Friday, August 21, 2009

അവളൊരു കാമിനിയല്ല

കാമിനിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ഷാഹിദ്‌ കപൂര്‍. ഈശ്വരാ അവര്‍ എന്താണാവോ ഉദ്ദേശിച്ചത്‌? ഒരു ദിവസം മാതൃഭൂമി കോഴിക്കോട്‌ എഡീഷന്റെ നഗരം എന്ന പേജില്‍ വന്ന വാര്‍ത്തയാണ്‌. അതും അര പേജ്‌. കാമിനി, കമീനി, കമീനേ... പ്രേക്ഷകന്റെ മനോധര്‍മമനുസരിച്ച്‌ സിനിമയുടെ പേര്‌ വായിക്കാവുന്ന വിധം അങ്ങിനെയൊക്കെ എഴുതണമെങ്കില്‍ ആ ഡയറക്ടറും അയാളുടെ ആള്‍ക്കാരും ചില്ലറക്കാരല്ല. വിശാല്‍ ഭരദ്വാജിന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. കോഴിക്കോട്‌ ആകാശവാണിയില്‍ അല്ലറ ചില്ലറ ഹിന്ദി പ്രോഗ്രമുമായി നടക്കുന്ന എനിക്കുപോലും അത്‌ എന്താണെന്ന്‌ വായിക്കാനറിഞ്ഞില്ല. പിന്നെയല്ലേ തൃശൂരിലെ റേഡിയോ മാംഗോ! അവരും പറഞ്ഞു, വീക്കന്‍ഡറിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കാന്‍ പോവുന്നത്‌ കാമിനിയുടെ ടിക്കറ്റാണ്‌. പ്രിയങ്കയെ കണ്ടപ്പോള്‍ ഉറപ്പിച്ചു, അതേ ഇവള്‍ തന്നെ കാമിനി. സംശയമില്ല.സത്യത്തില്‍ ചമ്മിപ്പോയി എന്നുപറഞ്ഞാല്‍ മതിയല്ലോ. ഇന്നലെ സിനിമ കണ്ടപ്പോള്‍ പരിപൂര്‍ണ ബോധ്യമായി അത്‌, കാമിനിയല്ല മറ്റ്‌ എന്തോ ആണ്‌ എന്ന്‌. ഏതായാലും സിനിമ കലക്കി. ഷാഹിദിന്റെ ചോക്ക്‌ലേറ്റ്‌ ഇമേജിന്‌ ഒരു മാറ്റം. പഞ്ചംദായുടെ nostalgic tune (ആര്‍.ഡി ബര്‍മന്‍) ഈൗൗൗൗൗൗൗൗൗൗൗൗ രാാാാാാാാാാ ,ടര ടര ടര ടര ടരടരരാാആആആആആആആആ. തീര്‍ച്ചയായും ആ കാലത്തേക്ക്‌ കൊണ്ടു പോവുന്നു. സ്‌ക്രീനില്‍ നിന്ന്‌ ഒരു നിമിഷം പോലും കണ്ണെടുക്കാന്‍പാടില്ല, എടുത്താല്‍ കഴിഞ്ഞു. ഒരോ സീക്വന്‍സും അത്ര പ്രധാനപ്പെട്ടതാണ്‌. നിശബ്ദത പോലും കഥ പറയുന്നു. പിന്നെ ഞാന്‍ ഇങ്ങിനെയൊക്ക എഴുതി, എന്നാല്‍ പോയിക്കണ്ടേക്കാം എന്നു വിചാരിക്കേണ്ട. അങ്ങനെ പോപ്‌കോണും കൊറിച്ച്‌ കണ്ടോണ്ടിരിക്കാനുള്ളതല്ല കമീനേ.. It's serious.mind it

Thursday, August 20, 2009

മൈ നെയിം ഈസ്‌ ഖാന്‍, കിങ്‌ ഖാന്‍....

ഷാരൂഖ്‌ഖാന്‍ അങ്ങനെയാണ്‌. കിങ്‌ സൈസ്‌. അതുകൊണ്ട്‌ തന്നെ കക്ഷിക്ക്‌ ഈ ഞഞാപിഞ്ഞാ ചെക്കിങ്‌ ഒന്നും പിടിക്കില്ല. ആള്‌ പ്രശ്‌നമുണ്ടാക്കും. വേണ്ടി വന്നാല്‍ സായിപ്പിന്റെ അപ്പൂപ്പനെ വരെ നിക്കറില്‍ നിര്‍ത്തിക്കും. ഷാരൂഖ്‌ ഇന്റര്‍നാഷനല്‍ വ്യക്തിത്വമെന്നു പറഞ്ഞ്‌ അമേരിക്ക തടിപ്പിയത്‌ ഏതായാലും അവര്‍ക്ക്‌ നന്നായി. അല്ലേല്‍ കാണാമായിരുന്നു.അല്ലെങ്കിലും ഈ അമേരിക്കക്കാര്‍ക്ക്‌ ഇത്തിരി കൂടുതലാ. അതല്ലേല്‍ ആരേയും നോവിക്കാത്ത നമ്മുടെ മുന്‍ അയ്യോ പാവം രാഷ്ട്രപതിയെ പോലും അവര്‍ വെറുതെ വിടാഞ്ഞത്‌. കലാം സാഹിബ്‌ വായയില്‍ വിരലിട്ടാലും കടിക്കാത്ത വ്യക്തിത്വമായത്‌ അമേരിക്കയ്‌ക്ക്‌ വീണ്ടും തുണയായി എന്നു തന്നെ പറയാം. 9/11 ന്‌ ശേഷം നാടിനെ കാടന്‍ പിടിക്കുമോ? കുറുക്കന്‍ കൊണ്ടുപോവുമോ? എന്നു പേടിച്ചിരിക്കുന്ന അമേരിക്കന്‍ അതികൃതര്‍ ഷാരൂഖിനോട്‌്‌്‌ ചെയ്‌തതിലും തെറ്റുപറയാന്‍ ഒക്കുമോ? നിങ്ങള്‍ തന്നെ പറ. സ്വന്തം രാജ്യത്തിന്റെ സുരക്ഷ എതൊരു മീഞ്ചന്തക്കാരന്റെയും കടമയല്ലേ? അപ്പോള്‍ അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ചെയ്‌തതിലും എന്താണ്‌ കുറ്റം?എന്നാലും ചില പ്രത്യേക മതവിഭാഗങ്ങളിലെ പേരുകള്‍ തപ്പിപ്പിടിച്ച്‌ അന്വേഷണമെന്ന്‌്‌ പറഞ്ഞ്‌ രണ്ടും മൂന്നും മണിക്കൂര്‍ തടഞ്ഞു വയ്‌ക്കുന്നത്‌ തികച്ചും ഖേദകരമാണ്‌. പ്രത്യേകിച്ചും കിങ്‌ ഖാനെപോലുള്ളവരെ. മിനിറ്റിനുകള്‍ക്ക്‌്‌ കണക്കുപറഞ്ഞ്‌ കോടികള്‍ സമ്പാദിക്കുന്നവരുടെ രണ്ടു മണിക്കൂര്‍ എന്നു പറഞ്ഞാല്‍ എന്നതാ? അരീക്കാട്‌ ജങഷനില്‍ കുട്ടപ്പായിയെയും കാത്തു നില്‍ക്കുന്നത്‌ പോലെയാണോ അത്‌? അല്ല. പിന്നെ, പൗലോസേട്ടനും, ദാസപ്പേട്ടനും എന്താ ബോംബുണ്ടാക്കാനും തീവ്രവാദം നടത്താനും അറിയില്ലേ? താടിയും തലേക്കെട്ടും കണ്ടാല്‍ മതി എല്ലാവരുടെയും ഹാലിളകാന്‍. അതിലും ഇമ്മിണി നല്ല മനുഷ്യരുണ്ടെന്നെ.അതൊക്കെ പോട്ടെ, ഇതുപോലെ നിരവധിയാളുകളെ ദിനേന ഇത്രയൊക്കെ പരിശോധന നടത്തിയാണ്‌ അമരിക്കയ്‌ക്കകത്തേയ്‌ക്കു വിടുന്നത്‌. അതില്‍ പലരും അത്ര പ്രശസ്‌തരൊന്നുമല്ല. അപ്പോ പിന്നെ ഷാരൂഖ്‌ ഖാനെ മാത്രം തിരഞ്ഞ്‌ പിടിച്ച്‌ ചോദ്യംചെയ്‌തതൊന്നുമല്ല. നമ്മുടെ നാട്ടില്‍ അത്തരം നാട്ടുനടപ്പൊന്നു ഇല്ലാ എന്നു മാത്രം. ഇവിടെ ആരും വന്നാലും പോയാലും അന്തപ്പനെന്ത്‌ ചിന്താ എന്നല്ലേ. അവര്‍ ചെയ്യുന്നത്‌ പോലെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പാടുണ്ടോ, അപ്പോള്‍ നമ്മുടെ അതിഥി ദേവോ ഭവഃ !.എന്റെ പടച്ചോനെ.....ദേ പിന്നേ, ഇപ്പോ ചിരിക്കുന്ന ആമിറും സല്‍മാനും ചിരി നിര്‍ത്തുന്നതാ നല്ലത്‌. ബാദ്‌ഷാ ഖാന്‍ ഇപ്പോള്‍ മനസ്സില്‍ വിചാരിക്കുന്നുണ്ടാവും, ബച്ചു തേരാ നമ്പര്‍ ഭി ആയേഗാ. (പിള്ളേരേ, നിങ്ങടെ മാവും മാവും).

Saturday, August 1, 2009

യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ


``യെ ദോസ്‌തി... ഹം നഹീ തോഡേങ്കെ

തോഡേങ്കെ ദം മഗര്‍ തേരാ സാത്ത്‌ നാ ഛോഡേങ്കേ...''



1975ലാണത്‌. ഉറ്റ ചങ്ങാതിമാരായ വിരൂവും ജയും സൗഹൃദത്തിന്റെ അന്നുവരെ കേട്ടിട്ടില്ലാത്ത ഈണവുമായി അഭ്രപാളിയില്‍ നിന്നു നമ്മുടെയൊക്കെ മനസ്സിലേക്ക്‌ ഇറങ്ങിവന്നത്‌ ആ വര്‍ഷം ആഗസ്‌ത്‌ 15നാണ്‌. ഇന്ത്യയിലൊട്ടാകെയുള്ള നൂറോളം തിയേറ്ററുകളില്‍ സില്‍വര്‍ ജൂബിലി പിന്നിട്ടു നൂറ്റാണ്ടിന്റെ സിനിമ എന്ന ഖ്യാതി നേടിയ `ഷോലെ' അഗാധ സൗഹൃദത്തെക്കുറിച്ചു പറഞ്ഞുതന്ന സിനിമയാണ്‌. അതിനുശേഷം ഇന്നും എന്നും സൗഹൃദം എന്നു കേട്ടാല്‍ ഈ ഗാനം മൂളാത്തവര്‍ വിരളമായിരിക്കും. അത്ര എളുപ്പമൊന്നം മറക്കുന്ന ഒന്നല്ല ആ ഗാനം. വിരൂ എന്ന ധര്‍മേന്ദ്രയുടെയും ജയ്‌ എന്ന അമിതാഭ്‌ബച്ചന്റെയും സൗഹൃദം സ്‌ക്രീനില്‍ മാത്രമല്ല ഓഫ്‌ സ്‌ക്രീനിലും അനുകരണീയമായ ഒന്നായി നിലനില്‍ക്കുന്നു.


വര്‍ഷത്തില്‍ 365 ദിവസവും ഏതെങ്കിലുമൊക്കെ ആഘോഷം കൊണ്ടാടുന്നത്‌ നമ്മുടെ ശീലമായിരിക്കുകയാണ്‌. അതനുസരിച്ച്‌ ഇന്നു ലോക സൗഹൃദദിനമാണ്‌. പിസാ ഹട്ടുകളിലെയും കോഫി ഡേകളിലെയും സായന്തനങ്ങളില്‍ അഭിരമിക്കുന്ന, ബന്ധങ്ങളുടെ കെട്ടുറപ്പ്‌ ആര്‍ചീസിന്റെയും ഹോള്‍മാര്‍ക്കിന്റെയും കാര്‍ഡുകളിലാണെന്നു വിശ്വസിക്കുന്ന ജനറേഷന്‍ നെക്‌സ്‌റ്റിന്‌ ആഘോഷിച്ചു തള്ളാന്‍ മറ്റൊരു കാരണം കൂടിയാണ്‌ സൗഹൃദദിനം അഥവാ ഫ്രണ്ട്‌ഷിപ്പ്‌ ഡേ. ആഗസ്‌തിലെ ആദ്യ ഞായര്‍ എന്തിനാണ്‌ സൗഹൃദദിനമായി കൊണ്ടാടുന്നത്‌ എന്നുപോലും തിരിച്ചറിയാതെയാണ്‌ നമ്മില്‍ പലരും ഫ്രണ്ട്‌ഷിപ്പ്‌ ബാന്റുകള്‍ വാങ്ങിയും സ്‌നേഹസന്ദേശ കാര്‍ഡുകള്‍ കൈമാറിയും സൗഹൃദത്തെ അരക്കിട്ടുറപ്പിക്കുന്നത്‌.


തീര്‍ച്ചയായും സൗഹൃദം ഒരു ആവരണമാണ്‌. ഒഴിഞ്ഞ വയറിനു ഒരുപിടിച്ചോറായി, സ്ലേറ്റ്‌ മായ്‌ക്കാനുള്ള മഷിത്തണ്ടായി, ഉപ്പിലിട്ടതു വാങ്ങാന്‍ നീളുന്ന 25 പൈസാ തുട്ടായി, പറഞ്ഞതുതന്നെ പറയാന്‍ കാത്തിരിക്കുന്ന ഉറക്കമില്ലാത്ത രാത്രികളായി, പുസ്‌തകങ്ങളായി, സിനിമയായി, പ്രണയമായി, പിണക്കമായി, ജീവിതാസ്വാസ്ഥ്യങ്ങളില്‍ ഒരു സാന്ത്വന സ്‌പര്‍ശമായി, ഏതു ഘട്ടത്തിലും എത്ര പ്രയാസപ്പെട്ടാലും പരസ്‌പരം സഹായമായി `ചങ്ങാതി' നമ്മുടെ ജീവിതത്തെ ആവരണം ചെയ്യുന്നു. ഫ്രഞ്ച്‌ സാഹിത്യകാരന്‍ ആല്‍ബര്‍ട്ട്‌ കമുവിന്റെ വാക്കുകള്‍ ഓര്‍ക്കാം.


