Tuesday, January 10, 2017

നായക് നഹി, ഖാല്‍നായാക് ഹൂം മേ....


തിയേറ്ററില്‍ പോയി സിനിമ കാണുന്ന ദിവസം വളരെ വിശേഷപ്പെട്ടതായിരുന്നു. കാരണം ആണ്ടിലൊരിക്കല്‍ മാത്രം ലഭ്യമായിരുന്ന സവിഷേശ സംഗതിയായതുകൊണ്ടുതന്നെ അച്ഛന്റെ അനിയന്‍ ഓട്ടോറിക്ഷയുമായി വരുന്നതും കാത്തിരുന്നിരുന്നു ഞങ്ങള്‍ കുട്ടികള്‍. തൃശൂരിലെ ചിയ്യാരത്തേക്കുള്ള വഴിയിലാണ് സാരംഗി തിയേറ്റര്‍. അവിടെയാണ് ഞങ്ങള്‍ സഞ്ജയ് ദത്തിന്റെ ഖല്‍നായക് എന്ന സിനിമ കണ്ടത്. ചോളീ കെ പീച്ചെ ക്യാഹെ എന്ന ഗാനരംഗമുള്ളതിനാല്‍ പ്രദര്‍ശനത്തിനുമുമ്പേ വിവാദത്തിലായ സിനിമ. എന്നാല്‍ അതൊന്നുമായിരുന്നില്ല ആ ചിത്രത്തിന്റെ ഹൈലൈറ്റ്. നായകനേക്കാള്‍ പ്രഭാവശാലിയായ പ്രതിനായകന്‍. അതുതന്നെയായിരുന്നു ഖല്‍നായക് എന്ന വാക്കിന്റെ അര്‍ത്ഥവും;വില്ലന്‍. റീല്‍ ലൈഫിലും റിയല്‍ ലൈഫിലും വില്ലന്‍ പ്രതിച്ഛായയുണ്ടായിരുന്ന ഏറ്റവും പ്രഭാവശാലിയായ നടനാണ് സഞ്ജയ് ദത്ത്. ലോകസിനിമ കണ്ട മികച്ച നടിമാരില്‍ ഒരാളായ നര്‍ഗീസിന്റെയും നടനും രാജ്യസഭാ എംപിയുമായിരുന്ന സുനില്‍ ദത്തിന്റെയും മകന്‍. കോണ്‍ഗ്രസ് എം.പി പ്രിയദത്തിന്റെ സഹോദരന്‍. മയക്കുമരുന്നിനടിമ. ബോംബെയിലെ കലാപകാലത്ത് ആയുധം കൈവശം വച്ചതിനു ജയില്‍വാസം. ആദ്യ ഭാര്യ റിച്ച ശര്‍മയുടെ മരണത്തോടെ റിയ പിള്ളയുമായി വിവാഹം. അതുപേക്ഷിച്ച് ഒരു ലോ-പ്രൊഫൈല്‍ നടിയായിരുന്ന മാന്യതയുമായുള്ള മൂന്നാംവിവാഹം. ഇതൊക്കെയാണ് സഞ്ജയ് ദത്ത് എന്ന വ്യക്തിയെ എളുപ്പത്തില്‍ നിര്‍വചിക്കാനാവുന്ന സംഗതികള്‍.

നായകന്‍, കൊമേഡിയന്‍, സ്വഭാവനടന്‍, വില്ലന്‍ തുടങ്ങി അഭിനേതാവെന്ന നിലയില്‍ തന്റെതായയിടം നേടിയെടുക്കാന്‍ സഞ്ജയ് ദത്തിന് മാതാപിതാക്കളുടെ പ്രശസ്തി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടീയിരുന്നില്ല. 1981ലെ റോക്കി മുതല്‍ ഇങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. എങ്കിലും അക്കാലത്തേ മയക്കുമരുന്നിന് കടുത്ത അടിമായായിക്കഴിഞ്ഞിരുന്നു സഞ്ജു. നര്‍ഗീസിന് കാന്‍സറിന് ചികില്‍സ നടത്തികൊണ്ടിരിക്കുമ്പോഴെ സഞ്ജു മയക്കുമരുന്നനടിമയായിരുന്നു. അതില്ലാതെ പെണ്‍കുട്ടികളോട് സംസാരിക്കാനാവില്ലെന്ന അവസ്ഥയായിരുന്നു. ഒരിക്കല്‍ തന്റെ ഷൂസില്‍ ഒരു കിലോ ഹെറോയിനുമായി സഹോദരിമാരോടൊപ്പം ഒരേ വിമാനത്തില്‍ യാത്രചെയ്തിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ സഞ്ജുബാബയ്ക്ക് ഇന്നും ഞെട്ടലാണത്രെ.
മുംബൈയില്‍ കലാപം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെയൊരു നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് സഞ്ജയ് തോക്ക് കൈവശം വച്ചത്. തനിക്ക് തോക്കുമായി വേട്ടയ്ക്ക് പോകാന്‍ ഇഷ്ടമായിരുന്നു. ഖണ്ഡാലയില്‍ കൊണ്ടുപോയി പരീക്ഷിച്ചതിനു ശേഷം ഉപേക്ഷിക്കാമെന്നു കരുതിയെങ്കിലും തന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്ന തോക്കിനെക്കുറിച്ച് മറന്ന് ഷൂട്ടിനായി മൗറീഷ്യസിലേക്ക് പോയ സഞ്ജയ് പ്രശ്‌നത്തില്‍പ്പെടുകയായിരുന്നു. ജീവിതത്തില്‍ ഓരോ പരാജയം നേരിടുമ്പോഴും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് സഞ്ജയ് ജീവനേകികൊണ്ടിരുന്നു. സഞ്ജയ് ദത്തിന്റെ കഥ സംവിധായകന്‍ രാജു ഹിരാനി സിനിമയാക്കുകയാണ്. ഇനിയും പേരിടാത്ത ആ ബയോപിക്കില്‍ രണ്‍ബീര്‍ കപൂറാണ് നായകനാവുന്നത്. എന്നാല്‍ സഞ്ജയ് ദത്തായി അഭിനയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പാദങ്ങളിലേക്ക് ഇറങ്ങിയാല്‍ മാത്രം പോരാ. വീഴണം. അവിടെനിന്ന് എണീറ്റ് വീണ്ടും നടക്കാന്‍ ശ്രമിക്കണമെന്നു പറയുന്നു പൂജാഭട്ട്. നിരവധി ചിത്രങ്ങളില്‍ സഞ്ജയുടെ നായികയായിരുന്നു പൂജ. പൂജയ്ക്കറിയാം ആ ജീവിതം അത്ര എളുപ്പമല്ല, അഭിനയിക്കാനും ജീവിക്കാനും.

No comments: