Tuesday, January 10, 2017
കളഞ്ഞുപോയ ഷെഹനായി
കഴിഞ്ഞയാഴ്ച ഉസ്താദ് ബിസ്മില്ലാഹ് ഖാന്റെ മകന്‍ കാസിം ഹസ്സന്റെ വാരണസിയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെ അഞ്ചു ഷെഹനായികള്‍ മോഷണം പോതായി പത്രത്തില്‍ വാര്‍ത്ത വന്നു. വെള്ളികൊണ്ടുണ്ടാക്കിയ നാലും വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഒരു ഷെഹനായിയുമാണ് കളവു പോയത്. കൂടാതെ ഇനായത് ഖാന്‍ അവാര്‍ഡായ വെള്ളി ഫലകവും രണ്ടു സ്വര്‍ണവളകളും നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട നാലുവെള്ളി ഷെഹനായികളും അദ്ദേഹത്തിന് സമ്മാനം ലഭിച്ചതാണ്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍,ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, മുംബൈയിലെ ഒരാരധകന്‍ സൈലേഷ് ഭാഗവത് എന്നിവര്‍ നല്‍കിയതാണ് അവ. വെള്ളിയും മരവും കൊണ്ടുണ്ടാക്കിയ ഷെഹനായി അദ്ദേഹത്തിന്റെ സര്‍വവും ആയിരുന്നുവത്രെ. മുഹ്‌റം ഘോഷയാത്രയില്‍ എല്ലാവര്‍ഷവും ആ ഷെഷനായി കൊണ്ടായിരുന്നു അദ്ദേഹം വായിച്ചിരുന്നത്. ആ ഷെഹനായിയുടെ വില എന്നു പറയുന്നത് തീര്‍ച്ചയായും അതിലെ ലോഹത്തിന്റെ സാന്നിധ്യമല്ല. മറിച്ച് അഭൗമമായ സംഗീതത്താല്‍ ലോകത്തെ മുഴുവനും അവച്യമായ നിര്‍വൃതിയില്‍ എത്തിച്ചിരുന്ന ഒന്നായിരുന്നു അവയെല്ലാം.
ദംഗല്‍: അടുക്കളയില്‍ നിന്നും അഖാഡയിലേക്ക്
ഇന്റര്‍നാഷനല്‍ മല്‍സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടാതെ പോകുമ്പോള്‍ നമ്മളെല്ലാവരും നെടുവീര്‍പ്പോടെപ്പറയും ഇവറ്റയ്‌ക്കൊക്കെ നന്നായി കളിച്ചൂടെ, ഒന്നിനെക്കൊണ്ടും ഒരു കാര്യവുമില്ല എന്നൊക്കെ. എന്നാല്‍ ഒരു കായിക താരം ആ മല്‍സരത്തിനെത്താന്‍ എടുത്ത പ്രയത്‌നങ്ങള്‍ നമ്മള്‍ ആരും അറിയാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല. ബയോപിക്കുകളെല്ലാം ഒരര്‍ത്ഥത്തില്‍ നല്ലതാണ്. പ്രത്യേകിച്ചും കായികതാരങ്ങളെക്കുറിച്ചുള്ളത്. സിനിമയില്‍ പ്രതിപാദിക്കുന്ന കായികയിനത്തെ ഇഷ്ടപ്പെടാനും കായികതാരത്തെ കൂടുതല്‍ അടുത്തറിയാനും ബയോപിക്കുകള്‍ കൊണ്ടാവും. സിനിമയായതുകൊണ്ടു നാടകീയതയ്ക്ക് വേണ്ടി ചിലപ്പോള്‍ ചില കഥാസാഹചര്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നുണ്ടെങ്കിലും അതൊക്കെ അതേ ആംങ്കിളില്‍ തന്നെക്കാണാന്‍ പ്രേക്ഷകനാവുന്നുണ്ടാവണം. പാന്‍സിങ് തോമര്‍, ചക് ദേ ഇന്ത്യ, ഭാഗ് മില്‍കാ ഭാഗ്, മേരികോം, അസ്ഹര്‍, എം എസ് ധോണി, എന്നിവയൊക്കെ കായികതാരങ്ങളെക്കുറിച്ച് വന്ന ബോളിവുഡ് ബയോപിക്കുകളാണ്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ഒരു ഓര്‍മിപ്പിക്കലാണ്. ഗുസ്തി എന്ന കായികയിനത്തെക്കുറിച്ചും വനിതാതാരങ്ങളായ ഗീതാ കുമാരി ഫഗോട്ടിന്റെയും ബബിതകുമാരി ഫഗോട്ടിന്റെയും ഗുസ്തി ജീവിതത്തെക്കുറിച്ചും. അതിനേക്കാള്‍ ഉപരി രാജ്യത്തിന്റെ തിരംഗ വാനോളം പാറിക്കാന്‍ തന്റെ മക്കളെ ഗുസ്തിക്കാരികളാക്കിയ പിതാവ് മഹാവീര്‍ സിങ് ഫഗോട്ടിന്റെ ജീവിതത്തെക്കുറിച്ചും. മുന്‍ഗുസ്തി താരമായിരുന്നു മഹാവീര്‍ സിങ് ഫഗോട്ട്. ചില ജീവിതസാഹചര്യങ്ങളില്‍ ഗുസ്തി വിട്ട് സാധാരണ ഉദ്യോഗജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജീവിതമായിരുന്നു മഹാവീറിന്റേത്. തന്റെ പെണ്‍മക്കളെ ഒരിക്കലും വെറും പെണ്‍കുട്ടികളായി കണ്ടിട്ടേയില്ല അദ്ദേഹം. കൈകാലുകളില്‍ കാരിരുമ്പിന്‍ കരുത്തും, കണ്ണുകളില്‍ വിജയതൃഷ്ണയുള്ള ഫയല്‍വാനായിരുന്നു അദ്ദേഹത്തിന് പെണ്‍മക്കള്‍. മക്കളിലൂടെ രാജ്യത്തിനൊരു സ്വര്‍ണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം.