``എനിക്കു മുന്നില്‍ നീ നടക്കരുത്‌,

എനിക്കു നിന്നെ പിന്തുടരാനാവില്ല.

എനിക്കു പിറകിലും നീ നടക്കരുത്‌,

എനിക്കു നിന്നെ നയിക്കാനറിയില്ല.

നീ എന്നോടു ചേര്‍ന്ന്‌, എനിക്കൊപ്പം നടക്കണം

എന്റെ സുഹൃത്താവണം.''



സുഹൃത്തിന്റെ സ്ഥാനം മുമ്പിലോ പിറകിലോ അല്ല. അതു നമുക്കൊപ്പമാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഈ ബന്ധം മറ്റെല്ലാറ്റില്‍നിന്നും അമൂല്യമെന്നു പറയുന്നത്‌. മനുഷ്യന്‍ സാംസ്‌കാരികജീവിതം നയിക്കാന്‍ തുടങ്ങിയതു മുതല്‍ സൗഹൃദമെന്ന ബന്ധത്തെ വിശേഷപ്പെട്ട ഒന്നായിത്തന്നെ കണക്കാക്കിയിരുന്നു, അതു പല നാടോ ടിക്കഥകളിലും മതധാര്‍മിക ഗ്രന്ഥങ്ങളിലും കാണാന്‍ കഴിയും. രണ്ടു സുഹൃത്തുക്കള്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍, കരടി വരുന്നതും മരംകയറാന്‍ അറിയുന്ന സുഹൃത്ത്‌ കയറാനറിയാത്ത സുഹൃത്തിനെ തനിച്ചാക്കി മരത്തില്‍ കയറി രക്ഷപ്പെട്ടതും പാവം മറ്റേ സുഹൃത്ത്‌ മരിച്ചതുപോലെ കിടന്നു കരടിയില്‍ നിന്നു രക്ഷപ്പെട്ടതും നാം സ്‌കൂളില്‍ പഠിച്ചതാണ്‌. അതിലെ ഗുണപാഠവും നാം മറന്നുകാണില്ല. ആപത്തില്‍ സഹായിക്കുന്നവനാണ്‌ ചങ്ങാതി. അങ്ങനെയൊരാളെ പലരും ഈ ദിവസം ഓര്‍ക്കുന്നു


ഒന്നാം ലോകമഹായുദ്ധാനന്തരകാലം. നാടെങ്ങും വിദ്വേഷവും വെറുപ്പും മാത്രം. ജനങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ തമ്മിലും അവിശ്വാസവും ശത്രുതയും തഴച്ചുവളര്‍ന്നു. മറ്റൊരു ലോകമഹായുദ്ധത്തിനു വിത്തു പാകാവുന്ന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്‌. സൗഹൃദവും സ്‌നേഹവും പുനസ്ഥാപിക്കേണ്ട അവസ്ഥ സംജാതമായതോടെയാണ്‌ 1935ല്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌ ഓഫ്‌ അമേരിക്കയുടെ കോണ്‍ഗ്രസ്‌ ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. എല്ലാ വര്‍ഷവും ആഗസ്‌തിലെ ആദ്യ ഞായര്‍ നാഷനല്‍ ഫ്രണ്ട്‌ഷിപ്പ്‌ ഡേ ആഘോഷിക്കണം എന്നായിരുന്നു ആ പ്രഖ്യാപനം. അമേരിക്കയില്‍ മാത്രമല്ല മറ്റെല്ലാ രാഷ്ട്രങ്ങളിലും വളരെ ഹാര്‍ദമായാണ്‌ ആ ആഹ്വാനത്തെ ജനങ്ങള്‍ കൈക്കൊണ്ടത്‌. എന്നാല്‍, എല്ലാ ആഘോഷവും ആ ദിവസം മാത്രം നിലനില്‍ക്കുന്നു എന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ ദുരന്തം. 1945 ആഗസ്‌ത്‌ ആറിനാണ്‌ അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ 9,700 പൗണ്ട്‌ ഭാരമുള്ള യുറേനിയം ബോംബായ `ലിറ്റില്‍ ബോയ്‌' വര്‍ഷിച്ചത്‌. ലക്ഷക്കണക്കിനാളുകള്‍ മരിച്ചുപോയി. അതിനെക്കാളേറെ മുറിവേറ്റവരായി. അതിലും ഭീകരമായിരുന്നു തലമുറകള്‍ തോറും അവര്‍ കൈമാറിക്കൊണ്ടിരിക്കുന്ന റേഡിയേഷന്‍ മൂലമുള്ള ജനിതകവൈകല്യങ്ങള്‍. എല്ലാം ഹിരോഷിമയില്‍ ബോംബ്‌ വര്‍ഷിച്ചതിന്റെ ഫലം. തുടര്‍ന്ന്‌, ആഗസ്‌ത്‌ 9ന്‌ നാഗസാക്കിയില്‍ `ഫാറ്റ്‌മാന്‍' എന്ന പ്ലൂട്ടോണിയം ബോംബും വര്‍ഷിക്കാന്‍ അമേരിക്ക മറന്നില്ല. ലോകത്ത്‌ സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നു പറഞ്ഞവര്‍ തന്നെയാണ്‌ മറ്റൊരു സമൂഹത്തിനുമേല്‍ ദുരന്തം പാകിയത്‌. നമ്മള്‍ ഓരോരുത്തരും സൗഹൃദദിനം അടിച്ചുപൊളിച്ചാഘോഷിക്കുമ്പോള്‍ ഓര്‍ക്കണം, ഹിരോഷിമയിലും നാഗസാക്കിയിലും ജനങ്ങള്‍ ആയിരം സൂര്യന്റെ താപമുള്ള ഓര്‍മകളാല്‍ വെന്തുരുകുകയാണ്‌. എന്തൊരു വിരോധാഭാസം! അഫ്‌ഗാനിസ്‌താനിലും ക്യൂബയിലെ ഗ്വണ്ടാനമോയിലും ഇറാനിലു മൊക്കെ സ്‌ത്രീകളും കുട്ടികളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും അമേരിക്കന്‍ നയങ്ങള്‍ക്കനുസൃതമായിട്ടാണല്ലോ. അപ്പോള്‍ ആ ക്രൂരതകള്‍ മറയ്‌ക്കാന്‍ സൗഹൃദദിനവും, പ്രണയദിനവുമൊക്കെ അനിവാര്യമാവുന്നു.


പക്ഷെ ഇന്നു കാലം മാറി. ഇതു ജനറേഷന്‍ നെക്‌സ്‌റ്റാണ്‌. തരാന്‍ സ്ലേറ്റ്‌ മായ്‌ക്കുന്ന മഷിത്തണ്ടുകളില്ല, പകരം നിനക്കു ഞാന്‍ എം.എം.എസ്‌ അയക്കാം എന്നുപറയുന്ന കാലം. ഇന്ന്‌ എല്ലാം നയിക്കുന്നത്‌ വിപണിയാണ്‌. അവിടെ സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ നല്ല ഡിമാന്റ്‌ാണ്‌. 1997ല്‍ `വിന്നീ', `ദ പൂ''എന്ന പ്രശസ്‌ത കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൗഹൃദദിനാഘോഷത്തിന്റെ അംബാസഡറായി അമേരിക്കന്‍ കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്തിരുന്നു. മാറിയ സാമ്പത്തികസാഹചര്യങ്ങളാണ്‌ സൗഹൃദദിനത്തിനു നമ്മുടെ രാജ്യത്ത്‌ ഇത്രയും പ്രചാരം ലഭിക്കാന്‍ ഇടയാക്കിയത്‌. സമ്പദ്‌വ്യവസ്ഥ ലോകരാഷ്ട്രങ്ങള്‍ക്കു തുറന്നുകൊടുത്തതോടെ സായിപ്പിന്റെ ആഘോഷങ്ങള്‍ നമ്മുടെയും ആഘോഷമായി. മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ആഘോഷങ്ങളുടെ പേരില്‍ ലാഭങ്ങള്‍ കൊയ്‌തു. കൈവെള്ളയില്‍ പേന കൊണ്ടെഴുതിയിരുന്ന സൗഹൃദങ്ങള്‍ക്ക്‌ എക്‌സ്‌പ്രഷന്‍ കാര്‍ഡുകള്‍ വന്നു . കൂട്ടത്തില്‍ ബര്‍ഗറും കോള്‍ഡ്‌ ഡ്രിങ്കും ഡിസ്‌കോ തെക്കേയും വന്നു നമ്മളും മാറി. ഏതാഘോഷത്തിനും മുമ്പേ വിപണി പുതിയ കാംപയിനുകളിലൂടെ തങ്ങളുടെ ഇരയെ പിടിച്ചുകൊണ്ടിരിക്കും. ഒാര്‍ക്കൂട്ടില്‍ കൂട്ടുകൂടി, ഫെയസ്‌ ബുക്കിലെ മുഖമില്ലാത്ത സൗഹൃദങ്ങളെയും തലോലിച്ച ജീവിക്കുന്ന യുവതയെ ടാര്‍ഗറ്റ്‌ ചെയ്യാന്‍ വിപണിക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല. സുഹൃത്തിന്‌ ആശംസകള്‍ നേര്‍ന്നു സമ്മാനങ്ങള്‍ നേടാന്‍ പ്രേരിപ്പിക്കുന്ന സേവനദാതാക്കള്‍ ജീവിതത്തെ ഒരു ഗിഫ്‌റ്റ്‌ വൗച്ചറോ ഒരു എക്‌സ്‌ചേഞ്ച്‌ ഓഫറോ ആക്കിമാറ്റുന്നു.ഇത്തരത്തില്‍ മൊബൈല്‍-ഇന്റര്‍നെറ്റ്‌ ചതിയില്‍പ്പെടുന്നവര്‍ നിരവധിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. അതിനിടയില്‍ ചോര്‍ന്നുപോവുന്നത്‌ പരിശുദ്ധമായ ബന്ധങ്ങളാണ്‌.


