Tuesday, June 21, 2011









Scorpions - Lonely Nights Lyrics

Since you're gone
There is an empty space
Since you're gone
The world is not the same

I go back to the places we've been
It feels like you're still there
I live all those moments again
Wishing you were here

Since you're gone
There is an lonely heart

Since you're gone
Nothin' is like it was

There are memories all over the place
Bringin' it back all so clear
Remember all of those days
Wishing you were here

All those lonely nights
I gotta fight for you, yes I do
Yes I do

Since you're gone
There is a heart that bleeds
Since you're gone
I'm not the man I used to be

I follow you steps in the snow
The traces disappear
We know what we've lost when it's gone
I'm wishing you were here

All those lonely nights
I gotta fight for you, yes I do
Yes I do


Thursday, June 16, 2011

Yes, She is Back...


മൊബൈല്‍ ഫോണുകളുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന വാര്‍ത്ത വരുന്നതിന് എത്രയോ മുമ്പുതന്നെ രാത്രി 11 ന് ശേഷം ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്യുമായിരുന്നു. രാവിലെ 7ന് വീണ്ടും സ്വിച് ഓണ്‍ ചെയ്താല്‍ പിന്നെ മെസേജുകളുടെ പ്രവാഹമാണ്.

ഇന്ന് വന്ന ഒരു മെസേജ് എന്നെ തെല്ലൊന്നു അമ്പരപ്പിക്കാതിരുന്നില്ല. സഹപ്രവര്‍ത്തകന്റേതായിരുന്നു അത്. ടിന്റുവോ, സര്‍ദാരോ അല്ലെങ്കില്‍ വല്ല സെന്റി മെസേജോ ആവുകയാണ ്പതിവ്. എന്നാല്‍ ഇന്ന് ഒത്തിരി സസ്‌പെന്‍സോടെ, ഒട്ടു പ്രതീക്ഷിക്കാത്ത ഒന്നായിപ്പോയി. ''കഴിഞ്ഞതവണ അവള്‍ ഈ ഭൂമിയില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ നമ്മള്‍ ഉണ്ടായിരുന്നില്ല. .............ഈ തിരിച്ചുവരവ് ആഘോഷിക്കൂ. ജസ്റ്റ് അവേഴ്‌സ് ടു ഗോ...രതിനിര്‍വ്വേദം.

ഓ!എന്റെ പൊന്നെ, ഇന്നല്ലേ നമ്മുടെ രതിച്ചേച്ചിവരുന്നത്. ഓഫീസിലെ ആണ്‍പട മുഴുവനും വിജ്രംഭിതരായിക്കൊണ്ടു പറയുകയാണ്. പലരും ഫസ്റ്റ് ഷോ ഫസ്റ്റ് ടിക്കറ്റിന് വേണ്ടി കാത്തിരുന്നിട്ടു ജോലിത്തിരക്കുകാരണം പോകാനാവത്തതിന്റെ സങ്കടം എവിടെ തീര്‍ക്കണമെന്നറിയാതെ കറങ്ങിത്തീര്‍ത്തു. പലരും തങ്ങളുടെ ഫ്രന്റ്‌സിനെ വിളിച്ചന്വേഷിച്ചു. എങ്ങിനെയുണ്ട്? തകര്‍പ്പന്‍. അഭിപ്രായങ്ങളും അനുഭവസാക്ഷ്യങ്ങളും ഒരു വര്‍ണ്ണക്കടലാസില്‍ എഴുതി അയക്കുന്നുണ്ട്, അങ്ങേതലയ്ക്കല്‍ നിന്നുള്ള മറുപടി.

ശരിയാണ് ഒരു കാലഘട്ടത്തിന്റെ പ്രണയവൈറസിനെ മറ്റൊരു തലമുറയിലേക്ക് കുത്തിവയ്ക്കുകയാണ് രാജീവ്കുമാറും സംഘവും. മുതിര്‍ന്നവര്‍ക്കുമുന്നില്‍ രതിനിര്‍വ്വേദം എന്നു ഉറക്കെ ഉച്ചരിക്കാന്‍ പോലും ധൈര്യം കാണിക്കാത്ത ഒരു തലമുറയില്‍ നിന്നും ഇന്നത്തെ യുവാക്കള്‍ വളര്‍ന്നിട്ടുണ്ട്. ഫോണില്‍ വോള്‍പോസ്റ്റായി ചിത്രത്തിന്റെ സ്റ്റില്ലുകള്‍ സൂക്ഷിക്കാനും, റിങ്‌ടോണും ഡയലര്‍ടോണുമായി ചിത്രത്തിലെ ഗാനങ്ങളിടാനും മാത്രം ധൈര്യമുള്ളവരാണിവര്‍. അതില്‍ തെറ്റൊന്നുമില്ല. എന്നാലും കാണുമ്പോള്‍ എന്തോ ഒരു ഇത്. ഒക്കെ ജനറേഷന്‍ ഗ്യാപാണേ....!
പത്മരാജന്റെ പാമ്പ് എന്ന കഥയെ രതിനര്‍വ്വേദമെന്ന പേരില്‍ ഭരതന്‍ ചലച്ചിത്രമാക്കിയപ്പോള്‍ അന്നു നിലനിന്നിരുന്ന ചിലപ്രണയസങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുകയായിരുന്നു അവര്‍. അന്നൊക്കെ പ്രായത്തില്‍ മുതിര്‍ന്നവര്‍ തമ്മിലുള്ള ബന്ധത്തിന് ഒരു വിവക്ഷയേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാലം മാറി. തന്നേക്കള്‍ പ്രായമുള്ളവളെ ഭാര്യയാക്കാന്‍ ഇന്നത്തെ യുവാക്കള്‍ക്ക് മാനസികമായും സാമൂഹികമായും അന്നത്തെയത്ര ബുദ്ധിമുട്ടില്ല (നട്ടെല്ലും നല്ലൊരു ബാങ്ക് ബാലന്‍സും മാത്രം മതി)എന്നാണ് തോന്നുന്നത്. പലരും രതിയും പപ്പുവും പോലുള്ള ബന്ധങ്ങള്‍ പരസ്യമായും അല്ലാതെയും സൂക്ഷിക്കുന്നവരുമാണ്.

പിന്നെ റീമിക്‌സുകളും റീമെയ്ക്കുകളും നമുക്ക് പുത്തരിയല്ല. സ്വന്തം നിലയ്ക്ക് കഥയും തിരക്കഥയും ഇല്ലാതെ വരുമ്പോള്‍ പണ്ടു ഹിറ്റായ പാട്ടുകളും ചിത്രങ്ങളും എടുത്ത് നമ്മളങ്ങു റീമിക്‌സും റീമെയ്ക്കും ചെയ്യും. ഈ ചിത്രം പുനര്‍നിര്‍മ്മിക്കുന്നതുകൊണ്ട് ഇന്റര്‍നെറ്റു യുഗത്തിലെ പിള്ളേരെ ഒരുതവണകൂടി ഉള്‍പുളകിതരാക്കാമെന്നും അതിലൂടെ കാശുകൊയ്യാമെന്നും തന്നെയാണ് ലക്ഷ്യം. ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും യുവാക്കളുടെ ജിഞാസയെയും അഭിലാഷങ്ങളെയും നീറ്റി നീറ്റി അവരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കും. അതേതായാലും നന്നായി എന്നിട്ടെങ്കിലും മലയാള സിനിമ നന്നാവട്ടെ.

ഫോട്ടോ:ഗൂഗ്ള്‍ സെര്‍ച്ച്‌


Monday, June 13, 2011

സന്തോഷകരമായ ഒരു തിരിച്ചു പോക്ക്

ആര്‍ക്കാണ് ഒരുവട്ടം കൂടി അങ്ങോട്ട് തിരിച്ചുപോകാന്‍ ആഗ്രഹമില്ലാത്തത്. നമുക്കല്ലാവര്‍ക്കും ഇഷ്ടമാണ് ആ തിരിച്ചു പോക്ക്. അതാണ് വൈശാഖ് പ്രേക്ഷകര്‍ക്കായി നല്‍കുന്നതും; സന്തോഷകരമായ ഒരു തിരിച്ചു പോക്ക്. യഥാര്‍ത്ഥജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്തതൊക്കെ നമുക്ക് റീല്‍ ലൈഫില്‍ കൊണ്ടുവരാം. അങ്ങിനെ നാം നമ്മെ തന്നെ നായിക-നായക സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും.

സീനിയേഴസ് ഒരു മികച്ച സിനിമയാണെ അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. വ്യത്യസ്തമായ പ്രമേയമാണ് എന്നതുകൊണ്ടാണ് ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായത്. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്, നമ്മളെല്ലാവരും പോയിരുന്നു കാണും. കൂട്ടുകാരോട് സിനിമയെക്കുറിച്ച റെക്കമെന്റ് ചെയ്യും. അവരും കാണും.അങ്ങിനെ ചിത്രം സൂപ്പര്‍ ഹിറ്റാവും.

സീനിയേഴ്‌സ് തുടങ്ങിയപ്പോള്‍ ആകാംക്ഷയായിരുന്നു എന്തായിരിക്കും അടുത്തതെന്ന് അറിയാന്‍. ഇത് ആമിര്‍ഖാന്‍ 3 ഇഡിയറ്റ്‌സിന്റെ മലയാളം പതിപ്പാണോ എന്നു വരെ തോന്നാതിരുന്നില്ല തുടക്ക സീന്‍ കണ്ടപ്പോള്‍ തന്നെ. പിന്നെ നമ്മുടെ തിരക്കഥ അതല്ലാത്തതുകൊണ്ട് ആ തെറ്റിധാരണ മാറി.

എത്രയോ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട ടിന്റുമോന്‍ തമാശകള്‍ക്ക് പോലും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നതുകേട്ടപ്പോള്‍ സത്യത്തില്‍ സങ്കടം വരാതിരുന്നില്ല. എന്നാലും ബിജുമേനോന്റെ അസാധ്യമായ അഭിനയം പ്രേക്ഷകനെ പിടിച്ചിരുത്തും. മനോജ് കെ ജയന്‍, ജയറാം കുഞ്ചാക്കോ എല്ലാവരും തന്നെ നല്ല പ്രകടനമാണ് കഴ്ചവച്ചതെന്നു പറയാതെ വയ്യ. എന്നാലും എന്തോ ഒരു പോരായമയില്ലേ ചിത്രത്തിന് എന്നു തോന്നാതെയില്ല.

കോപ്പിയടിക്കാന്‍ എറ്റവും മിടുക്കന്‍ ആമിര്‍ഖാനാണ്. കക്ഷി പല ചിത്രങ്ങളും അങ്ങനെ തന്നെ കോപ്പിയടിച്ച ചരിത്രമുണ്ട്. പക്ഷെ നമ്മള്‍ മലയാളികള്‍ അങ്ങിനെയൊന്നും ചെയ്യില്ല. നമ്മള്‍ കോപ്പിയടിച്ചാലും അടിച്ചതു പോലെ തോന്നാതിരിക്കാന്‍ പാടുപെടും. 3 ഇഡിയറ്റ്‌സിലെ ബൊമ്മന്‍ ഇറാനിയുടെ പ്രന്‍സിപ്പല്‍ വേഷം വീരു ശാസ്ത്രബുദ്ധേയോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് സിനിയേഴ്‌സില്‍ വിജയരാഘവന്റേതും. വീരു അല്‍പ്പം സൈക്കോ ആയിരുന്നെങ്കില്‍ വിജയരാഘവന്റെ റാവുത്തര്‍ ഒരു സ്ത്രീലബടനാണ് എന്നു മാത്രം. രണ്ടുപേരുടേയും മെയ്ക്കപ്പും ചേഷ്ടകളുമൊക്കെ എവിടെയൊക്കെയേ സാമ്യമുള്ളതുപോലുണ്ടായിരുന്നു.

ഇതൊക്കെ പോട്ടെ, കഥയില്‍ ചോദ്യമില്ല പക്ഷെ സിനിമയ്ക്ക് ലോജിക് വേണം. ഒരന്തവും കുന്തവുമില്ലാത്ത ലോജിക്കാണ് സീനിയര്‍ എന്ന ചിത്രത്തിലേത്. മാസത്തില്‍ രണ്ടുതവണ കോളജ് ഡേ. ഞാനൊക്കെ പഠിക്കുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു തവണയായിരുന്നു അത് നടന്നിരുന്നത്. ഇപ്പോള്‍ പഴയ ക്യാംപസ് അല്ലല്ലോ.അതുകൊണ്ടായിരിക്കും ഇങ്ങിനെയൊക്കെ എന്ന് ആശ്വസിക്കാം. എന്നാലും ലേഡീസ്- മെന്‍സ് ഹോസ്റ്റലിലെ സംഭവങ്ങളും അങ്ങിനെ പലതും ലോജിക്കിന് നിരക്കാത്തതാണ്.

12 വര്‍ഷം മുമ്പ് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് അന്ന് പലര്‍ക്കും അറിയാമായിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. എന്നോട് ക്ഷമിക്കണം സിനിമയുടെ കഥ അങ്ങിനെ മുഴുവനും പറയാന്‍ പറ്റില്ലല്ലോ. 12 വര്‍ഷം കഴിഞ്ഞ് അതിന്റെ ചുരുളഴിക്കാന്‍ കുറെ പേര്‍. സെക്കന്റ് ഹാഫ് മുതല്‍ പ്രേക്ഷകനറിയാം 'പാപി' ആരാണെന്ന്. പിന്നെ 65 രൂപയുടെ ബാല്‍ക്കണി ടിക്കറ്റെടുത്തതില്‍ ആരും പുറത്തു പോകാതെ ശ്വാസമടക്കി സിനിമ കാണും. പാപിയുടെ പ്രശ്‌നം ഒരു രോഗാവസ്ഥയാണെന്ന് പണ്ടേ അറിയാമായിരുന്നെങ്കില്‍ അന്നൊന്നും എന്തുകൊണ്ട് അങ്ങിനെയൊരു അന്വേഷണമുണ്ടായില്ല. ക്ലൈമാക്‌സിലേക്കെത്തിക്കാന്‍ ഒരുപാടുകഷ്ടപ്പെടുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. നാടകത്തിനുപയോഗിച്ച സംഗീതം നമ്മെ പിടിച്ചുലയ്ക്കും, തീര്‍ച്ച.ഒപ്പനയും മാര്‍ഗംകളിയും ഒന്നാന്തരമായിട്ടുണ്ട്‌


