Sunday, May 31, 2009

നഷ്ടപ്പെട്ട നീലാംബരി


''സ്‌നേഹിക്കുക മരിക്കുന്നത്‌ വരെ സ്‌നേഹിക്കുക,അതിനേക്കാള്‍ ശക്തി ഒരു പ്രാര്‍ത്ഥനയ്‌ക്കും വരില്ല. ദൈവം ഒരു പാവാ''

മലയാളത്തിന്റെ നീലാബരി ഇനി പൂക്കില്ല.ഓര്‍ക്കുന്നത്‌ തന്നെ ഒരു വ്യസനമാണ്‌. പ്രീ-ഡിഗ്രിക്കാലം,കോളജ്‌ ലൈബ്രറി ഷെല്‍ഫിന്റെ ഏതോ കോണില്‍ നിന്ന്‌ കിട്ടിയ പുസ്‌തകത്തില്‍ മാധവിക്കുട്ടിയായിരുന്നു.സ്‌നേഹത്തെക്കുറിച്ച്‌ പറഞ്ഞ്‌,എഴുതി, സ്‌നേഹത്തെക്കുറിച്ച്‌ ആകുലപ്പെട്ട്‌, സ്‌നേഹം മാത്രം ആഗ്രഹിച്ച കമലാദാസ്‌. ആ നീര്‍മാതളക്കാലം ഇനിയില്ലെന്നറിയുമ്പോള്‍ മനസ്സിന്റെ അറ്റത്ത്‌ ഒരു നീറല്‍, വെറുതെ..
ഫോട്ടോ: മാതൃഭൂമി