ഇനിയുള്ള കാലങ്ങളിലും ചങ്ങാതിയും ചങ്ങാത്തവും നിലനില്‍ക്കും. സ്‌ക്രീനില്‍ വിരൂവും ജയും ആത്മാര്‍ഥമായ സൗഹൃദത്തിന്റെ ഈണത്തില്‍ നമ്മെ പ്രലോഭിപ്പിച്ചു കൊണ്ടുമിരിക്കും. കാരണം, അഭ്രപാളികള്‍ നശിക്കുന്നില്ലല്ലോ? സൗഹൃദവും.

Wednesday, July 15, 2009

പുളി+മധുരം+എരിവ്‌= ചാട്ട്‌

കോഴിക്കോട്‌ മാനാഞ്ചിറയ്‌ക്ക്‌ അടുത്ത്‌ ഭേല്‍പ്പുരി പകൗഡി സെന്റര്‍ എന്ന്‌്‌ പേരുള്ള ഉന്തു വണ്ടിക്കു സമീപം നില്‍ക്കുമ്പോള്‍ പലര്‍ക്കുമത്‌ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലോ, അല്ലെങ്കില്‍ മുംബൈയില്‍ ചൗപ്പാട്ടിബീച്ചിലോ, ഹൈദ്രാബാദിലെ ചാര്‍മിനാറിലോ അതുമല്ലെങ്കില്‍ ഉത്തരേന്ത്യയിലെ തിരക്കേറിയ ഏതോ ഒരു നിരത്തിലോ എത്തിയത്‌ പോലെയാണ്‌. കാരണം നമ്മള്‍ മലയാളികളുടെ നാവിന്‌ ആദ്യമൊന്നും വഴങ്ങാത്ത എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക്‌ മറക്കാനാവാത്ത ഒരു രുചിയുണ്ടിവിടെ. പുളിയും എരിവും കലര്‍ന്ന മധുരവും, ഉള്ളിയുടെയും മല്ലിയിലയുടെയും ചവര്‍പ്പും ഒക്കെ ചേര്‍ന്ന സ്വാദ്‌. ചാട്ടിന്റെ രുചി. ഉത്തരേന്ത്യന്‍ സ്‌നാക്കായ പാനിപുരിയും ഭേല്‍പ്പുരിയും സേവ്‌ പുരിയുമൊക്കെ മലയാളികള്‍ക്ക്‌ ഇന്ന്‌ അന്യമല്ല.

12 വര്‍ഷം മുമ്പ്‌ രാജസ്ഥാനില്‍ നിന്ന്‌ എത്തിയ ബല്ലുറാമിനെയും സഹോദരന്‍ രാജേന്ദറിനെയും പോലുള്ളവര്‍ എല്ലാ സായാഹ്നങ്ങളിലും ആ രുചികളൊക്കെ നമുക്ക്‌ പകര്‍ന്നു തരുന്നു. ഉത്തരേന്ത്യന്‍ നിരത്തുകളിലെ പ്രധാന കാഴ്‌ചയാണ്‌ ചാട്ട്‌വാലേകള്‍. അവിടുത്തുകാരുടെ പ്രധാന ഭക്ഷണശീലങ്ങളില്‍ ഒന്നാണ്‌ രുചിക്കുക എന്നര്‍ഥം വരുന്ന ചാട്ട്‌. പൊരിച്ചെടുത്ത പൂരി, പുഴുങ്ങിയ ഉരുളക്കിഴങ്ങ്‌, വേവിച്ച പട്ടാണി, ചാട്ട്‌ മസാല,തൈര്‌, സവാള, മല്ലിയില എന്നിവ കൊണ്ടാക്കുന്ന ആലുടിക്കിയാണ്‌ പ്രധാന ചാട്ട്‌ വിഭവം. ഭേല്‍പുരി, പാനിപുരി, ദഹിപൂരി, രഗ്‌ഡ, സേവ്‌പുരി എന്നിവയും മറ്റു ചാട്ട്‌ വിഭവങ്ങളാണ്‌. കാരുപ്പ്‌, ഇഞ്ചി, ജീരകം, കുരുമുളക്‌പൊടി, പുളി, പച്ചമാങ്ങ എന്നിവയും ചാട്ടിലെ പ്രധാനാകൂട്ടുകളാണ്‌. മസാലാപൂരിതമായ ഒരു വിഭവം ശ്‌ബദത്തോടെ കൂടി കഴിക്കുക എന്നാണ്‌ ചാട്ടിന്റെ തത്വം.

ഉത്തര്‍പ്രദേശിലും, ഗുജറാത്തിലുമാണ്‌ ചാട്ടിന്റെ ഉദ്‌ഭവമെന്നാണ്‌ പറയപ്പെടുന്നത്‌്‌. സംസ്‌ക്കാരങ്ങളുടെ പങ്കുവയ്‌ക്കലിലൂടെ ഇന്നത്‌ ഉത്തരേഷ്യയില്‍ ഒട്ടുമിക്കയിടങ്ങളിലും ഭക്ഷിക്കപ്പെടുന്നു. പാവ്‌ ബാജിയില്‍ ബണ്ണിന്റെ രൂപത്തില്‍ പോര്‍ച്ചുഗീസ്‌ സ്വാധീനം കാണാന്‍കഴിയും. മുംബൈയിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ഗുജറാത്തികളാണ്‌ ഭേല്‍പ്പുരി ജനകീയമാക്കിയതായി കരുതപ്പെടുന്നത്‌.വറുത്ത അരിപ്പൊടി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്‌,പച്ചമുളക്‌, ഇഞ്ചി, ഗരംമസാല, പുളി, സേവ്‌(കടലമാവുകൊണ്ടുണ്ടാക്കുന്ന നൂഡില്‍സ്‌)എന്നിവകൊണ്ടാണ്‌ ഭേല്‍പ്പുരിയുണ്ടാക്കുന്നത്‌.സേവ്‌പുരിയില്‍ മുന്തിനില്‍ക്കുന്നത്‌ സേവും, മസാലപുരിയില്‍ മസാലയും, ദഹിപൂരിയില്‍ ദഹി അഥവ തൈരുമാണ്‌.

ഉത്തര്‍പ്രദേശിലെ ബനാറസിലാണ്‌(വാരാണസി) പാനിപുരിയുടെ ഉല്‍ഭവമെന്നാണ്‌ കരുതപ്പെടുന്നത്‌. ഹിന്ദിയില്‍ പാനിപുരിയെന്നും മറാഠിയില്‍ പാണിപുരിയെന്നും, ബംഗാളിയില്‍ പുച്‌കാ എന്നും, ചിലയിടങ്ങളില്‍ ഗോല്‍ഗപ്പ എന്നും അറിയപ്പെടുന്ന ഈ വിഭവത്തിലെ പ്രധാനഘടകം മധുരമുള്ള പുളിവെള്ളവും ആട്ട, സൂചി എന്നിവകൊണ്ടുണ്ടാക്കിയ ഉള്ളു പൊള്ളയായ ഗോളാകൃതിയിലുള്ള കറുമുറാ പൂരികളുമാണ്‌. ഹിന്ദിയില്‍ പാനിയെന്നാല്‍ വെള്ളം എന്നാണര്‍ഥം. ജാഗിരിയും, കാരുപ്പും, പുളിയും ജീരകവും മല്ലിയിലയും കൊണ്ടുണ്ടാക്കിയ മധുരമുള്ള വെള്ളമാണ്‌ ഇതിലുപയോഗിക്കുന്നത്‌, ഉരുളക്കിഴങ്ങും, പട്ടാണിക്കടലയും ഗരംമസാലയും ചാട്ട്‌ മസാലയും ചേര്‍ത്തുള്ള മസാലയോടൊപ്പം മുളകും കൊണ്ടുണ്ടാക്കിയ ചട്ട്‌നിയും പാനിപുരിയിലെ അനിഷേധ്യ സാന്നിധ്യമാണ്‌. നേരത്തെ തയ്യാറാക്കിവയ്‌ക്കുന്ന പുരി, മസാലചേര്‍ത്ത്‌്‌ പാനിയില്‍ മുക്കി കഴിക്കുമ്പോഴ്‌ണ്‌ ചാട്ട്‌ തീറ്റ പൂര്‍ണമാവുന്നത്‌.


തൊഴില്‍ സംബന്ധമായ കുടിയേറ്റം നടത്തിയ ഉത്തരേന്ത്യക്കാരും ആര്‍.ഇ.സി, മെഡിക്കല്‍ കോളജ്‌, എന്‍.ഐ.ടി, ഐ.ഐ.എം.കെ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ഈ തെരുവുവിഭവത്തിന്റെ കോഴിക്കോട്ടെ പ്രധാന ആവശ്യക്കാരില്‍പ്പെടുന്നു. കോഴിക്കോട്‌ കടപ്പുറത്തും മാനഞ്ചിറയുടെ പരിസരത്തും ഒമ്പതോളം ചാട്ട്‌വലേകളെ കാണാം. കൂടാതെ ദാബേകളിലും ചില റസ്‌റ്റോറന്റുകളിലും ആലുടിക്കി, ഭേല്‍പ്പുരി, സേവ്‌പുരി, മസാലപുരി, പക്കോഡ,പാനിപുരി എന്നിവയും ലഭ്യമാണ്‌.

ഫോട്ടോ: ഷീനാ ഹാഷിം

Friday, June 19, 2009

അമ്മ

കളിപ്പാട്ടങ്ങള്‍ കരുതി,
കുഞ്ഞുടുപ്പുകള്‍ തുന്നി,
വരാന്‍ കാത്തത്‌ വെറുതെ...

നിന്റെ പുഞ്ചിരിയില്‍ നിറഞ്ഞ്‌,
കുസൃതിയില്‍ കണ്ണുകള്‍ നനഞ്ഞ്‌,
വളരാന്‍ കാത്തത്‌ വെറുതെ...

വാടിത്തളര്‍ന്നപ്പോള്‍ വാരിയെടുത്തതും
നൊന്തുപിടഞ്ഞപ്പോള്‍ നെഞ്ചോടു ചേര്‍ത്തതും
വെറുതെ...
ഇനിയിങ്ങോട്ടില്ലെന്ന്‌ പറഞ്ഞ്‌ ഇറങ്ങിയതുമുതല്‍
കാത്തിരിക്കുന്നതും വെറുതെ....
അല്ലെങ്കിലും ഈ അമ്മമാര്‍ വെറും പാവങ്ങളാ!

Monday, June 15, 2009

ഞാന്‍

ഞാന്‍

ആരായിരുന്നു നിനക്ക്‌ ഞാന്‍

ഒരു കളിപ്പാട്ടം, നിന്റെ തമാശ, അതോ വഞ്ചന
എന്നിട്ടും, എന്റെഒരോ നിലവിളിയിലും ഓര്‍ത്ത്‌്‌
ഒരോ ഓര്‍മയിലും വെറുത്ത്‌്
‌ഒരോ വെറുപ്പിലും പൊറുത്ത്‌.
ഇവിടെ ഞാന്‍, ഇതാ വെറുതെ.

Monday, June 1, 2009

നീയും ഞാനും നിറുത്താതെ കരഞ്ഞ ജൂണ്‍


നിറുത്താതെ പെയ്യുന്ന മഴ. അതിനേക്കാള്‍ ശക്തമായ മഴ നമ്മുടെ കണ്ണുകളില്‍. സ്‌തബ്ധമായ നമ്മുടെ ലോകം, അവിടെ നീയല്ലാതെ മറ്റാരുമില്ലെന്ന തോന്നലിലും പരസ്‌പരം നോക്കാതെ ഇരുന്ന നാം.നിന്റെ നനഞ്ഞ പച്ചകളര്‍ പാവാടയിലും, വെള്ളഷര്‍ട്ടിലും പറ്റിയ ബിസ്‌ക്കറ്റിന്റെ ശകലങ്ങള്‍, കൈയിലെ കാഡബറീസ്‌ എക്‌ളയറിന്റെ കടലാസ്‌,അഴിഞ്ഞ്‌ തുടങ്ങിയ പച്ച റിബണ്‍, നക്ഷത്രങ്ങളുടെ തിളക്കത്തോടെ പിടിയുള്ള ആ നീളന്‍ കുട ഒന്നും ഞാന്‍ കണ്ടതേയില്ല. രാവിലെ അച്ഛന്‍ കൊണ്ടു വന്നതാക്കിയതാണ്‌. ഇന്ന്‌ ഞാന്‍ സ്‌കൂളില്‍ ആദ്യമായി എത്തിയ ദിവസമാണ്‌. ഇനി അച്ഛന്‍ വരുമോ? ചിന്ത അതുമാത്രമായിരുന്നുവല്ലോ?പിന്നീട്‌ കുറെ നാളുകള്‍ക്ക്‌ ശേഷം എനിക്ക്‌ മനസിലായി അവളുടെ പേര്‌ മിനിയെന്നാണ്‌. വര്‍ഷം എത്ര കഴിഞ്ഞു. അങ്ങിനെ എത്രയെത്ര മിനിമാരെ നാം ഒപ്പമിരുത്തി, ചൊല്ലിപഠിച്ചു, കേട്ടെഴുതി,അടിവാങ്ങി, സമ്മാനം നേടി.എല്ലാം ഒരു കാലം. ആ നല്ല കാലത്തിന്റെ ഓര്‍മ ദിവസമാണിന്ന്‌, ജൂണ്‍ ഒന്ന്‌. ഞാനും നിങ്ങളും നിറുത്താതെ കരഞ്ഞ ജൂണ്‍ ഒന്ന്‌.എല്ലാ ഓര്‍മകളും എത്ര ആനന്ദദായകമാണെങ്കിലും പിന്നീട്‌ ഓര്‍ത്തെടുമ്പോള്‍ പുഞ്ചിരിയിലും ഒരു വേദന പടരും. സ്‌കൂള്‍- കലാലയ ഓര്‍മകള്‍ വീണ്ടടുക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക്‌ സങ്കടം വരാതിരിക്കില്ല
എന്റെ എല്ലാ കൂട്ടുകാര്‍ക്കും ജൂണ്‍ ഒന്ന്‌ ആശംസകള്‍.
ഫോട്ടോ: ഗൂഗ്‌ള്‍ സെര്‍ച്ച്‌