Tuesday, January 10, 2017

കളഞ്ഞുപോയ ഷെഹനായി

സംഗീതം ഒരു കടലാണ്. ഞാനതിന്റെ തീരത്തുപോലും എത്തിയിട്ടില്ല. ലോകം അവസാനിച്ചാലും നാദവും ലയവും നിലയ്ക്കില്ല. സ്വരങ്ങള്‍ ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ്. എത്രയത് മനനം ചെയ്യുന്നുവോ അത്രയും നമ്മുടേതാവുന്നു. ജോ ധ്യായേ, സോ പാവെ...ജീവിച്ചിരുന്നുവെങ്കില്‍ ഈ വര്‍ഷം നൂറു വയസ്സു തികയുമായിരുന്നു ഉസ്താദ് ബിസ്മില്ലാഹ് ഖാന്‍ന്. 1937ല്‍ കല്‍ക്കട്ടയില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ മ്യൂസിക് കോണ്‍ഫറന്‍സ്സോടെ ഷെഹനായി എന്ന വാദ്യോപകരണം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേന്ദ്രബിന്ദുവാക്കാന്‍ ഇടയായത് ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ കച്ചേരിയാണ്. ഷെഹനായിയിലുള്ള അഗധമായ പാണ്ഡിത്യവും അശ്രാന്ത പരിശീലനവും കൊണ്ടാണ് ഉസ്താദത് ഷെഹനായിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. പരമ്പരാഗതമായി പൊതുവെ വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാത്രം വായിച്ചിരുന്ന ഷെഹനായിയെ ശാസ്ത്രീയ സംഗീത ഉപകരണമാക്കിയതും അത് പോപുലര്‍ സംഗീതത്തിന്റെ ഭാഗമായതും ഉസ്താദിന്റെ മാത്രം പരിശ്രമമാണ്. 1947 ആഗസ്ത് പതിനഞ്ചിന്റെ തലേന്ന് റെഡ്‌ഫോര്‍ട്ടില്‍ കച്ചേരിയവതരപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. 1950 ജനുവരി 26ലെ ആദ്യ റിപബഌക്ക് ദിനാഘോഷത്തിലും അദ്ദേഹം ഷെഹനായി വായിച്ചു. ഇപ്പോഴും ഓര്‍മയുണ്ട്, ഞങ്ങളുടെ ചെറുപ്പത്തിലെ ആകാശവാണി- ദൂരദര്‍ശന്‍കാലം. ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ ഷെഹനായി വാദനമില്ലാതെ ഒരു സ്വാതന്ത്ര്യ-റിപ്പബ്ലിക്ക് ദിനാഘോഷവും കടന്നു പോയിട്ടില്ല. എന്തും ഇന്റര്‍നെറ്റില്‍ ലഭ്യമായ ഈ ന്യൂജെന്‍ കാലത്ത്, 2014ല്‍ കോഴിക്കോട് ആകാശവാണിയില്‍ നിന്നും പണം കൊടുത്തു 1964ല്‍ റെക്കോര്‍ഡ് ചെയ്ത അദ്ദേഹത്തിന്റെ ഷെഹനായി വാദനത്തിന്റെ സി ഡി സ്വന്തമാക്കിയപ്പോള്‍ ഗര്‍ഭിണിയായ എനിക്ക് എന്തിന്നില്ലാത്ത സന്തോഷമായിരുന്നു. സംഗീതത്തിന്റെ എബിസിഡി അറിയില്ലെങ്കിലും, ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആ സംഗീതം നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ച് ലവലേശം അറിവില്ലെങ്കിലും ശ്യാംകല്യാണ്‍ രാഗത്തിലേയും പൂരബി ധുന്നിലെയും ആരോഹണങ്ങളും അവരോഹണങ്ങളും എന്നെ ആഹ്ലാദിപ്പിച്ചു. ഇത്രമാത്രമേ ആ സംഗീതത്തെക്കുറിച്ച് എനിക്കറിയൂ. നാടോടിശീലുകളായ കജ്‌രിയും ചൈതിയും പൂരബി ധുന്നുമെല്ലാം അദ്ദേഹം വായിച്ചത് ഹൃദയം കൊണ്ടായിരുന്നു. ഷെഹനായില്‍ മാത്രമല്ല, ഈ ഗാനങ്ങളെല്ലാം അദ്ദേഹം പാടുകയും ചെയ്തു. ബിസ്മില്ലാഹ് ഖാന്റെ ഉസ്താദ് വോക്കലിലും അദ്ദേഹത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ മകന്‍ കാസിം ഹസ്സന്റെ വാരണസിയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെ അഞ്ചു ഷെഹനായികള്‍ മോഷണം പോതായി പത്രത്തില്‍ വാര്‍ത്ത വന്നു. വെള്ളികൊണ്ടുണ്ടാക്കിയ നാലും വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഒരു ഷെഹനായിയുമാണ് കളവു പോയത്. കൂടാതെ ഇനായത് ഖാന്‍ അവാര്‍ഡായ വെള്ളി ഫലകവും രണ്ടു സ്വര്‍ണവളകളും നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട നാലുവെള്ളി ഷെഹനായികളും അദ്ദേഹത്തിന് സമ്മാനം ലഭിച്ചതാണ്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍,ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, മുംബൈയിലെ ഒരാരധകന്‍ സൈലേഷ് ഭാഗവത് എന്നിവര്‍ നല്‍കിയതാണ് അവ. വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഷെഹനായി അദ്ദേഹത്തിന്റെ സര്‍വവും ആയിരുന്നുവത്രെ. മുഹ്‌റം ഘോഷയാത്രയില്‍ എല്ലാവര്‍ഷവും ആ ഷെഷനായി കൊണ്ടായിരുന്നു അദ്ദേഹം വായിച്ചിരുന്നത്. ആ ഷെഹനായിയുടെ വില എന്നു പറയുന്നത് തീര്‍ച്ചയായും അതിലെ ലോഹത്തിന്റെ സാന്നിധ്യമല്ല. മറിച്ച് അഭൗമമായ സംഗീതത്താല്‍ ലോകത്തെ മുഴുവനും അവച്യമായ നിര്‍വൃതിയില്‍ എത്തിച്ചിരുന്ന ഒന്നായിരുന്നു അവയെല്ലാം.

ദംഗല്‍: അടുക്കളയില്‍ നിന്നും അഖാഡയിലേക്ക്

നാളത്തെ സ്ട്രാറ്റജി എന്താണ് പപ്പ? നാളത്തെ മല്‍സരത്തിന് ഒരേയൊരു സ്ട്രാറ്റജിയേയുള്ളൂ. വെറുമൊരു ആസ്‌ത്രേലിയക്കാരിയെയല്ല നീ നേരിടുന്നത് മറിച്ച് പെണ്‍കുട്ടികള്‍ ഒന്നിനും കൊള്ളില്ലെന്നു വിശ്വസിക്കുന്ന ലോകത്തെ എല്ലാ ജനങ്ങളോടുമാണ്. പെണ്‍കുട്ടികള്‍ എന്നാല്‍ അടിച്ചുവാരാനും വീടുവൃത്തിയാക്കാനും, വിവാഹം ചെയ്ത് കുട്ടികളെ പരിപാലിച്ച് കഴിയാനുള്ളതാണെന്നും വിശ്വസിക്കവരോടാണ്. അത് നീ ജയിച്ചേ മതിയാവൂ മോനെ. കോമണ്‍വെല്‍ത്ത്് ഗെയിമ്‌സില്‍ വനിതകളുടെ 55 കിലോ കാറ്റഗറിയിലുള്ള ഫൈനല്‍ മല്‍സരത്തിന്റെ തലേന്ന് മകളോടുള്ള മഹാവീര്‍ സിങ് ഫഗോട്ടിന്റെ ഉപദേശം അതുമാത്രമായിരുന്നു. എല്ലാവാരും കണ്ടു മറന്നു പോയേക്കാവുന്ന വെള്ളിമെഡല്‍ പ്രകടനമല്ല നീ കാഴ്ചവയ്‌ക്കേണ്ടത്. സ്വര്‍ണം നേടണം. അത് എന്നു ഓര്‍മയില്‍ ഉണ്ടാകും.

ഇന്റര്‍നാഷനല്‍ മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടാതെ പോകുമ്പോള്‍ നമ്മളെല്ലാവരും നെടുവീര്‍പ്പോടെപ്പറയും ഇവറ്റയ്‌ക്കൊക്കെ നന്നായി കളിച്ചൂടെ, ഒന്നിനെക്കൊണ്ടും ഒരു കാര്യവുമില്ല എന്നൊക്കെ. എന്നാല്‍ ഒരു കായിക താരം ആ മല്‍സരത്തിനെത്താന്‍ എടുത്ത പ്രയത്‌നങ്ങള്‍ നമ്മള്‍ ആരും അറിയാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല. ബയോപിക്കുകളെല്ലാം ഒരര്‍ത്ഥത്തില്‍ നല്ലതാണ്. പ്രത്യേകിച്ചും കായികതാരങ്ങളെക്കുറിച്ചുള്ളത്. സിനിമയില്‍ പ്രതിപാദിക്കുന്ന കായികയിനത്തെ ഇഷ്ടപ്പെടാനും കായികതാരത്തെ കൂടുതല്‍ അടുത്തറിയാനും ബയോപിക്കുകള്‍ കൊണ്ടാവും. സിനിമയായതുകൊണ്ടു നാടകീയതയ്ക്ക് വേണ്ടി ചിലപ്പോള്‍ ചില കഥാസാഹചര്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നുണ്ടെങ്കിലും അതൊക്കെ അതേ ആംങ്കിളില്‍ തന്നെക്കാണാന്‍ പ്രേക്ഷകനാവുന്നുണ്ടാവണം. പാന്‍സിങ് തോമര്‍, ചക് ദേ ഇന്ത്യ, ഭാഗ് മില്‍കാ ഭാഗ്, മേരികോം, അസ്ഹര്‍, എം എസ് ധോണി, എന്നിവയൊക്കെ കായികതാരങ്ങളെക്കുറിച്ച് വന്ന ബോളിവുഡ് ബയോപിക്കുകളാണ്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ഒരു ഓര്‍മിപ്പിക്കലാണ്. ഗുസ്തി എന്ന കായികയിനത്തെക്കുറിച്ചും വനിതാതാരങ്ങളായ ഗീതാ കുമാരി ഫഗോട്ടിന്റെയും ബബിതകുമാരി ഫഗോട്ടിന്റെയും ഗുസ്തി ജീവിതത്തെക്കുറിച്ചും. അതിനേക്കാള്‍ ഉപരി രാജ്യത്തിന്റെ തിരംഗ വാനോളം പാറിക്കാന്‍ തന്റെ മക്കളെ ഗുസ്തിക്കാരികളാക്കിയ പിതാവ് മഹാവീര്‍ സിങ് ഫഗോട്ടിന്റെ ജീവിതത്തെക്കുറിച്ചും. മുന്‍ഗുസ്തി താരമായിരുന്നു മഹാവീര്‍ സിങ് ഫഗോട്ട്. ചില ജീവിതസാഹചര്യങ്ങളില്‍ ഗുസ്തി വിട്ട് സാധാരണ ഉദ്യോഗജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു മഹാവീറിന്റേത്. തന്റെ പെണ്‍മക്കളെ ഒരിക്കലും വെറും പെണ്‍കുട്ടികളായി കണ്ടിട്ടേയില്ല അദ്ദേഹം. കൈകാലുകളില്‍ കാരിരുമ്പിന്‍ കരുത്തും, കണ്ണുകളില്‍ വിജയതൃഷ്ണയുള്ള ഫയല്‍വാനായിരുന്നു അദ്ദേഹത്തിന് പെണ്‍മക്കള്‍. മക്കളിലൂടെ രാജ്യത്തിനൊരു സ്വര്‍ണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം.

ദംഗല്‍ എന്ന സിനിമയുടെ ശ്രദ്ധാകേന്ദ്രം അതിന്റെ എഴുത്താണ്. എഴുത്തുകാരനും സംവിധായകനുമായ നിതേഷ് തിവാരിയും പിയൂഷ് ഗുപ്ത, ശ്രയേഷ് ജയിന്‍, നിഖില്‍ മെഹ്‌റോത്ര എന്നിവരാണ് ദംഗലിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ നിതേഷിനെ തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. ഇതിനുമുമ്പും ചെറിയക്കുട്ടികളെ വച്ച് നിതേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ചില്ലര്‍ പാര്‍ട്ടിയിലൂടെ. ആ ഒരൊറ്റ ചിത്രം മതി നിതേഷിന്റെ കഴിവറിയാന്‍. ഇന്ത്യയുടെ പരമ്പരാഗതവും വാര്‍ത്തമാനകാലത്തിലും വിട്ടൊഴിയാന്‍ തയ്യാറാവാത്തതുമായ പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് ദംഗല്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന ദമ്പതികളും അവരോടൊപ്പം പലപല പൊടിക്കൈകളുമായി നിലകൊളുന്ന ഗ്രാമവാസികളും തമാശനിറഞ്ഞ കാഴ്ചയാണ്. നാടകീയതയ്ക്ക് വേണ്ടി എഴുതിച്ചേര്‍ത്തതാണെങ്കിലും അവയിലൊന്നും നമുക്ക് മടുപ്പ് തോന്നില്ല. കാരണം പുലര്‍ച്ചെ എണീറ്റ് ഗോമാതാവിനെ തീറ്റിക്കുക തുടങ്ങിയ സംഗതികളൊക്കെ നോര്‍ത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംഗതികളാണ്. യാഥാര്‍ഥ്യവും തമാശയും വിഢിത്തവും നിറഞ്ഞ കാഴ്ചകള്‍ ചിത്രത്തില്‍ ഉടനീളെയുണ്ട്.

മകനുണ്ടാവാത്തതില്‍ മനംനൊന്തുകഴിഞ്ഞിരുന്ന മഹാവീറിനുണ്ടായത് നാലു പെണ്‍കുട്ടികളാണ്. അന്നൊരു ദിവസം, തങ്ങളെ അസഭ്യം വിളിച്ച അയല്‍പ്പക്കത്തെ ചെക്കന്‍മാരെ കൈകാര്യം ചെയ്ത ഗീതയെയും  ബബിതയെയും ശാസിക്കുന്നതിനു പകരം അവര്‍ എങ്ങിനെയാണ് എതിരാളികളെ നേരിട്ടതെന്ന് ചോദിച്ചു മനസിലാക്കുകയായിരുന്നു മഹാവീര്‍ചെയ്തത്. അവിടെ തുടങ്ങുകയാണ് ഗീതയുടെയും ബബിതയുടേയും ദംഗല്‍ ജീവിതം. ദംഗല്‍ എന്നാല്‍ മഡ് റസ്ലിങ് അഥവ കളിമണ്ണിലുള്ള ഗുസ്തി എന്നര്‍ത്ഥം. എരിവും പുളിയും ഉപ്പുമൊന്നും ഇനിയുള്ള വര്‍ഷങ്ങളില്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് മനസിലാക്കിക്കൊടുക്കാന്‍ കുട്ടികളെക്കൊണ്ട് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗോല്‍ഗപ്പേ(പാനിപുരി) തീറ്റിക്കുന്നൊരും സീന്‍ കണ്ണില്‍ നിന്നും മായില്ല. ഹരിയാനയുടെ പച്ചപുതച്ച പാടങ്ങളിലൂടെ ഓടിത്തളരുന്ന കുട്ടികള്‍. സല്‍വാര്‍കമ്മീസില്‍ ഓടന്‍ കഴിയാതെ വരുമ്പോള്‍ കസിന്‍ ഓംകാറിന്റെ പാന്റുകള്‍ നിക്കറാക്കിക്കൊണ്ടും, ചളികൊണ്ട് ഒട്ടിപ്പിടിക്കുന്ന ഇടതൂര്‍ന്ന തലമുടി മുറിച്ചുകളഞ്ഞും മഹാവീര്‍മക്കളെ ഒരുക്കുന്നു. അഖാഡയില്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കില്ലെന്നും പറഞ്ഞ് തിരിച്ചയക്കുമ്പോള്‍ തന്റെ വയലിന്റെ ഒരുഭാഗം നികത്തി അഖാഡയാക്കുന്ന മഹാവീര്‍ പെണ്‍കുട്ടികളോടൊപ്പം പരിശീലിക്കാന്‍ തന്റെ സഹോദരന്റെ മകന്‍ ഓംകാറിനെ ചുമതലപ്പെടുത്തുന്നു. അതോടെ മുഴുവന്‍ ഗ്രാമവും മഹാവീറിനെ ഭ്രാന്തനെന്നു വിളിക്കുന്നു. കുട്ടികളുടെ സന്തോഷം കെടുത്തുന്ന അച്ഛനായി അയാള്‍ മാറി. അപ്പോഴും കൂടെയുണ്ടായിരുന്നത് ഭാര്യ ദയാ ശോഭാ കൗറാണ്(സാക്ഷി തന്‍വാര്‍). എങ്കിലും തന്റെ അടുക്കളയില്‍ മാംസം വേവില്ലെന്നും പെണ്‍കുട്ടികളെ വിട്ടുതരില്ലെന്നുമൊക്കെ അവര്‍ മഹാവീറിനോട് സര്‍വ ധൈര്യവും സംഭരിച്ച് പറയുന്നുണ്ടെങ്കിലും ഹമ്‌രി ഛോരിയാം ചോരോം സെ കം ഹെ കെ(നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറഞ്ഞവരാണോ) എന്നാണ് മഹാവീറിന്റെ മറുപടി. ഒരുവര്‍ഷത്തേക്ക് നിങ്ങള്‍ക്കമ്മയില്ലെന്ന് കരുതിക്കൊള്ളാന്‍ കുട്ടികളോടു പറയുന്ന ശോഭയുടെ നെഞ്ചില്‍ പുകയുന്ന ആശങ്കകള്‍ പ്രേക്ഷകനും കണ്ടില്ലെന്നു നടിക്കാനാവില്ല. ഞാന്‍ എന്റെ മക്കളെ അത്രയും കഴിവുള്ളവരാക്കും, ചെറുക്കന്‍ ഇവരെക്കാണാനല്ല ഇവര്‍ ചെറുക്കനെ കാണാന്‍ പോകുമെന്നും മഹാവീര്‍ ഭാര്യയോട് പറയുന്ന സന്ദര്‍ഭമുണ്ട്.    

ഇനിയാണ് ഗീതയുടെയും ബബിതയുടേയും ജീവിതത്തിലെ ശരിയായ ദംഗല്‍ നടക്കാന്‍ പോകുന്നത്. പിതാവിന്റെ അഖാഡ വിട്ട് ശരിക്കുമുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കാനായി പോകുന്ന കുട്ടികളെയും മഹാവീറിനെയും അപമാനിച്ചുവിടുന്ന കമ്മറ്റിക്കാര്‍ക്ക് മുന്നില്‍ തലതാഴ്ത്തുപോകേണ്ടിവരുന്ന മഹാവീറിന്റെ ചിത്രവും കണ്ണില്‍ നിന്നും മായില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി മല്ലടിക്കുന്ന കാഴ്ചകാണാന്‍ നിരവധി പേരെത്തുന്നുമെന്നും തിരിച്ചറിഞ്ഞ് കുട്ടികളെ തിരിച്ചുവിളിക്കുന്ന കമ്മിറ്റിക്കാര്‍. ആദ്യമല്‍സരത്തില്‍ തോല്‍ക്കുന്നുവെങ്കിലും ഗീതയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പെണ്‍കുട്ടിയാണ് കൈയ്യോ കാലോ ഒടിഞ്ഞാലോ എന്നു പറഞ്ഞു നിരുല്‍സാഹപ്പെടുത്തുന്നവരോട് ഭയത്തെ നേരിടാന്‍ എന്റെ മക്കള്‍ പഠിച്ചുകഴിഞ്ഞുവെന്നാണ് മഹാവീറിന്റെ മറുപടി. സൈറാ വസീമും (ചെറിയ ഗീത) സുഹാനി ഭട്‌നാകറും (ചെറിയ ബബിത)
പ്രേക്ഷകന്റെ ഹൃദയം നിറയ്ക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മാറ്റ് ഗുസ്തി പരിശീലിപ്പിക്കാന്‍ മാറ്റ് വാങ്ങാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച അധികൃതരെക്കാണുന്ന മഹാവീറിന്റെ അനുഭവം ഇന്ത്യന്‍ കായികരംഗത്തിന് അന്യമല്ല.

കുട്ടികള്‍ മുതിര്‍ന്നു. സംസാഥാനചാംപ്യന്‍ഷിപ്പ് ദേശീയചാംപ്യന്‍ഷിപ്പ് എന്നിവ നിഷ്പ്രയാസം വിജയിക്കാന്‍ ഗീതയ്ക്കും ബബിതയ്ക്കും ആവുന്നു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മല്‍സരത്തിനൊരുങ്ങാന്‍ ഗീത പട്യാലയിലെ നാഷനല്‍ സ്‌പോര്‍ട്അക്കാദമിയിലേക്ക് പോകുന്നു. അവിടെ ദേശീയ കോച്ചിന്റെ പക്കല്‍ നിന്നും പരിശീലനം നേടുന്നു. ഗീതയുടെ ശക്തിയെ മനസിലാക്കി കളിപ്പിക്കുന്നതിനുപകരം ബലഹീനതകളെ കുറയ്ക്കാന്‍ ശ്രമിക്കുന്ന കോച്ചിന്റെ പരിശ്രമം ഫലം കാണുന്നില്ല. പിതാവിന്റെ കടുത്ത പരിശീലനമുറകളെ തള്ളിപ്പറയുന്ന ഗീത വീട്ടിലെത്തുമ്പോള്‍ തന്റെ കോച്ചാണ് ശരിയെന്നു തെളിയിക്കാന്‍ മഹാവീറുമായി ഗുസ്തി പിടിക്കുന്നു. പ്രേക്ഷകന്റെ തൊണ്ട തിങ്ങിവരും, കണ്ണുനിറയും. അന്നുമുതല്‍ പരാജയങ്ങളില്‍ നിന്നും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന ഗീത. ഫാത്തിമ സന ഷെയ്ഖും സാനിയ മല്‍ഹോത്രയുമാണ് മുതിര്‍ന്ന ഗീതയെയും ബബിതയെയും അവതരിപ്പിക്കുന്നത്. 2016ലെ മികച്ച കണ്ടുപിടുത്തങ്ങളാണ് ഇവര്‍. ആമിര്‍ ഹുസെയ്ന്‍ ഖാന്‍ എന്ന നടന്റെ ഹിസ്ട്രിയോണിക്‌സിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഗുലാം മുതല്‍  ഇങ്ങോട്ട് വെറുമൊരു ചോക്കലേറ്റ് നടനല്ല താനെന്നു തെളിയിച്ച ആമിറിന് മറ്റ് ഏതൊരും സിനിമയേക്കാളും വെല്ലുവിളി നിറഞ്ഞതായിരുന്നു ദംഗല്‍. സിക്‌സ് പാക് ആബ്‌സ് വിട്ട് 22 കിലോയാണ് ആമിര്‍ തന്റെ ശരീരഭാരം വര്‍ധിപ്പിച്ചത്. തലനരച്ച വൃദ്ധനായ ആമിര്‍ തന്റെ മറ്റുസിനിമകളില്‍ നിന്നും വ്യത്യസ്തമായി സഹതാരങ്ങളെയും ഒപ്പം തിളങ്ങാന്‍ അനുവദിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ് രണ്ടുമിനിട്ടുള്ള ഗുസ്തി കാണുമ്പോള്‍ അതിന്റെ പിന്നിലുള്ള പ്രയത്‌നം മനസ്സിലാക്കാന്‍ ഈ സിനിമ കാണുന്ന ഓരോരുത്തരും ശ്രമിക്കും. ഗുസ്തിയിലേക്ക് വരാന്‍ ഗീതയുടേയും ബബിതയുടേയും ജീവതം കൂടുതല്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കും എന്നും കരുതാം.

സിനിമയുടെ രണ്ടാംപകുതിയില്‍ സിനിമ കുറവും ഗുസ്തി മല്‍സരങ്ങള്‍ കൂടുതലുമാണ്. നാം നേരിട്ടു കോമണ്‍വെല്‍ത്ത് ഗെയിംസ് കാണുന്ന പ്രതീതിയാണ്. മറ്റു ബയോപിക്കുകളെ അപേക്ഷിച്ച് ദംഗലിന്റെ പ്രത്യേകത, ഗുസ്തി എന്ന കായികയിനത്തെ അതിന്റെ നിയമവും മാര്‍ഗനിര്‍ദേശങ്ങളുമൊക്കെ ഉപയോഗിച്ച്  പ്രേക്ഷകര്‍ക്ക് മനസിലാക്കിത്തരുന്നുവെന്നതും എടുത്തുപറയാം. കോമണ്‍വെല്‍ത്ത് ഗെയ്മിസിന്റെ ആറുമാസം മുമ്പേ മക്കള്‍ക്ക് പരിശീലനം നല്‍കാന്‍ മഹാവീര്‍ ഫഗോട്ട് പട്യാലയിലെത്തും. അവസാന മല്‍സരം മഹാവീറിന് അന്യമാവും. എന്നാലും തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ച മകളോട് അവസാനം അയാള്‍ അതു പറയുന്നു, സബാഷ് ! നീണ്ട പത്തുവര്‍ഷമായി ഗീതയും ബബിതയും ഓംകാറുമൊക്കെ കേള്‍ക്കാന്‍ കാത്തിരുന്ന ആ വാക്കില്‍ സിനിമ അവസാന റീലും ഓടിത്തീര്‍ക്കുന്നു. തിയേറ്റര്‍ വിടാന്‍ ഒരുങ്ങുമ്പോള്‍ അമിതാബ് ഭട്ടാചാര്യ വരികളെഴുതി പ്രീതത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയ ദംഗല്‍ ഹെ എന്ന ടൈറ്റില്‍ ഗാനം ദലേര്‍ മെഹന്ദിയുടെ ശബ്ദത്തില്‍ കാതുകളില്‍ വന്നലയ്ക്കും.

നായക് നഹി, ഖാല്‍നായാക് ഹൂം മേ....


തിയേറ്ററില്‍ പോയി സിനിമ കാണുന്ന ദിവസം വളരെ വിശേഷപ്പെട്ടതായിരുന്നു. കാരണം ആണ്ടിലൊരിക്കല്‍ മാത്രം ലഭ്യമായിരുന്ന സവിഷേശ സംഗതിയായതുകൊണ്ടുതന്നെ അച്ഛന്റെ അനിയന്‍ ഓട്ടോറിക്ഷയുമായി വരുന്നതും കാത്തിരുന്നിരുന്നു ഞങ്ങള്‍ കുട്ടികള്‍. തൃശൂരിലെ ചിയ്യാരത്തേക്കുള്ള വഴിയിലാണ് സാരംഗി തിയേറ്റര്‍. അവിടെയാണ് ഞങ്ങള്‍ സഞ്ജയ് ദത്തിന്റെ ഖല്‍നായക് എന്ന സിനിമ കണ്ടത്. ചോളീ കെ പീച്ചെ ക്യാഹെ എന്ന ഗാനരംഗമുള്ളതിനാല്‍ പ്രദര്‍ശനത്തിനുമുമ്പേ വിവാദത്തിലായ സിനിമ. എന്നാല്‍ അതൊന്നുമായിരുന്നില്ല ആ ചിത്രത്തിന്റെ ഹൈലൈറ്റ്. നായകനേക്കാള്‍ പ്രഭാവശാലിയായ പ്രതിനായകന്‍. അതുതന്നെയായിരുന്നു ഖല്‍നായക് എന്ന വാക്കിന്റെ അര്‍ത്ഥവും;വില്ലന്‍. റീല്‍ ലൈഫിലും റിയല്‍ ലൈഫിലും വില്ലന്‍ പ്രതിച്ഛായയുണ്ടായിരുന്ന ഏറ്റവും പ്രഭാവശാലിയായ നടനാണ് സഞ്ജയ് ദത്ത്. ലോകസിനിമ കണ്ട മികച്ച നടിമാരില്‍ ഒരാളായ നര്‍ഗീസിന്റെയും നടനും രാജ്യസഭാ എംപിയുമായിരുന്ന സുനില്‍ ദത്തിന്റെയും മകന്‍. കോണ്‍ഗ്രസ് എം.പി പ്രിയദത്തിന്റെ സഹോദരന്‍. മയക്കുമരുന്നിനടിമ. ബോംബെയിലെ കലാപകാലത്ത് ആയുധം കൈവശം വച്ചതിനു ജയില്‍വാസം. ആദ്യ ഭാര്യ റിച്ച ശര്‍മയുടെ മരണത്തോടെ റിയ പിള്ളയുമായി വിവാഹം. അതുപേക്ഷിച്ച് ഒരു ലോ-പ്രൊഫൈല്‍ നടിയായിരുന്ന മാന്യതയുമായുള്ള മൂന്നാംവിവാഹം. ഇതൊക്കെയാണ് സഞ്ജയ് ദത്ത് എന്ന വ്യക്തിയെ എളുപ്പത്തില്‍ നിര്‍വചിക്കാനാവുന്ന സംഗതികള്‍.

നായകന്‍, കൊമേഡിയന്‍, സ്വഭാവനടന്‍, വില്ലന്‍ തുടങ്ങി അഭിനേതാവെന്ന നിലയില്‍ തന്റെതായയിടം നേടിയെടുക്കാന്‍ സഞ്ജയ് ദത്തിന് മാതാപിതാക്കളുടെ പ്രശസ്തി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടീയിരുന്നില്ല. 1981ലെ റോക്കി മുതല്‍ ഇങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. എങ്കിലും അക്കാലത്തേ മയക്കുമരുന്നിന് കടുത്ത അടിമായായിക്കഴിഞ്ഞിരുന്നു സഞ്ജു. നര്‍ഗീസിന് കാന്‍സറിന് ചികില്‍സ നടത്തികൊണ്ടിരിക്കുമ്പോഴെ സഞ്ജു മയക്കുമരുന്നനടിമയായിരുന്നു. അതില്ലാതെ പെണ്‍കുട്ടികളോട് സംസാരിക്കാനാവില്ലെന്ന അവസ്ഥയായിരുന്നു. ഒരിക്കല്‍ തന്റെ ഷൂസില്‍ ഒരു കിലോ ഹെറോയിനുമായി സഹോദരിമാരോടൊപ്പം ഒരേ വിമാനത്തില്‍ യാത്രചെയ്തിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ സഞ്ജുബാബയ്ക്ക് ഇന്നും ഞെട്ടലാണത്രെ.
മുംബൈയില്‍ കലാപം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെയൊരു നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് സഞ്ജയ് തോക്ക് കൈവശം വച്ചത്. തനിക്ക് തോക്കുമായി വേട്ടയ്ക്ക് പോകാന്‍ ഇഷ്ടമായിരുന്നു. ഖണ്ഡാലയില്‍ കൊണ്ടുപോയി പരീക്ഷിച്ചതിനു ശേഷം ഉപേക്ഷിക്കാമെന്നു കരുതിയെങ്കിലും തന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്ന തോക്കിനെക്കുറിച്ച് മറന്ന് ഷൂട്ടിനായി മൗറീഷ്യസിലേക്ക് പോയ സഞ്ജയ് പ്രശ്‌നത്തില്‍പ്പെടുകയായിരുന്നു. ജീവിതത്തില്‍ ഓരോ പരാജയം നേരിടുമ്പോഴും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് സഞ്ജയ് ജീവനേകികൊണ്ടിരുന്നു. സഞ്ജയ് ദത്തിന്റെ കഥ സംവിധായകന്‍ രാജു ഹിരാനി സിനിമയാക്കുകയാണ്. ഇനിയും പേരിടാത്ത ആ ബയോപിക്കില്‍ രണ്‍ബീര്‍ കപൂറാണ് നായകനാവുന്നത്. എന്നാല്‍ സഞ്ജയ് ദത്തായി അഭിനയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പാദങ്ങളിലേക്ക് ഇറങ്ങിയാല്‍ മാത്രം പോരാ. വീഴണം. അവിടെനിന്ന് എണീറ്റ് വീണ്ടും നടക്കാന്‍ ശ്രമിക്കണമെന്നു പറയുന്നു പൂജാഭട്ട്. നിരവധി ചിത്രങ്ങളില്‍ സഞ്ജയുടെ നായികയായിരുന്നു പൂജ. പൂജയ്ക്കറിയാം ആ ജീവിതം അത്ര എളുപ്പമല്ല, അഭിനയിക്കാനും ജീവിക്കാനും.

Tuesday, May 19, 2015

ഒരു തണല്‍മരമായി അമ്മ

ഒരു സ്ത്രീ അവളുടെ സ്വന്തം അമ്മയെ പൂര്‍ണ അര്‍ഥത്തില്‍ തിരിച്ചറിയുന്നത് അവളൊരു അമ്മയാവുമ്പോഴാണ്. തന്നെ താനാക്കാന്‍ അമ്മ നേരിട്ട വേദനകളെയും സങ്കടങ്ങളെയും അന്നായിരിക്കും ഒരു സ്ത്രീ സ്വയം അനുഭവിച്ചറിയുന്നത്. ഒരമ്മയാവാന്‍ തയ്യാറായപ്പോള്‍ മുതല്‍ ഞാന്‍ എന്റെ അമ്മയെ എന്റെ ആത്മാവിനോളം ആഴത്തില്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ആ പദത്തിന് പകരംവയ്ക്കാന്‍ യഥാര്‍ഥത്തില്‍ ഈ ലോകത്ത് മറ്റൊരു വാക്കും ഇല്ല എന്ന സത്യവും ഇപ്പോള്‍ എനിക്കറിയാം. ജീവിതത്തില്‍ ഞാന്‍ നേരിട്ടനുഭവിച്ചറിഞ്ഞ ശക്തയായ സ്ത്രീ അവരാണ്; എന്റെ അമ്മ. പട്ടാളത്തില്‍ ജോലിയുള്ള അച്ഛന്റെ ശമ്പളം വരാന്‍ അമ്മ കാത്തുനിന്നിട്ടില്ല. വീട്ടുപണിയെടുത്തും പാടത്ത് നെല്ലുകൊയ്തും കറ്റമെതിച്ചും ഒക്കെയാണ് അമ്മയും ഞങ്ങളും ജീവിച്ചത്. ഓരോ വീട്ടില്‍ പണിക്കു പോകുമ്പോഴും ഞങ്ങളെയും കൂട്ടും അമ്മ, അവിടുന്നു കിട്ടുന്ന ഭക്ഷണം തരാന്‍. മറ്റു വീടുകളില്‍ അമ്മമ്മയുടെ കൂടെ കൊച്ചുകൊച്ചു വീട്ടുപണികള്‍ ചെയ്തിരുന്ന ഞങ്ങളെ സ്വന്തം വീട്ടില്‍ ഒന്നും ചെയ്യാന്‍ അമ്മ സമ്മതിച്ചിരുന്നില്ല. ഞങ്ങള്‍ ക്ഷീണിച്ചിട്ടാവും വന്നിരിക്കുന്നത് എന്ന് അവര്‍ക്കറിയാമായിരുന്നു.ഒരു ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു ഞങ്ങളുടെ സന്തോഷങ്ങളെയെല്ലാം അകറ്റിയ ആ അപകടം. ഒല്ലൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അമ്മയുടെ വലതു കൈ നഷ്ടപ്പെട്ടു. ലോറിയുടെ ക്ലീനര്‍ മദ്യപിച്ചു വണ്ടിയോടിച്ച് ബസ്സില്‍ ഇടിക്കുകയായിരുന്നു. ബോധമില്ലാതെ അരമണിക്കൂര്‍ ഒല്ലൂരെ ചീരാച്ചി വളവിലുള്ള ഡേവിസ് തിയേറ്ററിനുമുന്നില്‍ കിടന്ന അമ്മയുടെ അറ്റുവീഴാറായ വലുതു കൈയിലെ കറുത്ത സ്ട്രാപ് വാച്ച് പോലും ആരോ അഴിച്ചുകൊണ്ടുപോയിരുന്നു. അമ്മയെ ആശുപത്രിയിലാക്കാന്‍ അപകടത്തില്‍ പരിക്കേറ്റ അച്ഛന്‍ അപ്പോള്‍ നിലവിളിച്ചലയുകയായിരുന്നു. പിന്നെ ആറുമാസം കൊച്ചിയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ചികില്‍സ. ഒരു വര്‍ഷം പൂനെയില്‍ മിലിട്ടറി ആശുപത്രിയില്‍. അമ്മയുടെ സാന്നിധ്യമില്ലാത്ത നീണ്ട ഒന്നരവര്‍ഷം. അപകടത്തിന്റെ ആഘാതവും അമ്മയ്ക്കുണ്ടായ നഷ്ടത്തിന്റെ ആഴവും അന്നറിയില്ലായിരുന്നു. എങ്കിലും അമ്മയും അച്ഛനും അടുത്തില്ലെന്ന ഓര്‍മയില്‍ സങ്കടം വന്ന് ശ്വാസംമുട്ടിക്കുന്ന വിധം തൊണ്ടയില്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. തലമുടികെട്ടാത്തതിന്, പാവാട ശരിക്കും പിന്‍ കുത്തിവയ്ക്കാത്തതിന് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്ക് അക്കാലത്ത് ടീച്ചര്‍മാരുടെ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. അവര്‍ക്കറിയില്ലല്ലോ എന്റെ വീട്ടില്‍ അമ്മയില്ലെന്നും അവര്‍ ചികില്‍സയിലാണെന്നും. അമ്മ വന്നു കണ്ണെഴുതിത്തരണമെന്നോ ചോറു വാരിത്തരണമെന്നോ ആഗ്രഹമില്ലായിരുന്നു. അമ്മയെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു മാത്രമാണ് അന്നേരം ഞാന്‍ ആശിച്ചത്. പോസ്റ്റ് ചെയ്യാന്‍ അറിയാത്തതിനാല്‍ അന്ന് ഞാന്‍ അമ്മയ്‌ക്കെഴുതിയ ഒരു കത്ത് പിന്നീട് പുസ്തകത്താളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'അമ്മ വെക്കം വരണം.' അന്ന് വേഗം എന്നതിനു പകരം വെക്കം എന്നെഴുതിയതിന് എല്ലാവരും എന്നെ കളിയാക്കിയപ്പോള്‍ ഒരുപക്ഷേ, അമ്മയുടെ ഉള്ളു പിടഞ്ഞിട്ടുണ്ടാവും. ഒന്നര വര്‍ഷത്തിനു ശേഷം അമ്മ വീട്ടില്‍ വന്ന ദിവസം എനിക്കിന്നും ഓര്‍മയുണ്ട്. ഒരു ഭാഗം നഷ്ടപ്പെട്ട അമ്മ. അവരുടെ യൗവ്വനത്തിന്റെ ഏറ്റവും മനോഹരമായ കാലത്താണ് അവര്‍ വികലാംഗയായിരിക്കുന്നത്. അന്ന് ഈ ചിന്ത എന്നെ അലട്ടിയിരുന്നില്ല. അമ്മയോടൊപ്പം വന്നിരിക്കുന്ന പുതിയ സാമഗ്രിയിലായിരുന്നു ഞങ്ങള്‍ മക്കളുടെ ശ്രദ്ധ. ഒരു വെപ്പുകൈ. വീട്ടില്‍ വരുന്ന വികൃതിക്കുട്ടികളെ ഞങ്ങള്‍ അതുകാട്ടി പേടിപ്പിച്ചുകൊണ്ടിരുന്നു. അച്ഛന്‍ വരുന്നവര്‍ക്കൊക്കെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുത്ത് വാചാലനായി. അമ്മ ഒരു സങ്കടമഴയായി. കാലം എല്ലാ മുറിവുകളെയും വേദനകളെയും അകറ്റും. പക്ഷേ, കാലം ചെല്ലും തോറുമാണ് ഞങ്ങള്‍ മക്കളുടെ സങ്കടം ഏറിയത്. നഷ്ടപ്പെടലുകളെക്കുറിച്ച് തിരിച്ചറിവുണ്ടാവാന്‍ തുടങ്ങിയതോടെയാണ് അമ്മയുടെ സങ്കടം മനസ്സിലായത്. ഞങ്ങളുടെ വീട്ടില്‍ ആദ്യമായ് ഒരു കുഞ്ഞുണ്ടായപ്പോഴാണ് തനിക്ക് കൈയില്ല എന്നതിന്റെ പേരില്‍ അമ്മയൊന്നു കരഞ്ഞത്. അവനെ എടുക്കാനാവാതെ, കുളിപ്പിക്കാനാവാതെ, കണ്ണെഴുതി, ഉടുപ്പിടീക്കാനാവാതെ അമ്മ തേങ്ങിയിട്ടുണ്ട്. ജീവിതം പിന്നെയും അമ്മയെ തോല്‍പ്പിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ കാന്‍സറിന്റെ രൂപത്തിലും.16ാം വയസ്സില്‍ വിവാഹം കഴിച്ച് അയക്കപ്പെട്ടപ്പോഴോ നാലു മക്കളുടെ അമ്മയായിരിക്കെ 32ാം വയസ്സില്‍ ഒരു ബസ്സപകടത്തില്‍ വലതു കൈ മുട്ടിനു മേലെ നഷ്ടപ്പെട്ടപ്പോഴോ പിന്നീട് കാന്‍സര്‍ ബാധിച്ചപ്പോഴൊ അനുഭവിച്ച വേദനയേക്കാള്‍ മേലെയായിരുന്നു അവര്‍ എനിക്ക് മുന്നില്‍ തോറ്റു തന്നപ്പോള്‍ അനുഭവിച്ചിരിക്കുക എന്ന് എനിക്കിപ്പോള്‍ അറിയാനാവുന്നുണ്ട്. പിന്നീട് എനിക്കൊരു മോന്‍ പിറന്ന നിമിഷം എത്ര സ്‌നേഹത്തോടെയും കരുതലോടെയുമാണ് ഒരമ്മ തന്റെ കുഞ്ഞിനെ നെഞ്ചോടേറ്റുന്നത് എന്ന തിരിച്ചറിവില്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തോന്നിയിട്ടുണ്ട്. ഇന്ന് ജീവിതത്തില്‍ ഞങ്ങള്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് അമ്മ അറിയാതെ തന്നെ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന കരുത്തും ഊര്‍ജവും കൊണ്ടാണ്. പ്രതിസന്ധികളില്‍ ഒരിക്കല്‍പോലും തളരാതെ അമ്മ ഞങ്ങള്‍ക്ക് കൂട്ടായി, തണലായി നിന്നു. നിറയെ ശാഖകളും ഇലകളുമുള്ള ഒരു തണല്‍മരമായി.


മാതൃദിനത്തില്‍
തേജസ് ആഴ്ചവട്ടത്തില്‍ വന്നത്‌




         

Friday, July 12, 2013

പ്രാണ്‍, ഹിന്ദി സിനിമയിലെ 'ബര്‍ഖുര്‍ദാര്‍'

39 വര്‍ഷം മുമ്പാണ് ഷേര്‍ഖാന്‍ എന്ന സുഹൃത്ത് ആ ഗാനവുമായി എത്തിയത്. ''യാരി ഹെ ഈമാന്‍ മേരാ യാര്‍ മേരി സിന്ദഗി''..  ഒരിക്കലും കണ്ടിട്ടില്ലാത്തവിധം, വില്ലന്‍ പ്രാണ്‍ ഒരു ക്യാരക്ടര്‍ റോളില്‍ തിളങ്ങുന്നു. ഒരുപക്ഷെ അവിടെ നിന്നായിരിക്കും പ്രാണ്‍ എന്ന ക്രൂരനും മ്ലേച്ഛനുമായി സ്‌ക്രീനില്‍ തിളങ്ങിയ വില്ലന്‍ തന്റെ പ്രതിനായക പ്രതിച്ഛായയെ തച്ചുടയ്ക്കാന്‍ തുടങ്ങിയത്. ഒരുകാലത്തും മായാത്ത ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവനേകി ' നൂറ്റാണ്ടിന്റെ വില്ലന്‍  ' എന്ന ഖ്യാതി നേടിയ പ്രാണ്‍ ഇന്ന് നമ്മോടൊപ്പമില്ല. ആറു പതിറ്റാണ്ട് ഹിന്ദി സിനിമയില്‍ സജീവമായിരുന്നു പ്രാണ്‍ എന്ന അതുല്യ നടന്‍. ഒരുകാലത്ത് മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രാണ്‍ എന്ന് പേരിടുന്നത് പോലും നിര്‍ത്തിയിരുന്നു. അത്രയും തന്മയത്തത്തോടെയാണ് അദ്ദേഹം തന്റെ പ്രതിനായക കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ആ വില്ലനെ ഭയന്നു. എങ്കിലും ബോളിവുഡ് അദ്ദേഹത്തെ പ്രാണ്‍ സാഹബ് എന്നു അനുഭാവപൂര്‍വം വിളിച്ചുപോന്നിരുന്നു. അദ്ദേഹത്തിന്റെ 'ബര്‍ഖുര്‍ദാര്‍' എന്ന വിളി നൊടിയിടയില്‍ ഹിറ്റായി. അഭിനയിച്ച 350 ചിത്രങ്ങളില്‍ 250ലും ക്രെഡിറ്റ് ലൈനിന്റെ അവസാനം എഴുതിക്കാണിച്ചിരുന്ന പേരായിരുന്നു പ്രാണ്‍ എന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിന് '...ആന്‍ഡ് പ്രാണ്‍' എന്നു പേരു നല്‍കിയതും,  ഒരുപക്ഷെ പ്രാണിന് ശേഷം അതേ ഭയവും അവജ്ഞയും, ബഹുമാനവുംമൊക്കെ ഇത്രയും നാം നല്‍കിയത് അമരീഷ് പുരിക്കായിരിക്കും.

1940 മുതല്‍ 2007 വരെ ബോളിവുഡില്‍ സജീവമായിരുന്നു. യമ്‌ല ജട് എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഹിന്ദി സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ എല്ലാവരെയും കൈയ്യിലെടുത്തു അദ്ദേഹം. ഒപ്പം ക്യാരക്ടര്‍ റോളുകളും. ഒരേ സമയം പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്തു. ആ സ്‌നേഹത്തിനുപിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ടായിരുന്നു, മന്നാഡെയുടെ ഗാനങ്ങള്‍. സഞ്ജീറിലെ യാരിഹെ ഈമാന് മേരീ, ഉപകാറിലെ കസ്‌മേ വാദെ പ്യാര്‍ വഫാ സബ് തുടങ്ങി പ്രാണിനു വേണ്ടി മന്നാഡെ പാടിയ ഗാനങ്ങള്‍ ഇരുവര്‍ക്കും കരിയര്‍ ബ്രേക്കുകളായി.
സഞ്ജീരഇലേക്ക വേണ്ടി അമിതാബ് ബച്ചനെ പ്രകാശ് മെഹറയ്ക്ക പരിചയപ്പെടുത്തിയത് പ്രാണായിരുന്നു. അമിതാബിന്റെ കരിയറിലെ ബ്രേക്കായിരുന്നു ആ ചിത്രം. പ്രാണു അമിതാബും 14 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, രാം ഔര്‍ ശ്യാം, തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രാണ്‍ തിളങ്ങി. ഖാന്ദാന്‍, ഉപകാര്‍, മധുമതി, ഷഹീദ്, ദുനിയ, ജോണി മേരാ നാം, ബേഇമാന്‍, ജിസ് ദേശ് മെ ഗംഗ ബെഹ്തീ ഹെ തുടങ്ങി 70കളില്‍ അദ്ദേഹമില്ലാതെ ഒറ്റ ബോളിവുഡ് ചിത്രങ്ങളും ഇറങ്ങിയിരുന്നില്ല. 1940 മുതല്‍ 2007 വരെ ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന പ്രാണ്‍, നായക നടന്‍മാരെക്കാള്‍ പ്രതിഫലം പറ്റിയിരുന്ന വില്ലനായിരുന്നു.
നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1967, 69,72 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, 1997ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. 2000ല്‍ സ്റ്റാര്‍ഡസ്റ്റ്്ിന്റെ വില്ലന്‍ ഓഫ് ദ മില്ലെനിയം അവാര്‍ഡ്് എന്നിവ ലഭിച്ച ഇദ്ദേഹത്തെ 2001ല്‍ പദ്മഭൂഷനും, 2013ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും തേടിയെത്തി. 2010ല്‍ സി എന്‍ എന്‍ തിരഞ്ഞെടുത്ത ഏഷ്യയിലെ 25 മുന്‍നിര നടന്‍മാരില്‍ പ്രാണുമുണ്ടായിരുന്നു.
1920ല്‍ പഴയ ഡല്‍ഹിയിലായിരുന്നു ജനനം. 1945ല്‍ പഞ്ചാബിയായ ശുക്ലാ ആലുവാലിയയെ ജീവിതസഖിയാക്കി. അരവിന്ദ്, സുനില്‍, പിങ്കി എന്നിവര്‍ മക്കളാണ്.

2013 ജൂലൈ 13ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

Monday, October 22, 2012

ഒരു പേരിലെന്തിരിക്കുന്നു?


ഒരു പേരിലെന്തിരിക്കുന്നു എന്നത്രെലോചിച്ചാലും ഇത് സഹിക്കാവുന്നതിലും ഏറെയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച പ്രമുഖ സംവിധായകനായ യഷ് രാജ് ചോപ്രയെ നമ്മുടെ പത്രങ്ങളെല്ലാം കൂടി യാഷ് ചോപ്രയാക്കിയത് എനിക്ക് എത്ര ആലോചിച്ചിട്ടും സഹിക്കാനാവുന്നില്ല. യശസ്സ് എന്നത് യാശസ്സ് എന്നു എഴുതുന്നതുപോലെ തന്നെ തെറ്റാണ് യഷ് എന്നത് യാഷ എന്ന് എഴുതുമ്പോള്‍.

ഞാന്‍ ജോലി ചെയ്യുന്ന പത്രവും യാഷ് ചോപ്ര എന്നുതന്നെയാണ് കൊടുത്തത്. അതിന് അവര്‍ പറഞ്ഞ കാരണം അത് മാതൃഭൂമിയുടെ സൈറ്റില്‍ കൊടുത്തത് അങ്ങിനെയാണെന്നാണ്. മാതൃഭൂമി മാത്രമല്ല എല്ലാ മലയാള പത്രങ്ങളും അതുതന്നെയാണ് കൊടുത്തത്. ഏതോ ഒരു മുത്തശ്ശി പത്രം കൊടുത്ത തെറ്റാണ് എല്ലാ പത്രങ്ങളും ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ മാധ്യമമെങ്കിലും ശരിയായി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല, അവര്‍ക്കും യഷ് ചോപ്ര യാഷ് ചോപ്രയായി. പൊതുവെ ഹിന്ദി വാക്കുകളുടെ ഉച്ചാരണം തെറ്റാതെ നല്‍കുന്ന പത്രമാണ് മാധ്യമം. ഇന്ന് ഞാന്‍ വായിച്ചതില്‍ ദേശാഭിമാനിമാത്രമാണ് ശരിയായ വിധം അദ്ദേഹത്തിന്റെ പേര് നല്‍കിയത്.

ഹിന്ദിഭാഷയെ ഏറ്റവും വികലമായി ഉപയോഗിക്കുന്ന പത്രവും വെബ് സൈറ്റും മാതൃഭൂമിയുടേതാണ്. സൈറ്റില്‍ വരുന്നു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലും ആ കമന്റ്ുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അവരുടെ പതിവ്. ഡൂള്‍ ന്യൂസ് സൈറ്റ് മാത്രമാണ് തെറ്റുകള്‍ തിരുത്താറുള്ളത്. യഷ് ചോപ്രയെ മാത്രമല്ല മാതൃഭൂമി ഇത്രയും കൊന്നു കൊലവിളിച്ചിട്ടുള്ളത്, രാജേഷ് ഖന്ന, മെഹ്ദി ഹസ്സന്‍ തുടങ്ങിയവരുടെ വിയോഗവാര്‍ത്തകളില്‍ സിനിമാ പേരുകള്‍ തെറ്റിയെഴുതിയും ഗാനങ്ങളുടെ ഉച്ചാരണം തെറ്റിക്കൊടുത്തും എല്ലാ മലയാള പത്രങ്ങളും നമ്മുടെ ഹിന്ദിയെ തോല്‍പ്പിച്ചുകളഞ്ഞു. മാതൃഭൂമിക്കും മനേരമയ്ക്കുമൊക്കെ ഒരു ഫോണ്‍കോള്‍ മതിയാകുമല്ലോ ഇത്തരം തെറ്റുകള്‍ വരാതെ നോക്കാന്‍. ഭാഷാ വിദഗ്ധരോട് ഇതൊക്കെ ഒന്നു വിളിച്ചുചോദിക്കുക, അതുമല്ലെങ്കില്‍ പത്രമോഫീസിന്റെ താഴെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുകൊടുക്കുമല്ലോ ശരിയായ ഉചാരണം.

ചെറുപ്പം മുതല്‍ വിവിധ് ഭാരതികേട്ടും, ദൂരദര്‍ശനിലെ രംഗോലി ആസ്വദിച്ചും ഹിന്ദിസിനിമകള്‍ കണ്ടുപരിചയിച്ചും ജീവിച്ച ചിലരുടേയൊക്കെ മനസ്സില്‍ ഈ പേരുകള്‍ പതിഞ്ഞുപോയതുകൊണ്ടായിരിക്കാം യഷ് ചോപ്ര യാഷ് ആവുമ്പോള്‍ ഒരസ്വസ്തതയുണ്ടാവുന്നത്.

Monday, October 8, 2012

മരണാന്തരം


ഇനി ഞാന്‍ നിന്നെ കാണുന്നത് 
എന്റെ മരണദിനത്തിലായിരിക്കും,
അന്ന് 
ശാന്തമായി ഉറങ്ങുന്ന എന്നെ
കണ്ണിമവെട്ടാതെ,
ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാതെ,
തൊണ്ട ഞരമ്പുകളില്‍ സങ്കടക്കടല്‍ നിറയ്ക്കാതെ
പാദത്തിനടിയിലെ മണ്ണില്‍ നിന്ന് 
ഒരുതരിപോലും നഷ്ടപ്പെടാതെ നീ വന്നു കാണണം.

ചുണ്ടില്‍ ചെറുപുഞ്ചിരിപോലും വരുത്താതെ
അന്നു ഞാന്‍ നിന്നെ കാണും.
അതുകാണാന്‍ നീയുണ്ടാവണം 

Thursday, October 4, 2012

ഭ്രാന്ത്


എത്ര ശാന്തമായിരുന്നു നിന്റെ കണ്ണുകള്‍
എന്നിട്ടും അതൊരു
കടലിനെ പേറുന്നതു പോലുണ്ടായിരുന്നു
അതില്‍ അവര്‍ തിരഞ്ഞത്
നിനക്കുണ്ടെന്നു പറയപ്പെടുന്ന ഭ്രാന്തിനെയായിരുന്നു.
ഞാനോ, ആ കടലിന്റെ അഗാധതയില്‍
പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതങ്ങളേയും.

Monday, October 1, 2012

സ്റ്റാറ്റസ് അപ്‌ഡേറ്റ്


സ്‌നേഹം എന്ന ഒറ്റവാക്കുകൊണ്ടാണ്
ഞാനത് രേഖപ്പെടുത്തിയത്.
സ്റ്റാറ്റസ് എന്ന ഒറ്റവാക്കുകൊണ്ട് നീയും.

Monday, September 3, 2012

ആബുലന്‍സ്

Google Image

പിടയുന്ന ഒരു ജീവനുണ്ടതില്‍
അതിനെ വേര്‍പ്പെടാന്‍ വിടാതെ
കൈകളാല്‍ കൂട്ടിപ്പിടിച്ച ഒരു ജീവിതവും





Monday, June 4, 2012

എന്റെ കറുത്ത കിളിക്കുഞ്ഞ്


Google picture 

എന്റെ കറുത്ത കിളിക്കുഞ്ഞ്
തിന്നാന്‍ അതിന് തിരിച്ചറിവിന്റെ വിത്തുകള്‍,
ചിറകില്‍ നിറയെ സ്വാതന്ത്ര്യം
ധാര്‍ഷ്ട്യത്തിന്റെ മൂഢസ്വര്‍ഗത്തിലിരുന്ന്
അതിന്റെ ചിറകുകള്‍ നീ അരിയുന്നതുവരെ
അതുപറക്കും, ഉയരത്തില്‍
അതും നിന്നെ അലോസരപ്പെടുത്തുന്ന
ആ ശബ്ദമുണ്ടാക്കിതന്നെ..

Tuesday, April 10, 2012

പാര്‍ട്ടിയെ പറയിപ്പിക്കരുത്

ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കോഴിക്കോടുണ്ടായ സംഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിയിറങ്ങുമ്പോള്‍ കേട്ട മുദ്രാവാക്യം വളരെ ഹൃദ്യമായിരുന്നു, ''വി എസ് ഇല്ലെങ്കില്‍ കേരളം നശിക്കും'' വിളിച്ചു പറയുന്നത് ഒരു ഫുള്‍ ബോട്ടില്‍ അകത്താക്കിയ ഒരു മദ്യപാനായിരുന്നു. മൂന്നു തവണ അയാള്‍ അത് ആവര്‍ത്തിച്ചതേ ഓര്‍മയുള്ളൂ, എവിടെന്നാണ് നാലു സഖാക്കള്‍ പാഞ്ഞെത്തിയതും റോഡ് മുറിച്ച് കടക്കാന്‍ എന്റെ സമീപം നിന്നിരുന്ന അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് '' തോന്ന്യാസം പറയുന്നോടാ ....മോനെ! എന്നു ചോദിച്ച് അടിയോട് അടി തുടങ്ങിയതും എന്നു മനസിലായില്ല. Add Imageഇതൊക്കെ കണ്ടു രസിക്കാന്‍ നിറയെ കാണികള്‍. ഇതൊരു ജനാധിപത്യ രാജ്യമല്ലേ ചേട്ടാ, അയാളും പറയട്ടെ എന്നു പറഞ്ഞതേ എനിക്കും ഓര്‍മയുള്ളൂ. പിന്നെ തെറിയുടെ പൊടിപൂരമായിരുന്നു. കാണികള്‍ എന്തുകൊണ്ടാണ് നിഷ്‌ക്രിയ പരബ്രഹ്മങ്ങളായതെന്നു അപ്പോഴാണ് മനസ്സിലായത്. ഞാന്‍ പെണ്ണായതുകൊണ്ടു എനിക്ക് തെറിയേ കിട്ടിയുള്ളൂ. എതെങ്കിലും പുരുഷന്‍ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ അയാളെ ആ പാവം സഖാക്കള്‍ എന്തു ചെയ്യുമായിരുന്നെന്ന് ചിന്തനീയം.

സഖാക്കളുടെ നേതാക്കളുടെ മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ നുണപ്രസംഗങ്ങള്‍ അപ്പോഴും മൈക്കിലൂടെ അനര്‍ഘനിഗളം പ്രവഹിക്കുന്നുണ്ടായിരുന്നു.

സാധാരണജനങ്ങള്‍ക്ക് ആകെ അറിയാവുന്നത് അവിടെ, കോഴിക്കോട് ബീച്ചില്‍ ഉല്‍സവം പോലെ എന്തോ നടക്കുന്നുണ്ടെന്നതാണ്. അല്ലാതെ വി എസ് ഉണ്ടോ? അതോ,ഇല്ലേ?, കേരളഘടകം എങ്ങിനെയൊക്കെ അദ്ദേഹത്തെ ദ്രോഹിച്ചു എന്നൊന്നും അറിയാന്‍ ഇവിടെ ആര്‍ക്കും സമയവും ആഗ്രഹവുമില്ല. എന്നാലും മദ്യപാനിയാണെങ്കിലും ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ എത്രനാള്‍ നിങ്ങള്‍ക്ക് പിടിച്ച് വയ്ക്കാനാവും സഖാക്കളെ?. അഞ്ചുവര്‍ഷം തികയുമ്പോള്‍ നിങ്ങളും ഇറങ്ങുമല്ലോ വോട്ടും ചോദിച്ച്. അന്ന് ഞാന്‍ എന്റെ സ്വീറ്റിയെ (പട്ടി) വിടും, വോട്ടു ചെയ്യാന്‍. എന്നാ ശരി, നിങ്ങടെ വിപ്ലവം ജയിക്കട്ടെ!

പിന്നെ ഇത് എന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്...


Monday, February 27, 2012

ആയിരം സൂര്യതാപത്തില്‍ ഉരുകി

''സരിതേച്ചി അടുത്തവര്‍ഷം എവിടെയായിരുന്നാലും നമുക്ക് ഒന്നിച്ച് ന്യൂ ഇയര്‍ ആഘോഷിക്കണം, നിങ്ങള്‍ എവിടെയാണെങ്കിലും എന്നെ വിളിക്കണംട്ടോ''. സരിതേച്ചി ഉറങ്ങല്ലെ ഇപ്പോ ന്യൂ ഇയര്‍ ആകും. ഉറക്കം തൂങ്ങി വീഴാറായ എന്നെയും സുവിയെയും തട്ടിയുണര്‍ത്തി അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു, പിന്നെ ഇഷ്ടപ്പെട്ട പാട്ടുകള്‍ ഇങ്ങനെ പാടിക്കൊണ്ടേയിരുന്നു. അപ്പോഴേക്കും ന്യൂ ഇയര്‍ ആയി. വന്ന ഫോണ്‍കോളുകള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് അവള്‍ എടുക്കുന്നു, എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ന്യൂ ഇയറിന് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇനിയും വരാനിരിക്കുന്ന ന്യൂ ഇയറിനും ഒന്നിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ ഇത്തവണ ന്യൂ ഇയറിന് അവള്‍ ഉണ്ടായില്ല. ആ പുതുവല്‍സരആഘോഷത്തിനുശേഷം 2011 ഫെബ്രുവരി 27നാണ് തൊണ്ടയാട് ബസ്സപകടത്തില്‍ സൂര്യ പോയത്. ഒരു സങ്കടം തൊണ്ടയില്‍ കുരുങ്ങുന്നത് എനിക്കറിയാനുണ്ട്. സൂര്യയെ അറിയുന്നവര്‍ക്ക് ഇന്ന് ഓര്‍മദിനമാണ്. അവളെ ഞങ്ങള്‍ക്ക് നഷ്ടമായതിന്റെ ഒന്നാം ഓര്‍മദിനം... എന്റെ വരാനിരിക്കുന്ന പുതുവര്‍ഷ പുലരികളെ സങ്കടം നിറഞ്ഞ വേദനകൊണ്ട് നിറക്കാന്‍ കൊച്ചു കൊച്ചു ഓര്‍മകള്‍ പങ്ക് വെച്ച സൂര്യക്ക്...

Saturday, October 22, 2011

അടുത്ത കൂട്ടുകാരി അമ്മയാകുമ്പോള്‍!

അമ്മയാകുന്നതിന്റെ വേദന എനിക്കറിയില്ല പക്ഷെ അമ്മയെപോലെ ആയിരിക്കുന്നതിന്റെ സുഖമറിയാം. അമ്മയാവുന്നത് തീര്‍ച്ചയായും ഭൂമിയിലെ ഏറ്റവും മനോഹരമായ അതു തന്നെ. എന്നാല്‍ ഒരു കൂട്ടുകാരി അമ്മയാകുമ്പോള്‍ ഒരു കൂട്ടുകാരിക്ക് നഷ്ടപ്പെടുന്നത് നല്ലൊരു കൂട്ടുകാരിയെയാണ്.

അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ചില കൂട്ടുകാരികള്‍ അപ്രതീക്ഷിതമായി അമ്മമാരായത്. ആദ്യം അമ്മയായവള്‍ ഒരു കവയിത്രിയായിരുന്നു. സൂര്യനു കീഴേയുള്ള എല്ലാതിനെയും സൂര്യനുമുകളിലുള്ള എല്ലാതിനെയും കുറിച്ച് കൃത്യമായി ധാരണയുള്ളവള്‍. ഞങ്ങളുടെ രാത്രികള്‍ പലതും ലൊട്ടുലൊടുക്കു പ്രണയത്തെക്കുറിച്ച് തുടങ്ങി മൂന്നാം ലോകരാഷ്ട്രങ്ങള്‍ നേരിടേണ്ടതായ വെല്ലുവിളികളെക്കുറിച്ച്, മോഹന്‍ലാല്‍- ശ്രീനിവാസന്‍ സിനിമകളെക്കുറിച്ച്, ഇന്ന് കഴിച്ച പഴംപൊരിയുടെ രസക്കൂട്ടിനെക്കുറിച്ച്, പുതിയതായി എഴുതിയ കവിത ചൊല്ലിക്കേള്‍പ്പിച്ചൊക്കയാണ് പലപ്പോഴും അവസാനിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പദപ്രയോഗങ്ങള്‍ പരസ്പരം പറഞ്ഞ് ഞങ്ങള്‍ ആനന്ദിക്കുമായിരുന്നു. സത്യത്തില്‍ അവളൊരു അതികഠിനയായ കൂട്ടുകാരിയായത് അമ്മയായപ്പോഴാണ്.

ബഷീറിന്റെ പ്രേമലേഖനം വീണ്ടും വായിച്ച ഒരു രാത്രിയില്‍ ഞാന്‍ അവളെ വിളിച്ചു. എന്റെ കവയത്രീ! എനിക്കൊന്ന് പൊട്ടിച്ചിരിക്കണം. എനിക്ക് ചിരി സഹിക്കുന്നില്ല. ഈ രാത്രിയില്‍ എനിക്ക് മറ്റൊരു സുഹൃത്തിനെയും വിളിച്ച് പൊട്ടിച്ചിരിക്കാന്‍ പറ്റില്ല.

''നീ ചിരിച്ചോ, പക്ഷെ ഉറക്കെ ചിരിക്കരുത് എന്റെ മോള്‍ എണീക്കും''.
തീര്‍ച്ചയായും ഞാന്‍ എന്റെ ചിരി മറന്നുപോയി. അവളുടെ മോള്‍ എണീറ്റാലോ. ഞാന്‍ എന്റെ ഡുങ്കാസ് കഥകള്‍ അവിടെ അവസാനിപ്പിക്കേണ്ടി വന്നു. അതികഠിനമായ സങ്കടം വരുമ്പോള്‍ ആദ്യം ഓര്‍മവന്നിരുന്ന മുഖം ഈ കൂട്ടുകാരിയുടേതായിരുന്നു. പിന്നീട് ആ മുഖത്തിന് പലരുടേയും ഭാവം വന്നു. അപ്പോഴൊക്കെ ഞാന്‍ ഓര്‍ത്തു, അവള്‍ അമ്മയായതുകൊണ്ടാണ് അല്ലെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നു.

രണ്ടാമത് അമ്മയായവള്‍ ഒരു ടെക്ക്‌നിക്കല്‍ റൈറ്ററായിരുന്നു. അവളുടെ കുഞ്ഞു പുറത്തുവരാന്‍ അവളേ പോലെ ഞങ്ങള്‍ എല്ലാവരും കാത്തിരുന്നു. എങ്ങിനെയിരിക്കും അവളുടെ മുഖം, കുഞ്ഞിക്കാലുകള്‍, കുഞ്ഞിളംകൈകള്‍. ഞാന്‍ ഓര്‍ത്തു, അവളെക്കിട്ടിയാല്‍ അവളുടെ കവിളുകള്‍ ഞാന്‍ പറിച്ചെടുക്കുമെന്നും . ആദ്യമാസം മുഴുവനും കുഞ്ഞ് ഇന്‍ക്യുബേറ്ററിന്റെ നനുത്ത ചൂടില്‍ ചുരുണ്ടുറങ്ങി. ഇപ്പോള്‍ അവള്‍ വലുതാവാന്‍ അവളുടെ അമ്മയെപ്പോലെ ഞാനും കാത്തിരിക്കുകയാണ്. അവള്‍ വലുതാകുമ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കും. ഞാനും അവളുടെ അമ്മയും രാത്രിയില്‍ ആകാശം നോക്കി, കാപ്പിയും കുടിച്ച് കഥകള്‍ പറഞ്ഞിരുന്നതിനെക്കുറിച്ച്, ചിരിച്ചുല്ലസിച്ചതിനെപ്പറ്റി, എങ്ങിനെയാണ് അവള്‍ വന്നപ്പോള്‍ അവളുടെ അമ്മ അവള്‍ എന്ന ലോകത്തേക്ക് മാത്രം ഒതുങ്ങിയത് എന്നൊക്കെ ഞാന്‍ പറഞ്ഞുകൊടുക്കും.

പിന്നീട് അമ്മയായത് ഒരു ജേര്‍ണലിസ്റ്റായിരുന്നു. ഒരുപാട് ഹൃദയരഹസ്യങ്ങള്‍ കൈമാറിയിട്ടുള്ള ഒരു സുഹൃത്ത്. അവള്‍ക്ക് ഉപ്പിലിട്ട നല്ല നെല്ലിക്കയ്ക്ക് വേണ്ടി ഞാന്‍ കോഴിക്കോട് മുഴുവനും അലഞ്ഞു. അവയൊക്കെ കുപ്പിയിലാക്കി യാത്രതുടങ്ങി. അവിടെയെത്തിയപ്പോള്‍ കുപ്പി പൊട്ടിയോ എന്നാണ് ആദ്യം നോക്കിയത്. ഈ ഗര്‍ഭിണികളുടെ കാര്യം ഒരുസംഭവമാണ്. അവര്‍ക്ക് എന്തിനോടാണ് എപ്പോഴാണ് ഇഷ്ടം തോന്നുക എന്നു പറയാനാവില്ല. കുട്ടുകാരിയോടൊപ്പം എനിക്കും അമ്മയാവാന്‍ പോകുന്നവളുടെ മനസ്സായിരുന്നു. അവളെപ്പോലെ തന്നെ എന്റെ കൂട്ടുകാരിയുടെ മോളെകാണാന്‍ ഞാനും കാത്തിരുന്നു.

ഹോസ്പിറ്റലില്‍ നിന്നു വിളിവന്നപ്പോള്‍ സന്തോഷമായി. ഞാനാണോ അമ്മ, അവളാണോ അമ്മ എന്നതായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ടായ സംശയം. രാത്രിയാവാനും ഹോസ്പിറ്റലിലെ തിരക്കൊഴിയാനും ഞാന്‍ കാത്തിരുന്നു. എന്റെ പ്രിയകൂട്ടുകാരിയെ ഫോണിലൂടെ നേരിട്ട് അഭിനന്ദിക്കണം. ആദ്യം അവള്‍ പാലുകൊടുക്കുകയാണെന്നു പറഞ്ഞു, പിന്നീടറിഞ്ഞു കുട്ടിക്ക് റേഡിയേഷന്‍ അടിക്കും എന്നതിനാല്‍ ആരോടും ഫോണില്‍ സംസാരിക്കുന്നില്ല പോലും. അല്ലെങ്കിലും എനിക്കിതൊന്നും മനസിലാവില്ലല്ലോ?

അമ്മയാകുമ്പോള്‍ ഓരോരുത്തരുടേയും ലോകം പ്രകാശപൂരിതമാവും. ആനന്ദനിര്‍വൃതിയില്‍ അവര്‍ എല്ലാം മറക്കുകയും ചെയ്യുന്നു. അവര്‍ക്ക് കുഞ്ഞുങ്ങള്‍ കഴിഞ്ഞേ കൂട്ടുകാരികളുള്ളൂ. എന്നാല്‍ കൂട്ടുകാരിക്കള്‍ക്ക് കൂട്ടുകാരികള്‍ കഴിഞ്ഞേ കുഞ്ഞുങ്ങളുള്ളൂ.

Saturday, October 8, 2011

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ! എന്നു പറഞ്ഞ് വിശ്വസിപ്പിച്ച അദ്ദേഹം ഇപ്പോള്‍ ബാംഗ്ലൂരിലെ ജയിലിലാണ്. അദ്ദേഹമോ അദ്ദേഹം ചെയ്തകുറ്റമോ അല്ല ഇവിടെ വിഷയം.എന്റേയും, ഒരു പക്ഷെ ഇതുവായിക്കുന്ന നിങ്ങളുടേയും നിറമാണ്. അതെ, അത് കറുപ്പാണ്.

നല്ല മെഴുകുപോലെ കറുത്ത് സുന്ദരിയായ ഒരമ്മായിയുണ്ട് എനിക്ക്. അവരെ കാണുമ്പോഴൊക്കെ എനിക്കു തോന്നാറുണ്ടായിരുന്നു കറുപ്പിന് നൂറഴകാണെന്ന്. പക്ഷെ അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ജീവിതത്തില്‍ കറുപ്പ് നിറം ഒരു കറുപ്പായി പടര്‍ന്നു പിടിക്കുന്നതിന് എത്രയോ മുമ്പായിരുന്നു അത്. ഇപ്പോള്‍ ഞാനും ശരിവയ്ക്കും കറുപ്പിന് ഏഴഴകാണെന്ന്, ബാക്കി തൊണ്ണൂറ്റിമൂന്നും വെളുപ്പിന് തന്നെ. ഇതൊക്കെ പറഞ്ഞാലോ, കോംപ്ലസ്, അപകാര്‍ഷതാബോധം, സ്വതബോധമില്ലായ്മ എന്നൊക്കെപ്പറഞ്ഞ് വെളുത്തവരും കറുത്തവരുമായ എല്ലാ സുഹത്തുക്കളും അഭ്യുദയകാംഷികളും എന്നെ കുറ്റപ്പെടുത്തും.

ജീവിതത്തില്‍ ഒരിക്കലും എന്റെ നിറത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല, എന്നാല്‍ തൊലിയുടെ നിറം എന്നെ സദാ ഒറ്റിക്കൊടുത്ത നിരവധി സംഭവങ്ങള്‍ എണ്ണമിട്ട് പറയാന്‍ കഴിയും. അപ്പോഴും എല്ലാവരും എന്നെ കുറ്റപ്പെടുത്തും. ഒരല്‍പ്പംപോലും ആത്മബോധമില്ലാത്ത പെണ്ണ് എന്നു പറഞ്ഞ് നിങ്ങള്‍ എന്നെ പരിഹസിച്ചേക്കാം. ഒരാളുടെ കുറവുകള്‍ അല്ലെങ്കില്‍ കൂടുതലുകള്‍ തുടങ്ങി അയാള്‍ അനുഭവിക്കുന്ന എല്ലാവിധ അവസ്ഥകളും അയാള്‍ തന്നെ അനുഭവിച്ചുതീര്‍ക്കണം. ഉദാഹരണത്തിന് ദലിതയായി ജനിച്ച ഞാന്‍ അനുഭവിക്കുന്ന ജാതീയവും, സാമൂഹികവുമായ വിവേചനങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍ തുടങ്ങിയവ എനിക്കുമാത്രമേ മനസിലാവൂ. അതിന്റെ വേവും നീറ്റലുമൊന്ന് നായരോ, നമ്പൂതിരിയോ, നസ്‌റാണിയോ ആയ ദലിത് പ്രവര്‍ത്തകര്‍ക്കറിയാന്‍ സാധ്യതയില്ല. ഉദാഹരണത്തിന് കോഴിക്കോട് യൂനിവേഴ്‌സിറ്റിയിലെ എം.സി.ജെ ക്ലാസ്മുറിയില്‍ എന്റെ അടുത്ത കൂട്ടുകാരിയോടൊപ്പം ഞാനിരിക്കുന്നു. അവള്‍ എന്നോട് പറയുന്നു, എടാ, എന്റെ നാട്ടിലെ തെയ്യത്തിന് നിന്നെ കൊണ്ടു പോകണമെന്നുണ്ട്, പക്ഷെ നിനക്കറിയാലോ എന്റെ വീട്ടുകാരെ അവരൊക്കെ കണ്‍സര്‍വേറ്റീവുകളാ, നിനക്ക് വിഷമമാവും'' അവളുടെ മുന്നില്‍ ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഞാന്‍ അനുഭവിച്ച വിവേചനം, ആ മാറ്റിനിറുത്തല്‍ അതില്‍ നിന്നുണ്ടായ മനോവിഷമം അത് എനിക്കുമാത്രമേ മനസിലാവൂ. അത് നായരും നമ്പൂതിരിയും നസ്രാണിയുമായ എന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാവണമെന്നില്ല.

അപ്പോള്‍ പറഞ്ഞുവരുന്നത് കറുത്തവളോ കാണാന്‍ അല്‍പ്പം അഭംഗിയുള്ളവരോ ആയവരുടെ മാനസികാവസ്ഥ അത് അവര്‍ക്ക് മാത്രം മനസിലാവുന്ന ഒന്നാണ് എന്നാണ്. വെളുത്തുതുടുത്ത സുന്ദരികുട്ടികള്‍ക്ക് അതൊന്നും അറിയണമെന്നില്ല. ഉദാഹരണത്തിന്, മീഞ്ചന്തയിലെ പ്രശസ്തമായ ഒരു കോളജില്‍ അറ്റസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഞാന്‍. ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റിയില്‍ എം.ഫില്‍ പഠനത്തിനുള്ള അപേക്ഷാഫോമാണ് പ്രിന്‍സിപ്പല്‍ ഒപ്പിട്ടു നല്‍ക്കേണ്ടത്. അദ്ദേഹം എന്നോട് എന്റെ അക്കാദമിക്ക് വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം ചോദിക്കുന്നു, തേജസ്സില്‍ എന്താണ് പണി, പ്രസ്സിലാണോ. അതെ ന്യൂസ് റീല്‍ ഉരുട്ടുകയാണ് പണി എന്നു പറഞ്ഞാലും ടിയാന്‍ വിശ്വസിക്കുമായിരുന്നു. വെയില്‍ കൊണ്ടു വാടിയ എന്റെ മുഖം ഫേസ്‌ക്രീം പരസ്യത്തിലെ കറുത്തപെണ്‍കുട്ടിയുടെ പോലെയായിരുന്നു എന്നത് സത്യം. ഒരാള്‍ കറുത്തവളോ, കറുത്തവനോ ആണെങ്കില്‍ അവള്‍ ഫാന്‍സി കടയിലെ എടുത്തുകൊടുപ്പുകാരിയും അവന്‍ മീന്‍കാരനും ആവണമെന്ന മനശാസ്ത്രം ഇവിടെ വായിക്കാം. എനിക്ക് ഒരു ജേണലിസ്റ്റ് ആവാനൊന്നും കാഴ്ചയില്‍ യോഗതയില്ലെന്നാണ് അന്നത്തെ എന്റെ എഡിറ്ററുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ ആ പ്രന്‍സിപ്പല്‍ കരുതിയത്. മുഖവും നിറവും ജാതിയും മതവുമൊന്നും നോക്കാതെ വിദ്യ അഭ്യസിപ്പിക്കുന്ന അധ്യാപകന്റെ മുഖം നോക്കിയുള്ള ജോലി പറച്ചില്‍ കേട്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ഇതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു മീഞ്ചന്തയിലെ സെയ്ഫുക്കയുടെ കടയില്‍ ചായകുടിക്കാന്‍ വന്ന വിദ്യതീണ്ടിയിട്ടില്ലാത്ത നാട്ടുപ്രമാണിയുടെ കണ്ടെത്തല്‍!

നീയാ ടെലിഫോണ്‍ ബൂത്തിലെ പെണ്ണല്ലോ?
അല്ല സര്‍, നിങ്ങള്‍ക്കാളുമാറിയതാ.
ഹേയ് അതെങ്ങെ മാറാനാ, നീയവള്‍ തന്നെ!
നീയാകെ മെലിഞ്ഞു പോയല്ലാടീ...

നാട്ടുപ്രമാണി തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു.അപ്പോഴും സ്തബ്ദ്ധയായ ഞാന്‍ പറഞ്ഞു സോറി സര്‍, ഞാന്‍ ആ കുട്ടിയല്ല. അവസാനം സെയ്ഫുക്ക ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. കറുത്ത് മെലിഞ്ഞിരുന്നാല്‍ നാം വേറൊരാളായിവരെ തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ടെലിഫോണ്‍ ബൂത്തിലെയോ, ഫാന്‍സിഷോപ്പിലെയോ ജോലി ഒട്ടും മോശമല്ല, അവിടത്തെ ജോലി എന്നെ അലട്ടുമില്ല. ഞാനും അവരും ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടി ഒരു ജോലിയാണ്. മാത്രവുമല്ല പത്രപ്രവര്‍ത്തകയാവുക എന്നത് ലോകത്തെ എറ്റവും മികച്ച കാര്യവുമല്ല. നാട്ടുപ്രമാണിക്ക് ആളുതെറ്റിയതാവാം. പക്ഷെ പ്രന്‍സിപ്പലോ, അയാളുടെ മുന്നിലല്ലേ ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റ് മുഴുവനും അറ്റസ്റ്റ് ചെയ്യാന്‍ കൊടുത്തത്.

ഒരിക്കല്‍ ഒരു വാര്‍ത്തയ്ക്കു വേണ്ടി മേയറെ കാണാന്‍ അപ്പോയ്‌മെന്റെടുത്ത് കാത്തിരിക്കുകയായിരുന്നു ഞാന്‍. അനുവദിച്ച സമയമായപ്പോള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ മുറിയില്‍ നിന്നും വിളിവന്നു. എന്നെ കണ്ടതും സെക്രട്ടറി, നീയാണോ? ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി... സെക്രട്ടറി വാക്കുകള്‍ മുഴുവനാക്കിയില്ല. എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ അയാളെ എന്തെങ്കിലും തെറിവിളിക്കുമായിരുന്നു. പിന്നെ സ്‌റ്റോറി എപ്പോള്‍ കൈവിട്ടു എന്നു ചോദിച്ചാല്‍ മതിയല്ലോ.

ഇതുപോലെ നിരവധി തവണ അപമാനിതയായിട്ടുണ്ട്. പ്രണയത്തില്‍, വിവാഹകമ്പോളത്തില്‍, ചെറുക്കന്‍മാരുടെ കമന്റടികള്‍ക്കിടയില്‍ തുടങ്ങി എല്ലായിടത്തും ഞാനും എന്റെ കറുത്ത സുഹൃത്തുക്കളും പരിചയക്കാരും അപമാനിതരായിട്ടുണ്ട്. ഒരിക്കല്‍ കാമുകന്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടുവന്ന ഓഡിയോ ക്ലിപ്പിലും കേട്ടൂ, പെണ്‍കുട്ടി സുന്ദരിയാണോ? എങ്കില്‍ നോക്കാം. കാമുകന്റ വീട്ടുകാരുടെ അഭിപ്രായമായിരുന്നു അത്. പിന്നീടറിഞ്ഞു വെളുത്ത ഭാര്യയുടെ ഭര്‍ത്താവായി എന്റെ പഴയ കാമുകന്‍ എന്ന്. ആര് അതൊക്കെ ശ്രദ്ധിക്കുന്നു.

തീര്‍ച്ചയായും കഴിവാണ് ഏതിന്റേയും മാനദണ്ഡം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ തെറ്റില്ലാതെയും ഭംഗിയായും പറയാനും പ്രതിഫിലിപ്പിക്കാനും എനിക്കറിയാം.ആകാശവാണിയുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയ ബ്രോഡ്കാസ്റ്റിങ് ക്വാളിറ്റി ശബ്ദവുമാണ്, എന്നാലും ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനിക്ക് എന്റെ കാഴ്ചയില്‍ വിശ്വാസമില്ല. കുറച്ച് നിറം കൂടെയുണ്ടായിരുന്നെങ്കില്‍ പരിപാടികള്‍ക്ക് ആങ്കറായി വിടാമായിരുന്നു. തിരഞ്ഞെടുക്കേണ്ടത് അവരാണ്. ഒരുപക്ഷെ വാശിപിടിച്ച പരിപാടികള്‍ക്ക് പോയാലും അവിടെയും കുറ്റംകേള്‍ക്കേണ്ടിവരും. എന്റെ സാന്നിധ്യം, എന്റെ കാഴ്ച തുടങ്ങിയവ തീര്‍ച്ചയായും ആരെങ്കിലും ഒരാളെയെങ്കിലും അലോസരപ്പെടുത്തും തീര്‍ച്ച. പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട്്് പെണ്‍കുട്ടി വെളുത്തുതുടുത്തിരിക്കണമെന്നും അവളുടെ വെളുക്കെയുള്ള ചിരിയില്‍ മറ്റെല്ലാകുറവുകളും ഇല്ലാതാവുമെന്നൊക്കെ.(ഉദാഹരണം വിവാഹപ്പരസ്യങ്ങള്‍) അതുകരുതി വെളുത്തവര്‍ മൂഢകളും ലോകത്തില്‍ വെറുക്കപ്പെടേണ്ടവരുമാണെന്നല്ല പറഞ്ഞുവരുന്നത്. കറുപ്പും ഒരു നിറമാണെന്നാണ്.

ഒരിക്കല്‍ ഒരു പരിപാടിക്ക് വേണ്ടി അവതാരകരുടെ റേറ്റ് ഫോട്ടോയൊടൊപ്പം ക്വോട്ട് ചെയ്തപ്പോള്‍ ക്ലൈന്റ് വിളിച്ച് ചീത്തപറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. നിങ്ങളുടെ ഗേള്‍സ് എല്ലാം കാണാന്‍ ബിലോആവറേജാണ് എന്നാണ് അയാള്‍ പറഞ്ഞത്. വെറും കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു അയാളുടെ അഭിപ്രായ പ്രകടനം. ആ പെണ്‍കുട്ടികള്‍ ഐശ്വര്യറായിയെ പോലെ അല്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഈ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകളെക്കുറിച്ച് അയാള്‍ക്ക് എന്തറിയാം. അയാള്‍ക്ക് ഒരു കറുത്തകുട്ടിയുണ്ടാവട്ടേ എന്നാശംസിക്കാം എന്നല്ലാതെ കൂടുതല്‍ എന്തു ചെയ്യാനാവും.

ഒരു വിദേശ എയര്‍ലൈനില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. അവള്‍ പറയുന്ന കഥകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതൊക്കെയും കറുപ്പിനോടുള്ള സമൂഹത്തിന്റെ അവജ്ഞയും വെറുപ്പും മാത്രം. ചുണ്ടുകള്‍പോലും കറുത്തുപോയ ഒരു പെണ്‍കുട്ടി എയര്‍ടിക്കറ്റിങ് പഠിക്കാന്‍ അവളുടെ ക്ലാസില്‍ വന്ന കഥകേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അവളോട് ട്യൂട്ടര്‍മാര്‍ പറഞ്ഞത്രെ, കുട്ടിക്ക് ഇത് പറ്റില്ലെന്ന്, ഒരുപക്ഷെ അവളുടെ അച്ഛനും സഹോദരനും ആ വര്‍ഷം മരിച്ചില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കാന്‍ പോലുമാവില്ല. ജോലിയന്വേഷിച്ച് പോകുന്ന അവളെ സമൂഹം കറമ്പിയെന്നു വിളിച്ച് ആക്ഷേപിച്ചേനെ.

കാണാന്‍ ഭംഗിയില്ലെങ്കില്‍ ഈ സമൂഹം നമ്മെ എവിടെ എത്തിക്കും എന്നറിയാന്‍ എവിടെയും പോവേണ്ടതില്ല. നമ്മുടെ സ്വീകരണമുറിയിലേക്ക് നോക്കിയാല്‍ മതി. കുട്ടിക്കാലത്ത് കണ്ട് ശീലിച്ച ഒരു പരസ്യമുണ്ട് സണ്‍ലൈറ്റ് സോപ്പുപൊടിയുടെ, 'നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഭംഗിയുണ്ടോ?' എന്നാണ് അതിലെ യുവതിയോട് പരസ്യത്തിലെ വോയ്‌സ് ഓവര്‍ ചോദിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു അത്യാഹിതങ്ങളും ഉണ്ടാക്കാത്ത പരസ്യം. എന്നാല്‍ പതുക്കെ പതുക്കെ എല്ലാവരുടേയും ബോധത്തിലേക്ക് ആ വാചകം പതിഞ്ഞമരുന്നത് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഏതായാലും കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.

Thursday, October 6, 2011

എന്റെ ദൈവമേ നീയ്യിതറിയുന്നുണ്ടോ?
















തൂണിലും തുരുമ്പിലും തുടങ്ങി കാണുന്നതും കാണാത്തതുമായ എല്ലായിടത്തും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ അമ്പലം, പള്ളി തുടങ്ങി ദൈവം ഉണ്ടെന്നു പറയപ്പെടുന്ന സോകോള്‍ഡ് സ്ഥലങ്ങളില്‍ ഞാന്‍ വളരെ അപൂര്‍വമായിട്ടേ പോകാറുള്ളൂ. അഥവ പോയാല്‍ തന്നെ, അമ്പലത്തില്‍ ആണെങ്കില്‍ കര്‍ത്താവേ കാത്തോളണെ എന്നും പള്ളിയില്‍ പോയാല്‍ പടച്ചോനെ രക്ഷിക്കണേ എന്നുമാണ് എപ്പോഴും വരാറുള്ളത്. മനപ്പൂര്‍വ്വമല്ല, എന്തോ അങ്ങിനെയാണ് വരിക പതിവ്. (എഡ്യൂക്കേഷന്റെ ഒരു കുറവേ!)

എന്നാലും എന്റെ പ്രാര്‍ഥനകള്‍ ഒരു 60 ശതമാനമെങ്കിലും എല്ലാവരും കൂടെ നടത്തിത്തരാറുണ്ടെന്നു തന്നെയാണ് വിശ്വാസം. 25 വയസ്സുവരെ ഞാന്‍ വിശ്വസിച്ചതും പുജകളും മറ്റും നടത്തിയതുമായ എന്റെ ജന്‍മനക്ഷത്രം തിരുവോണമായിരുന്നു. അങ്ങിനെ 25ാം പിറന്നാളിനാണ് ഞാന്‍ അറിയുന്നത് എന്റെ ജന്‍മനക്ഷത്രം തിരുവോണമല്ല, അവിട്ടമാണെന്ന്. അതുവരെ ഞാന്‍ നടത്തിയ പൂജകളും വഴിപാടുകളും സ്വാഹഃ. പഠിച്ചതും വളര്‍ന്നതുമായ സ്ഥലങ്ങള്‍ സാഹചര്യങ്ങള്‍ എല്ലാം കൂടെ എന്നെ ഒരു ഹിന്ദു എന്നതിനേക്കള്‍ കൂടുതല്‍ ക്രിസ്ത്യാനിയാക്കി. എല്ലാമതങ്ങളിലും വിശ്വാസങ്ങളിലും അതിന്റേതായ മടുപ്പും വിരസതയുമുണ്ട്. എതെങ്കിലും ഒരു മതം തങ്ങളെ അതിന്റെ ഭാഗമാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. അപ്പോള്‍ നാം നമുക്ക് പരിചയമുള്ള, നാം കണ്ടുവളര്‍ന്നതും ശീലിച്ചു പോന്നതുമായ മതത്തിന്റെ വക്താക്കളാവും. അപ്പോള്‍ പെട്ടെന്ന് എല്ലാവരിലും ഒരു ഫണ്ടമെന്റലിസ്റ്റ് വളരുന്നു. ദൈവം ആരാണ് എന്താണ്, എവിടെയാണ് എന്നൊക്കെ ചോദിച്ചാല്‍ പിന്നെ പറയുകയും വേണ്ട.

നവരാത്രിയുടെ അന്നായിരുന്നു എന്റെ റൂമേറ്റിന്റെ പിറന്നാള്‍. പിറന്നാള്‍, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ പ്രമാണിച്ച് ഞങ്ങള്‍ കോഴിക്കോട് ബീച്ചിനടുത്തുള്ള അമ്പലത്തില്‍ പോയി. മൂന്നു പുഷ്പാഞ്ജലി, ഒരു ഐക്യമത്യപുഷ്പാഞ്ജലി എന്നിവയ്ക്ക് ശീട്ടാക്കി നടയ്ക്കല്‍ വച്ച് ഞങ്ങള്‍ പ്രദക്ഷിണം തുടങ്ങി. രണ്ട് പ്രദക്ഷിണം കഴിഞ്ഞ് ഞങ്ങള്‍ ശ്രീകോവിലിനടുത്തുള്ള നടയ്ക്കല്‍ നിന്നും പ്രാര്‍ഥിക്കുമ്പോഴാണ് ഞങ്ങളുടെ വിശ്വാസത്തെയും ഭക്തിയേയും ചോദ്യം ചെയ്യുന്ന ഒരു നടപടി പൂജാരിയുടെ ഭാഗത്തു നിന്നുണ്ടായത്. ശരിക്കും പറഞ്ഞാല്‍ വഴിപാടുകള്‍ക്ക് നമ്മുടെ പേരും നക്ഷത്രവും പറഞ്ഞാണ് ശീട്ടാക്കുന്നത്. അത് പൂജാരി ശ്രീകോവിലില്‍ കൊണ്ടു പോയി നമ്മുടെ പേരും നാളും ഉരുവിട്ട് എന്തോ മന്ത്രങ്ങളൊക്കെ ചൊല്ലി പ്രാര്‍ത്ഥിച്ച് (എന്ന് വിശ്വാസം) പ്രസാദം തരികയാണ് പതിവ്. അമ്പലത്തിന്റെ കൗണ്ടറില്‍ അന്വേഷിച്ചപ്പോഴും അതുതന്നെയാണ് രീതി എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചു തന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പ്രദാസത്തില്‍ പേരും നാളും ഒന്നും നോക്കാതെ തന്നെ പൂജാരി വഴിപാടു ശീട്ടുകള്‍ എടുത്തു വച്ചു, ഒന്നു വായിച്ചുപോലും നോക്കാതെ. പിന്നെ ഒരണ്ണെത്തില്‍ ഒരു ചെറുപഴം എടുത്തു വച്ചു അതും കുറച്ച് ആലോചിച്ച്, കാരണം അപ്പോഴാണ് പൂജാരിക്ക് മനസിലായത് ഒന്ന് ഐക്യമത്യ പുഷ്പാഞ്ജലിയാണെന്ന്, അതിന്റെ പ്രസാദത്തില്‍ ഒരു പഴം മസ്റ്റാണെന്നും.

പൂജാരിക്കുണ്ടോ അറിയുന്നു ഇതെല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്ന ഞങ്ങള്‍ തന്നെയാണ് ഈ പ്രസാദത്തിന്റെ അവകാശികള്‍ എന്ന്. ഒന്നും ആലോചിക്കാതെ അദ്ദേഹം ഞങ്ങള്‍ക്ക അത് നല്‍കി. എനിക്കാണെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍, കൂടയുള്ളവര്‍ക്കും അതുതന്നെ സ്ഥിതി. വിശ്വാസത്തിന്റെ ഒരു കാര്യമേ!

അമ്പലത്തിനു പുറത്തിറങ്ങിയിട്ടും അത് ചോദിക്കാതെ ഞങ്ങള്‍ക്ക് സമാധാനം കിട്ടില്ലെന്നു മനസിലായി. അങ്ങിനെ ഞങ്ങള്‍ അകത്തു കയറി വഴിപാടുകൗണ്ടറില്‍ ചെന്നു ചോദിച്ചു. അപ്പോള്‍ തന്നെ പൂജാരിയെ ചോദ്യം ചെയ്‌തെങ്കിലും പൂജാരി പറഞ്ഞു, ഞാന്‍ അത് പൂജിച്ചിട്ടുണ്ടെന്ന്. പിന്നെ അയാള്‍ മനസില്‍ പൂജിച്ചത് നമുക്കറിയില്ലല്ലോ? പക്ഷെ പിറന്നാള്‍കാരിയുടെ വഴിപാട് ശീട്ട് അയാള്‍ കണ്ടതു പോലുമില്ലെന്ന് ഞങ്ങള്‍ കണ്ണാലെ കണ്ടതാണ്. ദൈവത്തിന്റെ കാര്യമായതിനാല്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. അതിനുള്ള പ്രതികാരമായി ഞങ്ങള്‍ പിറ്റേന്ന് കുളിക്കാതെ തന്നെ പ്രസാദം തൊട്ടു. ഒരു ഈച്ചപോലും വരാത്ത ഈ അമ്പലത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ തിക്കും തിരക്കും ഏറെയുള്ള ക്ഷേത്രങ്ങളുടെ അവസ്ഥ എന്തായിരിക്കും. വിശ്വാസത്തിവും വഴിപാടിലൊന്നും ഒരു കാര്യവുമില്ലെന്നേ.

ഈ പറ്റിക്കല്‍ എല്ലായിടത്തുമുണ്ടെന്നാണ് എന്റെ ഇത്തരം നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. കഴിഞ്ഞാഴ്ച കോഴിക്കോട്ടെ പ്രശ്‌സതമായ കുരിശ്ശുപള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ പോയപ്പോഴും ഞങ്ങള്‍ക്ക് ഒരനുഭവം ഉണ്ടായി. അഞ്ചു രൂപയുടെ അഞ്ചു മെഴുകുതിരികള്‍ വാങ്ങി കത്തിച്ചു. 30 സെക്കന്റ് കഴിഞ്ഞില്ല, ദാ, വരുന്നു പള്ളിയിലെ സഹായി. കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരികള്‍ അയാള്‍ ഒരു വലിയ തകരം കൊണ്ട് വടിച്ചെടുക്കുകയാണ്. എന്റെ പ്രാര്‍ത്ഥന പകുതിപോലും ആയിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് അങ്ങിനെ മാറ്റുന്ന മെഴുകുതിരികള്‍ ഉടനെത്തന്നെ പള്ളിക്കമ്മറ്റി മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍ക്ക് നല്‍കുകയാണെന്ന്. എന്റെ കര്‍ത്താവേ ഇതു വലിയ ചതിയാണ്ട്ടാ എന്നും പറഞ്ഞ് അവിടെ നിന്നിറങ്ങാതെ വഴിയില്ലായിരുന്നു. ദൈവവുമായി നേരിട്ട് സംവദിക്കുന്നതാണ് ബുദ്ധി. അതിനും പുഷ്പഞ്ജലിയും മെഴുകുതിരിയും ഒന്നും വേണ്ട. നമ്മുടെയൊക്കെ കൂടെത്തന്നെയുണ്ട് ഈശ്വരന്‍ എന്ന കവി വാക്യം ഇവിടെ ഓര്‍ക്കുന്നു. പുജയുടേയും നൊവേനയുടേയും നേര്‍ച്ചയുടേയും പേരില്‍ ഭക്തിയെയും വിശ്വാസത്തെയും നമ്മുടെ ആത്മവിശ്വസത്തെയും തകര്‍ക്കുന്നവര്‍ക്കെന്തറിയാം. അല്ലെങ്കിലും ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ!!

Tuesday, October 4, 2011

ഹമാരി പ്യാരി നോബല്‍ ലോറേറ്റ് സോണിയാജീ

ഇതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സമാധനത്തിന്റെ പുതുപുത്തന്‍ മാടപ്പിറാവ് ശ്രീമതി സോണിയാഗാന്ധിക്കു നോബല്‍ സമ്മാനം കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു വോട്ട് ആന്റ് ടോക്കിന് സമയമായിരിക്കുന്നു.

ദല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എവേക്കനിങ് സെന്ററാണ് ഹമാരി പ്യാരി പ്യാരി സോണിയാജിക്ക് നോബല്‍ സമ്മാനം നല്‍കിക്കൂടെ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട നോബല്‍ സമ്മാന സമിതിക്ക് കത്തെഴുതിയത്. 121 കോടി ജനങ്ങളെ തറസീറ്റിലിരുത്തി നൗട്ടങ്കി നടത്തുന്ന ശ്രീമതി സോണിയാജിക്ക് നോബല്‍സമ്മാനം കൊടുത്തോട്ടെ എന്നുതന്നെയാണ് എന്റെ അഭിപ്രായം. ജനസമക്ഷത്തില്‍, ആഗസ്ത് പതിനഞ്ച്, ജനുവരി 26, തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ദിവസങ്ങളില്ലല്ലാതെ വായ്തുറക്കാത്ത സോണിയാജിക്ക് എന്തും കൊണ്ടും നമുക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാവുന്നതാണ്. മാത്രമല്ല, തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാവാതെ സൂക്ഷിക്കാനുള്ള ഇവരുടെ അസാധ്യമായ കഴിവിനും അവാര്‍ഡ് നല്‍കാം. പാര്‍ട്ടിയിലെയും അല്ലാത്തതുമായ എല്ലാ ആരോപണങ്ങളെയും സമാധാനപരമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുന്ന ഇവര്‍ എന്തുകൊണ്ടും ഈ അവര്‍ഡിന് പരിഗണിക്കപ്പെടേണ്ട മന്യദേഹം തന്നെ.

എന്നാലും മദര്‍ തെരേസയോട് സോണിയാജിയെ ഉപമിക്കണമായിരുന്നോ എന്നതാണ് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഫാബ് ഇന്ത്യയുടെ സാരിയും, കാന്‍സറായാലും അള്‍സറായാലും (അവര്‍ എവിടെ ചികില്‍സതേടിയാലും എനിക്കൊന്നുമില്ല, കാശുള്ളവര്‍ക്ക് എന്തും ആവാലോ) അമേരിക്കയില്‍ ചികില്‍സ തേടുന്ന, ആരും കാണാതെ പിസ്സയും കോളയും വിഴുങ്ങി, ക്രിക്കറ്റും കണ്ട്, ഖജനാവിലെ കാശും വെട്ടിച്ച്, ഹൈപ്രൊഫൈല്‍ ലൈഫ് ആസ്വദിക്കുന്ന സോണിയാജിയെ എങ്ങിനെ മദര്‍ തെരേസ്സയോട് ഉപമിക്കാനാവും. ഇനിയിപ്പോ മദര്‍തെരേസ്സയെക്കുറിച്ച് ഞാന്‍ കേട്ടതും വായിച്ചതും ഒക്കെ തെറ്റിപ്പോയോ ഭഗ്‌വാന്‍?

സോണിയയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്, രാമായണത്തിലെ കുശുമ്പിയും പരദൂഷണക്കാരിയും കുടുംബം കലക്കിയുമായ മന്ഥരയുടെ. അപ്പോള്‍ അവര്‍ എങ്ങിനെ മദര്‍ തെരേസ്സയാവും. ഒരുപക്ഷെ മദറിന്റെ ചാര്‍ച്ചക്കാരിയാവാനും മതി. രണ്ടു പേരും വിദേശത്തൊക്കെ ജനിച്ചു, പഠിച്ചു വളര്‍ന്നതല്ലേ!

ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധി സോണിയാജി വളരെ സൗഹാര്‍ദ്ധ അന്തരീക്ഷത്തോടെ പരിഹരിക്കുന്നവെന്നാണ് കത്തില്‍ പറയുന്നത്, അതുകൊണ്ട് അവര്‍ക്ക് സമാധാനത്തിനുള്ള സമ്മാനം കൊടുത്തേപ്പറ്റൂ എന്നാണ് ഇന്റര്‍നാഷണല്‍ അവേക്കനിങ് സെന്റര്‍ പറയുന്നത്. ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്ന പോലെയാണ് ഈ സംഘടന എന്നു പറയാതെ വയ്യ. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റാല്‍ എനിക്ക് ഹാലൂസിനേഷന്‍ പതിവാണേ!.

ലോകസമാധാനത്തിന് സോണിയാജിയുടെ ശ്രമഫലമായി അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ആയമ്മ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ മറ്റ് അയല്‍ രാജ്യങ്ങളൊന്നും മിണ്ടാനില്ലാതെ കുഴങ്ങിയേനെ. മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തും സോണിയ പ്രശസ്തയാണ് പോലും. എന്റെ അറിവു ശരിയാണെങ്കില്‍ ശില്‍പ്പാഷെട്ടി, മല്ലിക ശെരാവത്ത്, ഫ്രിഡപിന്റോ, രാഖി സാവന്ത്, ഐശ്വര്യറോയ് എല്ലാവരും ഇന്ത്യയിലെ പോലെ തന്നെ വിദേശരാജ്യങ്ങളിലും ഏറെ അറിയപ്പെടുന്ന പെണ്‍കുട്ടികളാണ്. അടുത്ത തവണ ഇവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് കത്തെഴുതാന്‍ പറയാം.

സോണീയാജിക്ക് നോബല്‍ സമ്മാനം കിട്ടണം എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. കാരണം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ലഡ്ഡു വിതരണം ചെയ്യാനും ഗാന്ധി ഭജനുകള്‍ പ്ലേ ചെയ്യാനും ഒരു സുദിനം വീണു കിട്ടുമല്ലോ! ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു.




Monday, October 3, 2011

ഇവര്‍ ചില്ലറക്കാരല്ല

കുറെ കുട്ടികളും പിന്നെ ഒരു പട്ടിയും. അതാണ് ചില്ലര്‍ പാര്‍ട്ടി എന്ന ചിത്രത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറയാനുള്ളത്. മസില്‍മാന്‍ സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയുന്ന കുട്ടികളല്ല ചിത്രത്തിലെ നായകന്‍മാര്‍. കുട്ടികളുടെ സൈക്കോളജി കൃത്യമായി അറിഞ്ഞെഴുതിയ തിരക്കഥ. ആരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഇവര്‍ ശരിക്കും. ജീവിതം ഇത്രയും സുന്ദരമാണല്ലോ എന്നും തോന്നിപോകും സിനിമ തീരുമ്പോള്‍.

ചന്ദന്‍ നഗര്‍ കോളനിയില്‍ കുഞ്ഞുങ്ങള്‍ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്. ഓരോര്‍ത്തര്‍ക്കും ഒരോ പ്രത്യേകതകളും ഇരട്ടപ്പേരുമുണ്ട്. എനിക്കാണെങ്കില്‍ എല്ലാവരെയും അങ്ങ് ഇഷ്ടമായി. ആരെയും ഇഷ്ടപ്പെടാതിരിക്കാനാവില്ല എന്നതാണ് സത്യം. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം അവിടെ ഒരാനാഥ ബാലന്‍ അവിടെ തന്റെ പട്ടിയുമായി വരുന്നത്. കോളനിയിലെ കാറുകള്‍ കഴുകുകയാണ് അവന്റെ പണി. കോളനിയിലെ പഴകിയ ഒരു നീലക്കാറിലാണ് അവന്‍ പിന്നീട് താമസിക്കുന്നത്. പട്ടിയെ കോളനിയിലെ കുട്ടികള്‍ക്ക് ഇഷ്ടമല്ല. കുട്ടിയെയും പട്ടിയെയും അകറ്റാന്‍ അവര്‍ പടിച്ച പണി എല്ലാം നോക്കിയിട്ടും അവര്‍ക്ക് സാധിക്കുന്നില്ല. മാത്രമല്ല ഇരുവര്‍ക്കും പരസ്പരമുള്ള സ്‌നേഹം അവര്‍ക്കു മനസിലാകുന്നു. അടുത്ത് കോളനിയിലെ മുതിര്‍ന്ന പയ്യന്‍മാരെ ക്രിക്കറ്റില്‍ തറപ്പറ്റിക്കുന്നതോടെ പിന്നെ ഫട്ക്കയെന്ന കുട്ടിയും ബിദ്ദു എന്ന നായയും കോളനിയിലെ കുട്ടികളുടെ കണ്ണിലുണിയാവുന്നു.


അങ്ങിനെയിരിക്കുമ്പോഴാണ് ബിദ്ദു ഒരു പ്രശ്‌നത്തില്‍പ്പെടുന്നത്. കോളനിയില്‍ ഒരു പ്രോഗ്രാമിന് വരുന്ന മന്ത്രിയുടെ പി എസിനു നേരെ ബിദ്ദു കുരച്ചുചാടുന്നതോടെ ബിദ്ദുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെടുകയും ചിത്രത്തിന്റെ ഗതി മാറുകയും ചെയ്യുന്നു.കോളനിയിലെ എല്ലാവരും ബിദ്ദുവിനെ കോര്‍പ്പറേഷന് വിട്ടുകൊടുക്കാന്‍ സമ്മതമാണെന്നു പറയുമ്പോഴും കുട്ടികള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. അതിനായി അവര്‍ പത്രത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നു, ചഢി മാര്‍ച്ച് നടത്തുന്നു...അവസാനം വാര്‍ത്താ ചാനലില്‍ നടന്ന ഡിബേറ്റില്‍ കുട്ടികള്‍ മന്ത്രിയെ തറപ്പറ്റിക്കുന്നു. ബിദ്ദുവിനെ കോര്‍പ്പറേഷന് വിട്ടുകൊടുക്കേണ്ടന്ന് കോളനിയിലെ 31 അംഗങ്ങള്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടുകൊടുക്കുന്നു. മനോഹരമാണ് ഇതിലെ ഓരേ സീനും, ഓരോ കുട്ടികളുടെ അഭിനയവും.

സുഹൃത്തിനോടുള്ള സ്‌നേഹം, സഹജീവികളോടുള്ള സഹാനുഭൂതി, മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ പങ്കാളിയാവാനുള്ള മനസ്സ്, സത്യത്തോട് ചേര്‍ന്നുനില്‍ക്കല്‍, പരിശ്രമം എന്നിവയാണ് ചില്ലര്‍ പാര്‍ട്ടി നമുക്ക് തരുന്ന സന്ദേശം. തീര്‍ച്ചയായും ഈ സിനിമ എല്ലാവരും കാണേണ്ടതാണ്. ഈ കുഞ്ഞുങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിന്നും ഒഴിഞ്ഞു പോകില്ല, തീര്‍ച്ച!

Wednesday, September 14, 2011

അഴകുള്ളവള്‍ ലൈല

ലൈലയെ എനിക്കിഷ്ടമായി. വെളുത്തുമെലിഞ്ഞ സുന്ദരികളില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തയാണ് അവള്‍. ആരുടേയും മനസ്സും ചിന്തകളും കീഴടക്കാന്‍ത്തക്ക വശ്യസൗന്ദര്യമുള്ള വിശ്വസുന്ദരി. ലൈല ലോപസ്ഇതാണോ വിശ്വസുന്ദരി! എന്നു ചോദിച്ച എന്റെ സഹപ്രവര്‍ത്തകയുടെ പരിഹാസം ചിരിച്ചു തള്ളി. സൗന്ദര്യമല്‍സരങ്ങളുടെ സാമ്പത്തിക ശാസ്ത്രവും സൗന്ദര്യലഹരിയുമൊക്കെ ഡിഗ്രി ക്ലാസുകളില്‍ തന്നെ മനസ്സിലാക്കിയതാണ്. ഇത്തവണയും അതില്‍ പുതുമയൊന്നുമില്ല. സൗന്ദര്യമെന്നത് വെളുത്ത തൊലിയിലും വെളുക്കെയുള്ള ചിരിയിലുമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. രാവിലെ പത്രമെടുത്തപ്പോള്‍ ദാ, നില്‍ക്കുന്നു കറുത്ത വിശ്വസുന്ദരി. പലര്‍ക്കും സഹിച്ചുകാണില്ല. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അവളുടെ സൗന്ദര്യം. തൊലി മാത്രമേ കറത്തതുള്ളൂ. വാക്കുകള്‍ക്കും ചിരിക്കും തങ്കത്തിന്റെ പകിട്ടുണ്ട്. ദൈവം തന്ന രൂപത്തിലും അവസ്ഥയിലും ആയിരിക്കുന്നതാണ് ലൈലയുടെ സന്തോഷം. സൗന്ദര്യം എന്നത് ആന്തരികമാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞവള്‍ക്ക് കിരീടം നല്‍കിയത് ഏതായാലും നന്നായി. ഈ അമ്മയ്ക്ക് സൗന്ദര്യമില്ല, സ്‌കൂളില്‍ വിടാന്‍ വരേണ്ട എന്നു പറയുന്ന എല്‍ കെ ജി കുട്ടികളുടെ കാലമാണ്, നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് സൗന്ദര്യമുണ്ടോ എന്നു ചോദിക്കുന്നവരുടെ ലോകമാണ്. ഇങ്ങിനെയൊരു കാലത്തും ലോകത്തും നമുക്ക് ലൈലയുടെ വിജയം ആഘോഷിക്കാം.ആത്യന്തികമായി ഞാന്‍ ഈ സൗന്ദര്യമല്‍സരങ്ങളോടെതിരാണ്ട്‌ട്ടോ

Thursday, September 1, 2011

വിലക്കൂടുതല്‍ കാഴ്ചയില്‍ മാത്രം; വിലക്കുറവ് പരസ്യത്തിലും

തട്ടിപ്പെന്നാല്‍ വെറും തട്ടിപ്പല്ല.നല്ല ഒന്നാന്തരം പകല്‍ക്കൊള്ള. വിലക്കൂടുതല്‍ കാഴ്ചയില്‍ മാത്രമെന്ന പരസ്യവാചകത്തില്‍ ആകൃഷ്ടരായി ഈ കടയില്‍ പോയി കുപ്പായമെടുത്താല്‍ എപ്പോ പോക്കറ്റ് കാലിയായെന്നു ചോദിച്ചാല്‍ മതി. പെരുന്നാളിന് നല്ല ബിരിയാണിയും തട്ടിവിട്ട്, മഴയായതുകൊണ്ടു പോകാന്‍ ഒരിടവും ഇല്ലാത്തതുകൊണ്ടാണ് കോഴിക്കോട് പുതിയാതായി പ്രവര്‍ത്തനം തുടങ്ങിയ മാളില്‍ ഒന്നു കറങ്ങിയത്. സത്യം പറയാമല്ലോ തലകറങ്ങിപ്പോയി, മാളിന്റെ സൗന്ദര്യംകൊണ്ടല്ല അവിടുത്തെ ഒരു ട്രെന്റി ഡ്രസ്‌വെയര്‍ ഷോപ്പിലെ പറ്റിക്കല്‍ രീതി കണ്ട്. പത്രങ്ങളിലൂടെ നോട്ടീസ് വിതരണം ചെയ്തും പടുകൂറ്റന്‍ ഫ്‌ളെക്‌സുകള്‍ നിരത്തിയും ഏതൊരു മിഡില്‍ക്ലാസ് ഫാഷനിസ്റ്റയേയും അമ്പരപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ തയ്യാറാക്കിയും അതിവിദ്ഗ്ധമായി ഇവര്‍ നമ്മെ പറ്റിക്കുന്നുണ്ട്. പരസ്യത്തിന്റെ കോപ്പിയെഴുതിയവനെക്കണ്ടാല്‍ ഞങ്ങളൊരു ഉമ്മകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇജ്യാതി ഇനിയും ഉണ്ടോ എന്നും ചോദിക്കും.

99 രൂപയ്ക്ക് കുട്ടികള്‍ക്കുള്ള പ്രിന്റഡ് ടോപ്പുകള്‍, 149 രൂപയ്ക്ക് ഗേള്‍സ് ടി, ബോയ്‌സ് ടി, അങ്ങിനെ കുന്തം, കൊടച്ചക്രം, കോടാലി, പല്ലുകുത്തി തുടങ്ങി എല്ലാത്തിനും പറ്റിക്കല്‍ വിലയുമായാണ് നോട്ടീസും പരസ്യങ്ങളും ഇറക്കിയിട്ടുള്ളത്. ജിനിജോണി, ലില്ലിപ്പുട്ട് തുടങ്ങിയ ബ്രാന്റുകള്‍ക്ക് ഇത്രയും കുറവു വിലയോ എന്നൊക്കെ സംശയിച്ചും എന്നാല്‍ പരസ്യവാചകങ്ങളില്‍ വശംവദരായും എങ്ങാനും ഈ കടയില്‍ കയറിപ്പോയാല്‍ നിങ്ങള്‍ക്ക് തെറ്റി. 99, 149, 299 തുടങ്ങി നമ്മെ ഹഠാദാകര്‍ഷിക്കുന്ന പല മോഹവിലകള്‍ കുപ്പായങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റാന്റിനു മേലെ വച്ചിട്ടുണ്ടെങ്കിലും അതൊക്കെ അങ്ങിനെ വയ്ക്കാനുള്ളതും മണ്ടന്‍മാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ളതുമാണെന്നാണ് അവിടെ യൂനിഫോമിട്ടു നില്‍ക്കുന്നവര്‍ പറഞ്ഞത്. ഇപ്പോള്‍ പിറന്ന് വീണ കുഞ്ഞിനുള്ള ടോപ്പിന്റെ വില 399. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ ഇറങ്ങി. കയറിയ സ്ഥിതിക്ക് എന്തെങ്കിലും വാങ്ങാതെ ഇറങ്ങുന്നതെങ്ങനെ, ഒരു കൊച്ചു മോതിരം വാങ്ങി Rs 85 മാത്രം. പരസ്യമെന്നാല്‍ എല്ലാവരെയും പറ്റിച്ച് വില്‍പ്പനനടത്തുന്നതാണെങ്കിലും ഇതു കുറെ കൂടുതലാണ്...വിലക്കൂടുതല്‍ കാഴചയില്‍ മാത്രമാണെങ്കില്‍ വിലക്കുറവ് പരസ്യത്തില്‍ മാത്രമേയുള്ളൂ