹ്വാനത്തെ ജനങ്ങള്‍ കൈക്കൊണ്ടത്‌. എന്നാല്‍, എല്ലാ ആഘോഷവും ആ ദിവസം മാത്രം നിലനില്‍ക്കുന്നു എന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ ദുരന്തം. 1945 ആഗസ്‌ത്‌ ആറിനാണ്‌ അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ 9,700 പൗണ്ട്‌ ഭാരമുള്ള യുറേനിയം ബോംബായ `ലിറ്റില്‍ ബോയ്‌' വര്‍ഷിച്ചത്‌. ലക്ഷക്കണക്കിനാളുകള്‍ മരിച്ചുപോയി. അതിനെക്കാളേറെ മുറിവേറ്റവരായി. അതിലും ഭീകരമായിരുന്നു തലമുറകള്‍ തോറും അവര്‍ കൈമാറിക്കൊണ്ടിരിക്കുന്ന റേഡിയേഷന്‍ മൂലമുള്ള ജനിതകവൈകല്യങ്ങള്‍. എല്ലാം ഹിരോഷിമയില്‍ ബോംബ്‌ വര്‍ഷിച്ചതിന്റെ ഫലം. തുടര്‍ന്ന്‌, ആഗസ്‌ത്‌ 9ന്‌ നാഗസാക്കിയില്‍ `ഫാറ്റ്‌മാന്‍' എന്ന പ്ലൂട്ടോണിയം ബോംബും വര്‍ഷിക്കാന്‍ അമേരിക്ക മറന്നില്ല. ലോകത്ത്‌ സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നു പറഞ്ഞവര്‍ തന്നെയാണ്‌ മറ്റൊരു സമൂഹത്തിനുമേല്‍ ദുരന്തം പാകിയത്‌. നമ്മള്‍ ഓരോരുത്തരും സൗഹൃദദിനം അടിച്ചുപൊളിച്ചാഘോഷിക്കുമ്പോള്‍ ഓര്‍ക്കണം, ഹിരോഷിമയിലും നാഗസാക്കിയിലും ജനങ്ങള്‍ ആയിരം സൂര്യന്റെ താപമുള്ള ഓര്‍മകളാല്‍ വെന്തുരുകുകയാണ്‌. എന്തൊരു വിരോധാഭാസം! അഫ്‌ഗാനിസ്‌താനിലും ക്യൂബയിലെ ഗ്വണ്ടാനമോയിലും ഇറാനിലു മൊക്കെ സ്‌ത്രീകളും കുട്ടികളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും അമേരിക്കന്‍ നയങ്ങള്‍ക്കനുസൃതമായിട്ടാണല്ലോ. അപ്പോള്‍ ആ ക്രൂരതകള്‍ മറയ്‌ക്കാന്‍ സൗഹൃദദിനവും, പ്രണയദിനവുമൊക്കെ അനിവാര്യമാവുന്നു.


പക്ഷെ ഇന്നു കാലം മാറി. ഇതു ജനറേഷന്‍ നെക്‌സ്‌റ്റാണ്‌. തരാന്‍ സ്ലേറ്റ്‌ മായ്‌ക്കുന്ന മഷിത്തണ്ടുകളില്ല, പകരം നിനക്കു ഞാന്‍ എം.എം.എസ്‌ അയക്കാം എന്നുപറയുന്ന കാലം. ഇന്ന്‌ എല്ലാം നയിക്കുന്നത്‌ വിപണിയാണ്‌. അവിടെ സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ നല്ല ഡിമാന്റ്‌ാണ്‌. 1997ല്‍ `വിന്നീ', `ദ പൂ''എന്ന പ്രശസ്‌ത കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൗഹൃദദിനാഘോഷത്തിന്റെ അംബാസഡറായി അമേരിക്കന്‍ കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്തിരുന്നു. മാറിയ സാമ്പത്തികസാഹചര്യങ്ങളാണ്‌ സൗഹൃദദിനത്തിനു നമ്മുടെ രാജ്യത്ത്‌ ഇത്രയും പ്രചാരം ലഭിക്കാന്‍ ഇടയാക്കിയത്‌. സമ്പദ്‌വ്യവസ്ഥ ലോകരാഷ്ട്രങ്ങള്‍ക്കു തുറന്നുകൊടുത്തതോടെ സായിപ്പിന്റെ ആഘോഷങ്ങള്‍ നമ്മുടെയും ആഘോഷമായി. മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ആഘോഷങ്ങളുടെ പേരില്‍ ലാഭങ്ങള്‍ കൊയ്‌തു. കൈവെള്ളയില്‍ പേന കൊണ്ടെഴുതിയിരുന്ന സൗഹൃദങ്ങള്‍ക്ക്‌ എക്‌സ്‌പ്രഷന്‍ കാര്‍ഡുകള്‍ വന്നു . കൂട്ടത്തില്‍ ബര്‍ഗറും കോള്‍ഡ്‌ ഡ്രിങ്കും ഡിസ്‌കോ തെക്കേയും വന്നു നമ്മളും മാറി. ഏതാഘോഷത്തിനും മുമ്പേ വിപണി പുതിയ കാംപയിനുകളിലൂടെ തങ്ങളുടെ ഇരയെ പിടിച്ചുകൊണ്ടിരിക്കും. ഒാര്‍ക്കൂട്ടില്‍ കൂട്ടുകൂടി, ഫെയസ്‌ ബുക്കിലെ മുഖമില്ലാത്ത സൗഹൃദങ്ങളെയും തലോലിച്ച ജീവിക്കുന്ന യുവതയെ ടാര്‍ഗറ്റ്‌ ചെയ്യാന്‍ വിപണിക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല. സുഹൃത്തിന്‌ ആശംസകള്‍ നേര്‍ന്നു സമ്മാനങ്ങള്‍ നേടാന്‍ പ്രേരിപ്പിക്കുന്ന സേവനദാതാക്കള്‍ ജീവിതത്തെ ഒരു ഗിഫ്‌റ്റ്‌ വൗച്ചറോ ഒരു എക്‌സ്‌ചേഞ്ച്‌ ഓഫറോ ആക്കിമാറ്റുന്നു.ഇത്തരത്തില്‍ മൊബൈല്‍-ഇന്റര്‍നെറ്റ്‌ ചതിയില്‍പ്പെടുന്നവര്‍ നിരവധിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. അതിനിടയില്‍ ചോര്‍ന്നുപോവുന്നത്‌ പരിശുദ്ധമായ ബന്ധങ്ങളാണ്‌.


ഇനിയുള്ള കാലങ്ങളിലും ചങ്ങാതിയും ചങ്ങാത്തവും നിലനില്‍ക്കും. സ്‌ക്രീനില്‍ വിരൂവും ജയും ആത്മാര്‍ഥമായ സൗഹൃദത്തിന്റെ ഈണത്തില്‍ നമ്മെ പ്രലോഭിപ്പിച്ചു കൊണ്ടുമിരിക്കും. കാരണം, അഭ്രപാളികള്‍ നശിക്കുന്നില്ലല്ലോ? സൗഹൃദവും.

Wednesday, July 15, 2009

പുളി+മധുരം+എരിവ്‌= ചാട്ട്‌

കോഴിക്കോട്‌ മാനാഞ്ചിറയ്‌ക്ക്‌ അടുത്ത്‌ ഭേല്‍പ്പുരി പകൗഡി സെന്റര്‍ എന്ന്‌്‌ പേരുള്ള ഉന്തു വണ്ടിക്കു സമീപം നില്‍ക്കുമ്പോള്‍ പലര്‍ക്കുമത്‌ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലോ, അല്ലെങ്കില്‍ മുംബൈയില്‍ ചൗപ്പാട്ടിബീച്ചിലോ, ഹൈദ്രാബാദിലെ ചാര്‍മിനാറിലോ അതുമല്ലെങ്കില്‍ ഉത്തരേന്ത്യയിലെ തിരക്കേറിയ ഏതോ ഒരു നിരത്തിലോ എത്തിയത്‌ പോലെയാണ്‌. കാരണം നമ്മള്‍ മലയാളികളുടെ നാവിന്‌ ആദ്യമൊന്നും വഴങ്ങാത്ത എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക്‌ മറക്കാനാവാത്ത ഒരു രുചിയുണ്ടിവിടെ. പുളിയും എരിവും കലര്‍ന്ന മധുരവും, ഉള്ളിയുടെയും മല്ലിയിലയുടെയും ചവര്‍പ്പും ഒക്കെ ചേര്‍ന്ന സ്വാദ്‌. ചാട്ടിന്റെ രുചി. ഉത്തരേന്ത്യന്‍ സ്‌നാക്കായ പാനിപുരിയും ഭേല്‍പ്പുരിയും സേവ്‌ പുരിയുമൊക്കെ മലയാളികള്‍ക്ക്‌ ഇന്ന്‌ അന്യമല്ല.

12 വര്‍ഷം മുമ്പ്‌ രാജസ്ഥാനില്‍ നിന്ന്‌ എത്തിയ ബല്ലുറാമിനെയും സഹോദരന്‍ രാജേന്ദറിനെയും പോലുള്ളവര്‍ എല്ലാ സായാഹ്നങ്ങളിലും ആ രുചികളൊക്കെ നമുക്ക്‌ പകര്‍ന്നു തരുന്നു. ഉത്തരേന്ത്യന്‍ നിരത്തുകളിലെ പ്രധാന കാഴ്‌ചയാണ്‌ ചാട്ട്‌വാലേകള്‍. അവിടുത്തുകാരുടെ പ്രധാന ഭക്ഷണശീലങ്ങളില്‍ ഒന്നാണ്‌ രുചിക്കുക എന്നര്‍ഥം വരുന്ന ചാട്ട്‌. പൊരിച്ചെടുത്ത പൂരി, പുഴുങ്ങിയ ഉരുളക്കിഴങ്ങ്‌, വേവിച്ച പട്ടാണി, ചാട്ട്‌ മസാല,തൈര്‌, സവാള, മല്ലിയില എന്നിവ കൊണ്ടാക്കുന്ന ആലുടിക്കിയാണ്‌ പ്രധാന ചാട്ട്‌ വിഭവം. ഭേല്‍പുരി, പാനിപുരി, ദഹിപൂരി, രഗ്‌ഡ, സേവ്‌പുരി എന്നിവയും മറ്റു ചാട്ട്‌ വിഭവങ്ങളാണ്‌. കാരുപ്പ്‌, ഇഞ്ചി, ജീരകം, കുരുമുളക്‌പൊടി, പുളി, പച്ചമാങ്ങ എന്നിവയും ചാട്ടിലെ പ്രധാനാകൂട്ടുകളാണ്‌. മസാലാപൂരിതമായ ഒരു വിഭവം ശ്‌ബദത്തോടെ കൂടി കഴിക്കുക എന്നാണ്‌ ചാട്ടിന്റെ തത്വം.

ഉത്തര്‍പ്രദേശിലും, ഗുജറാത്തിലുമാണ്‌ ചാട്ടിന്റെ ഉദ്‌ഭവമെന്നാണ്‌ പറയപ്പെടുന്നത്‌്‌. സംസ്‌ക്കാരങ്ങളുടെ പങ്കുവയ്‌ക്കലിലൂടെ ഇന്നത്‌ ഉത്തരേഷ്യയില്‍ ഒട്ടുമിക്കയിടങ്ങളിലും ഭക്ഷിക്കപ്പെടുന്നു. പാവ്‌ ബാജിയില്‍ ബണ്ണിന്റെ രൂപത്തില്‍ പോര്‍ച്ചുഗീസ്‌ സ്വാധീനം കാണാന്‍കഴിയും. മുംബൈയിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ഗുജറാത്തികളാണ്‌ ഭേല്‍പ്പുരി ജനകീയമാക്കിയതായി കരുതപ്പെടുന്നത്‌.വറുത്ത അരിപ്പൊടി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്‌,പച്ചമുളക്‌, ഇഞ്ചി, ഗരംമസാല, പുളി, സേവ്‌(കടലമാവുകൊണ്ടുണ്ടാക്കുന്ന നൂഡില്‍സ്‌)എന്നിവകൊണ്ടാണ്‌ ഭേല്‍പ്പുരിയുണ്ടാക്കുന്നത്‌.സേവ്‌പുരിയില്‍ മുന്തിനില്‍ക്കുന്നത്‌ സേവും, മസാലപുരിയില്‍ മസാലയും, ദഹിപൂരിയില്‍ ദഹി അഥവ തൈരുമാണ്‌.

ഉത്തര്‍പ്രദേശിലെ ബനാറസിലാണ്‌(വാരാണസി) പാനിപുരിയുടെ ഉല്‍ഭവമെന്നാണ്‌ കരുതപ്പെടുന്നത്‌. ഹിന്ദിയില്‍ പാനിപുരിയെന്നും മറാഠിയില്‍ പാണിപുരിയെന്നും, ബംഗാളിയില്‍ പുച്‌കാ എന്നും, ചിലയിടങ്ങളില്‍ ഗോല്‍ഗപ്പ എന്നും അറിയപ്പെടുന്ന ഈ വിഭവത്തിലെ പ്രധാനഘടകം മധുരമുള്ള പുളിവെള്ളവും ആട്ട, സൂചി എന്നിവകൊണ്ടുണ്ടാക്കിയ ഉള്ളു പൊള്ളയായ ഗോളാകൃതിയിലുള്ള കറുമുറാ പൂരികളുമാണ്‌. ഹിന്ദിയില്‍ പാനിയെന്നാല്‍ വെള്ളം എന്നാണര്‍ഥം. ജാഗിരിയും, കാരുപ്പും, പുളിയും ജീരകവും മല്ലിയിലയും കൊണ്ടുണ്ടാക്കിയ മധുരമുള്ള വെള്ളമാണ്‌ ഇതിലുപയോഗിക്കുന്നത്‌, ഉരുളക്കിഴങ്ങും, പട്ടാണിക്കടലയും ഗരംമസാലയും ചാട്ട്‌ മസാലയും ചേര്‍ത്തുള്ള മസാലയോടൊപ്പം മുളകും കൊണ്ടുണ്ടാക്കിയ ചട്ട്‌നിയും പാനിപുരിയിലെ അനിഷേധ്യ സാന്നിധ്യമാണ്‌. നേരത്തെ തയ്യാറാക്കിവയ്‌ക്കുന്ന പുരി, മസാലചേര്‍ത്ത്‌്‌ പാനിയില്‍ മുക്കി കഴിക്കുമ്പോഴ്‌ണ്‌ ചാട്ട്‌ തീറ്റ പൂര്‍ണമാവുന്നത്‌.


തൊഴില്‍ സംബന്ധമായ കുടിയേറ്റം നടത്തിയ ഉത്തരേന്ത്യക്കാരും ആര്‍.ഇ.സി, മെഡിക്കല്‍ കോളജ്‌, എന്‍.ഐ.ടി, ഐ.ഐ.എം.കെ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഈ തെരുവുവിഭവത്തിന്റെ കോഴിക്കോട്ടെ പ്രധാന ആവശ്യക്കാരില്‍പ്പെടുന്നു. കോഴിക്കോട്‌ കടപ്പുറത്തും മാനഞ്ചിറയുടെ പരിസരത്തും ഒമ്പതോളം ചാട്ട്‌വലേകളെ കാണാം. കൂടാതെ ദാബേകളിലും ചില റസ്‌റ്റോറന്റുകളിലും ആലുടിക്കി, ഭേല്‍പ്പുരി, സേവ്‌പുരി, മസാലപുരി, പക്കോഡ,പാനിപുരി എന്നിവയും ലഭ്യമാണ്‌.

ഫോട്ടോ: ഷീനാ ഹാഷിം

Friday, June 19, 2009

അമ്മ

കളിപ്പാട്ടങ്ങള്‍ കരുതി,
കുഞ്ഞുടുപ്പുകള്‍ തുന്നി,
വരാന്‍ കാത്തത്‌ വെറുതെ...

നിന്റെ പുഞ്ചിരിയില്‍ നിറഞ്ഞ്‌,
കുസൃതിയില്‍ കണ്ണുകള്‍ നനഞ്ഞ്‌,
വളരാന്‍ കാത്തത്‌ വെറുതെ...

വാടിത്തളര്‍ന്നപ്പോള്‍ വാരിയെടുത്തതും
നൊന്തുപിടഞ്ഞപ്പോള്‍ നെഞ്ചോടു ചേര്‍ത്തതും
വെറുതെ...
ഇനിയിങ്ങോട്ടില്ലെന്ന്‌ പറഞ്ഞ്‌ ഇറങ്ങിയതുമുതല്‍
കാത്തിരിക്കുന്നതും വെറുതെ....
അല്ലെങ്കിലും ഈ അമ്മമാര്‍ വെറും പാവങ്ങളാ!