ദംഗല്‍ എന്ന സിനിമയുടെ ശ്രദ്ധാകേന്ദ്രം അതിന്റെ എഴുത്താണ്. എഴുത്തുകാരനും സംവിധായകനുമായ നിതേഷ് തിവാരിയും പിയൂഷ് ഗുപ്ത, ശ്രയേഷ് ജയിന്‍, നിഖില്‍ മെഹ്‌റോത്ര എന്നിവരാണ് ദംഗലിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ നിതേഷിനെ തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. ഇതിനുമുമ്പും ചെറിയക്കുട്ടികളെ വച്ച് നിതേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ചില്ലര്‍ പാര്‍ട്ടിയിലൂടെ. ആ ഒരൊറ്റ ചിത്രം മതി നിതേഷിന്റെ കഴിവറിയാന്‍. ഇന്ത്യയുടെ പരമ്പരാഗതവും വാര്‍ത്തമാനകാലത്തിലും വിട്ടൊഴിയാന്‍ തയ്യാറാവാത്തതുമായ പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് ദംഗല്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന ദമ്പതികളും അവരോടൊപ്പം പലപല പൊടിക്കൈകളുമായി നിലകൊളുന്ന ഗ്രാമവാസികളും തമാശനിറഞ്ഞ കാഴ്ചയാണ്. നാടകീയതയ്ക്ക് വേണ്ടി എഴുതിച്ചേര്‍ത്തതാണെങ്കിലും അവയിലൊന്നും നമുക്ക് മടുപ്പ് തോന്നില്ല. കാരണം പുലര്‍ച്ചെ എണീറ്റ് ഗോമാതാവിനെ തീറ്റിക്കുക തുടങ്ങിയ സംഗതികളൊക്കെ നോര്‍ത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംഗതികളാണ്. യാഥാര്‍ഥ്യവും തമാശയും വിഢിത്തവും നിറഞ്ഞ കാഴ്ചകള്‍ ചിത്രത്തില്‍ ഉടനീളെയുണ്ട്.
മകനുണ്ടാവാത്തതില്‍ മനംനൊന്തുകഴിഞ്ഞിരുന്ന മഹാവീറിനുണ്ടായത് നാലു പെണ്‍കുട്ടികളാണ്. അന്നൊരു ദിവസം, തങ്ങളെ അസഭ്യം വിളിച്ച അയല്‍പ്പക്കത്തെ ചെക്കന്‍മാരെ കൈകാര്യം ചെയ്ത ഗീതയെയും ബബിതയെയും ശാസിക്കുന്നതിനു പകരം അവര്‍ എങ്ങിനെയാണ് എതിരാളികളെ നേരിട്ടതെന്ന് ചോദിച്ചു മനസിലാക്കുകയായിരുന്നു മഹാവീര്‍ചെയ്തത്. അവിടെ തുടങ്ങുകയാണ് ഗീതയുടെയും ബബിതയുടേയും ദംഗല്‍ ജീവിതം. ദംഗല്‍ എന്നാല്‍ മഡ് റസ്ലിങ് അഥവ കളിമണ്ണിലുള്ള ഗുസ്തി എന്നര്‍ത്ഥം. എരിവും പുളിയും ഉപ്പുമൊന്നും ഇനിയുള്ള വര്‍ഷങ്ങളില്‍ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് മനസിലാക്കിക്കൊടുക്കാന്‍ കുട്ടികളെക്കൊണ്ട് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗോല്‍ഗപ്പേ(പാനിപുരി) തീറ്റിക്കുന്നൊരും സീന്‍ കണ്ണില്‍ നിന്നും മായില്ല. ഹരിയാനയുടെ പച്ചപുതച്ച പാടങ്ങളിലൂടെ ഓടിത്തളരുന്ന കുട്ടികള്‍. സല്‍വാര്‍കമ്മീസില്‍ ഓടന്‍ കഴിയാതെ വരുമ്പോള്‍ കസിന്‍ ഓംകാറിന്റെ പാന്റുകള്‍ നിക്കറാക്കിക്കൊണ്ടും, ചളികൊണ്ട് ഒട്ടിപ്പിടിക്കുന്ന ഇടതൂര്‍ന്ന തലമുടി മുറിച്ചുകളഞ്ഞും മഹാവീര്‍മക്കളെ ഒരുക്കുന്നു. അഖാഡയില്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കില്ലെന്നും പറഞ്ഞ് തിരിച്ചയക്കുമ്പോള്‍ തന്റെ വയലിന്റെ ഒരുഭാഗം നികത്തി അഖാഡയാക്കുന്ന മഹാവീര്‍ പെണ്‍കുട്ടികളോടൊപ്പം പരിശീലിക്കാന്‍ തന്റെ സഹോദരന്റെ മകന്‍ ഓംകാറിനെ ചുമതലപ്പെടുത്തുന്നു. അതോടെ മുഴുവന്‍ ഗ്രാമവും മഹാവീറിനെ ഭ്രാന്തനെന്നു വിളിക്കുന്നു. കുട്ടികളുടെ സന്തോഷം കെടുത്തുന്ന അച്ഛനായി അയാള്‍ മാറി. അപ്പോഴും കൂടെയുണ്ടായിരുന്നത് ഭാര്യ ദയാ ശോഭാ കൗറാണ്(സാക്ഷി തന്‍വാര്‍). എങ്കിലും തന്റെ അടുക്കളയില്‍ മാംസം വേവില്ലെന്നും പെണ്‍കുട്ടികളെ വിട്ടുതരില്ലെന്നുമൊക്കെ അവര്‍ മഹാവീറിനോട് സര്‍വ ധൈര്യവും സംഭരിച്ച് പറയുന്നുണ്ടെങ്കിലും ഹമ്‌രി ഛോരിയാം ചോരോം സെ കം ഹെ കെ(നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറഞ്ഞവരാണോ) എന്നാണ് മഹാവീറിന്റെ മറുപടി. ഒരുവര്‍ഷത്തേക്ക് നിങ്ങള്‍ക്കമ്മയില്ലെന്ന് കരുതിക്കൊള്ളാന്‍ കുട്ടികളോടു പറയുന്ന ശോഭയുടെ നെഞ്ചില്‍ പുകയുന്ന ആശങ്കകള്‍ പ്രേക്ഷകനും കണ്ടില്ലെന്നു നടിക്കാനാവില്ല. ഞാന്‍ എന്റെ മക്കളെ അത്രയും കഴിവുള്ളവരാക്കും, ചെറുക്കന്‍ ഇവരെക്കാണാനല്ല ഇവര്‍ ചെറുക്കനെ കാണാന്‍ പോകുമെന്നും മഹാവീര്‍ ഭാര്യയോട് പറയുന്ന സന്ദര്‍ഭമുണ്ട്.
ഇനിയാണ് ഗീതയുടെയും ബബിതയുടേയും ജീവിതത്തിലെ ശരിയായ ദംഗല്‍ നടക്കാന്‍ പോകുന്നത്. പിതാവിന്റെ അഖാഡ വിട്ട് ശരിക്കുമുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കാനായി പോകുന്ന കുട്ടികളെയും മഹാവീറിനെയും അപമാനിച്ചുവിടുന്ന കമ്മറ്റിക്കാര്‍ക്ക് മുന്നില്‍ തലതാഴ്ത്തുപോകേണ്ടിവരുന്ന മഹാവീറിന്റെ ചിത്രവും കണ്ണില്‍ നിന്നും മായില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി മല്ലടിക്കുന്ന കാഴ്ചകാണാന്‍ നിരവധി പേരെത്തുന്നുമെന്നും തിരിച്ചറിഞ്ഞ് കുട്ടികളെ തിരിച്ചുവിളിക്കുന്ന കമ്മിറ്റിക്കാര്‍. ആദ്യമല്‍സരത്തില്‍ തോല്‍ക്കുന്നുവെങ്കിലും ഗീതയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പെണ്‍കുട്ടിയാണ് കൈയ്യോ കാലോ ഒടിഞ്ഞാലോ എന്നു പറഞ്ഞു നിരുല്‍സാഹപ്പെടുത്തുന്നവരോട് ഭയത്തെ നേരിടാന്‍ എന്റെ മക്കള്‍ പഠിച്ചുകഴിഞ്ഞുവെന്നാണ് മഹാവീറിന്റെ മറുപടി. സൈറാ വസീമും (ചെറിയ ഗീത) സുഹാനി ഭട്‌നാകറും (ചെറിയ ബബിത)
പ്രേക്ഷകന്റെ ഹൃദയം നിറയ്ക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മാറ്റ് ഗുസ്തി പരിശീലിപ്പിക്കാന്‍ മാറ്റ് വാങ്ങാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച അധികൃതരെക്കാണുന്ന മഹാവീറിന്റെ അനുഭവം ഇന്ത്യന്‍ കായികരംഗത്തിന് അന്യമല്ല.
കുട്ടികള്‍ മുതിര്‍ന്നു. സംസാഥാനചാംപ്യന്‍ഷിപ്പ് ദേശീയചാംപ്യന്‍ഷിപ്പ് എന്നിവ നിഷ്പ്രയാസം വിജയിക്കാന്‍ ഗീതയ്ക്കും ബബിതയ്ക്കും ആവുന്നു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മല്‍സരത്തിനൊരുങ്ങാന്‍ ഗീത പട്യാലയിലെ നാഷനല്‍ സ്‌പോര്‍ട്അക്കാദമിയിലേക്ക് പോകുന്നു. അവിടെ ദേശീയ കോച്ചിന്റെ പക്കല്‍ നിന്നും പരിശീലനം നേടുന്നു. ഗീതയുടെ ശക്തിയെ മനസിലാക്കി കളിപ്പിക്കുന്നതിനുപകരം ബലഹീനതകളെ കുറയ്ക്കാന്‍ ശ്രമിക്കുന്ന കോച്ചിന്റെ പരിശ്രമം ഫലം കാണുന്നില്ല. പിതാവിന്റെ കടുത്ത പരിശീലനമുറകളെ തള്ളിപ്പറയുന്ന ഗീത വീട്ടിലെത്തുമ്പോള്‍ തന്റെ കോച്ചാണ് ശരിയെന്നു തെളിയിക്കാന്‍ മഹാവീറുമായി ഗുസ്തി പിടിക്കുന്നു. പ്രേക്ഷകന്റെ തൊണ്ട തിങ്ങിവരും, കണ്ണുനിറയും. അന്നുമുതല്‍ പരാജയങ്ങളില്‍ നിന്നും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന ഗീത. ഫാത്തിമ സന ഷെയ്ഖും സാനിയ മല്‍ഹോത്രയുമാണ് മുതിര്‍ന്ന ഗീതയെയും ബബിതയെയും അവതരിപ്പിക്കുന്നത്. 2016ലെ മികച്ച കണ്ടുപിടുത്തങ്ങളാണ് ഇവര്‍. ആമിര്‍ ഹുസെയ്ന്‍ ഖാന്‍ എന്ന നടന്റെ ഹിസ്ട്രിയോണിക്‌സിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഗുലാം മുതല്‍ ഇങ്ങോട്ട് വെറുമൊരു ചോക്കലേറ്റ് നടനല്ല താനെന്നു തെളിയിച്ച ആമിറിന് മറ്റ് ഏതൊരും സിനിമയേക്കാളും വെല്ലുവിളി നിറഞ്ഞതായിരുന്നു ദംഗല്‍. സിക്‌സ് പാക് ആബ്‌സ് വിട്ട് 22 കിലോയാണ് ആമിര്‍ തന്റെ ശരീരഭാരം വര്‍ധിപ്പിച്ചത്. തലനരച്ച വൃദ്ധനായ ആമിര്‍ തന്റെ മറ്റുസിനിമകളില്‍ നിന്നും വ്യത്യസ്തമായി സഹതാരങ്ങളെയും ഒപ്പം തിളങ്ങാന്‍ അനുവദിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ് രണ്ടുമിനിട്ടുള്ള ഗുസ്തി കാണുമ്പോള്‍ അതിന്റെ പിന്നിലുള്ള പ്രയത്‌നം മനസ്സിലാക്കാന്‍ ഈ സിനിമ കാണുന്ന ഓരോരുത്തരും ശ്രമിക്കും. ഗുസ്തിയിലേക്ക് വരാന്‍ ഗീതയുടേയും ബബിതയുടേയും ജീവതം കൂടുതല്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കും എന്നും കരുതാം.
സിനിമയുടെ രണ്ടാംപകുതിയില്‍ സിനിമ കുറവും ഗുസ്തി മല്‍സരങ്ങള്‍ കൂടുതലുമാണ്. നാം നേരിട്ടു കോമണ്‍വെല്‍ത്ത് ഗെയിംസ് കാണുന്ന പ്രതീതിയാണ്. മറ്റു ബയോപിക്കുകളെ അപേക്ഷിച്ച് ദംഗലിന്റെ പ്രത്യേകത, ഗുസ്തി എന്ന കായികയിനത്തെ അതിന്റെ നിയമവും മാര്‍ഗനിര്‍ദേശങ്ങളുമൊക്കെ ഉപയോഗിച്ച് പ്രേക്ഷകര്‍ക്ക് മനസിലാക്കിത്തരുന്നുവെന്നതും എടുത്തുപറയാം. കോമണ്‍വെല്‍ത്ത് ഗെയ്മിസിന്റെ ആറുമാസം മുമ്പേ മക്കള്‍ക്ക് പരിശീലനം നല്‍കാന്‍ മഹാവീര്‍ ഫഗോട്ട് പട്യാലയിലെത്തും. അവസാന മല്‍സരം മഹാവീറിന് അന്യമാവും. എന്നാലും തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ച മകളോട് അവസാനം അയാള്‍ അതു പറയുന്നു, സബാഷ് ! നീണ്ട പത്തുവര്‍ഷമായി ഗീതയും ബബിതയും ഓംകാറുമൊക്കെ കേള്‍ക്കാന്‍ കാത്തിരുന്ന ആ വാക്കില്‍ സിനിമ അവസാന റീലും ഓടിത്തീര്‍ക്കുന്നു. തിയേറ്റര്‍ വിടാന്‍ ഒരുങ്ങുമ്പോള്‍ അമിതാബ് ഭട്ടാചാര്യ വരികളെഴുതി പ്രീതത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയ ദംഗല്‍ ഹെ എന്ന ടൈറ്റില്‍ ഗാനം ദലേര്‍ മെഹന്ദിയുടെ ശബ്ദത്തില്‍ കാതുകളില്‍ വന്നലയ്ക്കും.
നായക് നഹി, ഖാല്‍നായാക് ഹൂം മേ....
തിയേറ്ററില്‍ പോയി സിനിമ കാണുന്ന ദിവസം വളരെ വിശേഷപ്പെട്ടതായിരുന്നു. കാരണം ആണ്ടിലൊരിക്കല്‍ മാത്രം ലഭ്യമായിരുന്ന സവിഷേശ സംഗതിയായതുകൊണ്ടുതന്നെ അച്ഛന്റെ അനിയന്‍ ഓട്ടോറിക്ഷയുമായി വരുന്നതും കാത്തിരുന്നിരുന്നു ഞങ്ങള്‍ കുട്ടികള്‍. തൃശൂരിലെ ചിയ്യാരത്തേക്കുള്ള വഴിയിലാണ് സാരംഗി തിയേറ്റര്‍. അവിടെയാണ് ഞങ്ങള്‍ സഞ്ജയ് ദത്തിന്റെ ഖല്‍നായക് എന്ന സിനിമ കണ്ടത്. ചോളീ കെ പീച്ചെ ക്യാഹെ എന്ന ഗാനരംഗമുള്ളതിനാല്‍ പ്രദര്‍ശനത്തിനുമുമ്പേ വിവാദത്തിലായ സിനിമ. എന്നാല്‍ അതൊന്നുമായിരുന്നില്ല ആ ചിത്രത്തിന്റെ ഹൈലൈറ്റ്. നായകനേക്കാള്‍ പ്രഭാവശാലിയായ പ്രതിനായകന്‍. അതുതന്നെയായിരുന്നു ഖല്‍നായക് എന്ന വാക്കിന്റെ അര്‍ത്ഥവും;വില്ലന്‍. റീല്‍ ലൈഫിലും റിയല്‍ ലൈഫിലും വില്ലന്‍ പ്രതിച്ഛായയുണ്ടായിരുന്ന ഏറ്റവും പ്രഭാവശാലിയായ നടനാണ് സഞ്ജയ് ദത്ത്. ലോകസിനിമ കണ്ട മികച്ച നടിമാരില്‍ ഒരാളായ നര്‍ഗീസിന്റെയും നടനും രാജ്യസഭാ എംപിയുമായിരുന്ന സുനില്‍ ദത്തിന്റെയും മകന്‍. കോണ്‍ഗ്രസ് എം.പി പ്രിയദത്തിന്റെ സഹോദരന്‍. മയക്കുമരുന്നിനടിമ. ബോംബെയിലെ കലാപകാലത്ത് ആയുധം കൈവശം വച്ചതിനു ജയില്‍വാസം. ആദ്യ ഭാര്യ റിച്ച ശര്‍മയുടെ മരണത്തോടെ റിയ പിള്ളയുമായി വിവാഹം. അതുപേക്ഷിച്ച് ഒരു ലോ-പ്രൊഫൈല്‍ നടിയായിരുന്ന മാന്യതയുമായുള്ള മൂന്നാംവിവാഹം. ഇതൊക്കെയാണ് സഞ്ജയ് ദത്ത് എന്ന വ്യക്തിയെ എളുപ്പത്തില്‍ നിര്‍വചിക്കാനാവുന്ന സംഗതികള്‍.
