Thursday, October 6, 2011

എന്റെ ദൈവമേ നീയ്യിതറിയുന്നുണ്ടോ?
















തൂണിലും തുരുമ്പിലും തുടങ്ങി കാണുന്നതും കാണാത്തതുമായ എല്ലായിടത്തും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ അമ്പലം, പള്ളി തുടങ്ങി ദൈവം ഉണ്ടെന്നു പറയപ്പെടുന്ന സോകോള്‍ഡ് സ്ഥലങ്ങളില്‍ ഞാന്‍ വളരെ അപൂര്‍വമായിട്ടേ പോകാറുള്ളൂ. അഥവ പോയാല്‍ തന്നെ, അമ്പലത്തില്‍ ആണെങ്കില്‍ കര്‍ത്താവേ കാത്തോളണെ എന്നും പള്ളിയില്‍ പോയാല്‍ പടച്ചോനെ രക്ഷിക്കണേ എന്നുമാണ് എപ്പോഴും വരാറുള്ളത്. മനപ്പൂര്‍വ്വമല്ല, എന്തോ അങ്ങിനെയാണ് വരിക പതിവ്. (എഡ്യൂക്കേഷന്റെ ഒരു കുറവേ!)

എന്നാലും എന്റെ പ്രാര്‍ഥനകള്‍ ഒരു 60 ശതമാനമെങ്കിലും എല്ലാവരും കൂടെ നടത്തിത്തരാറുണ്ടെന്നു തന്നെയാണ് വിശ്വാസം. 25 വയസ്സുവരെ ഞാന്‍ വിശ്വസിച്ചതും പുജകളും മറ്റും നടത്തിയതുമായ എന്റെ ജന്‍മനക്ഷത്രം തിരുവോണമായിരുന്നു. അങ്ങിനെ 25ാം പിറന്നാളിനാണ് ഞാന്‍ അറിയുന്നത് എന്റെ ജന്‍മനക്ഷത്രം തിരുവോണമല്ല, അവിട്ടമാണെന്ന്. അതുവരെ ഞാന്‍ നടത്തിയ പൂജകളും വഴിപാടുകളും സ്വാഹഃ. പഠിച്ചതും വളര്‍ന്നതുമായ സ്ഥലങ്ങള്‍ സാഹചര്യങ്ങള്‍ എല്ലാം കൂടെ എന്നെ ഒരു ഹിന്ദു എന്നതിനേക്കള്‍ കൂടുതല്‍ ക്രിസ്ത്യാനിയാക്കി. എല്ലാമതങ്ങളിലും വിശ്വാസങ്ങളിലും അതിന്റേതായ മടുപ്പും വിരസതയുമുണ്ട്. എതെങ്കിലും ഒരു മതം തങ്ങളെ അതിന്റെ ഭാഗമാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. അപ്പോള്‍ നാം നമുക്ക് പരിചയമുള്ള, നാം കണ്ടുവളര്‍ന്നതും ശീലിച്ചു പോന്നതുമായ മതത്തിന്റെ വക്താക്കളാവും. അപ്പോള്‍ പെട്ടെന്ന് എല്ലാവരിലും ഒരു ഫണ്ടമെന്റലിസ്റ്റ് വളരുന്നു. ദൈവം ആരാണ് എന്താണ്, എവിടെയാണ് എന്നൊക്കെ ചോദിച്ചാല്‍ പിന്നെ പറയുകയും വേണ്ട.

നവരാത്രിയുടെ അന്നായിരുന്നു എന്റെ റൂമേറ്റിന്റെ പിറന്നാള്‍. പിറന്നാള്‍, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ പ്രമാണിച്ച് ഞങ്ങള്‍ കോഴിക്കോട് ബീച്ചിനടുത്തുള്ള അമ്പലത്തില്‍ പോയി. മൂന്നു പുഷ്പാഞ്ജലി, ഒരു ഐക്യമത്യപുഷ്പാഞ്ജലി എന്നിവയ്ക്ക് ശീട്ടാക്കി നടയ്ക്കല്‍ വച്ച് ഞങ്ങള്‍ പ്രദക്ഷിണം തുടങ്ങി. രണ്ട് പ്രദക്ഷിണം കഴിഞ്ഞ് ഞങ്ങള്‍ ശ്രീകോവിലിനടുത്തുള്ള നടയ്ക്കല്‍ നിന്നും പ്രാര്‍ഥിക്കുമ്പോഴാണ് ഞങ്ങളുടെ വിശ്വാസത്തെയും ഭക്തിയേയും ചോദ്യം ചെയ്യുന്ന ഒരു നടപടി പൂജാരിയുടെ ഭാഗത്തു നിന്നുണ്ടായത്. ശരിക്കും പറഞ്ഞാല്‍ വഴിപാടുകള്‍ക്ക് നമ്മുടെ പേരും നക്ഷത്രവും പറഞ്ഞാണ് ശീട്ടാക്കുന്നത്. അത് പൂജാരി ശ്രീകോവിലില്‍ കൊണ്ടു പോയി നമ്മുടെ പേരും നാളും ഉരുവിട്ട് എന്തോ മന്ത്രങ്ങളൊക്കെ ചൊല്ലി പ്രാര്‍ത്ഥിച്ച് (എന്ന് വിശ്വാസം) പ്രസാദം തരികയാണ് പതിവ്. അമ്പലത്തിന്റെ കൗണ്ടറില്‍ അന്വേഷിച്ചപ്പോഴും അതുതന്നെയാണ് രീതി എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചു തന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പ്രദാസത്തില്‍ പേരും നാളും ഒന്നും നോക്കാതെ തന്നെ പൂജാരി വഴിപാടു ശീട്ടുകള്‍ എടുത്തു വച്ചു, ഒന്നു വായിച്ചുപോലും നോക്കാതെ. പിന്നെ ഒരണ്ണെത്തില്‍ ഒരു ചെറുപഴം എടുത്തു വച്ചു അതും കുറച്ച് ആലോചിച്ച്, കാരണം അപ്പോഴാണ് പൂജാരിക്ക് മനസിലായത് ഒന്ന് ഐക്യമത്യ പുഷ്പാഞ്ജലിയാണെന്ന്, അതിന്റെ പ്രസാദത്തില്‍ ഒരു പഴം മസ്റ്റാണെന്നും.

പൂജാരിക്കുണ്ടോ അറിയുന്നു ഇതെല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്ന ഞങ്ങള്‍ തന്നെയാണ് ഈ പ്രസാദത്തിന്റെ അവകാശികള്‍ എന്ന്. ഒന്നും ആലോചിക്കാതെ അദ്ദേഹം ഞങ്ങള്‍ക്ക അത് നല്‍കി. എനിക്കാണെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍, കൂടയുള്ളവര്‍ക്കും അതുതന്നെ സ്ഥിതി. വിശ്വാസത്തിന്റെ ഒരു കാര്യമേ!

അമ്പലത്തിനു പുറത്തിറങ്ങിയിട്ടും അത് ചോദിക്കാതെ ഞങ്ങള്‍ക്ക് സമാധാനം കിട്ടില്ലെന്നു മനസിലായി. അങ്ങിനെ ഞങ്ങള്‍ അകത്തു കയറി വഴിപാടുകൗണ്ടറില്‍ ചെന്നു ചോദിച്ചു. അപ്പോള്‍ തന്നെ പൂജാരിയെ ചോദ്യം ചെയ്‌തെങ്കിലും പൂജാരി പറഞ്ഞു, ഞാന്‍ അത് പൂജിച്ചിട്ടുണ്ടെന്ന്. പിന്നെ അയാള്‍ മനസില്‍ പൂജിച്ചത് നമുക്കറിയില്ലല്ലോ? പക്ഷെ പിറന്നാള്‍കാരിയുടെ വഴിപാട് ശീട്ട് അയാള്‍ കണ്ടതു പോലുമില്ലെന്ന് ഞങ്ങള്‍ കണ്ണാലെ കണ്ടതാണ്. ദൈവത്തിന്റെ കാര്യമായതിനാല്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. അതിനുള്ള പ്രതികാരമായി ഞങ്ങള്‍ പിറ്റേന്ന് കുളിക്കാതെ തന്നെ പ്രസാദം തൊട്ടു. ഒരു ഈച്ചപോലും വരാത്ത ഈ അമ്പലത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ തിക്കും തിരക്കും ഏറെയുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ എന്തായിരിക്കും. വിശ്വാസത്തിവും വഴിപാടിലൊന്നും ഒരു കാര്യവുമില്ലെന്നേ.

ഈ പറ്റിക്കല്‍ എല്ലായിടത്തുമുണ്ടെന്നാണ് എന്റെ ഇത്തരം നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. കഴിഞ്ഞാഴ്ച കോഴിക്കോട്ടെ പ്രശ്‌സതമായ കുരിശ്ശുപള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ പോയപ്പോഴും ഞങ്ങള്‍ക്ക് ഒരനുഭവം ഉണ്ടായി. അഞ്ചു രൂപയുടെ അഞ്ചു മെഴുകുതിരികള്‍ വാങ്ങി കത്തിച്ചു. 30 സെക്കന്റ് കഴിഞ്ഞില്ല, ദാ, വരുന്നു പള്ളിയിലെ സഹായി. കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരികള്‍ അയാള്‍ ഒരു വലിയ തകരം കൊണ്ട് വടിച്ചെടുക്കുകയാണ്. എന്റെ പ്രാര്‍ത്ഥന പകുതിപോലും ആയിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് അങ്ങിനെ മാറ്റുന്ന മെഴുകുതിരികള്‍ ഉടനെത്തന്നെ പള്ളിക്കമ്മറ്റി മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍ക്ക് നല്‍കുകയാണെന്ന്. എന്റെ കര്‍ത്താവേ ഇതു വലിയ ചതിയാണ്ട്ടാ എന്നും പറഞ്ഞ് അവിടെ നിന്നിറങ്ങാതെ വഴിയില്ലായിരുന്നു. ദൈവവുമായി നേരിട്ട് സംവദിക്കുന്നതാണ് ബുദ്ധി. അതിനും പുഷ്പഞ്ജലിയും മെഴുകുതിരിയും ഒന്നും വേണ്ട. നമ്മുടെയൊക്കെ കൂടെത്തന്നെയുണ്ട് ഈശ്വരന്‍ എന്ന കവി വാക്യം ഇവിടെ ഓര്‍ക്കുന്നു. പുജയുടേയും നൊവേനയുടേയും നേര്‍ച്ചയുടേയും പേരില്‍ ഭക്തിയെയും വിശ്വാസത്തെയും നമ്മുടെ ആത്മവിശ്വസത്തെയും തകര്‍ക്കുന്നവര്‍ക്കെന്തറിയാം. അല്ലെങ്കിലും ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ!!

4 comments:

rahman said...

നന്നായി മോളേ... നന്നായി... വകതിരിവുണ്ടായിത്തുടങ്ങി ല്ലേ....

ഒറ്റ said...

പൂജാരീം കൊള്ളാം വിശ്വാസോം കൊള്ളാം. ഫൂൂൂൂൂൂൂൂൂൂൂൂൂൂൂ
(എന്നാലും കുളിക്കാതെ പ്രസാദം തൊട്ടു അല്ലേ. ചുമ്മാതല്ലെടി....ബാക്കി ഞാന്‍ പറയുന്നില്ല)

Anoop said...

mikkavarum kallanmaraa...

FROM said...

വയലാറിന്റെ വരികള്‍ ഓര്മ വരുന്നു
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു .............