Tuesday, December 28, 2010

പാവയ്‌ക്കെന്തു വിശേഷം!

ചിരിക്കും,
വേണമെങ്കില്‍ കരയും.
സ്വര്‍ണത്തലമുടി കോതിയൊതുക്കി,
നീലക്കണ്ണുകള്‍ ചിമ്മിയടച്ച്,
ചുവന്നുരുണ്ട ചുണ്ടുകള്‍ വിടര്‍ത്തി,
കൈകള്‍ ഉയര്‍ത്തി നൃത്തം ചെയ്യും.
ഇതില്‍ കൂടുതല്‍
ഒരു പാവയ്‌ക്കെന്തു വിശേഷം!
ഒരു നുള്ളു സ്‌നേഹം
തിരികെ തരാനാവാത്ത ജന്‍മം.

Wednesday, March 10, 2010

പാടുന്നത്‌ മണികണ്‌ഠന്‍...


2010 മണികണഠന്‌ നല്‍കിയത്‌ അപ്രതീക്ഷിത ഭാഗ്യമാണ്‌. ജിവിതമെന്ന റിയാലിറ്റി ഷോയിലെ ആദ്യഘട്ട ഒഡീഷന്‍ ജയിച്ചതിന്റെ സന്തോഷത്തിലാണ്‌ ഈ ഇരുപത്തിമൂന്നുകാരന്‍. യുഗപുരുഷന്‍ എന്ന ചലച്ചിത്രത്തിന്‌ മോഹന്‍ സിത്താര ഈണമിട്ട കൂമാരനാശാന്റെ ചണ്‌ഢാലഭിക്ഷുകി എന്ന കാവ്യത്തിന്‌ ട്രാക്ക്‌ പാടാന്‍ പോയതാണ്‌ മണികണ്‌ഠന്‍. എന്നാല്‍ അത്‌ ട്രാക്കായിരുന്നില്ലാ എന്നറിഞ്ഞത്‌ ഇന്റര്‍നെറ്റ്‌ കഫേയിലിരുന്ന്‌ ഒറിജിനല്‍ കേട്ടപ്പോഴാണ്‌. പതറിയ ശബ്ദത്തോടെ സംഗീതസംവിധായകനെ വിളിച്ചപ്പോള്‍ ഹൃദ്യമായ ഒരു ചിരിയായിരുന്നു മറുപടി. സന്തോഷം കൊണ്ടായിരിക്കാം മണികണ്‌ഠന്റെ കണ്ണുകള്‍ നിറഞ്ഞു. ദാഹിക്കുന്നു ഭഗനി കൃപാരസ...മോഹനം കുളിര്‍ തണ്ണീരിതാശുനീ... എന്ന്‌ മണികണ്‌ഠന്‍ പാടിയപ്പോള്‍ ആദ്യം നിറഞ്ഞത്‌ അവന്റെ അമ്മയുടെ കണ്ണുകളാണ്‌. 18വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയക്കും ഒടുവിലുണ്ടായ ഉണ്ണി, അവന്റെ മനോഹരമായ ശബ്ദത്തില്‍ ആ ഗാനം കേട്ടാല്‍ കണ്ണുനിറയാതിരിക്കുന്നതെങ്ങനെ. തന്റെ കഷ്ടപ്പാടുകള്‍ക്ക്‌ ആശ്വാസമായി മകന്‍ വളരുമ്പോള്‍ ഏത്‌ അമ്മയുടെ കണ്ണുകളാണ്‌ നിറയാത്തത്‌. തൃശൂര്‍ ജില്ലയിലെ മുണ്ടൂരിനടുത്ത്‌ പുറ്റേക്കരയിലെ കൊള്ളന്നൂര്‍ സ്വദേശിയാണ്‌ മണികണ്‌ഠന്‍. ചരിത്ര സിനിമയായ യുഗപുരുഷനിലെ മൂന്നു ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. ജാതിഭേദം മതദ്വേഷം എന്ന ഗാനം യേശുദാസ്‌ പാടുമ്പോള്‍ ആ സംഘഗാനത്തിലെ ഒരളായ മണികണ്‌ഠന്‍ എന്ന കൊച്ചുഗായകന്‌ ഗ്രാമി കിട്ടിയ സന്തോഷമാണ്‌. മഞ്ഞുമലയിലലിഞ്ഞ്‌ എന്ന സംഘഗാനത്തിലുമുണ്ട്‌ മണികണ്‌ഠന്റെ ശബ്ദം. സംഗീതസംവിധായകന്‍ മോഹന്‍ സിതാരയുടെ ചെമ്പൂകാവിലെ സ്വരഭാരത്‌ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കിലെ വിദ്യാര്‍ത്ഥിയാണ്‌ മണികണ്‌ഠന്‍. അതാണ്‌ ഗിരീഷ്‌ എന്ന വിളിക്കുന്ന മണികണ്‌ഠന്‌ ഇത്തരമെരു അവസരം നല്‍കിയത്‌. റിയാലിറ്റി ഷോകളുടെ വര്‍ണപ്പകിട്ടുകളിലും ഗാനമേളകളുടെ നിമിഷാര്‍ദ്ധ പ്രശസ്‌തിയിലൊന്നും പെടാതെ അവസരങ്ങള്‍ക്കായി ആരോടും കൈനീട്ടാതെ തന്നെ കിട്ടിയ ഈ ഭാഗ്യത്തിന്‌ മണി കടപ്പെട്ടിരിക്കുന്നതും ഈ സ്ഥാപനത്തോടും കൂറെ സുഹൃത്തുക്കളോടും പിന്നെ അമ്മയോടുമാണ്‌. മോഹന്‍സിത്താരയുടെ ജ്യേഷ്‌ഠ സഹോദരനായ സൂബ്രഹ്‌മണ്യവും നിരവധി സഹായങ്ങള്‍ മണിക്കനുവധിച്ചു. ഫീസില്‍ ഇളവു നല്‍കി. സ്വരഭാരതില്‍ പഠിക്കാന്‍ തുടങ്ങിയതുമുതല്‍ രാപ്പകല്‍ തുടങ്ങി മോഹന്‍ സിത്താര സംഗിതസംവിധാനം നിര്‍വഹിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മണിയെ ട്രാക്കും കോറസും പാടാന്‍ വിളിക്കും അദ്ദേഹം.മണിക്ക്‌ രണ്ട്‌ വയസ്സുള്ളപ്പോഴാണ്‌ അച്ഛന്‍ കൈപറമ്പില്‍ അയ്യപ്പന്‍ ഹൃദയാഘാതം വന്ന്‌ മരിച്ചത്‌. മണിയെ വളര്‍ത്താന്‍ അമ്മ തങ്കം വീട്ടുജോലിയും കൂലിപ്പണിയുമെടുത്തു. ഏറിയ കഷ്ടപ്പാടിലും എന്നും മണിയുടെ ആഗ്രഹങ്ങളായിരുന്നു അമ്മയുടെ ലോകം. സംഗീത്തിലുള്ള താല്‍പ്പര്യം കണ്ട്‌ അവനെ സംഗീതം പഠിപ്പിക്കാന്‍ വിട്ടു. കേച്ചരി നാദബ്രഹ്‌മത്തിലെ തങ്കണിടീച്ചര്‍, പേരാമംഗലം വാസുദേവന്‍ നമ്പൂതിരി, പൂങ്കുന്നം ഗോപാല ഭാഗവതര്‍ എന്നിവരെല്ലാം മണികണ്‌ഠന്‌ സംഗീതം പകര്‍ന്നുകൊടുത്തു. ഇതിനിടെ സംഗീതത്തിനു പിറകേ മാത്രം പോയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തി. സെയില്‍സ്‌ ബോയ്‌, ഇന്റര്‍നെറ്റ്‌ കഫേ ബോയ്‌ തുടങ്ങി ജോലികള്‍ ചെയ്‌തു. ചിലപ്പോഴൊക്കെ ഗാനമേളകളിലും പാടി. ഇപ്പോള്‍ വലിയാലുക്കലിലുള്ള ബ്ലൂറൈസ്‌ റെക്കോര്‍ങി സ്‌റ്റുഡിയോയിലും ഫളൈ എബ്രോഡ്‌ ഓവര്‍സീസ്‌ എഡ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയിലും ജോലിനോക്കുന്നു. പുറ്റേക്കര സെന്റ്‌ ജോര്‍ജസ്‌ സ്‌കൂളിലായിരുന്നു മണികണ്‌ഠന്റെ പഠനം. തുടര്‍ന്ന്‌ അവണൂരിലെ ശാന്ത എച്ച്‌.എസ്‌,എസ്സില്‍ നിന്ന്‌ പ്ലസ്‌ടു എടുത്ത്‌ സെന്റ്‌ തോമസ്‌ കോളജില്‍ ബി.എസ്‌സി മാത്ത്‌സ്‌ പഠിക്കാന്‍ തുടങ്ങിയെങ്കിലും അത്‌ പാതിവഴിയില്‍ നിന്ന്‌ പോയി. എന്നാലും പത്തുവര്‍ഷത്തിലേറെയായി മണികണ്‌ഠന്‍ സംഗീതം പഠിക്കുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സംഗീത നാടക അക്കാദമിയുടെ സ്‌കോളര്‍ഷിപ്പു ലഭിച്ചിട്ടുണ്ട്‌. പെന്‍സില്‍ ഡ്രോയിങ്ങിന്‌ ഹയര്‍ സെക്കന്‍ഡറി കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ്‌ ലഭിച്ചിട്ടുണ്ട്‌. ജീവിതം ഒരു റിയാലിറ്റിഷോയാണ്‌. അതില്‍ ഒരുപാടു പേരുടെ പ്രാര്‍ത്ഥനയും പ്രോല്‍സാഹനവും ഒപ്പം സ്വന്തം നിലയിലുള്ള പ്രയത്‌നവും ആവശ്യമാണ്‌ എന്ന്‌ മണികണ്‌ഠനറിയാം. കഴിവുള്ള കുറെ കൂട്ടുകാരുണ്ട്‌ മണികണ്‌ഠന്‌, ഒരു പക്ഷെ നാളെയുടെ ഗായകര്‍, സംഗീതസംവിധായകര്‍. തനിക്കു കിട്ടിയ ഭാഗ്യം അടുത്തതവണ അവര്‍ക്ക്‌ കിട്ടണമേയെന്ന പ്രാര്‍ത്ഥിക്കുകയാണ്‌ മണികണ്‌ഠന്‍. അതുകൊണ്ടുതന്നെയാവാം ആ സുഹൃത്തുക്കളുടെയൊക്കെ മൊബൈലില്‍ റിങ്‌ടോണായി മണിയുടെ ഗാനം അലയടിക്കുന്നത്‌. ഫോണ്‍: 9387798550.