നായകന്‍, കൊമേഡിയന്‍, സ്വഭാവനടന്‍, വില്ലന്‍ തുടങ്ങി അഭിനേതാവെന്ന നിലയില്‍ തന്റെതായയിടം നേടിയെടുക്കാന്‍ സഞ്ജയ് ദത്തിന് മാതാപിതാക്കളുടെ പ്രശസ്തി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വേണ്ടീയിരുന്നില്ല. 1981ലെ റോക്കി മുതല്‍ ഇങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. എങ്കിലും അക്കാലത്തേ മയക്കുമരുന്നിന് കടുത്ത അടിമായായിക്കഴിഞ്ഞിരുന്നു സഞ്ജു. നര്‍ഗീസിന് കാന്‍സറിന് ചികില്‍സ നടത്തികൊണ്ടിരിക്കുമ്പോഴെ സഞ്ജു മയക്കുമരുന്നനടിമയായിരുന്നു. അതില്ലാതെ പെണ്‍കുട്ടികളോട് സംസാരിക്കാനാവില്ലെന്ന അവസ്ഥയായിരുന്നു. ഒരിക്കല്‍ തന്റെ ഷൂസില്‍ ഒരു കിലോ ഹെറോയിനുമായി സഹോദരിമാരോടൊപ്പം ഒരേ വിമാനത്തില്‍ യാത്രചെയ്തിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ സഞ്ജുബാബയ്ക്ക് ഇന്നും ഞെട്ടലാണത്രെ.
മുംബൈയില്‍ കലാപം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെയൊരു നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരമാണ് സഞ്ജയ് തോക്ക് കൈവശം വച്ചത്. തനിക്ക് തോക്കുമായി വേട്ടയ്ക്ക് പോകാന്‍ ഇഷ്ടമായിരുന്നു. ഖണ്ഡാലയില്‍ കൊണ്ടുപോയി പരീക്ഷിച്ചതിനു ശേഷം ഉപേക്ഷിക്കാമെന്നു കരുതിയെങ്കിലും തന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്ന തോക്കിനെക്കുറിച്ച് മറന്ന് ഷൂട്ടിനായി മൗറീഷ്യസിലേക്ക് പോയ സഞ്ജയ് പ്രശ്‌നത്തില്‍പ്പെടുകയായിരുന്നു. ജീവിതത്തില്‍ ഓരോ പരാജയം നേരിടുമ്പോഴും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് സഞ്ജയ് ജീവനേകികൊണ്ടിരുന്നു. സഞ്ജയ് ദത്തിന്റെ കഥ സംവിധായകന്‍ രാജു ഹിരാനി സിനിമയാക്കുകയാണ്. ഇനിയും പേരിടാത്ത ആ ബയോപിക്കില്‍ രണ്‍ബീര്‍ കപൂറാണ് നായകനാവുന്നത്. എന്നാല്‍ സഞ്ജയ് ദത്തായി അഭിനയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പാദങ്ങളിലേക്ക് ഇറങ്ങിയാല്‍ മാത്രം പോരാ. വീഴണം. അവിടെനിന്ന് എണീറ്റ് വീണ്ടും നടക്കാന്‍ ശ്രമിക്കണമെന്നു പറയുന്നു പൂജാഭട്ട്. നിരവധി ചിത്രങ്ങളില്‍ സഞ്ജയുടെ നായികയായിരുന്നു പൂജ. പൂജയ്ക്കറിയാം ആ ജീവിതം അത്ര എളുപ്പമല്ല, അഭിനയിക്കാനും ജീവിക്കാനും.
Tuesday, May 19, 2015
ഒരു തണല്‍മരമായി അമ്മ
മാതൃദിനത്തില്‍
തേജസ് ആഴ്ചവട്ടത്തില്‍ വന്നത്
Friday, July 12, 2013
പ്രാണ്‍, ഹിന്ദി സിനിമയിലെ 'ബര്‍ഖുര്‍ദാര്‍'
1940 മുതല്‍ 2007 വരെ ബോളിവുഡില്‍ സജീവമായിരുന്നു. യമ്‌ല ജട് എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഹിന്ദി സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ എല്ലാവരെയും കൈയ്യിലെടുത്തു അദ്ദേഹം. ഒപ്പം ക്യാരക്ടര്‍ റോളുകളും. ഒരേ സമയം പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്തു. ആ സ്‌നേഹത്തിനുപിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ടായിരുന്നു, മന്നാഡെയുടെ ഗാനങ്ങള്‍. സഞ്ജീറിലെ യാരിഹെ ഈമാന് മേരീ, ഉപകാറിലെ കസ്‌മേ വാദെ പ്യാര്‍ വഫാ സബ് തുടങ്ങി പ്രാണിനു വേണ്ടി മന്നാഡെ പാടിയ ഗാനങ്ങള്‍ ഇരുവര്‍ക്കും കരിയര്‍ ബ്രേക്കുകളായി.
സഞ്ജീരഇലേക്ക വേണ്ടി അമിതാബ് ബച്ചനെ പ്രകാശ് മെഹറയ്ക്ക പരിചയപ്പെടുത്തിയത് പ്രാണായിരുന്നു. അമിതാബിന്റെ കരിയറിലെ ബ്രേക്കായിരുന്നു ആ ചിത്രം. പ്രാണു അമിതാബും 14 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, രാം ഔര്‍ ശ്യാം, തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രാണ്‍ തിളങ്ങി. ഖാന്ദാന്‍, ഉപകാര്‍, മധുമതി, ഷഹീദ്, ദുനിയ, ജോണി മേരാ നാം, ബേഇമാന്‍, ജിസ് ദേശ് മെ ഗംഗ ബെഹ്തീ ഹെ തുടങ്ങി 70കളില്‍ അദ്ദേഹമില്ലാതെ ഒറ്റ ബോളിവുഡ് ചിത്രങ്ങളും ഇറങ്ങിയിരുന്നില്ല. 1940 മുതല്‍ 2007 വരെ ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന പ്രാണ്‍, നായക നടന്‍മാരെക്കാള്‍ പ്രതിഫലം പറ്റിയിരുന്ന വില്ലനായിരുന്നു.
നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1967, 69,72 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, 1997ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. 2000ല്‍ സ്റ്റാര്‍ഡസ്റ്റ്്ിന്റെ വില്ലന്‍ ഓഫ് ദ മില്ലെനിയം അവാര്‍ഡ്് എന്നിവ ലഭിച്ച ഇദ്ദേഹത്തെ 2001ല്‍ പദ്മഭൂഷനും, 2013ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും തേടിയെത്തി. 2010ല്‍ സി എന്‍ എന്‍ തിരഞ്ഞെടുത്ത ഏഷ്യയിലെ 25 മുന്‍നിര നടന്‍മാരില്‍ പ്രാണുമുണ്ടായിരുന്നു.
1920ല്‍ പഴയ ഡല്‍ഹിയിലായിരുന്നു ജനനം. 1945ല്‍ പഞ്ചാബിയായ ശുക്ലാ ആലുവാലിയയെ ജീവിതസഖിയാക്കി. അരവിന്ദ്, സുനില്‍, പിങ്കി എന്നിവര്‍ മക്കളാണ്.
2013 ജൂലൈ 13ന് തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്
Monday, October 22, 2012
ഒരു പേരിലെന്തിരിക്കുന്നു?
ഒരു പേരിലെന്തിരിക്കുന്നു എന്നത്രെലോചിച്ചാലും ഇത് സഹിക്കാവുന്നതിലും ഏറെയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച പ്രമുഖ സംവിധായകനായ യഷ് രാജ് ചോപ്രയെ നമ്മുടെ പത്രങ്ങളെല്ലാം കൂടി യാഷ് ചോപ്രയാക്കിയത് എനിക്ക് എത്ര ആലോചിച്ചിട്ടും സഹിക്കാനാവുന്നില്ല. യശസ്സ് എന്നത് യാശസ്സ് എന്നു എഴുതുന്നതുപോലെ തന്നെ തെറ്റാണ് യഷ് എന്നത് യാഷ എന്ന് എഴുതുമ്പോള്‍.
ഞാന്‍ ജോലി ചെയ്യുന്ന പത്രവും യാഷ് ചോപ്ര എന്നുതന്നെയാണ് കൊടുത്തത്. അതിന് അവര്‍ പറഞ്ഞ കാരണം അത് മാതൃഭൂമിയുടെ സൈറ്റില്‍ കൊടുത്തത് അങ്ങിനെയാണെന്നാണ്. മാതൃഭൂമി മാത്രമല്ല എല്ലാ മലയാള പത്രങ്ങളും അതുതന്നെയാണ് കൊടുത്തത്. ഏതോ ഒരു മുത്തശ്ശി പത്രം കൊടുത്ത തെറ്റാണ് എല്ലാ പത്രങ്ങളും ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ മാധ്യമമെങ്കിലും ശരിയായി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല, അവര്‍ക്കും യഷ് ചോപ്ര യാഷ് ചോപ്രയായി. പൊതുവെ ഹിന്ദി വാക്കുകളുടെ ഉച്ചാരണം തെറ്റാതെ നല്‍കുന്ന പത്രമാണ് മാധ്യമം. ഇന്ന് ഞാന്‍ വായിച്ചതില്‍ ദേശാഭിമാനിമാത്രമാണ് ശരിയായ വിധം അദ്ദേഹത്തിന്റെ പേര് നല്‍കിയത്.
ഹിന്ദിഭാഷയെ ഏറ്റവും വികലമായി ഉപയോഗിക്കുന്ന പത്രവും വെബ് സൈറ്റും മാതൃഭൂമിയുടേതാണ്. സൈറ്റില്‍ വരുന്നു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാലും ആ കമന്റ്ുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അവരുടെ പതിവ്. ഡൂള്‍ ന്യൂസ് സൈറ്റ് മാത്രമാണ് തെറ്റുകള്‍ തിരുത്താറുള്ളത്. യഷ് ചോപ്രയെ മാത്രമല്ല മാതൃഭൂമി ഇത്രയും കൊന്നു കൊലവിളിച്ചിട്ടുള്ളത്, രാജേഷ് ഖന്ന, മെഹ്ദി ഹസ്സന്‍ തുടങ്ങിയവരുടെ വിയോഗവാര്‍ത്തകളില്‍ സിനിമാ പേരുകള്‍ തെറ്റിയെഴുതിയും ഗാനങ്ങളുടെ ഉച്ചാരണം തെറ്റിക്കൊടുത്തും എല്ലാ മലയാള പത്രങ്ങളും നമ്മുടെ ഹിന്ദിയെ തോല്‍പ്പിച്ചുകളഞ്ഞു. മാതൃഭൂമിക്കും മനേരമയ്ക്കുമൊക്കെ ഒരു ഫോണ്‍കോള്‍ മതിയാകുമല്ലോ ഇത്തരം തെറ്റുകള്‍ വരാതെ നോക്കാന്‍. ഭാഷാ വിദഗ്ധരോട് ഇതൊക്കെ ഒന്നു വിളിച്ചുചോദിക്കുക, അതുമല്ലെങ്കില്‍ പത്രമോഫീസിന്റെ താഴെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുകൊടുക്കുമല്ലോ ശരിയായ ഉചാരണം.
ചെറുപ്പം മുതല്‍ വിവിധ് ഭാരതികേട്ടും, ദൂരദര്‍ശനിലെ രംഗോലി ആസ്വദിച്ചും ഹിന്ദിസിനിമകള്‍ കണ്ടുപരിചയിച്ചും ജീവിച്ച ചിലരുടേയൊക്കെ മനസ്സില്‍ ഈ പേരുകള്‍ പതിഞ്ഞുപോയതുകൊണ്ടായിരിക്കാം യഷ് ചോപ്ര യാഷ് ആവുമ്പോള്‍ ഒരസ്വസ്തതയുണ്ടാവുന്നത്.
Monday, October 8, 2012
മരണാന്തരം
Thursday, October 4, 2012
ഭ്രാന്ത്
എത്ര ശാന്തമായിരുന്നു നിന്റെ കണ്ണുകള്‍
എന്നിട്ടും അതൊരു
കടലിനെ പേറുന്നതു പോലുണ്ടായിരുന്നു
അതില്‍ അവര്‍ തിരഞ്ഞത്
നിനക്കുണ്ടെന്നു പറയപ്പെടുന്ന ഭ്രാന്തിനെയായിരുന്നു.
ഞാനോ, ആ കടലിന്റെ അഗാധതയില്‍
പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതങ്ങളേയും.
Monday, October 1, 2012
സ്റ്റാറ്റസ് അപ്‌ഡേറ്റ്
സ്‌നേഹം എന്ന ഒറ്റവാക്കുകൊണ്ടാണ്
ഞാനത് രേഖപ്പെടുത്തിയത്.
സ്റ്റാറ്റസ് എന്ന ഒറ്റവാക്കുകൊണ്ട് നീയും.
Monday, September 3, 2012
ആബുലന്‍സ്
Monday, June 4, 2012
എന്റെ കറുത്ത കിളിക്കുഞ്ഞ്
Tuesday, April 10, 2012
പാര്‍ട്ടിയെ പറയിപ്പിക്കരുത്

ഇതൊക്കെ കണ്ടു രസിക്കാന്‍ നിറയെ കാണികള്‍. ഇതൊരു ജനാധിപത്യ രാജ്യമല്ലേ ചേട്ടാ, അയാളും പറയട്ടെ എന്നു പറഞ്ഞതേ എനിക്കും ഓര്‍മയുള്ളൂ. പിന്നെ തെറിയുടെ പൊടിപൂരമായിരുന്നു. കാണികള്‍ എന്തുകൊണ്ടാണ് നിഷ്‌ക്രിയ പരബ്രഹ്മങ്ങളായതെന്നു അപ്പോഴാണ് മനസ്സിലായത്. ഞാന്‍ പെണ്ണായതുകൊണ്ടു എനിക്ക് തെറിയേ കിട്ടിയുള്ളൂ. എതെങ്കിലും പുരുഷന്‍ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ അയാളെ ആ പാവം സഖാക്കള്‍ എന്തു ചെയ്യുമായിരുന്നെന്ന് ചിന്തനീയം. Monday, February 27, 2012
ആയിരം സൂര്യതാപത്തില്‍ ഉരുകി
Saturday, October 22, 2011
അടുത്ത കൂട്ടുകാരി അമ്മയാകുമ്പോള്‍!

Saturday, October 8, 2011
കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

Thursday, October 6, 2011
എന്റെ ദൈവമേ നീയ്യിതറിയുന്നുണ്ടോ?

Tuesday, October 4, 2011
ഹമാരി പ്യാരി നോബല്‍ ലോറേറ്റ് സോണിയാജീ

ഇതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സമാധനത്തിന്റെ പുതുപുത്തന്‍ മാടപ്പിറാവ് ശ്രീമതി സോണിയാഗാന്ധിക്കു നോബല്‍ സമ്മാനം കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു വോട്ട് ആന്റ് ടോക്കിന് സമയമായിരിക്കുന്നു.
ദല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എവേക്കനിങ് സെന്ററാണ് ഹമാരി പ്യാരി പ്യാരി സോണിയാജിക്ക് നോബല്‍ സമ്മാനം നല്‍കിക്കൂടെ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട നോബല്‍ സമ്മാന സമിതിക്ക് കത്തെഴുതിയത്. 121 കോടി ജനങ്ങളെ തറസീറ്റിലിരുത്തി നൗട്ടങ്കി നടത്തുന്ന ശ്രീമതി സോണിയാജിക്ക് നോബല്‍സമ്മാനം കൊടുത്തോട്ടെ എന്നുതന്നെയാണ് എന്റെ അഭിപ്രായം. ജനസമക്ഷത്തില്‍, ആഗസ്ത് പതിനഞ്ച്, ജനുവരി 26, തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ദിവസങ്ങളില്ലല്ലാതെ വായ്തുറക്കാത്ത സോണിയാജിക്ക് എന്തും കൊണ്ടും നമുക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാവുന്നതാണ്. മാത്രമല്ല, തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാവാതെ സൂക്ഷിക്കാനുള്ള ഇവരുടെ അസാധ്യമായ കഴിവിനും അവാര്‍ഡ് നല്‍കാം. പാര്‍ട്ടിയിലെയും അല്ലാത്തതുമായ എല്ലാ ആരോപണങ്ങളെയും സമാധാനപരമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുന്ന ഇവര്‍ എന്തുകൊണ്ടും ഈ അവര്‍ഡിന് പരിഗണിക്കപ്പെടേണ്ട മന്യദേഹം തന്നെ.
എന്നാലും മദര്‍ തെരേസയോട് സോണിയാജിയെ ഉപമിക്കണമായിരുന്നോ എന്നതാണ് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഫാബ് ഇന്ത്യയുടെ സാരിയും, കാന്‍സറായാലും അള്‍സറായാലും (അവര്‍ എവിടെ ചികില്‍സതേടിയാലും എനിക്കൊന്നുമില്ല, കാശുള്ളവര്‍ക്ക് എന്തും ആവാലോ) അമേരിക്കയില്‍ ചികില്‍സ തേടുന്ന, ആരും കാണാതെ പിസ്സയും കോളയും വിഴുങ്ങി, ക്രിക്കറ്റും കണ്ട്, ഖജനാവിലെ കാശും വെട്ടിച്ച്, ഹൈപ്രൊഫൈല്‍ ലൈഫ് ആസ്വദിക്കുന്ന സോണിയാജിയെ എങ്ങിനെ മദര്‍ തെരേസ്സയോട് ഉപമിക്കാനാവും. ഇനിയിപ്പോ മദര്‍തെരേസ്സയെക്കുറിച്ച് ഞാന്‍ കേട്ടതും വായിച്ചതും ഒക്കെ തെറ്റിപ്പോയോ ഭഗ്‌വാന്‍?
സോണിയയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്, രാമായണത്തിലെ കുശുമ്പിയും പരദൂഷണക്കാരിയും കുടുംബം കലക്കിയുമായ മന്ഥരയുടെ. അപ്പോള്‍ അവര്‍ എങ്ങിനെ മദര്‍ തെരേസ്സയാവും. ഒരുപക്ഷെ മദറിന്റെ ചാര്‍ച്ചക്കാരിയാവാനും മതി. രണ്ടു പേരും വിദേശത്തൊക്കെ ജനിച്ചു, പഠിച്ചു വളര്‍ന്നതല്ലേ!
ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധി സോണിയാജി വളരെ സൗഹാര്‍ദ്ധ അന്തരീക്ഷത്തോടെ പരിഹരിക്കുന്നവെന്നാണ് കത്തില്‍ പറയുന്നത്, അതുകൊണ്ട് അവര്‍ക്ക് സമാധാനത്തിനുള്ള സമ്മാനം കൊടുത്തേപ്പറ്റൂ എന്നാണ് ഇന്റര്‍നാഷണല്‍ അവേക്കനിങ് സെന്റര്‍ പറയുന്നത്. ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്ന പോലെയാണ് ഈ സംഘടന എന്നു പറയാതെ വയ്യ. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റാല്‍ എനിക്ക് ഹാലൂസിനേഷന്‍ പതിവാണേ!.
ലോകസമാധാനത്തിന് സോണിയാജിയുടെ ശ്രമഫലമായി അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ആയമ്മ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ മറ്റ് അയല്‍ രാജ്യങ്ങളൊന്നും മിണ്ടാനില്ലാതെ കുഴങ്ങിയേനെ. മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തും സോണിയ പ്രശസ്തയാണ് പോലും. എന്റെ അറിവു ശരിയാണെങ്കില്‍ ശില്‍പ്പാഷെട്ടി, മല്ലിക ശെരാവത്ത്, ഫ്രിഡപിന്റോ, രാഖി സാവന്ത്, ഐശ്വര്യറോയ് എല്ലാവരും ഇന്ത്യയിലെ പോലെ തന്നെ വിദേശരാജ്യങ്ങളിലും ഏറെ അറിയപ്പെടുന്ന പെണ്‍കുട്ടികളാണ്. അടുത്ത തവണ ഇവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് കത്തെഴുതാന്‍ പറയാം.
സോണീയാജിക്ക് നോബല്‍ സമ്മാനം കിട്ടണം എന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. കാരണം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ലഡ്ഡു വിതരണം ചെയ്യാനും ഗാന്ധി ഭജനുകള്‍ പ്ലേ ചെയ്യാനും ഒരു സുദിനം വീണു കിട്ടുമല്ലോ! ഇനിയിപ്പോ ഇത് നമ്മുടെ പ്രാഞ്ചിയേട്ടന്‍ പദ്മശ്രീക്ക് ശ്രമിച്ചത് പോലെ ആവാതിരുന്നാല്‍ മതിയായിരുന്നു.
Monday, October 3, 2011
ഇവര്‍ ചില്ലറക്കാരല്ല

Wednesday, September 14, 2011
അഴകുള്ളവള്‍ ലൈല