Monday, June 15, 2009

ഞാന്‍

ഞാന്‍

ആരായിരുന്നു നിനക്ക്‌ ഞാന്‍

ഒരു കളിപ്പാട്ടം, നിന്റെ തമാശ, അതോ വഞ്ചന
എന്നിട്ടും, എന്റെഒരോ നിലവിളിയിലും ഓര്‍ത്ത്‌്‌
ഒരോ ഓര്‍മയിലും വെറുത്ത്‌്
‌ഒരോ വെറുപ്പിലും പൊറുത്ത്‌.
ഇവിടെ ഞാന്‍, ഇതാ വെറുതെ.

Monday, June 1, 2009

നീയും ഞാനും നിറുത്താതെ കരഞ്ഞ ജൂണ്‍


നിറുത്താതെ പെയ്യുന്ന മഴ. അതിനേക്കാള്‍ ശക്തമായ മഴ നമ്മുടെ കണ്ണുകളില്‍. സ്‌തബ്ധമായ നമ്മുടെ ലോകം, അവിടെ നീയല്ലാതെ മറ്റാരുമില്ലെന്ന തോന്നലിലും പരസ്‌പരം നോക്കാതെ ഇരുന്ന നാം.നിന്റെ നനഞ്ഞ പച്ചകളര്‍ പാവാടയിലും, വെള്ളഷര്‍ട്ടിലും പറ്റിയ ബിസ്‌ക്കറ്റിന്റെ ശകലങ്ങള്‍, കൈയിലെ കാഡബറീസ്‌ എക്‌ളയറിന്റെ കടലാസ്‌,അഴിഞ്ഞ്‌ തുടങ്ങിയ പച്ച റിബണ്‍, നക്ഷത്രങ്ങളുടെ തിളക്കത്തോടെ പിടിയുള്ള ആ നീളന്‍ കുട ഒന്നും ഞാന്‍ കണ്ടതേയില്ല. രാവിലെ അച്ഛന്‍ കൊണ്ടു വന്നതാക്കിയതാണ്‌. ഇന്ന്‌ ഞാന്‍ സ്‌കൂളില്‍ ആദ്യമായി എത്തിയ ദിവസമാണ്‌. ഇനി അച്ഛന്‍ വരുമോ? ചിന്ത അതുമാത്രമായിരുന്നുവല്ലോ?പിന്നീട്‌ കുറെ നാളുകള്‍ക്ക്‌ ശേഷം എനിക്ക്‌ മനസിലായി അവളുടെ പേര്‌ മിനിയെന്നാണ്‌. വര്‍ഷം എത്ര കഴിഞ്ഞു. അങ്ങിനെ എത്രയെത്ര മിനിമാരെ നാം ഒപ്പമിരുത്തി, ചൊല്ലിപഠിച്ചു, കേട്ടെഴുതി,അടിവാങ്ങി, സമ്മാനം നേടി.എല്ലാം ഒരു കാലം. ആ നല്ല കാലത്തിന്റെ ഓര്‍മ ദിവസമാണിന്ന്‌, ജൂണ്‍ ഒന്ന്‌. ഞാനും നിങ്ങളും നിറുത്താതെ കരഞ്ഞ ജൂണ്‍ ഒന്ന്‌.എല്ലാ ഓര്‍മകളും എത്ര ആനന്ദദായകമാണെങ്കിലും പിന്നീട്‌ ഓര്‍ത്തെടുമ്പോള്‍ പുഞ്ചിരിയിലും ഒരു വേദന പടരും. സ്‌കൂള്‍- കലാലയ ഓര്‍മകള്‍ വീണ്ടടുക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക്‌ സങ്കടം വരാതിരിക്കില്ല
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ജൂണ്‍ ഒന്ന്‌ ആശംസകള്‍.
ഫോട്ടോ: ഗൂഗ്‌ള്‍ സെര്‍ച്ച്‌

Sunday, May 31, 2009

നഷ്ടപ്പെട്ട നീലാംബരി


''സ്‌നേഹിക്കുക മരിക്കുന്നത്‌ വരെ സ്‌നേഹിക്കുക,അതിനേക്കാള്‍ ശക്തി ഒരു പ്രാര്‍ത്ഥനയ്‌ക്കും വരില്ല. ദൈവം ഒരു പാവാ''

മലയാളത്തിന്റെ നീലാബരി ഇനി പൂക്കില്ല.ഓര്‍ക്കുന്നത്‌ തന്നെ ഒരു വ്യസനമാണ്‌. പ്രീ-ഡിഗ്രിക്കാലം,കോളജ്‌ ലൈബ്രറി ഷെല്‍ഫിന്റെ ഏതോ കോണില്‍ നിന്ന്‌ കിട്ടിയ പുസ്‌തകത്തില്‍ മാധവിക്കുട്ടിയായിരുന്നു.സ്‌നേഹത്തെക്കുറിച്ച്‌ പറഞ്ഞ്‌,എഴുതി, സ്‌നേഹത്തെക്കുറിച്ച്‌ ആകുലപ്പെട്ട്‌, സ്‌നേഹം മാത്രം ആഗ്രഹിച്ച കമലാദാസ്‌. ആ നീര്‍മാതളക്കാലം ഇനിയില്ലെന്നറിയുമ്പോള്‍ മനസ്സിന്റെ അറ്റത്ത്‌ ഒരു നീറല്‍, വെറുതെ..
ഫോട്ടോ: മാതൃഭൂമി

Tuesday, May 26, 2009

സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വന്നു




ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു.ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കും ചുറ്റുമുള്ളവരും ഞാനും. ഒരോന്നു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.ഇതിനൊക്കെ നാലുമണിക്കൂര്‍ മുമ്പ്‌ വരെ എന്റെയും കൂട്ടുകാരുടെയും അവസ്ഥ ഒരു കട്ടന്‍കുടിക്കാന്‍ പോലും കാശില്ലാതെ മേപ്പോട്ടു നോക്കിയിരിക്കുകയായിരുന്നു. വാ കീറിയ ദൈവം വകുപ്പും തരും എന്നു പറഞ്ഞതുപോലെ ഞങ്ങള്‍ക്ക്‌ 200രൂപ കിട്ടി (കിട്ടിയതൊന്നുമല്ല കടം വാങ്ങി).അങ്ങിനെ കടം വാങ്ങിയ കാശുകൊണ്ട്‌ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത കാണാന്‍ ബല്‍ക്കണി ഒഴിവാക്കി നീണ്ടക്യൂവില്‍ നില്‍ക്കുമ്പോഴാണ്‌ ഞങ്ങളുടെ ബ്യൂറോചീഫിന്റെ വിളി.....എന്തിനാ കുട്ട്യോളെ നിങ്ങള്‌ ആ സിനിമ കാണാന്‍ നിക്കണ്‌ത്‌. വന്ന്‌ റഹ്‌മാന്റെ ജയ്‌ഹോ കാണ്‌.ദാ ടിക്കറ്റ്‌. ഗാലറിയൊന്നുമല്ല 1000ത്തിന്റെ നാല്‌ പെടയ്‌ക്കണ ടിക്കറ്റ്‌. എന്റെ റബ്ബിലാലമീനായ തമ്പുരാനെ ഞമ്മിളിത്‌ എന്താണ്‌ കേള്‍ക്കണത്‌. പക്ഷെ അപ്പോഴേക്കും ഞങ്ങള്‍ ഭാഗ്യദേവതയുടെ ടിക്കറ്റ്‌ എടുത്തു കഴിഞ്ഞിരുന്നു.എന്നാലും ബ്യൂറോ ചീഫിന്‌ വിടാന്‍ ഭാവമില്ലായിരുന്നു.ഒ! എത്ര നല്ല മനുഷ്യന്‍, അന്ന്‌ ആ സമയം വരെ ജയ്‌ഹോ കാണുമെന്ന്‌ മനസ്സില്‍ പോലും വിചാരിക്കാതിരുന്ന ഞങ്ങളുടെ മുന്നിലേക്കിതാ ഭാഗ്യദേവത ഇറങ്ങി വന്ന മാതിരി. ഓട്ടോ എടുത്തു പോയി ഞാന്‍ ടിക്കറ്റ്‌ വാങ്ങിവന്നു. എന്നിട്ട്‌ കണ്ണൂരില്‍ നിന്നു വരാനുള്ള രണ്ട്‌ കൂട്ടക്കാര്‍ക്കായി കാത്ത്‌ ഞാന്‍ ഭാഗ്യദേവതയിലേക്ക്‌ കണ്ണുനട്ടിരുന്നു.സിനിമ കണ്ടിട്ടും ഒന്നും കാണാത്തപോലയായിരുന്നു ഞാന്‍. ഞായര്‍ ഓഫ്‌ ആയതിനാല്‍ എനിക്കു മാത്രമേ ആ ഭാഗ്യം ലഭിച്ചുള്ളു. എങ്കിലും സന്തോഷം മുഴുവന്‍ ഉള്ളിലൊതുക്കി ഞാന്‍ ഏഴുമണിക്കായി കാത്തു. ജീവിതത്തില്‍ ഇനിയും അവശേഷിക്കുന്ന ആഗ്രഹമെന്തന്ന്‌ ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു കശ്‌മീരില്‍ പോവണം,പിന്നെ എ ആര്‍ റഹ്മാനെ ഇന്റര്‍വ്യൂ ചെയ്യണം. അങ്ങിനെയിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ലൈവ്‌ കണ്‍സേര്‍ട്ട്‌. എന്റെ റബ്ബേ ഞാനും ചരിത്രത്തിന്റെ ഭാഗമാവാന്‍ പോവുന്നു.കാത്തുകാത്ത്‌ എന്റെ സുഹൃത്ത്‌ വന്നു. കൂടെ അവന്റെ സുഹൃത്തും.പിന്നെയും ഞാന്‍ കാത്തു. പരിപാടി തുടങ്ങിയപ്പോള്‍ 8 മണി. അതാ സയനോര, പിന്നെ മൂന്നു മിനിറ്റിനകം അതാ നമ്മുടെ റഹ്‌മാന്‍. എനിക്ക്‌ സന്തോഷം കൊണ്ട്‌ ശരിക്കും കരച്ചില്‍ വന്നു.കേരളം എനിക്ക്‌ പ്രിയപ്പെട്ട നാടാണ്‌. ഇവിടെ ആയിരിക്കുന്നതില്‍ ഞാന്‍ ആന്ദിക്കുന്നു.നിങ്ങള്‍ ഇവിടെ വന്നതിന്‌ വളരെ നന്ദി എന്ന്‌ റഹ്മാന്‍ പറഞ്ഞപ്പോള്‍ ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു. ചിത്ര, ഹരിഹരന്‍, സാദന സര്‍ഗം, ബെന്നി ദയാല്‍, ജാവേദ്‌ അലി, സയനോര, എന്നിവര്‍ പാടി അരങ്ങു തകര്‍ത്തു. റഹ്‌മാന്‍ പാടിയ ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കു ചുറ്റുമുള്ളവരും ഞാനും. ഒരോ പാട്ടു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.