Monday, November 23, 2009

ടി. വി ഓഫാക്കാന്‍ സമയമായി



ഒരിടത്തൊരിടത്ത്‌ ഒരു നാട്ടില്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക്‌ കഥകളും പാട്ടും ഇഷ്ടമായിരുന്നു, മുറ്റത്ത്‌ കുട്ടിയും കോലും കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു, തോട്ടില്‍ നിന്ന്‌ മീന്‍ പിടിക്കുമായിരുന്നു. ചളിയിലും മണ്ണിലും ഉരുണ്ട്‌ പിരണ്ട്‌ അവര്‍ അങ്ങനെ വളര്‍ന്നു വല്ല്യകുട്ടികളായി. ആ നാട്ടില്‍ പിന്നെയും കുട്ടികള്‍ ഉണ്ടായി. വീട്ടിലെ സ്വീകരണ മുറിയിലെ വിഢിപ്പെട്ടികളില്‍ നിന്ന്‌ അവര്‍ കഥകള്‍ കേട്ടു, കുട്ടിയും കോലും കളി മറന്ന അവര്‍ക്ക്‌ ഇഷ്ടം ക്രിക്കറ്റിനോടായി, അടച്ചിട്ട വീട്ടിലെ അക്വേറിയത്തില്‍ അവര്‍ ഗപ്പികളെയും, ഗോള്‍ഡന്‍ ഫിഷുകളെയും വളര്‍ത്തി അവയ്‌ക്ക്‌ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നതിനായി കണ്ണുംനട്ടിരുന്നു.


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ എന്താണ്‌ പറ്റുന്നത്‌? അവര്‍ മണ്ണില്‍ കളിക്കുന്നുണ്ടോ? മുറ്റത്ത്‌ വീണ്‌ അവരുടെ കാല്‍മുട്ടിലെ തൊലിയിരിയുമ്പോള്‍ നാം ഉള്ളിനാരും മഞ്ഞളും പുരട്ടികൊടുക്കാറുണ്ടോ? അതിനു മുറ്റമെവിടെ? മുറ്റത്തുപോലും കോണ്‍ക്രീറ്റ്‌ പാകിയിരിക്കുകയല്ലേ? ചോദ്യങ്ങള്‍ നിരവധിയാണ്‌. അണുകുടുംബ സമ്പ്രദായത്തില്‍ നമുക്ക്‌ അതിനൊക്കെ നേരമെവിടെ. പകല്‍ മുഴുവന്‍ ജോലിചെയ്‌ത്‌ തളര്‍ന്ന്‌ വൈകിയെത്തുന്ന അച്ഛനമ്മമാരുമായി സംസാരിക്കാന്‍ പോലും സമയമില്ല, മുത്തശ്ശികഥ പറയാറുള്ളവര്‍ വൃദ്ധസദനങ്ങളില്‍, ചോറും കറിയും വച്ചു കളിക്കാനായി കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ പുറത്തു വിടുന്നില്ല. പാടത്തും പറമ്പിലും നടക്കാന്‍ പാടവുമില്ല പറമ്പുമില്ല. പിന്നെ ആശ്രയം ടെലിവിഷനും കംപ്യൂട്ടറും തന്നെ. അനങ്ങാതെ ഇരുന്നാല്‍ മതി. ഇന്ന്‌ ദൃശ്യ-ശ്രവ്യ സങ്കേതങ്ങള്‍ പോലും പോക്കറ്റിലിട്ടുകൊണ്ടു നടക്കാം. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സിനിമയും മറ്റും കാണാം. വീഡിയോ ഗെയ്‌ിംസ്‌ ഉള്ളം കൈയ്യില്‍.വിരലുകള്‍ മാത്രമേ ചലിക്കേണ്ടതുള്ളു;ഉടലിന്‌ പരിപൂര്‍ണ വിശ്രമം. കുട്ടികളുടെ അനിയന്ത്രികമായ ടി.വി ഭ്രമത്തെപ്പറ്റി പരാതി പറയുകയല്ലാതെ അത്‌ തടയാന്‍ യാതൊരു നടപടിയും നമ്മുടെ രാജ്യത്ത്‌ ഉണ്ടാവുന്നില്ല.

ആസ്‌ത്രേലിയയില്‍ നിയന്ത്രണം വരുന്നു

അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ക്ക്‌ ടി.വി കാണുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോവുകയാണ്‌ .ഇവിടെയൊന്നുമല്ലാ കേട്ടോ.അങ്ങ്‌ ആസ്‌ത്രേലിയയിലാണ്‌. അവിടെയും വീട്ടുപണികള്‍ തീര്‍ക്കാനായി ചെറിയ കുട്ടികളെ ടി.വിക്ക്‌ മുന്നിലേക്ക്‌ വിടുകയാണത്രെ മിക്ക അമ്മമാരും. പാത്രം കഴുകാനും അലക്കാനും തുടയ്‌ക്കാനും മൂന്നും നാലും മണിക്കൂര്‍ മാറ്റിവയ്‌ക്കേണ്ടിവരുമ്പോള്‍ തൊട്ടില്‍ പ്രായമായ കുഞ്ഞുങ്ങളെ പോലും ടി.വിക്ക്‌ വിട്ടുകൊടുക്കുന്നു. ഫലം, അത്‌ കുട്ടികളുടെ മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ശരീരവും മനസ്സു ഇളകാതെ ടി.വിക്ക്‌ മുന്നില്‍ ഒറ്റയിരുപ്പിരിക്കുമ്പോള്‍ വ്യായാമം ലഭിക്കുന്നില്ല. പൊട്ടാറ്റോ ചിപ്‌സും പോപ്പ്‌ കോണും കൊറിച്ച്‌ സദാ ഒരേയിരിപ്പ്‌ പൊണ്ണത്തടി കൂട്ടും. പേശികള്‍ക്ക്‌ ബലക്ഷയം ഉണ്ടാക്കും. പിന്നെ മടി. ആയാസകരമായ ഒരു ജോലിയില്‍ പിന്നീട്‌ ഏര്‍പ്പെടാന്‍ മടികാണിക്കുന്ന കുട്ടികളുണ്ട്‌. എന്തെങ്കിലും സാധനം എടുത്തു കൊണ്ടുവരാന്‍ പറഞ്ഞാല്‍ സോഫാസെറ്റിയില്‍ ചാരിക്കൂടിയിരിക്കുന്നവര്‍. സ്‌കൂള്‍ ബാഗ്‌ പോലും ചുമക്കാന്‍ അവര്‍ക്ക്‌ മടിയാണ്‌. കളിസ്ഥലമോ, വിശാലമായ മുറ്റമോ നമുക്ക്‌ ഇന്നില്ലാ എന്നതു വാസ്‌തവമാണ്‌. കുട്ടികള്‍ ടി.വി സ്‌ക്രീനില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ ഒരു കാരണവും ഇതു തന്നെ. ഏതാവശ്യത്തിനു വേണ്ടി കുട്ടി കരഞ്ഞാലും ടി.വി വച്ചുകൊടുക്കുന്ന എത്ര മാതാപിതാക്കളെ നാം കാണാറുണ്ട്‌്‌. ഇത്ര ചെറുപ്പത്തിലെ എത്രമാത്രം വൈകാരികതയാണ്‌ നാം ആ കൊച്ചുകണ്ണുകളിലും മനസ്സുകളിലും കുത്തി നിറയ്‌ക്കുന്നത്‌. അവരിലാകെ ഒരു മുരടിപ്പ്‌ ഉണ്ടാക്കുന്നു.


നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്‌ ഒരു ദിവസം ശരാശരി 44 മിനിറ്റ്‌ ടി.വിയില്‍ കണ്ണുംനട്ടിരിക്കുന്നുവെന്നാണ്‌ ആസ്‌ത്രേലിയയില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌. അമേരിക്കയില്‍ 1.2 മണിക്കൂറാണ്‌ കുഞ്ഞുങ്ങളുടെ ടി വി കാണുന്നതിന്റെ ശരാശരി സമയപരിധി. ബ്രിട്ടനില്‍ അല്‍പ്പം കൂടെ മുതിര്‍ന്ന കുട്ടികള്‍ അഞ്ചു മണിക്കൂറും 18 മിനിറ്റും ടി.വി കാണുന്നതിനും, കംപ്യൂട്ടര്‍ ഗെയ്‌മുകള്‍ കളിക്കുന്നതിനും ഓണ്‍ലൈനില്‍ ഇരിക്കുന്നതിനും ഉപയോഗിക്കുന്നു. അമേരിക്കയുടേതിനെക്കാള്‍ ഒരു മണിക്കൂര്‍ കുറവ്‌.

ഇത്‌ ഈ രാജ്യങ്ങളിലെ കുട്ടികള്‍ക്ക്‌ മാത്രമല്ല. നമ്മുടെ നാട്ടിലും ഇതു പോലെയൊക്കെയാണ്‌ കാര്യങ്ങളുടെ പോക്ക്‌. പോഗോ, നിക്ലോഡിയന്‍, ജെറ്റിക്‌്‌സ്‌, ഹംഗാമാ, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌ ഇവയുടെ മുന്നിലാണ്‌ നമ്മുടെ കുട്ടികളും. കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ നാലാംക്ലാസുകാരന്‍ ആദിത്തിന്‌ ഏറ്റവും ഇഷ്ടം ബേ ബ്ലേഡും ബെന്‍ടെനുമാണ്‌. സ്‌കൂള്‍ വിട്ടാല്‍ ടി.വിക്ക്‌ മുന്നിലിരിക്കുന്ന ആദിത്തിന്റെ എല്‍.കെ.ജിക്കാരന്‍ അനുജന്‍ അദൈ്വതിന്‌ ഇഷ്ടം ഡോറയും ടോം ആന്റ്‌ ജെറിയും. ഉണ്ണാനും പഠിക്കാനും കൂട്ട്‌ ഇവരൊക്കെ തന്നെ. കുറച്ച്‌ മാസം മുമ്പ്‌ വരെ വൈകീട്ട്‌ അഞ്ചുമണിക്ക്‌ ടി.വിയുടെ അടുത്തേക്ക്‌ വലിയവര്‍ക്ക്‌ പ്രവേശനമില്ലായിരുന്നു. തൃശൂര്‍ സുരക്ഷിത സ്‌കൂളിലെ എല്‍.കെ.ജിക്കാരി ദിയ പുരുഷോത്തമന്‌ ഇഷ്ടപ്പെട്ട ടി.വി ഷോയായ ഡോറയുടെ പ്രയാണത്തിന്റെ സമയത്ത്‌ മുതിര്‍ന്നവര്‍ ടി.വിയുടെ അടുത്തെത്തിയാല്‍ അവള്‍ അലറുമായിരുന്നു. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ബാറ്റ്‌മാനു മൊക്കയാണ്‌ തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ്സുകാരന്‍ പ്രണവ്‌ പുരുഷോത്തമന്റെ ഹീറോസ്‌. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും മാറ്റിമാറ്റിയാണ്‌ കാണുന്നത്‌. ടോം ആന്റ്‌ ജെറിയും, മോണ്‍സ്‌റ്റര്‍ വാറിയേഴ്‌സും അയേണ്‍ മാനുമൊക്കെ പ്രിയം തന്നെ.
അമ്മമാരുടെ നിസ്സഹായത

ടി.വി നിര്‍ത്തിയാലുണ്ടാവുന്ന പുകിലോര്‍ത്ത്‌ പല അമ്മമാരും അതൊക്കെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അല്ലെങ്കില്‍ തന്നെ നേരേ ചൊവ്വേ ഭക്ഷണം കഴിക്കുന്നില്ല, ഹോംവര്‍ക്കു ചെയ്യുന്നില്ലാ എന്നൊക്കെ പറഞ്ഞ്‌ കുട്ടികളോട്‌ ഒരു യുദ്ധം തന്നെ നടത്തേണ്ടി വരുമ്പോള്‍ ടി.വി നിര്‍ത്തിക്കൊണ്ട്‌ ആ യുദ്ധം നീട്ടിക്കൊണ്ടുപോവാന്‍ ഒറ്റ അമ്മയും തയ്യാറല്ലെന്നാണ്‌ ബോസ്‌റ്റണിലെ കുട്ടികളുടെ ആശുപത്രിയിലെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ സെന്റര്‍ ഓണ്‍ മീഡിയ ആന്റ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌ ഡയറക്‌റ്റര്‍ ഡോ. മൈക്കല്‍ റിച്ച്‌ പറയുന്നത്‌. കുട്ടികളുടെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ നാം ബോധവതികളാണ്‌ എന്നാല്‍ അവരുടെ ബുദ്ധിക്ക്‌ എന്താണ്‌ നാം നല്‍കുന്നത്‌ എന്ന്‌ ഓര്‍ക്കാറില്ല. ഭാഷയെ പരിപോഷിപ്പിക്കുന്ന വിധം സാമൂഹികബന്ധങ്ങള്‍ വളര്‍ത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാനായി ടി.വി കാണുന്ന സമയം വെട്ടിക്കുറയ്‌ക്കാനാണ്‌ ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഒരുപാട്‌ നേരം ചലിക്കുന്ന ചിത്രങ്ങളില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന്‌ ആയാസം ഏറുന്നു. ഇത്‌ പിന്നീട്‌ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുര്‍ബലമാക്കുന്നു. 30 മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ അറിയുന്ന പദങ്ങള്‍ കുറവായിരിക്കുന്നുവെന്ന്‌്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു മാത്രമല്ല അക്രമണ സ്വഭാവം വര്‍ധിക്കുകയും ചെയ്യുന്നുവെന്ന്‌ ഡീകിന്‍ സര്‍വകലാശാലയിലെ എപ്പിഡെമോളജി വിഭാഗം അസോസിയേറ്റ്‌ പ്രഫസര്‍ ജോ സാല്‍മന്‍ പറയുന്നത്‌. വിദ്യാഭ്യാസ പരിപാടികള്‍ അപകടകാരികളാണ്‌ എന്നതിന്‌ തെളിവില്ലെങ്കിലും രണ്ടു വയസ്സിലും താഴെയുള്ളവരെ അതും കാണിക്കാതിരിക്കുന്നതാണ്‌ ഉചിതമത്രെ. ടെലിവിഷനില്‍ നിന്ന്‌ കുട്ടികള്‍ ഒന്നും പഠിക്കുന്നില്ലെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.

