Showing posts with label manoj k Jayan. Show all posts
Showing posts with label manoj k Jayan. Show all posts

Monday, June 13, 2011

സന്തോഷകരമായ ഒരു തിരിച്ചു പോക്ക്

ആര്‍ക്കാണ് ഒരുവട്ടം കൂടി അങ്ങോട്ട് തിരിച്ചുപോകാന്‍ ആഗ്രഹമില്ലാത്തത്. നമുക്കല്ലാവര്‍ക്കും ഇഷ്ടമാണ് ആ തിരിച്ചു പോക്ക്. അതാണ് വൈശാഖ് പ്രേക്ഷകര്‍ക്കായി നല്‍കുന്നതും; സന്തോഷകരമായ ഒരു തിരിച്ചു പോക്ക്. യഥാര്‍ത്ഥജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്തതൊക്കെ നമുക്ക് റീല്‍ ലൈഫില്‍ കൊണ്ടുവരാം. അങ്ങിനെ നാം നമ്മെ തന്നെ നായിക-നായക സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും.

സീനിയേഴസ് ഒരു മികച്ച സിനിമയാണെ അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. വ്യത്യസ്തമായ പ്രമേയമാണ് എന്നതുകൊണ്ടാണ് ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായത്. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക്, നമ്മളെല്ലാവരും പോയിരുന്നു കാണും. കൂട്ടുകാരോട് സിനിമയെക്കുറിച്ച റെക്കമെന്റ് ചെയ്യും. അവരും കാണും.അങ്ങിനെ ചിത്രം സൂപ്പര്‍ ഹിറ്റാവും.

സീനിയേഴ്‌സ് തുടങ്ങിയപ്പോള്‍ ആകാംക്ഷയായിരുന്നു എന്തായിരിക്കും അടുത്തതെന്ന് അറിയാന്‍. ഇത് ആമിര്‍ഖാന്‍ 3 ഇഡിയറ്റ്‌സിന്റെ മലയാളം പതിപ്പാണോ എന്നു വരെ തോന്നാതിരുന്നില്ല തുടക്ക സീന്‍ കണ്ടപ്പോള്‍ തന്നെ. പിന്നെ നമ്മുടെ തിരക്കഥ അതല്ലാത്തതുകൊണ്ട് ആ തെറ്റിധാരണ മാറി.

എത്രയോ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട ടിന്റുമോന്‍ തമാശകള്‍ക്ക് പോലും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നതുകേട്ടപ്പോള്‍ സത്യത്തില്‍ സങ്കടം വരാതിരുന്നില്ല. എന്നാലും ബിജുമേനോന്റെ അസാധ്യമായ അഭിനയം പ്രേക്ഷകനെ പിടിച്ചിരുത്തും. മനോജ് കെ ജയന്‍, ജയറാം കുഞ്ചാക്കോ എല്ലാവരും തന്നെ നല്ല പ്രകടനമാണ് കഴ്ചവച്ചതെന്നു പറയാതെ വയ്യ. എന്നാലും എന്തോ ഒരു പോരായമയില്ലേ ചിത്രത്തിന് എന്നു തോന്നാതെയില്ല.

കോപ്പിയടിക്കാന്‍ എറ്റവും മിടുക്കന്‍ ആമിര്‍ഖാനാണ്. കക്ഷി പല ചിത്രങ്ങളും അങ്ങനെ തന്നെ കോപ്പിയടിച്ച ചരിത്രമുണ്ട്. പക്ഷെ നമ്മള്‍ മലയാളികള്‍ അങ്ങിനെയൊന്നും ചെയ്യില്ല. നമ്മള്‍ കോപ്പിയടിച്ചാലും അടിച്ചതു പോലെ തോന്നാതിരിക്കാന്‍ പാടുപെടും. 3 ഇഡിയറ്റ്‌സിലെ ബൊമ്മന്‍ ഇറാനിയുടെ പ്രന്‍സിപ്പല്‍ വേഷം വീരു ശാസ്ത്രബുദ്ധേയോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് സിനിയേഴ്‌സില്‍ വിജയരാഘവന്റേതും. വീരു അല്‍പ്പം സൈക്കോ ആയിരുന്നെങ്കില്‍ വിജയരാഘവന്റെ റാവുത്തര്‍ ഒരു സ്ത്രീലബടനാണ് എന്നു മാത്രം. രണ്ടുപേരുടേയും മെയ്ക്കപ്പും ചേഷ്ടകളുമൊക്കെ എവിടെയൊക്കെയേ സാമ്യമുള്ളതുപോലുണ്ടായിരുന്നു.

ഇതൊക്കെ പോട്ടെ, കഥയില്‍ ചോദ്യമില്ല പക്ഷെ സിനിമയ്ക്ക് ലോജിക് വേണം. ഒരന്തവും കുന്തവുമില്ലാത്ത ലോജിക്കാണ് സീനിയര്‍ എന്ന ചിത്രത്തിലേത്. മാസത്തില്‍ രണ്ടുതവണ കോളജ് ഡേ. ഞാനൊക്കെ പഠിക്കുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു തവണയായിരുന്നു അത് നടന്നിരുന്നത്. ഇപ്പോള്‍ പഴയ ക്യാംപസ് അല്ലല്ലോ.അതുകൊണ്ടായിരിക്കും ഇങ്ങിനെയൊക്കെ എന്ന് ആശ്വസിക്കാം. എന്നാലും ലേഡീസ്- മെന്‍സ് ഹോസ്റ്റലിലെ സംഭവങ്ങളും അങ്ങിനെ പലതും ലോജിക്കിന് നിരക്കാത്തതാണ്.

12 വര്‍ഷം മുമ്പ് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് അന്ന് പലര്‍ക്കും അറിയാമായിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. എന്നോട് ക്ഷമിക്കണം സിനിമയുടെ കഥ അങ്ങിനെ മുഴുവനും പറയാന്‍ പറ്റില്ലല്ലോ. 12 വര്‍ഷം കഴിഞ്ഞ് അതിന്റെ ചുരുളഴിക്കാന്‍ കുറെ പേര്‍. സെക്കന്റ് ഹാഫ് മുതല്‍ പ്രേക്ഷകനറിയാം 'പാപി' ആരാണെന്ന്. പിന്നെ 65 രൂപയുടെ ബാല്‍ക്കണി ടിക്കറ്റെടുത്തതില്‍ ആരും പുറത്തു പോകാതെ ശ്വാസമടക്കി സിനിമ കാണും. പാപിയുടെ പ്രശ്‌നം ഒരു രോഗാവസ്ഥയാണെന്ന് പണ്ടേ അറിയാമായിരുന്നെങ്കില്‍ അന്നൊന്നും എന്തുകൊണ്ട് അങ്ങിനെയൊരു അന്വേഷണമുണ്ടായില്ല. ക്ലൈമാക്‌സിലേക്കെത്തിക്കാന്‍ ഒരുപാടുകഷ്ടപ്പെടുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. നാടകത്തിനുപയോഗിച്ച സംഗീതം നമ്മെ പിടിച്ചുലയ്ക്കും, തീര്‍ച്ച.ഒപ്പനയും മാര്‍ഗംകളിയും ഒന്നാന്തരമായിട്ടുണ്ട്‌


ഫോട്ടോ: ഗൂഗ്ള്‍ സെര്‍ച്ച്‌