Friday, July 12, 2013

പ്രാണ്‍, ഹിന്ദി സിനിമയിലെ 'ബര്‍ഖുര്‍ദാര്‍'

39 വര്‍ഷം മുമ്പാണ് ഷേര്‍ഖാന്‍ എന്ന സുഹൃത്ത് ആ ഗാനവുമായി എത്തിയത്. ''യാരി ഹെ ഈമാന്‍ മേരാ യാര്‍ മേരി സിന്ദഗി''..  ഒരിക്കലും കണ്ടിട്ടില്ലാത്തവിധം, വില്ലന്‍ പ്രാണ്‍ ഒരു ക്യാരക്ടര്‍ റോളില്‍ തിളങ്ങുന്നു. ഒരുപക്ഷെ അവിടെ നിന്നായിരിക്കും പ്രാണ്‍ എന്ന ക്രൂരനും മ്ലേച്ഛനുമായി സ്‌ക്രീനില്‍ തിളങ്ങിയ വില്ലന്‍ തന്റെ പ്രതിനായക പ്രതിച്ഛായയെ തച്ചുടയ്ക്കാന്‍ തുടങ്ങിയത്. ഒരുകാലത്തും മായാത്ത ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവനേകി ' നൂറ്റാണ്ടിന്റെ വില്ലന്‍  ' എന്ന ഖ്യാതി നേടിയ പ്രാണ്‍ ഇന്ന് നമ്മോടൊപ്പമില്ല. ആറു പതിറ്റാണ്ട് ഹിന്ദി സിനിമയില്‍ സജീവമായിരുന്നു പ്രാണ്‍ എന്ന അതുല്യ നടന്‍. ഒരുകാലത്ത് മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രാണ്‍ എന്ന് പേരിടുന്നത് പോലും നിര്‍ത്തിയിരുന്നു. അത്രയും തന്മയത്തത്തോടെയാണ് അദ്ദേഹം തന്റെ പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ആ വില്ലനെ ഭയന്നു. എങ്കിലും ബോളിവുഡ് അദ്ദേഹത്തെ പ്രാണ്‍ സാഹബ് എന്നു അനുഭാവപൂര്‍വം വിളിച്ചുപോന്നിരുന്നു. അദ്ദേഹത്തിന്റെ 'ബര്‍ഖുര്‍ദാര്‍' എന്ന വിളി നൊടിയിടയില്‍ ഹിറ്റായി. അഭിനയിച്ച 350 ചിത്രങ്ങളില്‍ 250ലും ക്രെഡിറ്റ് ലൈനിന്റെ അവസാനം എഴുതിക്കാണിച്ചിരുന്ന പേരായിരുന്നു പ്രാണ്‍ എന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിന് '...ആന്‍ഡ് പ്രാണ്‍' എന്നു പേരു നല്‍കിയതും,  ഒരുപക്ഷെ പ്രാണിന് ശേഷം അതേ ഭയവും അവജ്ഞയും, ബഹുമാനവുംമൊക്കെ ഇത്രയും നാം നല്‍കിയത് അമരീഷ് പുരിക്കായിരിക്കും.

1940 മുതല്‍ 2007 വരെ ബോളിവുഡില്‍ സജീവമായിരുന്നു. യമ്‌ല ജട് എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഹിന്ദി സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ എല്ലാവരെയും കൈയ്യിലെടുത്തു അദ്ദേഹം. ഒപ്പം ക്യാരക്ടര്‍ റോളുകളും. ഒരേ സമയം പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്തു. ആ സ്‌നേഹത്തിനുപിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ടായിരുന്നു, മന്നാഡെയുടെ ഗാനങ്ങള്‍. സഞ്ജീറിലെ യാരിഹെ ഈമാന് മേരീ, ഉപകാറിലെ കസ്‌മേ വാദെ പ്യാര്‍ വഫാ സബ് തുടങ്ങി പ്രാണിനു വേണ്ടി മന്നാഡെ പാടിയ ഗാനങ്ങള്‍ ഇരുവര്‍ക്കും കരിയര്‍ ബ്രേക്കുകളായി.
സഞ്ജീരഇലേക്ക വേണ്ടി അമിതാബ് ബച്ചനെ പ്രകാശ് മെഹറയ്ക്ക പരിചയപ്പെടുത്തിയത് പ്രാണായിരുന്നു. അമിതാബിന്റെ കരിയറിലെ ബ്രേക്കായിരുന്നു ആ ചിത്രം. പ്രാണു അമിതാബും 14 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, രാം ഔര്‍ ശ്യാം, തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രാണ്‍ തിളങ്ങി. ഖാന്ദാന്‍, ഉപകാര്‍, മധുമതി, ഷഹീദ്, ദുനിയ, ജോണി മേരാ നാം, ബേഇമാന്‍, ജിസ് ദേശ് മെ ഗംഗ ബെഹ്തീ ഹെ തുടങ്ങി 70കളില്‍ അദ്ദേഹമില്ലാതെ ഒറ്റ ബോളിവുഡ് ചിത്രങ്ങളും ഇറങ്ങിയിരുന്നില്ല. 1940 മുതല്‍ 2007 വരെ ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന പ്രാണ്‍, നായക നടന്‍മാരെക്കാള്‍ പ്രതിഫലം പറ്റിയിരുന്ന വില്ലനായിരുന്നു.
നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1967, 69,72 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, 1997ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. 2000ല്‍ സ്റ്റാര്‍ഡസ്റ്റ്്ിന്റെ വില്ലന്‍ ഓഫ് ദ മില്ലെനിയം അവാര്‍ഡ്് എന്നിവ ലഭിച്ച ഇദ്ദേഹത്തെ 2001ല്‍ പദ്മഭൂഷനും, 2013ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും തേടിയെത്തി. 2010ല്‍ സി എന്‍ എന്‍ തിരഞ്ഞെടുത്ത ഏഷ്യയിലെ 25 മുന്‍നിര നടന്‍മാരില്‍ പ്രാണുമുണ്ടായിരുന്നു.
1920ല്‍ പഴയ ഡല്‍ഹിയിലായിരുന്നു ജനനം. 1945ല്‍ പഞ്ചാബിയായ ശുക്ലാ ആലുവാലിയയെ ജീവിതസഖിയാക്കി. അരവിന്ദ്, സുനില്‍, പിങ്കി എന്നിവര്‍ മക്കളാണ്.

2013 ജൂലൈ 13ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