അനുകരിക്കാന്‍ മിസ്റ്റര്‍ ബീന്‍

ഏറ്റവും സങ്കീര്‍ണമായ ഒന്നാണ്‌ മനുഷ്യമസ്‌തിഷ്‌ക്കം. ജനിച്ച്‌ ആദ്യദിനം മുതല്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ഭൗതിക സാഹചര്യങ്ങളില്‍ നിന്നും ആവശ്യമായ പലതും നാം പിടിച്ചെടുക്കുന്നു. ഉദാഹരണമായി അമ്മയുടെ ശബ്ദം. എന്നാല്‍ ടി.വി കുട്ടിയുടെ നാഡീവ്യൂഹത്തെ കൊല്ലുകയാണ്‌ ചെയ്യുന്നത്‌. കലപില ശബ്ദ്‌ത്തില്‍ നിന്ന്‌ വേണ്ടതായ വിവരങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിയാതെയാവുന്നു. മസ്‌തിഷ്‌ക്കത്തിന്റെ വികാസത്തിന്‌ പ്രധാനമായും വേണ്ടത്‌ മാതാപിതാക്കളുമായോ, ആയമാരുമായോ ഉള്ള പരസ്‌പരപ്രവര്‍ത്തനങ്ങളാണ്‌, അല്ലെങ്കില്‍ ക്രിയാത്‌മകമായ പ്രശ്‌നപരിഹാരം തേടുന്ന കളികളില്‍ ഏര്‍പ്പെടുകയാണ്‌. ഒരു ഇലക്‌ട്രോണിക്‌ സ്‌ക്രീന്‍ ഇതൊന്നും കുട്ടികള്‍ക്ക്‌ ലഭ്യമാക്കുന്നില്ല.

കണ്ണൂരിലെ ചെട്ട്യോള്‍ എസ്‌.കെ. വി യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി മുഹമദ്‌ അജമലിന്റെ ഹീറോയാണ്‌ മിസ്‌റ്റര്‍ ബീന്‍. മിസ്‌റ്റര്‍ ബീനിനെപ്പോലെ സംസാരിക്കുക, അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നിവയായിരുന്നു അജ്‌മലിന്റെ പ്രധാന വിനോദം. തന്റെ ഹീറോയെപ്പൊലെ ആവാന്‍ ശ്രമിച്ച്‌ വീട്ടുകാരോടുള്ള സംസാരം ആംഗ്യങ്ങളിലൂടെ മാത്രമായപ്പോള്‍ ഹീറോ ഔട്ട്‌. മിസ്റ്റര്‍ ബീനിനെപ്പോലെ പടുവിഢിയായ ഒരു കഥാപാത്രത്തെ റോള്‍ മോഡലാക്കിയാണോ നിങ്ങളുടെ കുട്ടി വളരേണ്ടതെന്ന്‌ നിങ്ങളൊന്നു ചിന്തിച്ചു നോക്കു. ഇത്‌ അജ്‌മലിന്റെ മാത്രം കാര്യമല്ല. മിക്ക കുട്ടികള്‍ക്കും ടി.വിയിലും സിനിമയിലെയും ഹീറോകളുടെ ജീവിതമാണ്‌ എല്ലാം എന്നു വിശ്വസിക്കുന്നവരാണ്‌. ടി.വിയില്‍ കണ്ട തൂങ്ങിമരണത്തെ അനുകരിച്ച്‌്‌ പത്തനംത്തിട്ടയിലെ ആറാംക്ലാസ്സുകാരി അരുണിമ മരിച്ചത്‌ ഈ നവംബര്‍ ഏഴിനാണ്‌. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മറ്റു കുട്ടികളുമായി ടി.വി കണ്ടുകൊണ്ടിരിക്കെ അടുത്തമുറിയില്‍ പോയി കൈലി മുണ്ടില്‍ തൂങ്ങുകയായിരുന്നു.

കൂടുതല്‍ ടി.വി കാണുന്ന ശീലം കുഞ്ഞിനെ അമ്മയില്‍ നിന്ന്‌ അകറ്റുമത്രെ. കുട്ടികളുടെ വായനാശീലത്തെയും ഇതു ബാധിക്കുന്നു. അദ്‌ഭുത ലോകത്തെത്തിയ ആലിസിനെയും, വളര്‍ന്നു വലിയ മനുഷ്യനാവാന്‍ വിമുഖത കാണിക്കുന്ന പീറ്റര്‍ പാനിനെയും, കുട്ടികളുടെ പ്രിയപ്പെട്ട പൈഡ്‌ പൈപ്പറെയും, റെഡ്‌ റൈഡിങ്‌ ഹുഡിനെയും, സ്‌നോവൈറ്റിനെയും സിന്റര്‍ലയെയും തെന്നാലി രാമനെയുമൊക്കെ വായിക്കുന്ന കുട്ടികള്‍ക്ക്‌ സ്വപ്‌നം കാണാനും, ജീവിതസാഹചര്യങ്ങളില്‍ മുന്നേറാനും അവര്‍ വായിച്ചിരുന്ന പുസ്‌തകങ്ങള്‍ സഹായിച്ചിരുന്നു. പുസ്‌തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കരുതല്‍ വേണമെന്നു മാത്രം. പത്ത്‌ ദശലക്ഷം പ്രതികള്‍ വിറ്റ ജെ കെ റോളിങ്‌സിന്റെ ഹാരിപോട്ടര്‍ സീരീസ്‌ പ്രധാനമായും കുട്ടികള്‍ക്ക്‌ വേണ്ടി എഴുതിയതാണെങ്കിലും ദുര്‍മന്ത്രവാദത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നതാണ്‌.

വായിച്ചു വളരട്ടെ

മുതിര്‍ന്നവരുടെ സംരക്ഷണത്തിലും ദയയിലുമാണ്‌ കുട്ടികള്‍ വളരേണ്ടതെന്നും കുടുംബമാണ്‌ സംരക്ഷമ കവചമെന്നും കുട്ടികള്‍ മനസ്സിലാക്കി വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഒരു ദിവസം മുതിര്‍ന്നവര്‍ തങ്ങളോടും കൂടെയില്ലെങ്കില്‍ എന്തു ചെയ്യും. അപ്പോഴാണ്‌ നാം വായിച്ചു വച്ചിട്ടുള്ള പഴയ യക്ഷികഥകളുടെ പ്രസക്തി. അവ നമുക്ക്‌ ധൈര്യം തരുന്നു. പഠിക്കാന്‍ പാഠങ്ങള്‍ തരുന്നു. വേട്ടയാടാന്‍ വരുന്ന പുരുഷന്‍മാരെക്കുറിച്ച്‌ സ്‌ത്രികള്‍ക്കുള്ള താക്കീതായി ലിറ്റില്‍ റെഡ്‌ റൈഡിങ്‌ഹുഡിനെ നമുക്ക്‌ വായിക്കാം. പ്രായമാവുന്നതിന്റെയും ചെറുപ്പത്തെ അംഗീകരിക്കാന്‍ പറ്റാതെയും ആവുമ്പോള്‍ ഉണ്ടാവുന്ന അസൂയയുടെ കഥപറയുന്ന സ്‌നോവൈറ്റ്‌, ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെയും സത്യം എന്നെങ്കിലും ഒരിക്കല്‍ പുറത്തു വരും എന്നും പഠിപ്പിച്ചു തന്ന ജീന്‍ വാല്‍ജീന്റെ കഥ; പാവങ്ങള്‍. ഹോജാ കഥകളും, ഈസോപ്പ്‌ കഥകളും, ജാതകകഥകളും, ആയിരത്തൊന്നു രാവുകളും എല്ലാം കുട്ടികള്‍ വായിക്കണം.കഥകള്‍ വായിക്കുന്നതിലൂടെയും വായിച്ചുകൊടുക്കുന്നതിലൂടെയും കുട്ടികളുടെ മനസ്സില്‍ നാം മൂല്യങ്ങള്‍ കൊളുത്തിവയ്‌ക്കുകയും ശുഭാപ്‌തി വിശ്വാസം വളര്‍ത്തുകയുമാണ്‌ ചെയ്യുന്നതെന്ന്‌ നാല്‍പ്പത്തഞ്ച്‌ വര്‍ഷമായി ബാലസാഹിത്യം കൈകാര്യംചെയ്യുന്ന പ്രഫ. എസ്‌ ശിവദാസ്‌ പറയുന്നു. വിവര വിസ്‌ഫോടനം ലോകത്ത്‌ ഉണ്ടായതോടെ മനുഷ്യന്‌ ജ്ഞാന സമ്പാദനം അനായാസമായി.വിവരത്തോടൊപ്പം വിവേകവും കൂടി ഉണ്ടാവണം. അതിന്‌ വായന പ്രധാനമാണ്‌. അച്ഛന്‍ കുട്ടിയെ മടിയിലിരുത്തി, അമ്മയോടൊപ്പം പുസ്‌തകങ്ങള്‍ വായിച്ച്‌ ചിരിച്ച്‌ ആസ്വദിക്കണം. അപ്പോള്‍ കുട്ടിക്ക്‌ വായന സംസ്‌ക്കാരം ഉണ്ടാവും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമാന്യ ബോധം കുറയുന്നു
ഇന്നത്തെ കുട്ടികള്‍ക്ക്‌ പാട്ടുപാടാന്‍ ഇഷ്ടമാണ്‌, കഥ പറയാന്‍ ഇഷ്ടം കുറവും. ആകാശവാണി കോഴിക്കോട്‌ നിലയത്തിലെ സീനിയര്‍ അനൗണ്‍സര്‍ ആര്‍ കനകാംബരന്റെ നിരീക്ഷണത്തില്‍ കുട്ടികള്‍ അങ്ങനെയൊക്കെയാണ്‌. കുട്ടികള്‍ക്കുള്ള റേഡിയോ പരിപാടിയായ മൈയില്‍പ്പീലിയിലേക്ക്‌ വിളിക്കുന്ന മിക്ക കുട്ടികള്‍ക്കും പ്രാഥമികമായിട്ടുള്ള കാര്യങ്ങളിലുള്ള അറിവ്‌ കുറവാണ്‌. ഉദാഹരണമായി എല്ലാ ഇന്ത്യക്കാരും തന്റെ ആരാണ്‌ എന്ന്‌ കുട്ടികള്‍ക്ക്‌ അറിയില്ല. രാവിലെ വരി നിന്നു പാടുന്ന സ്‌കൂള്‍ ഗാനം പലര്‍ക്കും പൂര്‍ണമായി പാടാന്‍ അറിയുന്നില്ല. മുതിര്‍ന്നവര്‍ വരുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യവും അറിയുന്നില്ല. എല്ലാം ഉണ്ട്‌ കഥ പറച്ചിലില്‍്‌. പ്രകൃതി, ഭൂമി, മൃഗങ്ങള്‍ പക്ഷികള്‍. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പുനര്‍ജനിക്കുന്നത്‌ കുട്ടികള്‍ക്കുള്ള കഥയിലൂടെയാണ്‌. മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപികമാര്‍ കുട്ടികള്‍ക്ക്‌ ഉണ്ടക്കണ്ണുള്ള കള്ളകുറുക്കന്റെയും പാവത്താനായ കുരങ്ങിന്റെയും കഥകള്‍ പറഞ്ഞ്‌ കൊടുക്കണം. ആന്റോണ്‍ ചെക്കോവിന്റെയും, മാര്‍ക്ക്‌ ടൈ്വന്റെയും,വിക്‌റ്റര്‍ യൂഗോവിന്റെയും കഥകള്‍ വായിക്കാന്‍ കൊടുക്കണം. അവരെ കളികളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കണം, മണ്ണിന്റെ മണത്തില്‍ വളരാന്‍ വിടണം, ബന്ധങ്ങള്‍ അമൂല്യങ്ങളാണെന്ന്‌ അവരും പഠിക്കട്ടെ. മുതിര്‍ന്നവരാണ്‌ കുട്ടികളുടെ മാതൃക. നമ്മള്‍ ചെയ്യുന്നതും കാണുന്നതുമാണ്‌ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും.

Friday, October 2, 2009

നമ്മുടെ സ്വന്തം സേവനവാരങ്ങള്‍

ഓര്‍മയുണ്ടാവും ആ സേവനവാരങ്ങള്‍! എങ്ങനെ മറക്കാനാവും.ഒരു ഉല്‍സവമായിരുന്നില്ലേ? തലേന്നേ ഉറക്കം വരില്ല.എന്റെ ക്ലാസ്സിനു മുമ്പിലുള്ള സ്ഥലത്ത്‌ ഒരു പൂന്തോട്ടം ഉണ്ടാക്കണം, വീട്ടിലെയും അടുത്ത വീട്ടിലെയും മുറിക്കാവുന്ന ചെടികളെല്ലാം മുറിച്ചെടുക്കണം. ക്ലാസ്സിലെ ബെഞ്ചും ഡസ്‌ക്കും ചകിരികൊണ്ട്‌ ഉരച്ച്‌ കഴുകി വെളുപ്പിച്ച്‌, ചുവരിലെ മാറാല തട്ടി ക്ലാസ്‌ മുറി അടിച്ചുകഴുകണം. പുന്തോട്ടത്തിന്‌ ചുറ്റും ഇഷ്ടികകൊണ്ട്‌ അതിര്‍ത്തി തീര്‍ക്കണം. എങ്ങനെയും രാധടിച്ചറുടെയും ശ്രീകുമാരിടീച്ചറുടെയും പ്രശംസ പിടിച്ച്‌ പറ്റണം എന്നായിരുന്നു ചിന്ത. ക്ലാസ്‌ ടെസ്റ്റില്‍ വല്ല്യ മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടിയല്ല. വെറുതെ, അവരുടെ ഒരു നോട്ടം, പുഞ്ചിരി അതായിരുന്നുവല്ലോ നമ്മുടെ റാങ്ക്‌, ഏറ്റവും വലിയ നേട്ടം.ശരിക്കും ഒക്ടോബര്‍ രണ്ട്‌ ഗാന്ധിജയന്തി മാത്രമല്ല. നന്മ നിറഞ്ഞ ഒരു ഗതകാലത്തിന്റെ ഓര്‍മദിനം കൂടിയാണ്‌. ഒത്തൊരുമിച്ച്‌ മെയ്യനങ്ങി പണിയെടുത്ത്‌ രസിച്ചതിന്റെ സന്തോഷകരമായ ഓര്‍മ. സമൂഹം ഒത്തൊരുമിച്ച്‌ നമ്മെ പഠിപ്പിക്കുകയായിരുന്നു ഒരുപാട്‌ നന്മകള്‍.

ഇന്ന്‌ അതൊക്കെയുണ്ടോ എന്തോ? ഇല്ല എന്നു പറയാന്‍ നമുക്കാവില്ല. എന്നാലും അതൊക്കെ കുറവാണ്‌ എന്നു പറയാന്‍ സാധിക്കും.ഞാന്‍ എന്ന കുട്ടി സാമൂഹിക പ്രതിബദ്ധത ഏറ്റവും കൂടുതല്‍ പഠിച്ചത്‌ ഈ ദിനത്തിലൂടെയായിരുന്നു. ഈ ഒറ്റ ദിവസത്തിലൂടെയോ എന്നു ചോദിച്ചാല്‍ അല്ല, ഇത്തരത്തില്‍ നിരവധി ഒക്ടോബര്‍ രണ്ടുകളിലൂടെ. ഇന്ന്‌ വ്യത്യസ്ഥരായ 15 പേര്‍ ഒന്നിച്ചു താമസിക്കുന്ന ഞങ്ങളുടെ വാടകവീട്ടില്‍ ആഴ്‌ചയിലെ അവസാന ദിവസത്തെ കുളിമുറി അടിച്ചുകഴുകല്‍, മാറാലതട്ടി നിലം അടിച്ചുവാരി തുടയാക്കല്‍ എന്നിവയുടെ സുഖം ഞങ്ങള്‍ അറിഞ്ഞത്‌ അങ്ങനെയാണ്‌. വഴിയില്‍ പടുമുളച്ച മല്ലികപ്പുച്ചെടിയെ ചാക്കില്‍ മണ്ണ്‌ നിറച്ച്‌ വളര്‍ത്തുന്നത്‌ ഞങ്ങള്‍ അന്ന്‌ സ്‌കൂള്‍ മുറ്റത്ത്‌ തീര്‍ത്ത്‌ പൂന്തോട്ടങ്ങളുടെ ഓര്‍മയ്‌ക്കാണ്‌.