Tuesday, May 26, 2009

സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വന്നു




ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു.ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കും ചുറ്റുമുള്ളവരും ഞാനും. ഒരോന്നു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.ഇതിനൊക്കെ നാലുമണിക്കൂര്‍ മുമ്പ്‌ വരെ എന്റെയും കൂട്ടുകാരുടെയും അവസ്ഥ ഒരു കട്ടന്‍കുടിക്കാന്‍ പോലും കാശില്ലാതെ മേപ്പോട്ടു നോക്കിയിരിക്കുകയായിരുന്നു. വാ കീറിയ ദൈവം വകുപ്പും തരും എന്നു പറഞ്ഞതുപോലെ ഞങ്ങള്‍ക്ക്‌ 200രൂപ കിട്ടി (കിട്ടിയതൊന്നുമല്ല കടം വാങ്ങി).അങ്ങിനെ കടം വാങ്ങിയ കാശുകൊണ്ട്‌ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത കാണാന്‍ ബല്‍ക്കണി ഒഴിവാക്കി നീണ്ടക്യൂവില്‍ നില്‍ക്കുമ്പോഴാണ്‌ ഞങ്ങളുടെ ബ്യൂറോചീഫിന്റെ വിളി.....എന്തിനാ കുട്ട്യോളെ നിങ്ങള്‌ ആ സിനിമ കാണാന്‍ നിക്കണ്‌ത്‌. വന്ന്‌ റഹ്‌മാന്റെ ജയ്‌ഹോ കാണ്‌.ദാ ടിക്കറ്റ്‌. ഗാലറിയൊന്നുമല്ല 1000ത്തിന്റെ നാല്‌ പെടയ്‌ക്കണ ടിക്കറ്റ്‌. എന്റെ റബ്ബിലാലമീനായ തമ്പുരാനെ ഞമ്മിളിത്‌ എന്താണ്‌ കേള്‍ക്കണത്‌. പക്ഷെ അപ്പോഴേക്കും ഞങ്ങള്‍ ഭാഗ്യദേവതയുടെ ടിക്കറ്റ്‌ എടുത്തു കഴിഞ്ഞിരുന്നു.എന്നാലും ബ്യൂറോ ചീഫിന്‌ വിടാന്‍ ഭാവമില്ലായിരുന്നു.ഒ! എത്ര നല്ല മനുഷ്യന്‍, അന്ന്‌ ആ സമയം വരെ ജയ്‌ഹോ കാണുമെന്ന്‌ മനസ്സില്‍ പോലും വിചാരിക്കാതിരുന്ന ഞങ്ങളുടെ മുന്നിലേക്കിതാ ഭാഗ്യദേവത ഇറങ്ങി വന്ന മാതിരി. ഓട്ടോ എടുത്തു പോയി ഞാന്‍ ടിക്കറ്റ്‌ വാങ്ങിവന്നു. എന്നിട്ട്‌ കണ്ണൂരില്‍ നിന്നു വരാനുള്ള രണ്ട്‌ കൂട്ടക്കാര്‍ക്കായി കാത്ത്‌ ഞാന്‍ ഭാഗ്യദേവതയിലേക്ക്‌ കണ്ണുനട്ടിരുന്നു.സിനിമ കണ്ടിട്ടും ഒന്നും കാണാത്തപോലയായിരുന്നു ഞാന്‍. ഞായര്‍ ഓഫ്‌ ആയതിനാല്‍ എനിക്കു മാത്രമേ ആ ഭാഗ്യം ലഭിച്ചുള്ളു. എങ്കിലും സന്തോഷം മുഴുവന്‍ ഉള്ളിലൊതുക്കി ഞാന്‍ ഏഴുമണിക്കായി കാത്തു. ജീവിതത്തില്‍ ഇനിയും അവശേഷിക്കുന്ന ആഗ്രഹമെന്തന്ന്‌ ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു കശ്‌മീരില്‍ പോവണം,പിന്നെ എ ആര്‍ റഹ്മാനെ ഇന്റര്‍വ്യൂ ചെയ്യണം. അങ്ങിനെയിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ലൈവ്‌ കണ്‍സേര്‍ട്ട്‌. എന്റെ റബ്ബേ ഞാനും ചരിത്രത്തിന്റെ ഭാഗമാവാന്‍ പോവുന്നു.കാത്തുകാത്ത്‌ എന്റെ സുഹൃത്ത്‌ വന്നു. കൂടെ അവന്റെ സുഹൃത്തും.പിന്നെയും ഞാന്‍ കാത്തു. പരിപാടി തുടങ്ങിയപ്പോള്‍ 8 മണി. അതാ സയനോര, പിന്നെ മൂന്നു മിനിറ്റിനകം അതാ നമ്മുടെ റഹ്‌മാന്‍. എനിക്ക്‌ സന്തോഷം കൊണ്ട്‌ ശരിക്കും കരച്ചില്‍ വന്നു.കേരളം എനിക്ക്‌ പ്രിയപ്പെട്ട നാടാണ്‌. ഇവിടെ ആയിരിക്കുന്നതില്‍ ഞാന്‍ ആന്ദിക്കുന്നു.നിങ്ങള്‍ ഇവിടെ വന്നതിന്‌ വളരെ നന്ദി എന്ന്‌ റഹ്മാന്‍ പറഞ്ഞപ്പോള്‍ ഒരു സ്വപ്‌നലോകത്തിലെന്നപോലെ ഞാന്‍ ആനന്ദചിത്തയായി നിന്നു. ചിത്ര, ഹരിഹരന്‍, സാദന സര്‍ഗം, ബെന്നി ദയാല്‍, ജാവേദ്‌ അലി, സയനോര, എന്നിവര്‍ പാടി അരങ്ങു തകര്‍ത്തു. റഹ്‌മാന്‍ പാടിയ ഒരോ തവണയും സ്വയം പിച്ചിയും മാന്തിയും സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എനിക്കു ചുറ്റുമുള്ളവരും ഞാനും. ഒരോ പാട്ടു കഴിയുമ്പോഴും ഞാന്‍ കൂട്ടുകാരോടു പറഞ്ഞു എന്നെ ഒരു ആബുലന്‍സില്‍ റൂമില്‍ കൊണ്ടാക്കണേ? സത്യം, സന്തോഷംകൊണ്ട്‌ എനിക്ക്‌ കരച്ചില്‍ വരുന്നുണ്ടായിരുന്നു.

Tuesday, May 19, 2009

എവിടെയോ ഒരു നന്മ നമുക്കായി കാത്തിരിക്കുന്നുണ്ടാവും

എന്റെ സുഹൃത്ത്‌ സുജിത്തിന്‌ സംഭവിച്ചതാണ്‌. സുജിത്ത്‌ ഇന്ന്‌ ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനിയില്‍ ടെക്‌ റൈറ്ററാണ്‌. നല്ല കനത്ത ശബളം വാങ്ങുന്ന യപ്പി കോര്‍പറേറ്റ്‌ ഫെല്ലോ. ബാംഗ്ലൂരില്‍ സുജിത്ത്‌ ആദ്യമായ്‌ എത്തിയ കാലം. ഒരു വെബ്‌ പോര്‍ട്ടലില്‍ ജോലി കഴിഞ്ഞ്‌ ഇറങ്ങിയ അവന്‌ ബസ്സ്‌ മാറിപ്പോയി.തിരികെ മുറിയിലെത്താന്‍ ഒരു നിവൃത്തിയുമില്ല.ആകെ പരിചയമുള്ളയാള്‍ പഠിക്കുന്ന കാലത്ത്‌ ഉറ്റസുഹൃത്തായിരുന്നു. പഠിക്കുന്ന കാലം എന്നു നീട്ടി പറയാനൊന്നുമില്ല, ഒരു മൂന്നുമാസം മുമ്പ്‌ വരെ. ക്ലാസ്സിലെ ദാസനും വിജയനുമായിരുന്നു അവര്‍.സംഭവസ്ഥലത്തു നിന്ന്‌ സുജിത്ത്‌ അച്ചായനെ വിളിച്ചു, നീ ഒരു ഓട്ടോ വിളിച്ച്‌ പോരെ എന്നായിരുന്നു മറുപടി. കൈയില്‍ അഞ്ചിന്റെ കാശില്ലാതെ എവിടുന്ന്‌ ഓട്ടേ വിളിക്കാന്‍, അതും സ്ഥലവും ഭാഷയും പരിചയമില്ലാത്തയിടത്ത്‌. അച്ചായനെ പിന്നെയും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ആയിരുന്നു. കരച്ചില്‍ തൊണ്ടയില്‍ കുടുങ്ങി പ്രയാസ്സപ്പെട്ട്‌ പുറത്ത്‌ വന്നത്‌ ഭാഗ്യംകൊണ്ടായിരിക്കണം അടുത്തു നിന്ന്‌ സര്‍ദാര്‍ജി കണ്ടു. കാര്യങ്ങള്‍ കേട്ട അയാള്‍ കുറച്ച്‌ രൂപ എടുത്തു നല്‍കി. കൂടാതെ സുജിത്തിന്റെ താമസസ്ഥലത്ത്‌ പോവാനുള്ള ബസ്സില്‍ കയറ്റിവിടുകയും ചെയ്‌തു. തന്റെ ഓഫിസ്‌ വിലാസം നല്‍കി യാത്രപറയുമ്പോള്‍ സുജിത്ത്‌ അനുഭവിച്ച്‌ ആശ്വാസം ഇന്ന്‌ എനിക്ക്‌ മനസ്സിലാവും. നമ്മുടെ ആരുമല്ലാത്ത കുറേപ്പേര്‍, ഒരു പുഞ്ചിരിയായി, ആശ്വാസമായി.ചില നേരങ്ങളില്‍ നമ്മളും ഇത്തരം സാഹചര്യങ്ങളില്‍ വന്നുപെടാറില്ലേ.നാലു ദിവസം മുമ്പ്‌ ഡെന്റിസ്റ്റിനെ കാണാന്‍ പോയ എന്റെ ബാഗില്‍ നിന്ന്‌ പേഴ്‌സ്‌ കാണാതായി. എന്റെ അശ്രദ്ധ. അടുത്ത ബസ്സില്‍ കയറിയപ്പോഴാണ്‌ പേഴ്‌സ്‌ നഷടപ്പെട്ട വിവരം അറിയുന്നത്‌. കിട്ടാനുള്ള എല്ലാ വഴികളും നോക്കി കിട്ടിയില്ല.എ.