Thursday, June 16, 2011

Yes, She is Back...


മൊബൈല്‍ ഫോണുകളുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന വാര്‍ത്ത വരുന്നതിന് എത്രയോ മുമ്പുതന്നെ രാത്രി 11 ന് ശേഷം ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്യുമായിരുന്നു. രാവിലെ 7ന് വീണ്ടും സ്വിച് ഓണ്‍ ചെയ്താല്‍ പിന്നെ മെസേജുകളുടെ പ്രവാഹമാണ്.

ഇന്ന് വന്ന ഒരു മെസേജ് എന്നെ തെല്ലൊന്നു അമ്പരപ്പിക്കാതിരുന്നില്ല. സഹപ്രവര്‍ത്തകന്റേതായിരുന്നു അത്. ടിന്റുവോ, സര്‍ദാരോ അല്ലെങ്കില്‍ വല്ല സെന്റി മെസേജോ ആവുകയാണ ്പതിവ്. എന്നാല്‍ ഇന്ന് ഒത്തിരി സസ്‌പെന്‍സോടെ, ഒട്ടു പ്രതീക്ഷിക്കാത്ത ഒന്നായിപ്പോയി. ''കഴിഞ്ഞതവണ അവള്‍ ഈ ഭൂമിയില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ നമ്മള്‍ ഉണ്ടായിരുന്നില്ല. .............ഈ തിരിച്ചുവരവ് ആഘോഷിക്കൂ. ജസ്റ്റ് അവേഴ്‌സ് ടു ഗോ...രതിനിര്‍വ്വേദം.

ഓ!എന്റെ പൊന്നെ, ഇന്നല്ലേ നമ്മുടെ രതിച്ചേച്ചിവരുന്നത്. ഓഫീസിലെ ആണ്‍പട മുഴുവനും വിജ്രംഭിതരായിക്കൊണ്ടു പറയുകയാണ്. പലരും ഫസ്റ്റ് ഷോ ഫസ്റ്റ് ടിക്കറ്റിന് വേണ്ടി കാത്തിരുന്നിട്ടു ജോലിത്തിരക്കുകാരണം പോകാനാവത്തതിന്റെ സങ്കടം എവിടെ തീര്‍ക്കണമെന്നറിയാതെ കറങ്ങിത്തീര്‍ത്തു. പലരും തങ്ങളുടെ ഫ്രന്റ്‌സിനെ വിളിച്ചന്വേഷിച്ചു. എങ്ങിനെയുണ്ട്? തകര്‍പ്പന്‍. അഭിപ്രായങ്ങളും അനുഭവസാക്ഷ്യങ്ങളും ഒരു വര്‍ണ്ണക്കടലാസില്‍ എഴുതി അയക്കുന്നുണ്ട്, അങ്ങേതലയ്ക്കല്‍ നിന്നുള്ള മറുപടി.

ശരിയാണ് ഒരു കാലഘട്ടത്തിന്റെ പ്രണയവൈറസിനെ മറ്റൊരു തലമുറയിലേക്ക് കുത്തിവയ്ക്കുകയാണ് രാജീവ്കുമാറും സംഘവും. മുതിര്‍ന്നവര്‍ക്കുമുന്നില്‍ രതിനിര്‍വ്വേദം എന്നു ഉറക്കെ ഉച്ചരിക്കാന്‍ പോലും ധൈര്യം കാണിക്കാത്ത ഒരു തലമുറയില്‍ നിന്നും ഇന്നത്തെ യുവാക്കള്‍ വളര്‍ന്നിട്ടുണ്ട്. ഫോണില്‍ വോള്‍പോസ്റ്റായി ചിത്രത്തിന്റെ സ്റ്റില്ലുകള്‍ സൂക്ഷിക്കാനും, റിങ്‌ടോണും ഡയലര്‍ടോണുമായി ചിത്രത്തിലെ ഗാനങ്ങളിടാനും മാത്രം ധൈര്യമുള്ളവരാണിവര്‍. അതില്‍ തെറ്റൊന്നുമില്ല. എന്നാലും കാണുമ്പോള്‍ എന്തോ ഒരു ഇത്. ഒക്കെ ജനറേഷന്‍ ഗ്യാപാണേ....!
പത്മരാജന്റെ പാമ്പ് എന്ന കഥയെ രതിനര്‍വ്വേദമെന്ന പേരില്‍ ഭരതന്‍ ചലച്ചിത്രമാക്കിയപ്പോള്‍ അന്നു നിലനിന്നിരുന്ന ചിലപ്രണയസങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുകയായിരുന്നു അവര്‍. അന്നൊക്കെ പ്രായത്തില്‍ മുതിര്‍ന്നവര്‍ തമ്മിലുള്ള ബന്ധത്തിന് ഒരു വിവക്ഷയേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാലം മാറി. തന്നേക്കള്‍ പ്രായമുള്ളവളെ ഭാര്യയാക്കാന്‍ ഇന്നത്തെ യുവാക്കള്‍ക്ക് മാനസികമായും സാമൂഹികമായും അന്നത്തെയത്ര ബുദ്ധിമുട്ടില്ല (നട്ടെല്ലും നല്ലൊരു ബാങ്ക് ബാലന്‍സും മാത്രം മതി)എന്നാണ് തോന്നുന്നത്. പലരും രതിയും പപ്പുവും പോലുള്ള ബന്ധങ്ങള്‍ പരസ്യമായും അല്ലാതെയും സൂക്ഷിക്കുന്നവരുമാണ്.

പിന്നെ റീമിക്‌സുകളും റീമെയ്ക്കുകളും നമുക്ക് പുത്തരിയല്ല. സ്വന്തം നിലയ്ക്ക് കഥയും തിരക്കഥയും ഇല്ലാതെ വരുമ്പോള്‍ പണ്ടു ഹിറ്റായ പാട്ടുകളും ചിത്രങ്ങളും എടുത്ത് നമ്മളങ്ങു റീമിക്‌സും റീമെയ്ക്കും ചെയ്യും. ഈ ചിത്രം പുനര്‍നിര്‍മ്മിക്കുന്നതുകൊണ്ട് ഇന്റര്‍നെറ്റു യുഗത്തിലെ പിള്ളേരെ ഒരുതവണകൂടി ഉള്‍പുളകിതരാക്കാമെന്നും അതിലൂടെ കാശുകൊയ്യാമെന്നും തന്നെയാണ് ലക്ഷ്യം. ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും യുവാക്കളുടെ ജിഞാസയെയും അഭിലാഷങ്ങളെയും നീറ്റി നീറ്റി അവരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കും. അതേതായാലും നന്നായി എന്നിട്ടെങ്കിലും മലയാള സിനിമ നന്നാവട്ടെ.

ഫോട്ടോ:ഗൂഗ്ള്‍ സെര്‍ച്ച്‌


1 comment:

Unknown said...

പഴയ രതിനിര്‍വേദത്തിന്റെ തിരക്കഥ വായിച്ചിരുന്നു, മാസങ്ങള്‍ക്കു മുമ്പേ. ഇതിപ്പോള്‍ ടി.വി തുറന്നാല്‍ ശ്വേതാമോനോന്റെ അഴകളവുകളുടെ പ്രദര്‍ശനം മാത്രമാണ് കാണാന്‍ കഴിയുന്നത്. ജയഭാരതി പഴയ പടത്തില്‍ 'കാണിച്ച'യത്ര ശ്വേതയുടെ ഭാഗത്തു നിന്നില്ല എന്നുള്ള താരതമ്യ പഠനങ്ങള്‍ ബസ്സില്‍ കഴിഞ്ഞ ദിവസം കാണാനിടയായി. എന്തായാലും എല്ലാരുമൊന്ന് കണ്ടു നിര്‍വൃതിയടയട്ടെ- മലയാള സിനിമ നന്നാവുമോന്ന് അറിയാല്ലോ ;)