എന്റെ വീട്ടിലെ ദിയകുട്ടിക്ക്‌ വയസ്സ്‌ നാലരയാണ്‌. ഒരിക്കല്‍ അവള്‍ അശ്രദ്ധമായി പറയുന്നത്‌ കേട്ടു H1N1. അത്‌ ഒരു ഗംഭീര രോഗമാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവള്‍ പറയുന്നത്‌. ഞങ്ങള്‍ എല്ലാവരും ചിരിച്ചു. എന്റെ നാലരവയസ്സില്‍ പനിയെന്നത്‌ ഒരു രോഗമാണെന്നു പോലും എനിക്കറിയില്ലായിരുന്നു. നാടും പരിസരവും നമ്മള്‍ വൃത്തിയായി സൂക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ നാലര വയസ്സില്‍ ചിഗുന്‍ഗുനിയ,പന്നിപ്പനി, പക്ഷിപ്പനി, പകര്‍ച്ചാപ്പനി എന്നൊന്നും പറയാതെ നമുക്ക്‌്‌ നമ്മുടെ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കാന്‍ പറ്റി. നമുക്ക്‌ മാലിന്യങ്ങള്‍ കളയാന്‍ വിശാലമായ പറമ്പുകള്‍ ഉണ്ടായിരുന്നു, ഇന്ന്‌ കുടുംബശ്രീക്കാര്‍ വന്നില്ലെങ്കില്‍ പ്ലാസ്റ്റിക്‌ കവറുകളിലായി അതവിടെക്കിടക്കും, റോഡില്‍, അഴുക്കുചാലില്‍, പിന്നെ എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയൊക്കെ നാം മാലിന്യം നിറയ്‌ക്കും.

Is it gandhi's B'day mema? എന്നു ചോദിക്കുന്ന ഒമ്പതുവയസ്സുകാരന്‍ കണ്ണന്‍കുട്ടിയോട്‌ സേവനവാരത്തെക്കുറിച്ച്‌ ഞാന്‍ എന്തു പറയാന്‍.

ഫോട്ടാ: ഗൂഗ്‌ള്‍ സെര്‍ച്ച്‌

Saturday, September 26, 2009

ഇത്രേം ബല്ല്യ പോത്തിനെ തിന്നാന്‍ ഞങ്ങള്‍ക്കെന്തേ രണ്ടീസം....

ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിനുശേഷം വരുന്ന പെരുന്നാള്‍ തീര്‍ച്ചയായും സന്തോഷകരമായ ഒരവസ്ഥയാണ്‌. പ്രത്യേകിച്ചും ഒരു മുസ്‌ലിം സ്ഥാപനത്തില്‍ ജോലിയെടുക്കുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ഹിന്ദു ഫാഷിസ്സ്‌റ്റുകള്‍ക്ക്‌ (ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നത്‌ അങ്ങനെയാണ്‌). ഞായറാഴ്‌ച പെരുന്നാള്‍ ആവാത്തിനാല്‍ കുറേപേര്‍ക്ക്‌ സങ്കടം വന്നെങ്കിലും എനിക്കത്‌ ഏറെ ആഹ്ലാദദായകമായിരുന്നു. കാരണം ഞായര്‍ എന്റെ ഓഫ്‌ ഡേയാണ്‌. അന്ന്‌ പണിയെടുത്താല്‍ ആ അവധി എനിക്ക്‌ പിന്നീട്‌ എടുക്കാം. മാത്രമല്ല തിങ്കളാഴ്‌ച പെരുന്നാളവധിയും കിട്ടും. പക്ഷേ ഞായര്‍ പെരുന്നാള്‍ ആണെങ്കില്‍ എന്റെ ഓഫ്‌ സ്വാഹഃ. ഏതായലും എന്റെ ആഗ്രഹപ്രകാരം തന്ന പടച്ചോന്‍ കരുക്കള്‍ നീക്കി.
പെരുന്നാള്‍ തലേന്ന്‌ ഞങ്ങള്‍ പത്രമുണ്ടാക്കി. നാടായ നാടുമുഴുവന്‍ റമദാന്‍ റിലീഫ്‌ കൊടുക്കുന്നതില്‍ സംഘടനകളും സ്ഥാപനങ്ങളും മല്‍സരിച്ചതിനാല്‍ അവരുടെ പടങ്ങളെക്കൊണ്ടും വാര്‍ത്തകൊണ്ടും പേജുകള്‍ ഓരേന്നും നിറഞ്ഞു; പക്ഷെ ഞങ്ങളുടെ മനസ്സ്‌ ശൂന്യമായി. കാരണം വലുതുകൈചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നാണ്‌ അല്ലാഹു പറഞ്ഞിട്ടുള്ളത്‌. ഇതിപ്പോള്‍ ഇല്ലാത്തവന്റേയും അവന്‌ സകാത്ത്‌ നല്‍കിയ ചാരിതാര്‍ഥ്യത്തോടെപുഞ്ചിരിക്കുന്ന ഉള്ളവനും ചേര്‍ന്ന നാലു കോളം ചിത്രങ്ങളടങ്ങിയ വാര്‍ത്തകളുടെ ഒരുലക്ഷം കോപ്പികള്‍ പുറത്തു വരും. അതില്‍ അല്ലാഹുവിനുള്ളത്‌ എത്രയാണെന്ന ചിന്ത എന്നെ അലട്ടികൊണ്ടിരുന്നു. ചിത്രങ്ങളും വാര്‍ത്തയും നിര്‍ബന്ധമായി കൊടുക്കണം എന്ന്‌ ഡസകില്‍ നിന്നുള്ള നിര്‍ദേശവും ആ വിചാരത്തെ വീണ്ടും അസ്വസ്ഥമാക്കി.

പിന്നീട്‌ റൂമിലെത്തിയ ഞങ്ങള്‍ നാളത്തെ പെരുന്നാള്‍ ബരിയാണിയും പായസവും സ്വപനം കണ്ട്‌ ഉറങ്ങാന്‍ കിടന്നു. ശരിക്കും ഉറക്കം വരാത്ത രാത്രിതന്നെയാണ്‌ പെരുന്നാള്‍ തലേന്നത്തെ രാത്രി. കൈയില്‍ മൈലാഞ്ചിയിടാതെ, മൊഞ്ചുള്ള തിളങ്ങണ കുപ്പായമിടാതെ തന്നെ ഞങ്ങള്‍ എല്ലാവരും അതിരാവിലെ കുളിച്ച്‌ ശരവണഭവനില്‍ നിന്ന്‌ ചായയും വടയും കഴിച്ച്‌ വണ്ടി കേറി. അങ്ങ്‌ കുറ്റിയാടി ബസ്സില്‍ ഉള്ള്യേരിയിലേക്ക്‌. എന്തു രസായിരുന്നു. അവിടെ ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന വാപ്പ, ഉമ്മ, കുട്ട്യോള്‌. വര്‍ത്താനത്തിന്റെ കലപിലയില്‍ ഞങ്ങള്‍ ഉറക്കെ സംസാരിച്ചു, ചിരിച്ചു, കുറ്റംപറഞ്ഞു, കുറവാക്കി. പിന്നെ മൂക്കറ്റം കോഴി ബിരിയാണീം പേരിനല്‍പ്പം സേമിയ പായസോം അകത്താക്കി. പെരുന്നാള്‍ ജോറായി. എന്നും പെരുന്നാള്‍ ആയിരുന്നെങ്കിലെന്നു ഞങ്ങള്‍ ഓര്‍ത്തു.വീണ്ടും വര്‍ത്തമാനവും, പാട്ടും ഡാന്‍സും കലപിലയും. പെരുന്നാള്‍ തീര്‍ന്നു എന്നു തോന്നിയെങ്കിലും തീര്‍ന്നിരുന്നില്ല. ബാക്കി റൂമില്‍ എത്തിയതിനു ശേഷമായിരുന്നു എന്നു മാത്രം. ഞങ്ങളുടെ വീടിന്റെ താഴേ താമസിക്കുന്ന താത്തയുടെ വക പായസം, ബീഫ്‌ ഫ്രൈ...,വേറെ അയല്‍വാസിയുടെ വക കോഴിബിരിയാണി. ഓ എന്റെ റബ്ബേ! ഇന്നു കണികണ്ടയാളെ നാളെയും കാണുമാറാകേണേ, ആമേന്‍ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഞങ്ങള്‍ അതും വിഴുങ്ങി.
എല്ലാംകഴിഞ്ഞ്‌ ഒരു ഏമ്പക്കത്തിന്റെ സാധ്യതയെപ്പറ്റി ആലോചിച്ചിരിക്കുന്ന നേരത്താണ്‌ ഞങ്ങളുടെ വീടിന്റെ നേരമുന്നിലുള്ള വീട്ടിലെ താത്ത ഞങ്ങളെ കൈകാട്ടി വിളിക്കണത്‌. ഇത്രേനേരം അവിടെ വിരുന്നുകാരുണ്ടായിരുന്നു പോലും. ഞങ്ങളെ അത്താഴം തീറ്റിച്ചേ വിടുള്ളൂ എന്ന ഘട്ടത്തില്‍ തടിയൂരാനായി നാളെ രാവിലെ വന്നു കഴിച്ചോളാം എന്നു പറഞ്ഞ്‌ ഒരു കട്ട്‌ലെറ്റ്‌ മാത്രം തിന്ന്‌ അവിടെ നിന്നിറങ്ങിയ തെക്കന്‍ ജില്ലക്കാരായ ഞാനും മഞ്‌ജുവും കോഴിക്കോട്ടുകാരുടെ സ്‌നേഹവായ്‌പ്പിനെപ്പറ്റി ഘോര-ഘോരം സംസാരിച്ചു. ശരിയാണ,്‌ കേക്ക്‌ തിന്നാന്‍ പത്തീസം, പായസം കുടിക്കാന്‍ പത്തീസം, ഇത്രേം ബല്ല്യ പോത്തിനെ തിന്നാന്‍ ഞങ്ങള്‍ക്കെന്തേ രണ്ടീസം. മലപ്പുറത്തുകാര്‍ ചോദിക്കുന്നതിലും ന്യായമുണ്ട്‌. പെരുന്നാളിന്‌ ഉണ്ടാക്കുന്നതെല്ലാം തിന്നു തിര്‍ക്കാന്‍ രണ്ടീസം ഒന്നും പോരാ. വയറുവേദനയ്‌ക്കും വേണം മൂന്നുനാലു ദിവസം. അങ്ങനെ പിന്നേറ്റ്‌ന്ന്‌ പുലര്‍ന്നതുമുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ്‌ താത്ത. ബിരിയാണി അത്‌ എന്റെ രക്തത്തില്‍ അലിഞ്ഞു തീര്‍ന്നതാണ്‌്‌, പ്രത്യേകിച്ചും ബീഫ്‌ ബിരിയാണി. എന്നാലും കണ്ണു പിച്ചിത്തുറക്കുന്നതിനു മുമ്പേ ഞങ്ങള്‍ ആരും ഇതേവരെ ബീഫ്‌ ബിരിയാണി തിന്നിട്ടില്ല. കോഴിപൊരിച്ചത്‌, കര്‍മൂസ...അന്നു ഞങ്ങള്‍ക്ക്‌ ശരിക്കും വയറുവേദനയായി. പൊരുന്നാളിന്‌ കണികണ്ടയാളെ ഇനിയും കണികാണരുതേ എന്നു ഞങ്ങള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. കാരണം പെരുന്നാള്‌ പടച്ചോന്റയാണേലും പള്ള ഞമ്മന്റെയാണേയ്‌.....

Saturday, September 12, 2009

ഫാഷന്‍, ദ റിയല്‍ ഷോ സ്‌റ്റോപ്പര്‍

1997. തൃശൂര്‍ സെന്റ്‌ മേരീസ്‌ കോളജ്‌ ഓഡിറ്റോറിയം. ലക്‌മേ സ്‌പോണ്‍സേര്‍ഡ്‌ ഫാഷന്‍ ഷോ. റാംപില്‍ ഒട്ടും സുന്ദരിയല്ലാത്ത ഞാന്‍. അതില്‍ പങ്കെടുക്കുക എന്നത്‌ എന്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു. എന്റെ കുറവുകളെ പറ്റി കൂട്ടുകാര്‍ മാറിയിരുന്നു ചിരിച്ചപ്പോഴും ഞാന്‍ അറിഞ്ഞതേയില്ല. അങ്ങനെ ഞാനും അതില്‍ പങ്ക്‌ചേര്‍ന്നു. രസമായിരുന്നു ആ ദിവസം. നല്ല തൊലിക്കട്ടിയായതിനാല്‍ കുറ്റങ്ങളും കുറവുകളും എന്നെ ബാധിച്ചതേയില്ല. അങ്ങനെയായിരിക്കണം, ഫാഷന്റെ ലോകത്തില്‍ വരുമ്പോള്‍. Bold like a rock.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം, 2009ല്‍ മധുര്‍ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ കണ്ടപ്പോള്‍ എനിക്ക്‌ അതിയായ ആഹ്ലാദം തോന്നി. റാംപില്‍ ഒരു ടൂണിക്കില്‍ കാറ്റ്‌ വോക്ക്‌ ചെയ്‌തത്‌ എനിക്ക്‌ ഓര്‍മ വന്നു.ഫാഷന്‍ ലോകത്ത്‌ സ്വന്തമായ വ്യക്തിത്വം തേടിവരുന്ന നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധിയാണ്‌ മേഘ്‌ന മാഥുര്‍. ചണ്ഡിഗഢില്‍ നിന്ന്‌ മുംബൈ എന്ന മഹാനഗരത്തില്‍ എത്തിപ്പെടുന്ന മേഘനയ്‌ക്ക്‌ അച്ഛനമ്മമാരുടെ വെറുപ്പിനെ നേരിടേണ്ടിവരുന്നു. അസാധ്യമായ ഇച്ഛാശക്തി പുതിയ സാമ്രജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അവളെ പ്രാപ്‌തയാക്കുന്നു. എങ്കിലും മഹാനഗരത്തിന്റെ കെണിയില്‍ വീഴുകയാണ്‌ മേഘ്‌നയും. വിജയത്തിനുമുമ്പില്‍ ബന്ധങ്ങളെ പൊട്ടിച്ചെറിയുകയും, പുതിയ ബാന്ധവങ്ങളില്‍ തന്നെ തളച്ചിടുകയും ചെയ്യുന്ന മേഘ്‌നയും മറ്റെല്ലാവരെയും പോലെ വഞ്ചിക്കപ്പെടുന്നു. എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന അവള്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ അതുവരെ കെട്ടിപ്പടുത്ത സാമ്രാജ്യമാണ്‌. തിരികെ നാട്ടിലേക്ക്‌ പുറപ്പെടുന്ന മേഘ്‌ന മാതാപിതാക്കളുടെ പൂര്‍ണ അനുഗ്രഹത്തോടും ആഗ്രഹത്തോടും കൂടി മുംബൈയിലേക്ക്‌ തിരിച്ചു വരുന്നു. തന്റെ സൂപ്പര്‍ മോഡല്‍ പദവി തിരിച്ചു പിടിക്കുന്നു. അതിനിടയില്‍ പലരുടെയും കയപ്പും മധുരവും നിറഞ്ഞ ജീവിതത്തെ സിനിമ അനാവരണം ചെയ്യുന്നുണ്ട്‌.


