Tuesday, April 10, 2012

പാര്‍ട്ടിയെ പറയിപ്പിക്കരുത്

ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കോഴിക്കോടുണ്ടായ സംഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിയിറങ്ങുമ്പോള്‍ കേട്ട മുദ്രാവാക്യം വളരെ ഹൃദ്യമായിരുന്നു, ''വി എസ് ഇല്ലെങ്കില്‍ കേരളം നശിക്കും'' വിളിച്ചു പറയുന്നത് ഒരു ഫുള്‍ ബോട്ടില്‍ അകത്താക്കിയ ഒരു മദ്യപാനായിരുന്നു. മൂന്നു തവണ അയാള്‍ അത് ആവര്‍ത്തിച്ചതേ ഓര്‍മയുള്ളൂ, എവിടെന്നാണ് നാലു സഖാക്കള്‍ പാഞ്ഞെത്തിയതും റോഡ് മുറിച്ച് കടക്കാന്‍ എന്റെ സമീപം നിന്നിരുന്ന അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് '' തോന്ന്യാസം പറയുന്നോടാ ....മോനെ! എന്നു ചോദിച്ച് അടിയോട് അടി തുടങ്ങിയതും എന്നു മനസിലായില്ല. Add Imageഇതൊക്കെ കണ്ടു രസിക്കാന്‍ നിറയെ കാണികള്‍. ഇതൊരു ജനാധിപത്യ രാജ്യമല്ലേ ചേട്ടാ, അയാളും പറയട്ടെ എന്നു പറഞ്ഞതേ എനിക്കും ഓര്‍മയുള്ളൂ. പിന്നെ തെറിയുടെ പൊടിപൂരമായിരുന്നു. കാണികള്‍ എന്തുകൊണ്ടാണ് നിഷ്‌ക്രിയ പരബ്രഹ്മങ്ങളായതെന്നു അപ്പോഴാണ് മനസ്സിലായത്. ഞാന്‍ പെണ്ണായതുകൊണ്ടു എനിക്ക് തെറിയേ കിട്ടിയുള്ളൂ. എതെങ്കിലും പുരുഷന്‍ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ അയാളെ ആ പാവം സഖാക്കള്‍ എന്തു ചെയ്യുമായിരുന്നെന്ന് ചിന്തനീയം.

സഖാക്കളുടെ നേതാക്കളുടെ മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ നുണപ്രസംഗങ്ങള്‍ അപ്പോഴും മൈക്കിലൂടെ അനര്‍ഘനിഗളം പ്രവഹിക്കുന്നുണ്ടായിരുന്നു.

സാധാരണജനങ്ങള്‍ക്ക് ആകെ അറിയാവുന്നത് അവിടെ, കോഴിക്കോട് ബീച്ചില്‍ ഉല്‍സവം പോലെ എന്തോ നടക്കുന്നുണ്ടെന്നതാണ്. അല്ലാതെ വി എസ് ഉണ്ടോ? അതോ,ഇല്ലേ?, കേരളഘടകം എങ്ങിനെയൊക്കെ അദ്ദേഹത്തെ ദ്രോഹിച്ചു എന്നൊന്നും അറിയാന്‍ ഇവിടെ ആര്‍ക്കും സമയവും ആഗ്രഹവുമില്ല. എന്നാലും മദ്യപാനിയാണെങ്കിലും ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എത്രനാള്‍ നിങ്ങള്‍ക്ക് പിടിച്ച് വയ്ക്കാനാവും സഖാക്കളെ?. അഞ്ചുവര്‍ഷം തികയുമ്പോള്‍ നിങ്ങളും ഇറങ്ങുമല്ലോ വോട്ടും ചോദിച്ച്. അന്ന് ഞാന്‍ എന്റെ സ്വീറ്റിയെ (പട്ടി) വിടും, വോട്ടു ചെയ്യാന്‍. എന്നാ ശരി, നിങ്ങടെ വിപ്ലവം ജയിക്കട്ടെ!

പിന്നെ ഇത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്...