ടി.എം ബ്ലോക്ക്‌ ചെയ്‌തു.ഞാന്‍ യാത്രചെയ്‌ത ബസ്സിലെ ജീവനക്കാന്‍ എന്നോട്‌ മാന്യമായി പെരുമാറി.എന്റെ സ്റ്റോപ്പില്‍ ഇറക്കി. ഡോ.ശ്രീഹരിയുടെ കൈയില്‍ നിന്ന്‌ 100 രൂപ കടം വാങ്ങി ഞാന്‍ തിരികെ പോന്നു. എനിക്ക്‌ നേരിട്ടു പരിചയമില്ലാത്ത ബസ്‌ ജീവനക്കാര്‍, അനുജത്തിയുടെ സീനിയര്‍ മാത്രമായ ഓര്‍ത്തോ ഡോണ്‍ഡിസ്‌റ്റ്‌,ദൈവം എത്രപേരെയാണ്‌ സഹായത്തിനയച്ചത്‌. അപ്പോള്‍ എനിക്കോര്‍മ വന്നത്‌ പൗലോ കോയ്‌ലോവിന്റെ ആല്‍ക്കമിസ്‌റ്റിലെ വാക്കുകളാണ്‌ നാം എന്തെങ്കിലും മനസ്സില്‍ വിചാരിക്കുന്നുവെങ്കില്‍ മൊത്തം ലോകം അതിനു വേണ്ടി ഗൂഢാലോചന നടത്തും എന്നതാണ്‌.എന്നാലും പട്ടിണിയുടെ നാലു ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്‌. കാശു ചെയ്യേണ്ടത്‌ കാശ്‌ തന്നെ ചെയ്യണം.ഈ കഥയൊക്കെ ഞാന്‍ സഹപ്രവര്‍ത്തകരായ റൂമേറ്റ്‌സിനോട്‌ വിസ്‌തരിച്ച്‌ പറഞ്ഞിട്ടും എല്ലാം ഒരു അതെയോ എന്ന ആശ്ചര്യത്തില്‍ ഒതുങ്ങി. എ.ടി.എം ബ്ലോക്കായതിനാല്‍ ഉള്ള കാശ്‌ പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ, സീറേ ബാലന്‍സ്‌ അകൗണ്ടായതിനാല്‍ പാസ്‌ബുക്കുമില്ല പണം പിന്‍വലിക്കാന്‍.കൂടെ, ഒരുമുറിയില്‍ കിടന്നുറങ്ങുന്ന ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ എന്തുചെയ്യും എന്ന്‌ ഔദാര്യത്തിനു വേണ്ടിയെങ്കിലും ഒരു ആലോചന, ഒരു ചോദ്യം. ഇക്കാലത്ത്‌ അത്‌ പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ അരുത്‌. എങ്ങാനും മനസ്സിലെ പ്രയാസം ആരോടെങ്കിലും പറഞ്ഞുപോയാല്‍ അത്‌ എന്റെ കുശുമ്പ്‌. ഏതായാലും മീനില്ലാതെ ഒരു വറ്റുപോലും ഇറക്കാത്ത ഞാന്‍ 13 രൂപയുടെ സാദാ മീല്‍സ്‌ കഴിക്കാന്‍ പഠിച്ചു. ഏതെങ്കിലും സുഹൃത്ത്‌, വേണ്ട ഏതെങ്കിലും അപരിചിതര്‍ അവര്‍ക്ക്‌ ചെയ്‌തു കൊടുക്കാന്‍ കഴിയുന്ന നന്മ ചെയ്‌തുകൊടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്‌. ഒരോ ദിവസവും അറിഞ്ഞും അറിയാതെയും എനിക്ക്‌്‌ കിട്ടികൊണ്ടിരിക്കുന്ന നന്മകളുടെ കടം എന്നാലും തീരില്ല.