Tuesday, May 19, 2009

എവിടെയോ ഒരു നന്മ നമുക്കായി കാത്തിരിക്കുന്നുണ്ടാവും

എന്റെ സുഹൃത്ത്‌ സുജിത്തിന്‌ സംഭവിച്ചതാണ്‌. സുജിത്ത്‌ ഇന്ന്‌ ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനിയില്‍ ടെക്‌ റൈറ്ററാണ്‌. നല്ല കനത്ത ശബളം വാങ്ങുന്ന യപ്പി കോര്‍പറേറ്റ്‌ ഫെല്ലോ. ബാംഗ്ലൂരില്‍ സുജിത്ത്‌ ആദ്യമായ്‌ എത്തിയ കാലം. ഒരു വെബ്‌ പോര്‍ട്ടലില്‍ ജോലി കഴിഞ്ഞ്‌ ഇറങ്ങിയ അവന്‌ ബസ്സ്‌ മാറിപ്പോയി.തിരികെ മുറിയിലെത്താന്‍ ഒരു നിവൃത്തിയുമില്ല.ആകെ പരിചയമുള്ളയാള്‍ പഠിക്കുന്ന കാലത്ത്‌ ഉറ്റസുഹൃത്തായിരുന്നു. പഠിക്കുന്ന കാലം എന്നു നീട്ടി പറയാനൊന്നുമില്ല, ഒരു മൂന്നുമാസം മുമ്പ്‌ വരെ. ക്ലാസ്സിലെ ദാസനും വിജയനുമായിരുന്നു അവര്‍.സംഭവസ്ഥലത്തു നിന്ന്‌ സുജിത്ത്‌ അച്ചായനെ വിളിച്ചു, നീ ഒരു ഓട്ടോ വിളിച്ച്‌ പോരെ എന്നായിരുന്നു മറുപടി. കൈയില്‍ അഞ്ചിന്റെ കാശില്ലാതെ എവിടുന്ന്‌ ഓട്ടേ വിളിക്കാന്‍, അതും സ്ഥലവും ഭാഷയും പരിചയമില്ലാത്തയിടത്ത്‌. അച്ചായനെ പിന്നെയും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ആയിരുന്നു. കരച്ചില്‍ തൊണ്ടയില്‍ കുടുങ്ങി പ്രയാസ്സപ്പെട്ട്‌ പുറത്ത്‌ വന്നത്‌ ഭാഗ്യംകൊണ്ടായിരിക്കണം അടുത്തു നിന്ന്‌ സര്‍ദാര്‍ജി കണ്ടു. കാര്യങ്ങള്‍ കേട്ട അയാള്‍ കുറച്ച്‌ രൂപ എടുത്തു നല്‍കി. കൂടാതെ സുജിത്തിന്റെ താമസസ്ഥലത്ത്‌ പോവാനുള്ള ബസ്സില്‍ കയറ്റിവിടുകയും ചെയ്‌തു. തന്റെ ഓഫിസ്‌ വിലാസം നല്‍കി യാത്രപറയുമ്പോള്‍ സുജിത്ത്‌ അനുഭവിച്ച്‌ ആശ്വാസം ഇന്ന്‌ എനിക്ക്‌ മനസ്സിലാവും. നമ്മുടെ ആരുമല്ലാത്ത കുറേപ്പേര്‍, ഒരു പുഞ്ചിരിയായി, ആശ്വാസമായി.ചില നേരങ്ങളില്‍ നമ്മളും ഇത്തരം സാഹചര്യങ്ങളില്‍ വന്നുപെടാറില്ലേ.നാലു ദിവസം മുമ്പ്‌ ഡെന്റിസ്റ്റിനെ കാണാന്‍ പോയ എന്റെ ബാഗില്‍ നിന്ന്‌ പേഴ്‌സ്‌ കാണാതായി. എന്റെ അശ്രദ്ധ. അടുത്ത ബസ്സില്‍ കയറിയപ്പോഴാണ്‌ പേഴ്‌സ്‌ നഷടപ്പെട്ട വിവരം അറിയുന്നത്‌. കിട്ടാനുള്ള എല്ലാ വഴികളും നോക്കി കിട്ടിയില്ല.എ.ടി.എം ബ്ലോക്ക്‌ ചെയ്‌തു.ഞാന്‍ യാത്രചെയ്‌ത ബസ്സിലെ ജീവനക്കാന്‍ എന്നോട്‌ മാന്യമായി പെരുമാറി.എന്റെ സ്റ്റോപ്പില്‍ ഇറക്കി. ഡോ.ശ്രീഹരിയുടെ കൈയില്‍ നിന്ന്‌ 100 രൂപ കടം വാങ്ങി ഞാന്‍ തിരികെ പോന്നു. എനിക്ക്‌ നേരിട്ടു പരിചയമില്ലാത്ത ബസ്‌ ജീവനക്കാര്‍, അനുജത്തിയുടെ സീനിയര്‍ മാത്രമായ ഓര്‍ത്തോ ഡോണ്‍ഡിസ്‌റ്റ്‌,ദൈവം എത്രപേരെയാണ്‌ സഹായത്തിനയച്ചത്‌. അപ്പോള്‍ എനിക്കോര്‍മ വന്നത്‌ പൗലോ കോയ്‌ലോവിന്റെ ആല്‍ക്കമിസ്‌റ്റിലെ വാക്കുകളാണ്‌ നാം എന്തെങ്കിലും മനസ്സില്‍ വിചാരിക്കുന്നുവെങ്കില്‍ മൊത്തം ലോകം അതിനു വേണ്ടി ഗൂഢാലോചന നടത്തും എന്നതാണ്‌.എന്നാലും പട്ടിണിയുടെ നാലു ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്‌. കാശു ചെയ്യേണ്ടത്‌ കാശ്‌ തന്നെ ചെയ്യണം.ഈ കഥയൊക്കെ ഞാന്‍ സഹപ്രവര്‍ത്തകരായ റൂമേറ്റ്‌സിനോട്‌ വിസ്‌തരിച്ച്‌ പറഞ്ഞിട്ടും എല്ലാം ഒരു അതെയോ എന്ന ആശ്ചര്യത്തില്‍ ഒതുങ്ങി. എ.ടി.എം ബ്ലോക്കായതിനാല്‍ ഉള്ള കാശ്‌ പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ, സീറേ ബാലന്‍സ്‌ അകൗണ്ടായതിനാല്‍ പാസ്‌ബുക്കുമില്ല പണം പിന്‍വലിക്കാന്‍.കൂടെ, ഒരുമുറിയില്‍ കിടന്നുറങ്ങുന്ന ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ എന്തുചെയ്യും എന്ന്‌ ഔദാര്യത്തിനു വേണ്ടിയെങ്കിലും ഒരു ആലോചന, ഒരു ചോദ്യം. ഇക്കാലത്ത്‌ അത്‌ പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ അരുത്‌. എങ്ങാനും മനസ്സിലെ പ്രയാസം ആരോടെങ്കിലും പറഞ്ഞുപോയാല്‍ അത്‌ എന്റെ കുശുമ്പ്‌. ഏതായാലും മീനില്ലാതെ ഒരു വറ്റുപോലും ഇറക്കാത്ത ഞാന്‍ 13 രൂപയുടെ സാദാ മീല്‍സ്‌ കഴിക്കാന്‍ പഠിച്ചു. ഏതെങ്കിലും സുഹൃത്ത്‌, വേണ്ട ഏതെങ്കിലും അപരിചിതര്‍ അവര്‍ക്ക്‌ ചെയ്‌തു കൊടുക്കാന്‍ കഴിയുന്ന നന്മ ചെയ്‌തുകൊടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്‌. ഒരോ ദിവസവും അറിഞ്ഞും അറിയാതെയും എനിക്ക്‌്‌ കിട്ടികൊണ്ടിരിക്കുന്ന നന്മകളുടെ കടം എന്നാലും തീരില്ല.

Wednesday, April 29, 2009

മറക്കാനാവാത്ത മാറാടനുഭവം

ചില വാക്കുകള്‍, ചില വ്യക്തികള്‍, ചില സംഭവങ്ങള്‍ നമുക്ക്‌ മറക്കാനാവാത്ത ഓര്‍മകളാണ്‌്‌. ആ ഓര്‍മകള്‍ വേട്ടക്കാരനെപ്പോലെ നമ്മുടെ ചിന്തകളെ പിന്തുടരും. അങ്ങിനെയാണ്‌ ആ ഒരു വാക്കിന്‌ പിന്നാലെ ഞാനും പോയത്‌. മാറാട്‌ കേസില്‍ നിപരാധികളെന്നു കണ്ടെത്തി വിട്ടയച്ച 76 പേരുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അയാള്‍. എനിക്കറിയാത്ത, എന്നാല്‍ നാം എന്നും കാണുന്ന മുഖത്തോടു കൂടിയൊരാള്‍.മാന്യമായ പെരുമാറ്റം കൊണ്ടായിരിക്കാം എന്തോ അദ്ദേഹത്തിന്റെ പേരുചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഞാന്‍ ഒട്ടും പതീക്ഷിക്കാത്തതായതിനാല്‍ എന്തോ ഒരസ്വസ്‌ഥത തോന്നി, കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ള തന്റെ നമ്പറാണ്‌ അദ്ദേഹം പേരിന്റെ സ്ഥാനത്താനത്ത്‌ പറഞ്ഞത്‌, കൂട്ടത്തില്‍ പേരും ചേര്‍ത്തിരുന്നെങ്കിലും അത്‌ ഞാന്‍ കേട്ടില്ല. വെറുതെ മനസ്സില്‍ ഒരു സങ്കടം വന്നു. ഒരാളുടെ അസ്‌തിത്വം അത്രമാത്രം അപ്രസ്‌ക്തമാവുന്നതെപ്പോഴാണ്‌? അത്‌ അത്ര തന്നെ വെറുക്കപ്പെടുമ്പോഴാണോ,അതോ താന്‍ ഇതു വരെ പറഞ്ഞു ശീലിച്ച തന്റെ പേരിന്റ സ്ഥാനത്ത്‌ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ചാര്‍ത്തിക്കിട്ടിയ പ്രതിപ്പട്ടികയിലെ നമ്പര്‍ അറിയാതെ നാവിന്റെ തുമ്പില്‍ വരുമ്പോഴോ?. തീര്‍ച്ചയായും,അത്‌ നാവിന്റെ തുമ്പത്ത്‌ അറിയാതെ വന്നതല്ല, കഴിഞ്ഞ നാലരവര്‍ഷമായി, ജീവിതത്തിന്റെ ഗതിമാറിയ ദിവസം മുതല്‍ അയാളുടെ അസ്‌തിത്വം വെറും ഒരു നമ്പറിലേക്ക്‌ ചുരുങ്ങുകയായിരുന്നു. പേരുമാത്രമല്ല ജീവിതവും അങ്ങിനെ ചുരുങ്ങി ഇല്ലാതായവരുണ്ട്‌ ഇവര്‍ക്കൊപ്പം.അന്ന്‌ കൂടുതലൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. ആ ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ്‌ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയോ കണ്ടെത്തിയതും അവിടെ പോയതും. ആ ബസ്‌സ്‌റ്റോപ്പില്‍ കാത്തുനിന്ന 25 മിനിട്ട്‌, ആ അസ്വസ്ഥത ജീവിതത്തില്‍ എവിടെയും അനുഭവിച്ചിട്ടില്ല ഞാന്‍. ഒരു പ്രദേശവും അവിടുത്തെ ജനങ്ങളും നിരന്തരം അനുഭവിക്കുന്നത്‌ എനിക്ക്‌ അരമണിക്കൂര്‍ പോലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാനനുഭവിക്കുന്ന സ്വാതന്ത്യത്തില്‍ എനിക്കാഹ്ലാദം തോന്നി. മുക്കിലും മൂലയിലും പോലിസ്‌ ചെക്‌്‌പോസ്‌റ്റുകള്‍, തിരിഞ്ഞൊന്നു നോക്കണമെങ്കില്‍ പോലിസിന്റെ സമ്മതം വേണമെന്ന അവസ്ഥ, തീര്‍ത്തും അപരിചിതയായതിനാല്‍ അവിടുത്തെ രീതികള്‍ അറിയാത്തതിന്റെ അങ്കലാപ്പ്‌ വേറെ. സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ സംഭവിച്ചത്‌. അത്‌ ഇനിയും സംഭവിച്ചു കൂടായെന്നില്ല.അതുകൊണ്ടാണല്ലോ ഇത്രയധികം ക്രമീകരണങ്ങള്‍.