യാഥാര്‍ഥ്യങ്ങളെ സിനിമയാക്കുന്നതില്‍ മിടുക്കനാണ്‌ മധുര്‍ ഭണ്ഡാര്‍ക്കര്‍.ചാന്ദിനി ബാര്‍, പേജ്‌ 3, കോര്‍പറേറ്റ്‌, ട്രാഫിക്ക്‌ സിഗ്നല്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. എങ്കിലും ഫാഷനാണ്‌ മധുറിന്റെ ഇതുവരെയുള്ള എറ്റവും മികച്ച ചിത്രം. കാസ്റ്റിങ്‌ സൂപ്പര്‍ബ്‌. മുഗ്‌ധ ഗോഡ്‌സെയുടെ പ്രഥമ ചിത്രമാണെന്ന്‌ പറയാന്‍ പറ്റാത്ത അഭിനയമാണ്‌ അവര്‍ കാഴ്‌ച വച്ചിരിക്കുന്നത്‌. അതുപോലെ തന്നെ ഗാങ്‌സ്‌റ്റര്‍ ഗേള്‍ കങ്കണ ഒരു ദിവയെപ്പോലെ തോന്നും. സീരിയലുകളില്‍ തിളങ്ങി നിന്ന കിട്ടു ഗിദ്വാനിയെ കുറെ കാലത്തിനു ശേഷം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി. അര്‍ബാസ്‌ ഖാന്‍, അര്‍ജന്‍ ബജ്‌വ, സമീര്‍ സോണി... രാജ്‌ ബബ്ബര്‍, കിരണ്‍ ജുനേജ ലിസ്‌റ്റ്‌ തീരുന്നില്ല. ഇതിവൃത്തത്തിന്‌ ചേര്‍ന്നുപോവുന്ന സംഗീതം ചിട്ടപ്പെടുത്തിയത്‌ സലീം- ഇസ്‌മാഈല്‍ മര്‍ച്ചന്റാണ്‌. അത്‌ ഒരോ ഇഴയിലും നല്ലവണ്ണം ഇണക്കി ചേര്‍ത്തിയിരിക്കുന്നു.ആദ്യമായി ലോഞ്ച്‌ മ്യൂസിക്ക്‌ സിനിമയില്‍ ഉപയോഗിച്ചിരുക്കുന്നത്‌ ഫാഷനിലാണ്‌. മാര്‍ജാവാ തേരേ ഇഷ്‌ക്‌ പേ മര്‍ജവാ.. പാടിയത്‌ പുതിയ ഗായികയായ ശ്രുതി പാഠകാണ്‌.സാധാരണക്കാരിയായ ഒരു മിഡില്‍ ക്ലാസ്‌ പെണ്‍കുട്ടിയില്‍ നിന്ന്‌ ഷോ സ്‌റ്റോപ്പര്‍ സൂപ്പര്‍ മോഡല്‍ പദവിയിലെത്തുന്ന മേഘ്‌നയാവുന്നത്‌ പ്രിയങ്കാ ചോപ്രയാണ്‌. ദിനംപ്രതി നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുന്ന പ്രിയങ്കയുടെ എറ്റവും മികച്ച അഭിനയമാണ്‌ ഫാഷനില്‍ ഉള്ളത്‌. സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും ഈ സിനിമ കാണണം. നിരാശപ്പെടേണ്ടി വരില്ല. തിര്‍ച്ച.

Tuesday, August 25, 2009

യാ അല്ലാഹ്‌..

കൈയിലെടുത്ത കാരക്കയ്‌ക്കും നുണഞ്ഞിറക്കിയ നാരങ്ങാവെള്ളത്തിനുമൊപ്പം മനസ്സ്‌ പറഞ്ഞു........ബിസ്‌മില്ലാഹി... അടഞ്ഞ കണ്ണില്‍ നിറയെ കണ്ണാതളിയും, ശംഖുപുഷ്‌പവും, തകരപ്പൂവുമാണ്‌. മുറ്റത്ത്‌ താല്‍ക്കാലികമായി നിര്‍മിച്ച മണ്‍ത്തിട്ടയില്‍ ചാണകംമെഴുകി അതില്‍ നിറയെ പൂക്കള്‍ നിരത്തിവച്ച പെണ്‍കുട്ടി. ഓണപരീക്ഷയുടെ അവസാനദിവസം അടുത്തുള്ള പാടങ്ങളില്‍ നിന്ന്‌ ചാമ പറിക്കാന്‍ ചേച്ചിയോടൊത്ത്‌ പോവുമ്പോള്‍ നീര്‍ക്കോലിയും തവളയും അതിഭീകരന്‍മാരായിരുന്നു അവള്‍ക്ക്‌. കറുത്ത ചാമയും പച്ച നിറത്തിലുള്ള ചാമയും പിറ്റേന്ന്‌ പൂക്കളം നിറയ്‌ക്കാനുള്ളതാണ്‌. വലിച്ചാലും പറിച്ചാലും പോരാത്ത ചാമത്തണ്ട്‌, വെള്ളത്തിലേക്ക്‌ കാലുതെന്നാതെ ആഞ്ഞു വലിക്കുമ്പോള്‍ ഉരിഞ്ഞ്‌ വരുന്ന ചാമത്തരികള്‍ വെള്ളത്തില്‍ ചിതറിവീഴാതെ നോക്കണം. ചിലപ്പോള്‍ തങ്ങളെക്കാള്‍ കൂടുതല്‍ രാഗിക്കും സുരേഷിനുമൊക്കെകിട്ടുമ്പോള്‍ പെണ്‍കുട്ടിയുടെ കൈയിലെ ചാമയരിക്ക്‌ ചുവപ്പ്‌ നിറം. നാളെ വിരിയാനുള്ള മൊട്ടുകള്‍ ഇന്നുതന്നെ പറിച്ചുവയക്കണം. സ്വന്തം മുറ്റത്തെ ചെമ്പരത്തിപോലും ഓണക്കാലത്ത്‌ അന്യരുടേതാണ്‌ പോലും. രാവിലെ ഏണീറ്റ്‌ ഇറുത്ത്‌ പൂവിടാം എന്നുകരുതിയാല്‍ തെറ്റി. അത്‌ അവര്‍ കൊണ്ടുപോയിക്കാണും. പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ആ മുഖങ്ങള്‍ക്ക്‌ പവന്‍ തിളക്കമാണ്‌.
ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ലപടര്‍ന്നുകയറിയ മാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടാനുള്ള ഊഴത്തിനായി കാത്തുനില്‍ക്കുകയാണ്‌ പെണ്‍കുട്ടി. വേനലാവധിയില്‍ ഉണ്ണ്യൂട്ടേട്ടന്റെ വീട്ടിലെ മുല്ല നിറയെ പൂക്കും. സുജിക്കും അനുജത്തിക്കും അവകാശപ്പെട്ട മുല്ലപ്പൂക്കള്‍, അവയെല്ലാം കോര്‍ത്ത്‌ കെട്ടി പെണ്‍കുട്ടി തന്റെ കഴുത്തറ്റം മാത്രമുള്ള മുടിയിലൂടെ നീട്ടിയിടുന്നു. വധുമായി പെണ്‍കുട്ടി. തലയിളകിയാടുന്ന പാവകുട്ടിയുടെ അമ്മ. ഊഞ്ഞാലില്‍ ആടാനുള്ള ഊഴം ഇനിയും ആവാത്തതിനാല്‍ അവള്‍ക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു. ഇവിടെയും സുരേഷും രാഗിയും, സുഷമയും എല്ലാവരുമുണ്ട്‌ വരിയില്‍. അവര്‍ പിണങ്ങിയാല്‍ പെണ്‍കുട്ടിക്ക്‌ സഹിക്കില്ല. അതുകൊണ്ടാ അവള്‍ സങ്കടം തൊണ്ടയില്‍ ഒതുക്കിയത്‌.
അടുത്ത പറമ്പിലെ വാഴത്തോട്ടത്തില്‍ നിന്ന്‌ മുറിച്ചെടുത്ത നാക്കിലയില്‍ ഓണത്തിന്‌ അമ്മ വിളമ്പുന്ന കുത്തരിച്ചോര്‍. സ്‌കൂള്‍ വിട്ട്‌ വന്ന്‌ പെണ്‍കുട്ടിയും അമ്മയും, ചേച്ചിയും,അമ്മൂമയും ചുമന്ന്‌ മെതിച്ചെടുത്ത കറ്റയില്‍ നിന്നടര്‍ന്ന മണികളാണ്‌. അവയ്‌ക്കൊപ്പം കൂട്ടാന്‍ എന്തിനാ എട്ടുകൂട്ടം. ഉപ്പു മാത്രം മതി. ചോറുവാരിത്തിന്നുമ്പോള്‍ പാടത്ത്‌ താന്‍ കണ്ട ഞൗനിമുട്ടകളെക്കുറിച്ചായിരുന്നിരിക്കാം അവള്‍ ഓര്‍ത്തത്‌. അവയെപ്പിടിക്കാന്‍ നോക്കിയപ്പോഴാണ്‌ പെണ്‍കുട്ടിയുടെ ഓണക്കോടിയില്‍ ചേറ്‌ പുരണ്ടതും അമ്മ വഴക്ക്‌ പറഞ്ഞതും. അവള്‍ക്ക്‌ ആകെയുണ്ടായിരുന്ന നല്ല ഉടുപ്പായിരുന്നു അത്‌.അമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മനസ്സുപിടഞ്ഞു. കൈയിലെടുത്ത്‌ ഈന്തപ്പഴവും, നാരങ്ങാവെള്ളവും തൊണ്ടയില്‍ നിന്നിറങ്ങിയില്ല. അവള്‍ പ്രാര്‍ത്ഥിച്ചു, യാ അല്ലാഹ്‌ ...