ഫോട്ടോ: ഗൂഗ്ള്‍ സെര്‍ച്ച്‌

Tuesday, February 8, 2011

സൗമ്യ! അവളും എന്റെ അനുജത്തിയായിരുന്നു

പാസഞ്ചര്‍ ട്രെയ്‌നില്‍ രണ്ടു തവണ ഞാനും യാത്ര ചെയ്തിട്ടുണ്ട്. രാത്രി, അതും തനിച്ച്. ഉള്ളില്‍ ഒരേ ഒരു വിചാരം മാത്രമായിരുന്നു അന്നൊക്കെ ധൈര്യം തന്നത്, ഇത് എന്റെ നാടല്ലെ, ജബല്‍പ്പൂരോ, ചമ്പലോ ഒന്നുമല്ലലോ. ഓഫീസിലെത്തിയെ സായാഹ്നപത്രത്തില്‍ നിന്ന് ആ വാര്‍ത്ത തീര്‍ത്തും സങ്കടത്തോടെയാണ് വായിച്ചത്. രാത്രിയും പിന്നീടു വന്ന പകലുമൊന്നും ഒരാശ്വാസവും തന്നില്ല. ആ ഒറ്റെക്കൈയനെ പിടികൂടിയോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അയാളെ പിടികൂടി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെങ്കിലും പെണ്‍കുട്ടിയുടെ സഹയാത്രികര്‍ കാണിച്ച അലംഭാവത്തിലാണ് ഏറെ വേദന തോന്നിയത്. മറ്റൊരുയാത്രക്കരാന്‍ ഒരു പെണ്‍കുട്ടി താഴേക്കുചാടിയതായി അറിയിച്ചിട്ടും നിസംഗ്ഗരും നിര്‍മ്മമരുമായി തങ്ങളുടെ സീറ്റില്‍ തന്നെ ഉറച്ചു പോയ നായിന്റെ മക്കളെ വേറെ ഒരു പേരിലും എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല.
ആരെങ്കിലും ഒരാള്‍ ചങ്ങല വലിച്ചാല്‍ മതിയായിരുന്നു. 20 മിനിറ്റോളം നിര്‍ത്തിയിട്ട ട്രെയിന്‍ പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. വണ്ടി പതുക്കെയാണ് നീങ്ങിയിരുന്നത്. ഒരു പക്ഷെ തീവണ്ടി നിന്നിരുന്നെങ്കില്‍ പ്രതി ഭയപ്പെട്ട് പിന്‍തിരിയുമായിരുന്നു. പ്രതി മൂന്നു തവണ തലനിലത്തിടിച്ചാണ് പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെടുത്തിയത്. ഇത്തരം ചിന്തകള്‍ എന്നെ ഉറക്കാതെ അലട്ടിക്കൊണ്ടിരുന്നു.

വാര്‍ത്ത വായിക്കുമ്പോള്‍ എന്റെ ചേച്ചിയെയും അനിയത്തിയെയും കൂട്ടുകാരികളെയുമൊക്കെയാണ് എനിക്ക് ഓര്‍മ വന്നത്. ഒരു സഹായത്തിനായി ആര്‍ത്തു വിളിക്കുന്ന അവരുടെ മുഖം ഇപ്പോഴും കണ്ണില്‍ നിന്ന് മായുന്നില്ല. ഒരു പക്ഷെ ഞാനായിരുന്നെങ്കിലോ? ഒരു തരം ഭയം കാലിനടിയില്‍ നിന്നും ഇരച്ചുകയറുന്നതു പോലെ.

06-02-2011


അമ്മയുടെ കര്‍ശന നിര്‍ദ്ദേശമായിരുന്നു മൂന്നുമണിക്ക് ശേഷം കോഴിക്കോടിന് പോകേണ്ടെന്ന്. പൊതുവെ അതൊന്നും അനുസരിക്കാത്ത ഞാന്‍ അന്ന് എന്തോ അമ്മ പറഞ്ഞതു കേട്ടു. ഇരുട്ടു വീഴാന്‍ തുടങ്ങുമ്പോഴേക്കും ഒരു തരം പേടിയാണ്. റോഡില്‍ കാണുന്ന തമിഴന്‍മാരെയും ഉത്തരേന്ത്യക്കാരെയും ഒറ്റടയിക്ക് കൊല്ലാന്‍ തോന്നും, ഓഫീസിലെ ടോയ്‌ലറ്റില്‍ പോകാന്‍ പോലും ഇപ്പോള്‍ കൂട്ടുവേണം. സ്വന്തം കൂട്ടുകാരെ പോലും ഭയക്കേണ്ട അവസ്ഥ. മൂന്നുമണിയോടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു എന്ന് ഒരു കൂട്ടുകാരി വിളിച്ചു പറഞ്ഞു. അവള്‍ക്ക് ആ തമിഴനോടുള്ള അരിശ്ശം തീരുന്നില്ല. ടി വി വച്ചപ്പോള്‍ മനസ്സിലായി അവളുടെ പേര് സൗമ്യയെന്നാണ്. അത്തരമൊരു കാട്ടാളനെ നേരിടാനൊന്നും കെല്‍പ്പില്ലാത്ത ഒരു പാവം കുട്ടിയാണെന്ന് ആ ഫോട്ടോ കണ്ടാല്‍ തന്നെയറിയാം. ആ അമ്മയുടെ സങ്കടം, അനിയന്റെ കരച്ചില്‍, അച്ഛന്റെ വിങ്ങിപ്പൊട്ടല്‍ എല്ലാം ഇപ്പോഴും തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഗോവിന്ദചാമിമാരെ പോലുള്ള പീഢകര്‍ ഇനിയും ജനിക്കും. സൈമ്യമാര്‍ ഇനിയും മരിക്കും. എന്നാലും ചിലകാര്യങ്ങള്‍ നമുക്ക് ഓര്‍ത്തിരിക്കാം. തങ്ങളുടെ പെണ്‍മക്കളെ നൃത്തവും പാട്ടു പഠിപ്പിക്കുന്ന അതേ താല്‍പ്പര്യത്തോടെ കാരട്ടെയും മറ്റു ആയോധന കലകളും പഠിപ്പിക്കുക, പെണ്‍കുട്ടികള്‍ ഹാന്റ് ബാഗില്‍ ഡിയോസ്‌പ്രേയൊടൊപ്പം ഒരു കുരുമുളക് സ്‌പ്രേയും (800 രൂപ വരും) കണ്ണാടിക്ക പകരം ഒരു ചെറിയ കത്തിയും കരുതണം. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭയം തോന്നാമെങ്കിലും സംയമനം പാലിച്ച് അവന്റെ 'പീഡനയന്ത്ര'ത്തിനിട്ട് ഒറ്റ ചവിട്ടു കൊടുക്കാന്‍ നോക്കണം.

ഇപ്പോള്‍ നമ്മള്‍ സുരക്ഷിതരെല്ലെന്ന ബോധം എപ്പോഴും മനസ്സില്‍ ഉണ്ടാവണം. ഒരാഴ്ചകൊണ്ട് മറന്നു പോകേണ്ട ഒരു സംഭവമായി സൗമ്യയുടെ ദുരന്തം മാറരുത്. ഒരിക്കലും പരസ്പരം കണ്ടിട്ടില്ലെങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും ഇനിയൊരിക്കലും കാണില്ലെങ്കിലും സൗമ്യ അവളും എന്റെ അനുജത്തിയായിരുന്നു.

Tuesday, December 28, 2010

പാവയ്‌ക്കെന്തു വിശേഷം!

ചിരിക്കും,
വേണമെങ്കില്‍ കരയും.
സ്വര്‍ണത്തലമുടി കോതിയൊതുക്കി,
നീലക്കണ്ണുകള്‍ ചിമ്മിയടച്ച്,
ചുവന്നുരുണ്ട ചുണ്ടുകള്‍ വിടര്‍ത്തി,
കൈകള്‍ ഉയര്‍ത്തി നൃത്തം ചെയ്യും.
ഇതില്‍ കൂടുതല്‍
ഒരു പാവയ്‌ക്കെന്തു വിശേഷം!
ഒരു നുള്ളു സ്‌നേഹം
തിരികെ തരാനാവാത്ത ജന്‍മം.

Wednesday, March 10, 2010

പാടുന്നത്‌ മണികണ്‌ഠന്‍...


2010 മണികണഠന്‌ നല്‍കിയത്‌ അപ്രതീക്ഷിത ഭാഗ്യമാണ്‌. ജിവിതമെന്ന റിയാലിറ്റി ഷോയിലെ ആദ്യഘട്ട ഒഡീഷന്‍ ജയിച്ചതിന്റെ സന്തോഷത്തിലാണ്‌ ഈ ഇരുപത്തിമൂന്നുകാരന്‍. യുഗപുരുഷന്‍ എന്ന ചലച്ചിത്രത്തിന്‌ മോഹന്‍ സിത്താര ഈണമിട്ട കൂമാരനാശാന്റെ ചണ്‌ഢാലഭിക്ഷുകി എന്ന കാവ്യത്തിന്‌ ട്രാക്ക്‌ പാടാന്‍ പോയതാണ്‌ മണികണ്‌ഠന്‍. എന്നാല്‍ അത്‌ ട്രാക്കായിരുന്നില്ലാ എന്നറിഞ്ഞത്‌ ഇന്റര്‍നെറ്റ്‌ കഫേയിലിരുന്ന്‌ ഒറിജിനല്‍ കേട്ടപ്പോഴാണ്‌. പതറിയ ശബ്ദത്തോടെ സംഗീതസംവിധായകനെ വിളിച്ചപ്പോള്‍ ഹൃദ്യമായ ഒരു ചിരിയായിരുന്നു മറുപടി. സന്തോഷം കൊണ്ടായിരിക്കാം മണികണ്‌ഠന്റെ കണ്ണുകള്‍ നിറഞ്ഞു. ദാഹിക്കുന്നു ഭഗനി കൃപാരസ...മോഹനം കുളിര്‍ തണ്ണീരിതാശുനീ... എന്ന്‌ മണികണ്‌ഠന്‍ പാടിയപ്പോള്‍ ആദ്യം നിറഞ്ഞത്‌ അവന്റെ അമ്മയുടെ കണ്ണുകളാണ്‌. 18വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയക്കും ഒടുവിലുണ്ടായ ഉണ്ണി, അവന്റെ മനോഹരമായ ശബ്ദത്തില്‍ ആ ഗാനം കേട്ടാല്‍ കണ്ണുനിറയാതിരിക്കുന്നതെങ്ങനെ. തന്റെ കഷ്ടപ്പാടുകള്‍ക്ക്‌ ആശ്വാസമായി മകന്‍ വളരുമ്പോള്‍ ഏത്‌ അമ്മയുടെ കണ്ണുകളാണ്‌ നിറയാത്തത്‌. തൃശൂര്‍ ജില്ലയിലെ മുണ്ടൂരിനടുത്ത്‌ പുറ്റേക്കരയിലെ കൊള്ളന്നൂര്‍ സ്വദേശിയാണ്‌ മണികണ്‌ഠന്‍. ചരിത്ര സിനിമയായ യുഗപുരുഷനിലെ മൂന്നു ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. ജാതിഭേദം മതദ്വേഷം എന്ന ഗാനം യേശുദാസ്‌ പാടുമ്പോള്‍ ആ സംഘഗാനത്തിലെ ഒരളായ മണികണ്‌ഠന്‍ എന്ന കൊച്ചുഗായകന്‌ ഗ്രാമി കിട്ടിയ സന്തോഷമാണ്‌. മഞ്ഞുമലയിലലിഞ്ഞ്‌ എന്ന സംഘഗാനത്തിലുമുണ്ട്‌ മണികണ്‌ഠന്റെ ശബ്ദം. സംഗീതസംവിധായകന്‍ മോഹന്‍ സിതാരയുടെ ചെമ്പൂകാവിലെ സ്വരഭാരത്‌ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കിലെ വിദ്യാര്‍ത്ഥിയാണ്‌ മണികണ്‌ഠന്‍. അതാണ്‌ ഗിരീഷ്‌ എന്ന വിളിക്കുന്ന മണികണ്‌ഠന്‌ ഇത്തരമെരു അവസരം നല്‍കിയത്‌. റിയാലിറ്റി ഷോകളുടെ വര്‍ണപ്പകിട്ടുകളിലും ഗാനമേളകളുടെ നിമിഷാര്‍ദ്ധ പ്രശസ്‌തിയിലൊന്നും പെടാതെ അവസരങ്ങള്‍ക്കായി ആരോടും കൈനീട്ടാതെ തന്നെ കിട്ടിയ ഈ ഭാഗ്യത്തിന്‌ മണി കടപ്പെട്ടിരിക്കുന്നതും ഈ സ്ഥാപനത്തോടും കൂറെ സുഹൃത്തുക്കളോടും പിന്നെ അമ്മയോടുമാണ്‌. മോഹന്‍സിത്താരയുടെ ജ്യേഷ്‌ഠ സഹോദരനായ സൂബ്രഹ്‌മണ്യവും നിരവധി സഹായങ്ങള്‍ മണിക്കനുവധിച്ചു. ഫീസില്‍ ഇളവു നല്‍കി. സ്വരഭാരതില്‍ പഠിക്കാന്‍ തുടങ്ങിയതുമുതല്‍ രാപ്പകല്‍ തുടങ്ങി മോഹന്‍ സിത്താര സംഗിതസംവിധാനം നിര്‍വഹിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മണിയെ ട്രാക്കും കോറസും പാടാന്‍ വിളിക്കും അദ്ദേഹം.മണിക്ക്‌ രണ്ട്‌ വയസ്സുള്ളപ്പോഴാണ്‌ അച്ഛന്‍ കൈപറമ്പില്‍ അയ്യപ്പന്‍ ഹൃദയാഘാതം വന്ന്‌ മരിച്ചത്‌. മണിയെ വളര്‍ത്താന്‍ അമ്മ തങ്കം വീട്ടുജോലിയും കൂലിപ്പണിയുമെടുത്തു. ഏറിയ കഷ്ടപ്പാടിലും എന്നും മണിയുടെ ആഗ്രഹങ്ങളായിരുന്നു അമ്മയുടെ ലോകം. സംഗീത്തിലുള്ള താല്‍പ്പര്യം കണ്ട്‌ അവനെ സംഗീതം പഠിപ്പിക്കാന്‍ വിട്ടു. കേച്ചരി നാദബ്രഹ്‌മത്തിലെ തങ്കണിടീച്ചര്‍, പേരാമംഗലം വാസുദേവന്‍ നമ്പൂതിരി, പൂങ്കുന്നം ഗോപാല ഭാഗവതര്‍ എന്നിവരെല്ലാം മണികണ്‌ഠന്‌ സംഗീതം പകര്‍ന്നുകൊടുത്തു. ഇതിനിടെ സംഗീതത്തിനു പിറകേ മാത്രം പോയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തി. സെയില്‍സ്‌ ബോയ്‌, ഇന്റര്‍നെറ്റ്‌ കഫേ ബോയ്‌ തുടങ്ങി ജോലികള്‍ ചെയ്‌തു. ചിലപ്പോഴൊക്കെ ഗാനമേളകളിലും പാടി. ഇപ്പോള്‍ വലിയാലുക്കലിലുള്ള ബ്ലൂറൈസ്‌ റെക്കോര്‍ങി സ്‌റ്റുഡിയോയിലും ഫളൈ എബ്രോഡ്‌ ഓവര്‍സീസ്‌ എഡ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയിലും ജോലിനോക്കുന്നു. പുറ്റേക്കര സെന്റ്‌ ജോര്‍ജസ്‌ സ്‌കൂളിലായിരുന്നു മണികണ്‌ഠന്റെ പഠനം. തുടര്‍ന്ന്‌ അവണൂരിലെ ശാന്ത എച്ച്‌.എസ്‌,എസ്സില്‍ നിന്ന്‌ പ്ലസ്‌ടു എടുത്ത്‌ സെന്റ്‌ തോമസ്‌ കോളജില്‍ ബി.എസ്‌സി മാത്ത്‌സ്‌ പഠിക്കാന്‍ തുടങ്ങിയെങ്കിലും അത്‌ പാതിവഴിയില്‍ നിന്ന്‌ പോയി. എന്നാലും പത്തുവര്‍ഷത്തിലേറെയായി മണികണ്‌ഠന്‍ സംഗീതം പഠിക്കുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സംഗീത നാടക അക്കാദമിയുടെ സ്‌കോളര്‍ഷിപ്പു ലഭിച്ചിട്ടുണ്ട്‌. പെന്‍സില്‍ ഡ്രോയിങ്ങിന്‌ ഹയര്‍ സെക്കന്‍ഡറി കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ്‌ ലഭിച്ചിട്ടുണ്ട്‌. ജീവിതം ഒരു റിയാലിറ്റിഷോയാണ്‌. അതില്‍ ഒരുപാടു പേരുടെ പ്രാര്‍ത്ഥനയും പ്രോല്‍സാഹനവും ഒപ്പം സ്വന്തം നിലയിലുള്ള പ്രയത്‌നവും ആവശ്യമാണ്‌ എന്ന്‌ മണികണ്‌ഠനറിയാം. കഴിവുള്ള കുറെ കൂട്ടുകാരുണ്ട്‌ മണികണ്‌ഠന്‌, ഒരു പക്ഷെ നാളെയുടെ ഗായകര്‍, സംഗീതസംവിധായകര്‍. തനിക്കു കിട്ടിയ ഭാഗ്യം അടുത്തതവണ അവര്‍ക്ക്‌ കിട്ടണമേയെന്ന പ്രാര്‍ത്ഥിക്കുകയാണ്‌ മണികണ്‌ഠന്‍. അതുകൊണ്ടുതന്നെയാവാം ആ സുഹൃത്തുക്കളുടെയൊക്കെ മൊബൈലില്‍ റിങ്‌ടോണായി മണിയുടെ ഗാനം അലയടിക്കുന്നത്‌. ഫോണ്‍: 9387798550.

Monday, November 23, 2009

ടി. വി ഓഫാക്കാന്‍ സമയമായി



ഒരിടത്തൊരിടത്ത്‌ ഒരു നാട്ടില്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക്‌ കഥകളും പാട്ടും ഇഷ്ടമായിരുന്നു, മുറ്റത്ത്‌ കുട്ടിയും കോലും കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു, തോട്ടില്‍ നിന്ന്‌ മീന്‍ പിടിക്കുമായിരുന്നു. ചളിയിലും മണ്ണിലും ഉരുണ്ട്‌ പിരണ്ട്‌ അവര്‍ അങ്ങനെ വളര്‍ന്നു വല്ല്യകുട്ടികളായി. ആ നാട്ടില്‍ പിന്നെയും കുട്ടികള്‍ ഉണ്ടായി. വീട്ടിലെ സ്വീകരണ മുറിയിലെ വിഢിപ്പെട്ടികളില്‍ നിന്ന്‌ അവര്‍ കഥകള്‍ കേട്ടു, കുട്ടിയും കോലും കളി മറന്ന അവര്‍ക്ക്‌ ഇഷ്ടം ക്രിക്കറ്റിനോടായി, അടച്ചിട്ട വീട്ടിലെ അക്വേറിയത്തില്‍ അവര്‍ ഗപ്പികളെയും, ഗോള്‍ഡന്‍ ഫിഷുകളെയും വളര്‍ത്തി അവയ്‌ക്ക്‌ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നതിനായി കണ്ണുംനട്ടിരുന്നു.


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ എന്താണ്‌ പറ്റുന്നത്‌? അവര്‍ മണ്ണില്‍ കളിക്കുന്നുണ്ടോ? മുറ്റത്ത്‌ വീണ്‌ അവരുടെ കാല്‍മുട്ടിലെ തൊലിയിരിയുമ്പോള്‍ നാം ഉള്ളിനാരും മഞ്ഞളും പുരട്ടികൊടുക്കാറുണ്ടോ? അതിനു മുറ്റമെവിടെ? മുറ്റത്തുപോലും കോണ്‍ക്രീറ്റ്‌ പാകിയിരിക്കുകയല്ലേ? ചോദ്യങ്ങള്‍ നിരവധിയാണ്‌. അണുകുടുംബ സമ്പ്രദായത്തില്‍ നമുക്ക്‌ അതിനൊക്കെ നേരമെവിടെ. പകല്‍ മുഴുവന്‍ ജോലിചെയ്‌ത്‌ തളര്‍ന്ന്‌ വൈകിയെത്തുന്ന അച്ഛനമ്മമാരുമായി സംസാരിക്കാന്‍ പോലും സമയമില്ല, മുത്തശ്ശികഥ പറയാറുള്ളവര്‍ വൃദ്ധസദനങ്ങളില്‍, ചോറും കറിയും വച്ചു കളിക്കാനായി കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ പുറത്തു വിടുന്നില്ല. പാടത്തും പറമ്പിലും നടക്കാന്‍ പാടവുമില്ല പറമ്പുമില്ല. പിന്നെ ആശ്രയം ടെലിവിഷനും കംപ്യൂട്ടറും തന്നെ. അനങ്ങാതെ ഇരുന്നാല്‍ മതി. ഇന്ന്‌ ദൃശ്യ-ശ്രവ്യ സങ്കേതങ്ങള്‍ പോലും പോക്കറ്റിലിട്ടുകൊണ്ടു നടക്കാം. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സിനിമയും മറ്റും കാണാം. വീഡിയോ ഗെയ്‌ിംസ്‌ ഉള്ളം കൈയ്യില്‍.വിരലുകള്‍ മാത്രമേ ചലിക്കേണ്ടതുള്ളു;ഉടലിന്‌ പരിപൂര്‍ണ വിശ്രമം. കുട്ടികളുടെ അനിയന്ത്രികമായ ടി.വി ഭ്രമത്തെപ്പറ്റി പരാതി പറയുകയല്ലാതെ അത്‌ തടയാന്‍ യാതൊരു നടപടിയും നമ്മുടെ രാജ്യത്ത്‌ ഉണ്ടാവുന്നില്ല.