ഇതൊന്നും അവര്‍ക്കും നിഷേധിക്കാനാവില്ല. എന്നാലും അന്നാട്ടുകാരുടെ ജീവിതം ഇത്രയും സങ്കുചിതമാക്കുന്നതില്‍ പോലിസിന്റെ പങ്ക്‌ മാറ്റി നിര്‍ത്താനാവില്ല. ജോലിക്ക്‌ പോവുമ്പോള്‍, കല്ല്യാണത്തിനു പോവുമ്പോള്‍, മരണാവശ്യങ്ങള്‍ക്കിറങ്ങുമ്പോള്‍ തുടങ്ങി എവിടെ പോകണമെങ്കിലും പോലിസിന്റെ സമ്മതം വേണം.അവരുടെ ഒരോ ചലനവും പോലിസ്‌ നോക്കികൊണ്ടിരിക്കുന്നതിനാല്‍ ജീവിതം ഏറെ ദുസ്സഹമാണിവിടെ.അറസ്‌റ്റിലാവുമ്പോള്‍ പലരുടെയും പ്രായം 20നും 24നും ഇടയിലായിരുന്നു. നാലര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ക്ക്‌ മക്കളെ വിവാഹം ചെയ്‌തുകൊടുക്കാന്‍ പല മാതാപിതാക്കളും തയ്യാറാവുന്നില്ല. പോലിസിന്റെ ക്രൂരതയില്‍ ഇവര്‍ക്ക്‌ കളഞ്ഞുപോയത്‌ ഇവരുടെ ജീവിതം കൂടിയാണ്‌. അന്ന്‌ രണ്ടാം മാറാട്‌ സംഭവം നടന്ന ദിവസം പള്ളിയില്‍ അഭയം തേടിയ അറുപതോളം പേരെയാണ്‌ രണ്ടു ദിവസം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാതെ നല്ലളം പോലിസ്‌ കസ്റ്റ്‌ഡിയില്‍ വച്ചത്‌. തെറ്റുകാരെന്നോ നിരപരാധിയെന്നോ നോക്കാതെ, കൂട്ടത്തില്‍ ആരോഗ്യമുള്ളവരെ തിരഞ്ഞ്‌ വിളിച്ചായിരുന്നു മര്‍ദ്ദനം. ദാഹിച്ചു വലയുമ്പോള്‍ സ്റ്റേഷനിലെ കക്കൂസിലെ വെള്ളം കുടിക്കാന്‍ നല്‍കി. മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ ഇവരെ കണ്ണൂര്‍ സ്റ്റേഷനിലേക്ക്‌ മാറ്റി. ഇവരില്‍ പലര്‍ക്കും ഇത്‌ ആദ്യത്തെ അനുഭവമായിരുന്നതിനാല്‍ മജിസ്‌ട്രേറ്റിനോട്‌ എന്തു പറയണം, എങ്ങിനെ പറയണം എന്നറിയില്ലായിരുന്നു.ഇവര്‍ക്ക്‌ എന്തു സംഭവിച്ചു എന്ന്‌ വീട്ടുകാര്‍ക്കും അറിയാത്ത അവസ്ഥ.ഒരു മാസത്തിനുശേഷമാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ ഇവരെ കോഴിക്കോട്‌ ജയിലിലേക്ക്‌ മാറ്റിയത്‌.ഒറ്റപ്പെടലിന്റെയും സങ്കടങ്ങളുടെയും നാലര വര്‍ഷത്തിനുശേഷം ഇന്നവര്‍ മോചിതരാണ്‌. മുന്നില്‍ ജീവിതമുണ്ട്‌, പക്ഷെ ജീവിക്കാന്‍ സാധിക്കുന്നില്ല. കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയവര്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്‌. അതുകൊണ്ടുതന്നെ ഇതൊന്നു പുറത്ത്‌ പറഞ്ഞു കൂട, പത്രത്തില്‍ അച്ചടിക്കരുത്‌. അവരുടെ പ്രാര്‍ത്ഥനയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ, അവരോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുതരം നിസംഗ്ഗതയായിരുന്നു. ഒന്നാം മാറാടിനും രണ്ടാംമാറാട്‌ സംഭവത്തിനും കാരണമായത്‌ എന്തും തന്നെയാകട്ടെ അതിനുശേഷമുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണ്‌, കളഞ്ഞുപോയ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അവര്‍ക്ക്‌ ഇനി ആവില്ല എന്നത്‌ മറച്ചുവയ്‌ക്കാനാവാത്ത സത്യമാണ്‌.

Saturday, January 3, 2009

എനിക്ക്‌ നല്ല കുട്ടിയാവണം.എന്താ ചെയ്യാ? എനിക്ക്‌ വേഗം ദേഷ്യം വരുന്നു.ആരെയും കണ്ടുകൂടാ. അല്ല ആര്‍ക്കും എന്നെ കണ്ടുകൂട.ഞാന്‍ സത്യം പറയാണ്‌ട്ടേ എന്റെ സ്വഭാവം മാറ്റി എനിക്ക്‌ നല്ലനടപ്പ്‌ നടന്നാല്‍ കൊള്ളാമെന്നുണ്ട്‌.നിങ്ങളുടെയെല്ലാം ഉപദേശം പ്രതീക്ഷിക്കുന്നു