ആസ്‌ത്രേലിയയില്‍ നിയന്ത്രണം വരുന്നു

അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ക്ക്‌ ടി.വി കാണുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോവുകയാണ്‌ .ഇവിടെയൊന്നുമല്ലാ കേട്ടോ.അങ്ങ്‌ ആസ്‌ത്രേലിയയിലാണ്‌. അവിടെയും വീട്ടുപണികള്‍ തീര്‍ക്കാനായി ചെറിയ കുട്ടികളെ ടി.വിക്ക്‌ മുന്നിലേക്ക്‌ വിടുകയാണത്രെ മിക്ക അമ്മമാരും. പാത്രം കഴുകാനും അലക്കാനും തുടയ്‌ക്കാനും മൂന്നും നാലും മണിക്കൂര്‍ മാറ്റിവയ്‌ക്കേണ്ടിവരുമ്പോള്‍ തൊട്ടില്‍ പ്രായമായ കുഞ്ഞുങ്ങളെ പോലും ടി.വിക്ക്‌ വിട്ടുകൊടുക്കുന്നു. ഫലം, അത്‌ കുട്ടികളുടെ മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ശരീരവും മനസ്സു ഇളകാതെ ടി.വിക്ക്‌ മുന്നില്‍ ഒറ്റയിരുപ്പിരിക്കുമ്പോള്‍ വ്യായാമം ലഭിക്കുന്നില്ല. പൊട്ടാറ്റോ ചിപ്‌സും പോപ്പ്‌ കോണും കൊറിച്ച്‌ സദാ ഒരേയിരിപ്പ്‌ പൊണ്ണത്തടി കൂട്ടും. പേശികള്‍ക്ക്‌ ബലക്ഷയം ഉണ്ടാക്കും. പിന്നെ മടി. ആയാസകരമായ ഒരു ജോലിയില്‍ പിന്നീട്‌ ഏര്‍പ്പെടാന്‍ മടികാണിക്കുന്ന കുട്ടികളുണ്ട്‌. എന്തെങ്കിലും സാധനം എടുത്തു കൊണ്ടുവരാന്‍ പറഞ്ഞാല്‍ സോഫാസെറ്റിയില്‍ ചാരിക്കൂടിയിരിക്കുന്നവര്‍. സ്‌കൂള്‍ ബാഗ്‌ പോലും ചുമക്കാന്‍ അവര്‍ക്ക്‌ മടിയാണ്‌. കളിസ്ഥലമോ, വിശാലമായ മുറ്റമോ നമുക്ക്‌ ഇന്നില്ലാ എന്നതു വാസ്‌തവമാണ്‌. കുട്ടികള്‍ ടി.വി സ്‌ക്രീനില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ ഒരു കാരണവും ഇതു തന്നെ. ഏതാവശ്യത്തിനു വേണ്ടി കുട്ടി കരഞ്ഞാലും ടി.വി വച്ചുകൊടുക്കുന്ന എത്ര മാതാപിതാക്കളെ നാം കാണാറുണ്ട്‌്‌. ഇത്ര ചെറുപ്പത്തിലെ എത്രമാത്രം വൈകാരികതയാണ്‌ നാം ആ കൊച്ചുകണ്ണുകളിലും മനസ്സുകളിലും കുത്തി നിറയ്‌ക്കുന്നത്‌. അവരിലാകെ ഒരു മുരടിപ്പ്‌ ഉണ്ടാക്കുന്നു.


നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്‌ ഒരു ദിവസം ശരാശരി 44 മിനിറ്റ്‌ ടി.വിയില്‍ കണ്ണുംനട്ടിരിക്കുന്നുവെന്നാണ്‌ ആസ്‌ത്രേലിയയില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌. അമേരിക്കയില്‍ 1.2 മണിക്കൂറാണ്‌ കുഞ്ഞുങ്ങളുടെ ടി വി കാണുന്നതിന്റെ ശരാശരി സമയപരിധി. ബ്രിട്ടനില്‍ അല്‍പ്പം കൂടെ മുതിര്‍ന്ന കുട്ടികള്‍ അഞ്ചു മണിക്കൂറും 18 മിനിറ്റും ടി.വി കാണുന്നതിനും, കംപ്യൂട്ടര്‍ ഗെയ്‌മുകള്‍ കളിക്കുന്നതിനും ഓണ്‍ലൈനില്‍ ഇരിക്കുന്നതിനും ഉപയോഗിക്കുന്നു. അമേരിക്കയുടേതിനെക്കാള്‍ ഒരു മണിക്കൂര്‍ കുറവ്‌.

ഇത്‌ ഈ രാജ്യങ്ങളിലെ കുട്ടികള്‍ക്ക്‌ മാത്രമല്ല. നമ്മുടെ നാട്ടിലും ഇതു പോലെയൊക്കെയാണ്‌ കാര്യങ്ങളുടെ പോക്ക്‌. പോഗോ, നിക്ലോഡിയന്‍, ജെറ്റിക്‌്‌സ്‌, ഹംഗാമാ, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌ ഇവയുടെ മുന്നിലാണ്‌ നമ്മുടെ കുട്ടികളും. കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാംക്ലാസുകാരന്‍ ആദിത്തിന്‌ ഏറ്റവും ഇഷ്ടം ബേ ബ്ലേഡും ബെന്‍ടെനുമാണ്‌. സ്‌കൂള്‍ വിട്ടാല്‍ ടി.വിക്ക്‌ മുന്നിലിരിക്കുന്ന ആദിത്തിന്റെ എല്‍.കെ.ജിക്കാരന്‍ അനുജന്‍ അദൈ്വതിന്‌ ഇഷ്ടം ഡോറയും ടോം ആന്റ്‌ ജെറിയും. ഉണ്ണാനും പഠിക്കാനും കൂട്ട്‌ ഇവരൊക്കെ തന്നെ. കുറച്ച്‌ മാസം മുമ്പ്‌ വരെ വൈകീട്ട്‌ അഞ്ചുമണിക്ക്‌ ടി.വിയുടെ അടുത്തേക്ക്‌ വലിയവര്‍ക്ക്‌ പ്രവേശനമില്ലായിരുന്നു. തൃശൂര്‍ സുരക്ഷിത സ്‌കൂളിലെ എല്‍.കെ.ജിക്കാരി ദിയ പുരുഷോത്തമന്‌ ഇഷ്ടപ്പെട്ട ടി.വി ഷോയായ ഡോറയുടെ പ്രയാണത്തിന്റെ സമയത്ത്‌ മുതിര്‍ന്നവര്‍ ടി.വിയുടെ അടുത്തെത്തിയാല്‍ അവള്‍ അലറുമായിരുന്നു. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ബാറ്റ്‌മാനു മൊക്കയാണ്‌ തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ്സുകാരന്‍ പ്രണവ്‌ പുരുഷോത്തമന്റെ ഹീറോസ്‌. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും മാറ്റിമാറ്റിയാണ്‌ കാണുന്നത്‌. ടോം ആന്റ്‌ ജെറിയും, മോണ്‍സ്‌റ്റര്‍ വാറിയേഴ്‌സും അയേണ്‍ മാനുമൊക്കെ പ്രിയം തന്നെ.
അമ്മമാരുടെ നിസ്സഹായത

ടി.വി നിര്‍ത്തിയാലുണ്ടാവുന്ന പുകിലോര്‍ത്ത്‌ പല അമ്മമാരും അതൊക്കെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അല്ലെങ്കില്‍ തന്നെ നേരേ ചൊവ്വേ ഭക്ഷണം കഴിക്കുന്നില്ല, ഹോംവര്‍ക്കു ചെയ്യുന്നില്ലാ എന്നൊക്കെ പറഞ്ഞ്‌ കുട്ടികളോട്‌ ഒരു യുദ്ധം തന്നെ നടത്തേണ്ടി വരുമ്പോള്‍ ടി.വി നിര്‍ത്തിക്കൊണ്ട്‌ ആ യുദ്ധം നീട്ടിക്കൊണ്ടുപോവാന്‍ ഒറ്റ അമ്മയും തയ്യാറല്ലെന്നാണ്‌ ബോസ്‌റ്റണിലെ കുട്ടികളുടെ ആശുപത്രിയിലെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ സെന്റര്‍ ഓണ്‍ മീഡിയ ആന്റ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌ ഡയറക്‌റ്റര്‍ ഡോ. മൈക്കല്‍ റിച്ച്‌ പറയുന്നത്‌. കുട്ടികളുടെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ നാം ബോധവതികളാണ്‌ എന്നാല്‍ അവരുടെ ബുദ്ധിക്ക്‌ എന്താണ്‌ നാം നല്‍കുന്നത്‌ എന്ന്‌ ഓര്‍ക്കാറില്ല. ഭാഷയെ പരിപോഷിപ്പിക്കുന്ന വിധം സാമൂഹികബന്ധങ്ങള്‍ വളര്‍ത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാനായി ടി.വി കാണുന്ന സമയം വെട്ടിക്കുറയ്‌ക്കാനാണ്‌ ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഒരുപാട്‌ നേരം ചലിക്കുന്ന ചിത്രങ്ങളില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന്‌ ആയാസം ഏറുന്നു. ഇത്‌ പിന്നീട്‌ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുര്‍ബലമാക്കുന്നു. 30 മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ അറിയുന്ന പദങ്ങള്‍ കുറവായിരിക്കുന്നുവെന്ന്‌്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു മാത്രമല്ല അക്രമണ സ്വഭാവം വര്‍ധിക്കുകയും ചെയ്യുന്നുവെന്ന്‌ ഡീകിന്‍ സര്‍വകലാശാലയിലെ എപ്പിഡെമോളജി വിഭാഗം അസോസിയേറ്റ്‌ പ്രഫസര്‍ ജോ സാല്‍മന്‍ പറയുന്നത്‌. വിദ്യാഭ്യാസ പരിപാടികള്‍ അപകടകാരികളാണ്‌ എന്നതിന്‌ തെളിവില്ലെങ്കിലും രണ്ടു വയസ്സിലും താഴെയുള്ളവരെ അതും കാണിക്കാതിരിക്കുന്നതാണ്‌ ഉചിതമത്രെ. ടെലിവിഷനില്‍ നിന്ന്‌ കുട്ടികള്‍ ഒന്നും പഠിക്കുന്നില്ലെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.

അനുകരിക്കാന്‍ മിസ്റ്റര്‍ ബീന്‍

ഏറ്റവും സങ്കീര്‍ണമായ ഒന്നാണ്‌ മനുഷ്യമസ്‌തിഷ്‌ക്കം. ജനിച്ച്‌ ആദ്യദിനം മുതല്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ഭൗതിക സാഹചര്യങ്ങളില്‍ നിന്നും ആവശ്യമായ പലതും നാം പിടിച്ചെടുക്കുന്നു. ഉദാഹരണമായി അമ്മയുടെ ശബ്ദം. എന്നാല്‍ ടി.വി കുട്ടിയുടെ നാഡീവ്യൂഹത്തെ കൊല്ലുകയാണ്‌ ചെയ്യുന്നത്‌. കലപില ശബ്ദ്‌ത്തില്‍ നിന്ന്‌ വേണ്ടതായ വിവരങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിയാതെയാവുന്നു. മസ്‌തിഷ്‌ക്കത്തിന്റെ വികാസത്തിന്‌ പ്രധാനമായും വേണ്ടത്‌ മാതാപിതാക്കളുമായോ, ആയമാരുമായോ ഉള്ള പരസ്‌പരപ്രവര്‍ത്തനങ്ങളാണ്‌, അല്ലെങ്കില്‍ ക്രിയാത്‌മകമായ പ്രശ്‌നപരിഹാരം തേടുന്ന കളികളില്‍ ഏര്‍പ്പെടുകയാണ്‌. ഒരു ഇലക്‌ട്രോണിക്‌ സ്‌ക്രീന്‍ ഇതൊന്നും കുട്ടികള്‍ക്ക്‌ ലഭ്യമാക്കുന്നില്ല.

കണ്ണൂരിലെ ചെട്ട്യോള്‍ എസ്‌.കെ. വി യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി മുഹമദ്‌ അജമലിന്റെ ഹീറോയാണ്‌ മിസ്‌റ്റര്‍ ബീന്‍. മിസ്‌റ്റര്‍ ബീനിനെപ്പോലെ സംസാരിക്കുക, അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നിവയായിരുന്നു അജ്‌മലിന്റെ പ്രധാന വിനോദം. തന്റെ ഹീറോയെപ്പൊലെ ആവാന്‍ ശ്രമിച്ച്‌ വീട്ടുകാരോടുള്ള സംസാരം ആംഗ്യങ്ങളിലൂടെ മാത്രമായപ്പോള്‍ ഹീറോ ഔട്ട്‌. മിസ്റ്റര്‍ ബീനിനെപ്പോലെ പടുവിഢിയായ ഒരു കഥാപാത്രത്തെ റോള്‍ മോഡലാക്കിയാണോ നിങ്ങളുടെ കുട്ടി വളരേണ്ടതെന്ന്‌ നിങ്ങളൊന്നു ചിന്തിച്ചു നോക്കു. ഇത്‌ അജ്‌മലിന്റെ മാത്രം കാര്യമല്ല. മിക്ക കുട്ടികള്‍ക്കും ടി.വിയിലും സിനിമയിലെയും ഹീറോകളുടെ ജീവിതമാണ്‌ എല്ലാം എന്നു വിശ്വസിക്കുന്നവരാണ്‌. ടി.വിയില്‍ കണ്ട തൂങ്ങിമരണത്തെ അനുകരിച്ച്‌്‌ പത്തനംത്തിട്ടയിലെ ആറാംക്ലാസ്സുകാരി അരുണിമ മരിച്ചത്‌ ഈ നവംബര്‍ ഏഴിനാണ്‌. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മറ്റു കുട്ടികളുമായി ടി.വി കണ്ടുകൊണ്ടിരിക്കെ അടുത്തമുറിയില്‍ പോയി കൈലി മുണ്ടില്‍ തൂങ്ങുകയായിരുന്നു.

കൂടുതല്‍ ടി.വി കാണുന്ന ശീലം കുഞ്ഞിനെ അമ്മയില്‍ നിന്ന്‌ അകറ്റുമത്രെ. കുട്ടികളുടെ വായനാശീലത്തെയും ഇതു ബാധിക്കുന്നു. അദ്‌ഭുത ലോകത്തെത്തിയ ആലിസിനെയും, വളര്‍ന്നു വലിയ മനുഷ്യനാവാന്‍ വിമുഖത കാണിക്കുന്ന പീറ്റര്‍ പാനിനെയും, കുട്ടികളുടെ പ്രിയപ്പെട്ട പൈഡ്‌ പൈപ്പറെയും, റെഡ്‌ റൈഡിങ്‌ ഹുഡിനെയും, സ്‌നോവൈറ്റിനെയും സിന്റര്‍ലയെയും തെന്നാലി രാമനെയുമൊക്കെ വായിക്കുന്ന കുട്ടികള്‍ക്ക്‌ സ്വപ്‌നം കാണാനും, ജീവിതസാഹചര്യങ്ങളില്‍ മുന്നേറാനും അവര്‍ വായിച്ചിരുന്ന പുസ്‌തകങ്ങള്‍ സഹായിച്ചിരുന്നു. പുസ്‌തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കരുതല്‍ വേണമെന്നു മാത്രം. പത്ത്‌ ദശലക്ഷം പ്രതികള്‍ വിറ്റ ജെ കെ റോളിങ്‌സിന്റെ ഹാരിപോട്ടര്‍ സീരീസ്‌ പ്രധാനമായും കുട്ടികള്‍ക്ക്‌ വേണ്ടി എഴുതിയതാണെങ്കിലും ദുര്‍മന്ത്രവാദത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നതാണ്‌.

വായിച്ചു വളരട്ടെ

മുതിര്‍ന്നവരുടെ സംരക്ഷണത്തിലും ദയയിലുമാണ്‌ കുട്ടികള്‍ വളരേണ്ടതെന്നും കുടുംബമാണ്‌ സംരക്ഷമ കവചമെന്നും കുട്ടികള്‍ മനസ്സിലാക്കി വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഒരു ദിവസം മുതിര്‍ന്നവര്‍ തങ്ങളോടും കൂടെയില്ലെങ്കില്‍ എന്തു ചെയ്യും. അപ്പോഴാണ്‌ നാം വായിച്ചു വച്ചിട്ടുള്ള പഴയ യക്ഷികഥകളുടെ പ്രസക്തി. അവ നമുക്ക്‌ ധൈര്യം തരുന്നു. പഠിക്കാന്‍ പാഠങ്ങള്‍ തരുന്നു. വേട്ടയാടാന്‍ വരുന്ന പുരുഷന്‍മാരെക്കുറിച്ച്‌ സ്‌ത്രികള്‍ക്കുള്ള താക്കീതായി ലിറ്റില്‍ റെഡ്‌ റൈഡിങ്‌ഹുഡിനെ നമുക്ക്‌ വായിക്കാം. പ്രായമാവുന്നതിന്റെയും ചെറുപ്പത്തെ അംഗീകരിക്കാന്‍ പറ്റാതെയും ആവുമ്പോള്‍ ഉണ്ടാവുന്ന അസൂയയുടെ കഥപറയുന്ന സ്‌നോവൈറ്റ്‌, ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെയും സത്യം എന്നെങ്കിലും ഒരിക്കല്‍ പുറത്തു വരും എന്നും പഠിപ്പിച്ചു തന്ന ജീന്‍ വാല്‍ജീന്റെ കഥ; പാവങ്ങള്‍. ഹോജാ കഥകളും, ഈസോപ്പ്‌ കഥകളും, ജാതകകഥകളും, ആയിരത്തൊന്നു രാവുകളും എല്ലാം കുട്ടികള്‍ വായിക്കണം.കഥകള്‍ വായിക്കുന്നതിലൂടെയും വായിച്ചുകൊടുക്കുന്നതിലൂടെയും കുട്ടികളുടെ മനസ്സില്‍ നാം മൂല്യങ്ങള്‍ കൊളുത്തിവയ്‌ക്കുകയും ശുഭാപ്‌തി വിശ്വാസം വളര്‍ത്തുകയുമാണ്‌ ചെയ്യുന്നതെന്ന്‌ നാല്‍പ്പത്തഞ്ച്‌ വര്‍ഷമായി ബാലസാഹിത്യം കൈകാര്യംചെയ്യുന്ന പ്രഫ. എസ്‌ ശിവദാസ്‌ പറയുന്നു. വിവര വിസ്‌ഫോടനം ലോകത്ത്‌ ഉണ്ടായതോടെ മനുഷ്യന്‌ ജ്ഞാന സമ്പാദനം അനായാസമായി.വിവരത്തോടൊപ്പം വിവേകവും കൂടി ഉണ്ടാവണം. അതിന്‌ വായന പ്രധാനമാണ്‌. അച്ഛന്‍ കുട്ടിയെ മടിയിലിരുത്തി, അമ്മയോടൊപ്പം പുസ്‌തകങ്ങള്‍ വായിച്ച്‌ ചിരിച്ച്‌ ആസ്വദിക്കണം. അപ്പോള്‍ കുട്ടിക്ക്‌ വായന സംസ്‌ക്കാരം ഉണ്ടാവും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമാന്യ ബോധം കുറയുന്നു
ഇന്നത്തെ കുട്ടികള്‍ക്ക്‌ പാട്ടുപാടാന്‍ ഇഷ്ടമാണ്‌, കഥ പറയാന്‍ ഇഷ്ടം കുറവും. ആകാശവാണി കോഴിക്കോട്‌ നിലയത്തിലെ സീനിയര്‍ അനൗണ്‍സര്‍ ആര്‍ കനകാംബരന്റെ നിരീക്ഷണത്തില്‍ കുട്ടികള്‍ അങ്ങനെയൊക്കെയാണ്‌. കുട്ടികള്‍ക്കുള്ള റേഡിയോ പരിപാടിയായ മൈയില്‍പ്പീലിയിലേക്ക്‌ വിളിക്കുന്ന മിക്ക കുട്ടികള്‍ക്കും പ്രാഥമികമായിട്ടുള്ള കാര്യങ്ങളിലുള്ള അറിവ്‌ കുറവാണ്‌. ഉദാഹരണമായി എല്ലാ ഇന്ത്യക്കാരും തന്റെ ആരാണ്‌ എന്ന്‌ കുട്ടികള്‍ക്ക്‌ അറിയില്ല. രാവിലെ വരി നിന്നു പാടുന്ന സ്‌കൂള്‍ ഗാനം പലര്‍ക്കും പൂര്‍ണമായി പാടാന്‍ അറിയുന്നില്ല. മുതിര്‍ന്നവര്‍ വരുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യവും അറിയുന്നില്ല. എല്ലാം ഉണ്ട്‌ കഥ പറച്ചിലില്‍്‌. പ്രകൃതി, ഭൂമി, മൃഗങ്ങള്‍ പക്ഷികള്‍. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പുനര്‍ജനിക്കുന്നത്‌ കുട്ടികള്‍ക്കുള്ള കഥയിലൂടെയാണ്‌. മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപികമാര്‍ കുട്ടികള്‍ക്ക്‌ ഉണ്ടക്കണ്ണുള്ള കള്ളകുറുക്കന്റെയും പാവത്താനായ കുരങ്ങിന്റെയും കഥകള്‍ പറഞ്ഞ്‌ കൊടുക്കണം. ആന്റോണ്‍ ചെക്കോവിന്റെയും, മാര്‍ക്ക്‌ ടൈ്വന്റെയും,വിക്‌റ്റര്‍ യൂഗോവിന്റെയും കഥകള്‍ വായിക്കാന്‍ കൊടുക്കണം. അവരെ കളികളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണം, മണ്ണിന്റെ മണത്തില്‍ വളരാന്‍ വിടണം, ബന്ധങ്ങള്‍ അമൂല്യങ്ങളാണെന്ന്‌ അവരും പഠിക്കട്ടെ. മുതിര്‍ന്നവരാണ്‌ കുട്ടികളുടെ മാതൃക. നമ്മള്‍ ചെയ്യുന്നതും കാണുന്നതുമാണ്‌ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും.